ഹാര്‍ദ്ദിക്കിനെതിരെ പരാതി നല്‍കി രോഹിത്തും സൂര്യയും അടക്കമുളളവര്‍, പുറത്തായിട്ടും തമ്മിലടി ഒടുങ്ങുന്നില്ല

Image 3
CricketCricket News

ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ആദ്യ ടീമായിട്ടും മുംബൈ ഇന്ത്യന്‍സില്‍ തമ്മിലടിയ്ക്ക് ശമനമില്ല. ഏറ്റവും ഒടുവില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്‌ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് രോഹിത്തിന്റെ നേതൃത്വത്തിലുളള ഒരു സംഘം കളിക്കാര്‍.

ടീം അംഗങ്ങളോടുള്ള ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ മോശം സമീപനത്തിനെതിരെ സീനിയര്‍ താരങ്ങള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ടീം മാനേജ്‌മെന്റിനോട് പരാതി നല്‍കിയെത്താണ് മുംബൈ ടീമിനോട് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഹിത്തിന് പുറമെ ജസ്പ്രീത് ബുമ്ര, സൂര്യകുമാര്‍ യാദവ് എന്നിവരടക്കമുള്ള സീനിയര്‍ താരങ്ങളാണ് ടീം മാനേജ്‌മെന്റിനോട് പരാതിപ്പെട്ടിരിക്കുന്നതത്രെ.

ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ചുള്ള പരാതികളും ടീമിന്റെ മോശം പ്രകടനത്തിനുള്ള കാരണങ്ങളും ടീമിനെ എങ്ങനെയാണ് മുന്നോട്ട് നയിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള നിര്‍ദേശങ്ങളും ഇവര്‍ മാനേജ്‌മെന്റിന് മുന്നില്‍വെച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുശേഷം ടീം മാനേജ്‌മെന്റ് പ്രതിനിധികള്‍ സീനിയര്‍ താരങ്ങളെ ഓരോരുത്തരെയും വ്യക്തിപരമായി കണ്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലെ തോല്‍വിക്കുശേഷം ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ യുവതാരം തിലക് വര്‍മയെ കുറ്റപ്പെടുത്തി സംസാരിച്ചതും ടീം അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അക്‌സര്‍ പട്ടേല്‍ പന്തെറിയുമ്പോള്‍ ക്രീസിലുണ്ടായിരുന്ന ഇടം കൈയന്‍ ബാറ്റര്‍ ആക്രമിച്ചു കളിക്കേണ്ടതായിരുന്നുവെന്നും കളിയെക്കുറിച്ച് കുറച്ച് ധാരണയുള്ളവര്‍ ചെയ്യുന്ന കാര്യമായിട്ടും തങ്ങള്‍ക്കത് ചെയ്യാനായില്ലെന്നും മത്സരശേഷം ഹാര്‍ദ്ദിക് തിലക് വര്‍മയുടെ പേരെടുത്ത് പറയാതെ കുറ്റപ്പെടുത്തിയിരുന്നു. അതാണ് മത്സരത്തിലെ തോല്‍വിക്ക് കാരണമെന്നും ഹാര്‍ദ്ദിക് പറഞ്ഞിരുന്നു.

ഇതും ടീം അംഗങ്ങളെ ചൊടിപ്പിച്ചുവെന്നും ഇതിനെക്കുറിച്ചും ടീം അംഗങ്ങള്‍ മാനേജ്‌മെന്റിനോട് പരാതി പറഞ്ഞുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ഹാര്‍ദ്ദിക്കും തിലക് വര്‍മ്മയും തമ്മില്‍ പരസ്യ വാക് പോരിലേക്ക് കാര്യങ്ങളെത്തിച്ചിരുന്നു. പിന്നീട് രോഹിത്തും ടീം ഉടമകളും ചേര്‍ന്നാണ് ഇരുവരേയും പിടിച്ച് മാറ്റിയത്.

ഐപിഎല്ലില്‍ ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ചതോടെയാണ് പ്ലേ ഓഫിലെത്താനുള്ള മുംബൈയുടെ സാധ്യത തീര്‍ത്തും ഇല്ലാതായത്. 12 മത്സരങ്ങലില്‍ എട്ട് പോയന്റുള്ള മുംബൈക്ക് ഇനി ശേഷിക്കുന്ന രണ്ട് മത്സരം ജയിച്ചാലും പരമാവധി 12 പോയന്റ് മാത്രമെ നേടാനാവു.