സിംബാബ്‌വെ എറിഞ്ഞിട്ട് വീണ്ടും ടീം ഇന്ത്യ, സ്റ്റാറായി സഞ്ജു

സിംബാബ് വെയ്‌ക്കെതിരെ രണ്ടാമത്തെ ഏകദിന മത്സരത്തിലും ആതിഥേയരെ എറിഞ്ഞിട്ട് ടീം ഇന്ത്യ. കേവലം 161 റണ്‍സിനാണ് ഇന്ത്യ സിംബാബ് വെയെ പുറത്താക്കിയത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷാര്‍ദുല്‍ താക്കൂറിന്റെ നേതൃത്വത്തിലായിരുന്നു ഇന്ത്യയുടെ ബൗളിംഗ് ആക്രമണം.

ഏഴ് ഓവറില്‍ 38 റണ്‍സ് വഴങ്ങിയാണ് ഷാര്‍ദുല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഷാര്‍ദുലിനെ കൂടാതെ പന്തെറിഞ്ഞ എല്ലാ ഇന്ത്യന്‍ ബൗളര്‍മാരും വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ദീപക് ഹൂഡ എന്നിവരാണ് ഓരോ വിക്കറ്റ് വീതം വീഴ്ത്തിയത്.

മലയാളി താരം സഞ്ജു സാംസണ്‍ വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. മൂന്ന് ക്യാച്ചും റണ്ണൗട്ട് സ്റ്റംമ്പിംഗും സഞ്ജു നടത്തി.

മോശം തുടക്കമായിരുന്നു ആതിഥേയര്‍ക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 31 റണ്‍സ് മാത്രമുള്ളപ്പോള്‍ നാല് വിക്കറ്റ് നഷ്ടമായി. വിശ്വസ്ഥനായ സിക്കന്ദര്‍ റാസ (16) മടങ്ങിയതോടെ ടീം അഞ്ചിന് 72 എന്ന നിലയിലായി. പിന്നീട് വില്യംസ് (41) – ബേള്‍ (39*) അല്‍പസമയം പിടിച്ചുനിന്നെങ്കിലും ഹൂഡ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. വില്യംസ് ധവാന്റെ കൈകളില്‍ വിശ്രമിച്ചു. തുടര്‍ന്നെത്തിയവരില്‍ ആര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല.

നേരത്തെ, ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ ആതിഥേയരെ ബാറ്റിംഗിനയക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ടാം ഏകദിനമാണിന്ന് നടക്കുന്നത്. ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ദീപക് ചാഹറിന് പകരം ഷാര്‍ദുല്‍ ഠാകൂര്‍ ടീമിലെത്തി. ആദ്യ ഏകദിനത്തില്‍ മൂന്ന് വിക്കറ്റുമായി പ്ലയര്‍ ഓഫ് ദ മാച്ചായിരുന്നു ദീപക്. അദ്ദേഹത്തിന് മാറ്റിയതിന് പിന്നിലെ കാരണം വ്യക്തമല്ല. സിംബാബവെ രണ്ട് മാറ്റം വരുത്തി.

You Might Also Like