ബെയ്ലിനെക്കുറിച്ചു മൗനിയായി സിദാൻ, ട്രാൻസ്ഫർ ജാലകത്തിൽ എന്തും സംഭവിക്കാമെന്നു സിദാന്റെ മറുപടി

റയൽ മാഡ്രിഡ്‌ വിട്ട ഗരെത് ബെയ്‌ലിനെക്കുറിച്ച് തനിക്കൊന്നും പറയാനില്ലന്നു അഭിപ്രായപ്പെട്ടിരിക്കുകയാണ് റയൽ മാഡ്രിഡ്‌ പരിശീലകനായ സിനദിൻ സിദാൻ. ലാലിഗയിലെ രണ്ടാം മത്സരത്തിന് മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തിലാണ് സിദാൻ മനസുതുറന്നത്. ബെയ്‌ലിനു എല്ലാ വിധ ആശംസകളും നേരാനും സിദാൻ മറന്നില്ല. സിദാനുകീഴിൽ കുറേകാലം റയൽ മാഡ്രിഡ്‌ ബെഞ്ചിലിരുന്ന ബെയ്ൽ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ടോട്ടനത്തിലേക്ക് ചേക്കേറുകയായിരുന്നു.

ഒപ്പം ക്ലബ്ബിന്റെ ട്രാൻസ്ഫർ പദ്ധതികളെക്കുറിച്ച് മനം തുറക്കാനും സിദാൻ മറന്നില്ല. ഒക്ടോബർ നാല് വരെ എന്തും സംഭവിക്കാമെന്നാണ് സിദാൻ റയലിന്റെ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പിഎസ്‌ജി താരം എഡിൻസൺ കവാനി റയൽ മാഡ്രിഡിൽ എത്തുമോയെന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കുകയായിരുന്നു സിദാൻ.

” ബെയ്‌ലിനെ കുറിച്ച് ഒന്നും പറയാനില്ല. ഞാൻ അദ്ദേഹത്തിന്റെ ഭാവിക്ക് എല്ലാ വിധ ആശംസകളും നേരുന്നു. ഞങ്ങൾ ഞങ്ങളുടെ പ്രവർത്തനങ്ങൾ തുടരും. ഞാൻ ഇതുവരെ ഒന്നും തന്നെ ക്ലബ്ബിനോട് ആവിശ്യപ്പെട്ടിട്ടില്ല. എന്നാൽ ഒക്ടോബർ നാല് വരെ എന്തും സംഭവിക്കാം. ആരൊക്കെ ക്ലബ്ബിലേക്ക് വരുന്നു എന്നതിനെ കുറിച്ചായിരിക്കാം നിങ്ങൾക്കറിയേണ്ടത്. എന്നാൽ എന്റെ സ്‌ക്വാഡിൽ ഞാൻ സന്തുഷ്ഠനാണ്. ഞങ്ങൾ ശരിയായ രീതിയിൽ തന്നെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. ഞങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ഞങ്ങൾക്ക് എത്തിച്ചേരാൻ സാധിക്കും. ” സിദാൻ വ്യക്തമാക്കി.

ലീഗിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിനു റയൽ സോസിഡാഡുമായി ഗോൾരഹിത സമനിലയിൽ തൃപ്തരാവേണ്ടി വന്നിരുന്നു. ഈഡൻ ഹസാർഡ്, മാർക്കോ അസെൻസിയോ, വാസ്‌ക്കസ് എന്നിവരുടെ അഭാവത്തിലാണ് റയൽ ആദ്യ മത്സരത്തിന് ഇറങ്ങിയത്. അതേ സമയം റയലിന്റെ രണ്ടാം മത്സരത്തിൽ റയൽ ബെറ്റിസാണ് എതിരാളികൾ. ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചു കൊണ്ടാണ് ബെറ്റിസിന്റെ വരവ്. അത്കൊണ്ട് തന്നെ റയൽ മാഡ്രിഡ്‌ കടുത്ത മത്സരം തന്നെ അഭിമുഖീകരിക്കേണ്ടിവരും.

You Might Also Like