പന്തിനെതിരെ ആഞ്ഞടിച്ച് ഇര്‍ഫാന്‍ പത്താന്‍, ‘ആയാള്‍ ആകെ തെറ്റദ്ധരിച്ചിരിക്കുകയാണ്’

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ മോശം പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇന്ത്യന്‍ യുവതാരം റിഷഭ് പന്തിനെ പ്രത്യേകം പേരെടുത്ത് പറഞ്ഞാണ് പത്താന്‍ വിമര്‍ശിച്ചു. ആക്രമിച്ച് കളിക്കുന്നതാണ് പന്തിന്റെ ശൈലിയെങ്കിലും ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിന് ശ്രമിക്കുന്നതല്ല ആക്രമണോത്സുകതയെന്ന് പത്താന്‍ പറഞ്ഞു.

‘ആദ്യ ഇന്നിംഗ്സിനു ശേഷം തന്നെ കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. രണ്ടാമിന്നിംഗ്‌സാവട്ടെ തീര്‍ച്ചും നിരാശാജനകവുമായിരുന്നു. രണ്ടാമിന്നിംഗ്സില്‍ ബോള്‍ അത്ര മൂവ് ചെയ്തിരുന്നില്ല. എന്നിട്ടു പോലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്തില്ല. രണ്ടാമിന്നിംഗ്‌സില്‍ ബാറ്റ്‌സ്മാന്‍മാര്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിച്ചിരുന്നെങ്കില്‍ ഇന്ത്യക്കു ഇത്രയും വലിയ തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നു.’

‘റിഷഭ് ആക്രമിച്ച് കളിക്കാന്‍ കഴിവുള്ള, ആ ശൈലി ഇഷ്ടപ്പെടുന്ന താരമാണെന്നറിയാം. പക്ഷെ അക്രമണോത്സുകതയെന്നാല്‍ പേസ് ബോളര്‍മാര്‍ക്കെതിരേ ഇടയ്ക്കിടെ ക്രീസിനു പുറത്തേക്കിറങ്ങി വമ്പന്‍ ഷോട്ടിനായി ശ്രമിക്കുകയെന്നതല്ല. അല്‍പ്പം ഉത്തരവാദിത്വം കൂടി വേണം’ പത്താന്‍ പറഞ്ഞു.

ബാറ്റിംഗിനിടെ പലതവണ പന്ത് പേസിനെതിരെ ക്രീസ് വിട്ടിറങ്ങി ഷോര്‍ട്ടിന് ശ്രമിക്കുന്നത് കാണാമായിരുന്നു. ഒടുവില്‍ അങ്ങനെ തന്നെയാണ് പന്ത് വിക്കറ്റ് തുലച്ചതും. ട്രെന്റ് ബോള്‍ട്ടിന്റെ ഓവറില്‍ ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ട് കളിച്ച പന്തിനെ ഹെന്റി നിക്കോള്‍സ് മികച്ചൊരു റണ്ണിംഗ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.