അവിടെയിരുന്ന് അധികം സുഖിക്കേണ്ട, അവന്‍ ഉടന്‍ വരും, ബാബറിന് മുന്നറിയിപ്പുമായി ഇന്ത്യന്‍ താരം

കഴിഞ്ഞ ദിവസമാണ് ഐസിസി ഏകദിന റാങ്കിംഗില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസംഒന്നാമതെത്തിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയെ പിന്തള്ളിയാണ് ബാബര്‍ അസം ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ഒന്നാം സ്ഥാനം സ്വന്തമാക്കിയെങ്കിലും താരത്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കിംഗ്‌സ് പഞ്ചാബിന്റെ കോച്ചിംഗ് സ്റ്റാഫുമായ വസിം ജാഫര്‍. ഒന്നാം സ്ഥാനത്തിരുന്ന് അധികം സുഖിക്കേണ്ടെന്നാണ് ട്വിറ്ററിലൂടെ ജാഫര്‍ ബാബര്‍ അസത്തിന് മുന്നറിയിപ്പ് നല്‍കുന്നത്.

‘ഏകദിന റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നിങ്ങള്‍ അര്‍ഹിക്കുന്നു. അഭിനന്ദനങ്ങള്‍. എന്നാല്‍ കൂടുതല്‍ സമയം അവിടെ സുഖിച്ചിരിക്കേണ്ട. പിന്തുടരുന്നതില്‍ വിരാട് കോഹ്ലി എത്രത്തോളം മിടുക്കനാണെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ.” ജാഫര്‍ കുറിച്ചിട്ടു.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തില്‍ പുറത്തെടുത്ത പ്രകടനമാണ് അസമിനെ ഒന്നാമതെത്തിച്ചത്. 865 പോയിന്റാണ് അസമിനുള്ളത്. താരത്തിന്റെ കരിയറിലെ ഉയര്‍ന്ന റേറ്റിംഗ് പോയിന്റാണിത്. കോഹ്ലിക്ക് 857 പോയിന്റുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ 825 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

ന്യൂസിലന്‍ഡിന്റെ റോസ് ടെയ്‌ലറും(801), ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചുമാണ്(791) നാല്, അഞ്ച് സ്ഥാനങ്ങളില്‍. ആദ്യ പത്തില്‍ മറ്റ് ഇന്ത്യന്‍ താരങ്ങളാരുമില്ല.

ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തുന്ന നാലമാത്തെ പാക് താരമാണ് അസം. സഹീര്‍ അബ്ബാസ്(1983- 84), ജാവേദ് മിയാന്‍ദാദ്(1988-89), മുഹമ്മദ് യൂസഫ്(2003)എന്നിവരാണ് മുമ്പ് ഏകദിന ബാറ്റ്സ്മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാമത്തെത്തിയ പാക് താരങ്ങള്‍.

You Might Also Like