ടെയ്‌ലറുടെ വിക്കറ്റ് കോഹ്ലിയ്ക്ക് കൂടി അവകാശപ്പെട്ടത്, ക്യാപ്റ്റന്‍സി ബ്രില്യന്‍സ് എന്ന് ഇന്ത്യന്‍ താരം

Image 3
CricketTeam India

പ്രഥമ ലോക ടെസ്റ്റ് ചാംമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ ഒന്നാമിന്നിങ്സില്‍ ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിയെ പ്രശംസ കൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. ന്യൂസിലന്‍ഡിന്റെ സുപ്രധാന ബാറ്റ്സ്മാന്‍മാരില്‍ ഒരാളായ റോസ് ടെയ്ലറുടെ വിക്കറ്റെടുക്കാന്‍ കോഹ്ലി പരീക്ഷിച്ച തന്ത്രത്തെയാണ് ലക്ഷ്മണ്‍ വാനോളം പ്രശംസിച്ചത്.

മുഹമ്മദ് ഷമിയുടെ ബൗളിങില്‍ ശുഭ്മാന്‍ ഗില്‍ കവേഴ്സില്‍ ഡൈവിങ് ക്യാച്ചിലൂടെയായിരുന്നു ടെയ്ലറെ പുറത്താക്കിയത്. ഈ വിക്കറ്റില്‍ നിര്‍ണായക പങ്കുവഹിച്ചത് കോഹ്ലിയാണെന്നാണ് ലക്ഷ്മണ്‍ വിലയിരുത്തുന്നത്. 37 ബോളില്‍ 11 റണ്‍സാണ് മുന്‍ നായകന്‍ കൂടിയായ ടെയ്ലര്‍ക്കു നേടാനായത്.

ടെയ്ലറുടെ വിക്കറ്റിനു കോഹ്ലി ഒരുപാട് ക്രെഡിറ്റ് അര്‍ഹിക്കുന്നു. ഡ്രൈവുകള്‍ കളിക്കുമ്പോള്‍ അത് വായുവിലൂടെ കളിക്കുന്ന ശീലം ടെയ്ലര്‍ക്കുണ്ട്. ഇതു അറിഞ്ഞുകൊണ്ട് തന്നെയാണ് കോഹ്ലി ഗില്ലിനെ ക്രീസിനു സമാന്തരമായി സില്ലി മിഡ്ഓഫ് പൊസിഷനില്‍ നിര്‍ത്തിയത്. ഇതാണ് തകര്‍പ്പന്‍ ക്യാച്ചിലൂടെ ടെയ്ലറെ ഗില്‍ പുറത്താക്കാനുള്ള കാരണം. ഗംഭീര ക്യാപ്റ്റന്‍സിയാണിത്, ഒപ്പം ഷമിയുടെ ഗംഭീര ഫാസ്റ്റ് ബൗളിങും ഈ വിക്കറ്റിനു വഴിയൊരുക്കി’ ലക്ഷ്മണ്‍ വിലയിരുത്തി.

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ പ്രകടനത്തെ ലക്ഷ്മണ്‍ പ്രശംസിച്ചു. കളി ആരംഭിച്ച് ടെയ്ലറുടെ വിക്കറ്റെടുക്കാന്‍ കുറച്ചു സമയമെടുത്തെങ്കിലും ആദ്യ ബോള്‍ മുതല്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ തീവ്രതയോടെയാണ് ബൗള്‍ ചെയ്തത്.

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരില്‍ നിന്നും നമ്മള്‍ പ്രതീക്ഷിച്ചതും ഇതു തന്നെയായിരുന്നു. അതു നമുക്ക് അഞ്ചാദിനം തുടക്കം മുതല്‍ കാണാന്‍ സാധിച്ചു. ആക്രമണോത്സുകതയില്‍ നിയന്ത്രണം പാലിച്ച്, അച്ചടക്കത്തോടെയാണ് അവര്‍ ബൗള്‍ ചെയ്തത്. ഇതിനു കോലിയും അഭിനന്ദനം അര്‍ഹിക്കുന്നതായും ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഒന്നാമിന്നിങ്സ് ടോട്ടലായ 217 റണ്‍സിനു മറുപടിയില്‍ ന്യൂസിലാന്‍ഡ് അഞ്ചാംദിനം 249 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. 32 റണ്‍സിന്റെ ലീഡാണ് കിവികള്‍ക്കു ലഭിച്ചത്.