മുറവിളിയ്ക്ക് ചുട്ടമറുപടി, ശേഖരിക്കുന്നത് കോടികള്‍, കോഹ്ലിയ്ക്കും അനുഷ്‌ക്കയ്ക്കും കൈയ്യടിക്കടാ

Image 3
CricketTeam India

രാജ്യത്തെ കൊവിഡ് അതിവേഗം പടരുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനത്തിനായി കോഹ്ലിയടക്കമുളള താരങ്ങള്‍ ഒന്നും ചെയ്യുന്നില്ലെന്ന മുറവിളികള്‍ക്ക് ചുട്ടമറുടിയുമായി വിരാട് കോഹ്ലിയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക ശര്‍മ്മയും. ഇരുവരും ചേര്‍ന്ന് ഏഴ് കോടി രൂപയുടെ ധനസമാഹരണ പദ്ധതിക്ക് തുടക്കമിട്ടു.

ഇതിന്റെ ഭാഗമായി ഇരുവരും രണ്ട് കോടി രൂപ സഹായം നല്‍കുമെന്ന് ഇതിനോടകം പ്രഖ്യാപിച്ച് കഴിഞ്ഞു. ക്രൗഡ് ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കെറ്റോ വഴിയാണ് ഇരുവരും പണം സമാഹരിക്കുന്നത്. ഏഴ് ദിവസം കൊണ്ട് ഏഴ് കോടി രൂപ കണ്ടെത്താനാണ് ശ്രമം.

ഈ തുക കൊവിഡ് ബാധിതര്‍ക്ക് ഓക്സിജന്‍ എത്തിക്കാനും ആരോഗ്യപ്രവര്‍ത്തകര്‍ക്കായും വാക്സിനേഷന്‍ ബോധവല്‍ക്കരണത്തിനും ടെലി മെഡിസിന്‍ സൗകര്യമൊരുക്കാനും ഉപയോഗിക്കും.

രാജ്യത്തിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത കാലത്തൂകൂടിയാണ് കടന്നുപോകുന്നത്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പൊരുതാന്‍ രാജ്യം ആവശ്യപ്പെടുന്നുണ്ട്. സഹജീവികളെ സഹായിക്കാന്‍ ആളുകള്‍ രംഗത്തെത്തും എന്ന് ഉറപ്പാണ്. കൊവിഡ് കാലത്ത് കഴിയാവുന്നത്ര ആളുകളെ സഹായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. നമുക്ക് പരമാവധി പേരെ സഹായിക്കാം… എന്നും കോലി പറഞ്ഞു. നിസ്സഹായരായി നാം സാക്ഷിയായിക്കൊണ്ടിരിക്കുന്ന പോരാട്ടത്തിന് ഈ ധനസമാഹരണം പ്രയോജനകരമാകും എന്നാണ് പ്രതീക്ഷയെന്ന് അനുഷ്‌ക പറഞ്ഞു

കൊവിഡ് മഹാമാരിക്കിടെ ഇന്ത്യക്ക് വലിയ സഹായഹസ്തമാണ് ക്രിക്കറ്റ് ലോകത്ത് നിന്നുണ്ടായത്. ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ്(50,000 ഡോളര്‍) ഇതിന് തുടക്കമിട്ടത്. മുന്‍ സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ ഒരു ബിറ്റ്കോയിനും(ഏകദേശം 40 ലക്ഷത്തോളം രൂപ), ക്രിക്കറ്റ് ഓസ്ട്രേലിയ പ്രാഥമിക സഹായമായി 50,000 ഡോളറും(37 ലക്ഷം രൂപ) പ്രഖ്യാപിച്ചു. കൂടുതല്‍ പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയയും ഓസ്ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസിയേഷനും. വിന്‍ഡീസ് താരം നിക്കോളാസ് പുരാനും നാലരക്കോടി രൂപയോളം സഹായം അറിയിച്ചിട്ടുണ്ട്.

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(1 കോടി രൂപ), ഡല്‍ഹി കാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍(20 ലക്ഷം രൂപ), സണ്‍റൈസേഴ്സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ ശ്രീവാത്സ് ഗോസ്വാമി(90,000 രൂപ), രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജയ്ദേവ് ഉനദ്കട്ട്(ഐപിഎല്‍ സാലറിയുടെ 10 ശതമാനം) എന്നിവരും ഐപിഎല്ലിനിടെ കൊവിഡ് സഹായം പ്രഖ്യാപിച്ചു. ഇതോടൊപ്പം ഐപിഎല്ലിലെ രാജസ്ഥാന്‍ റോയല്‍സ് ഫ്രാഞ്ചസി എഴരക്കോടി രൂപയും ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നര കോടി രൂപയും കോവിഡ് പ്രതിരോധത്തിനായി ചിലവഴിച്ചു.

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ഐപിഎല്‍ പതിനാലാം സീസണ്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.