ആ സീനിയര്‍ താരം പിന്മാറി, വിരമിക്കുമെന്നും ഭീഷണി

ശ്രീലങ്കന്‍ വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസ് ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് പിന്മാറി. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് അറിയിച്ചിരിക്കുന്നത്.

പുതിയ കോണ്‍ട്രാക്റ്റില്‍ ഒപ്പിട്ടില്ലെങ്കില്‍ ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ രണ്ടാംനിര താരങ്ങളെ കളിപ്പിക്കുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. ഇതിനിടെയാണ് മാത്യൂസിന്റെ പിന്മാറ്റം.

ഇതിനിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുവാന്‍ താല്പര്യമുണ്ടെന്ന് ലങ്കന്‍ ബോര്‍ഡിനെ അറിയിച്ചതായി ആഞ്ചലോ മാത്യൂസ് പറയുന്നു. ബോര്‍ഡുമായി ചര്‍ച്ച തുടരുകയാണെന്നും ഉടനെ തീരുമാനം ഉണ്ടാകുമെന്നാണ് ലഭിയ്ക്കുന്ന വിവരം.

ആഞ്ചലോ മാത്യൂസിനെ അടുത്തിടെ നടന്ന പരമ്പരകളില്‍ ബോര്‍ഡ് പരിഗണിച്ചിരുന്നില്ല. താരത്തിന്റെ പ്രകടനം മികച്ചതായിരുന്നുവെങ്കിലും യുവ ടീമിന് പ്രാമുഖ്യം കൊടുക്കാനായിരുന്നു ബോര്‍ഡ് സീനിയര്‍ താരത്തെ ടമില്‍ നിന്ന് ഒഴിവാക്കിയത്.

അതിനിടെയാണ് കളിക്കാരും ബോര്ഡും തമ്മിലുളള പ്രതിഫല തര്‍ക്കവും ഉടലെടുത്തിരിക്കുന്നത്. താരങ്ങള്‍ കോണ്‍ട്രാക്റ്റ് ഒപ്പിടാതെയാണ് ഇംഗ്ലണ്ടിലേക്ക് പറന്നത്. ഇത് ബോര്‍ഡും താരങ്ങളും തമ്മില്‍ തുറന്ന പോരിന് വഴിവച്ചിരുന്നു. ഇതിനിടെ വൈസ് ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ്, ഓപ്പണിംഗ് ബാറ്റ്സ്മാന്‍ ധനുഷ്‌ക ഗുണതിലക, വിക്കറ്റ് കീപ്പര്‍ നിരോഷന്‍ ഡിക്ക്വെല്ല എന്നിവര്‍ ഇംഗ്ലണ്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിരുന്നു. മൂവരേയും ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നാട്ടിലേക്ക് മടക്കിവിളിച്ചിരുന്നു.

ഇന്ത്യ ശ്രീലങ്കയില്‍ മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമാണ് കളിക്കുക. ഈ മാസം 13നാണ് ആദ്യ ഏകദിനം. 21ന് ടി20 പരമ്പര ആരംഭിക്കും.

You Might Also Like