രണ്ട് ഐസ്എല്‍ റഫറിമാരെ പുറത്താക്കി, കടുത്ത നടപടി

Image 3
FootballISL

ഐഎസ്എല്ലില്‍ മോശം റഫറിയിംഗിന്റെ പേരില്‍ പ്രസിദ്ധിയാര്‍ജിക്കുകയാണല്ലോ. ഇപ്പോള്‍ കടുത്ത നടപടിയുമായി ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ രംഗത്ത് വന്നിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. മോശം റഫറിയിങ്ങിനെപ്പറ്റി പരാതി ശക്തമാകുന്ന സാഹചര്യത്തില്‍ രണ്ട് റഫറിമാരെ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഐഎസ്എലില്‍ നിന്ന് പുറത്താക്കിയതായാണ് സൂചന.

റഫറിയിങ്ങിനെതിരെ ക്ലബ് പരിശീലകരടക്കം പലതവണ രംഗത്തുവന്ന സാഹചര്യത്തിലാണ് നടപടി. ഇരുവരും പുതുവര്‍ഷത്തില്‍ ഒരു മത്സരം പോലും നിയന്ത്രിച്ചിട്ടില്ല. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

13 റഫറിമാരുമായാണ് ഐഎസ്എല്‍ ആരംഭിച്ചത്. ഒരു റഫറിക്ക് പരുക്കേറ്റ് നേരത്തെ പുറത്തായിരുന്നു. ഇത് കൂടാതെയാണ് മറ്റ് രണ്ട് റഫറിമാരെയും പുറത്താക്കിയിരിക്കുന്നത്.

റഫറിയിങ്ങിലെ പിഴവുകളുടെ പശ്ചാത്തലത്തില്‍ ഇവരില്‍ ഒരാളെ മൂന്ന് ആഴ്ചത്തേക്ക് മാറ്റിനിര്‍ത്തിയിരുന്നു. എന്നാല്‍, തിരികെവന്നിട്ടും പിഴവുകള്‍ ആവര്‍ത്തിച്ചു. മറ്റേ റഫറി തീരെ തയ്യാറെടുത്തല്ല വന്നത്. ചില തീരുമാനങ്ങളും താരങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയും മോശമായിരുന്നു.

അതേസമയം, ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ക്യാപ്റ്റന്‍ ഡാനി ഫോക്‌സിനു ലഭിച്ച ചുവപ്പു കാര്‍ഡ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ റദ്ദാക്കി. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച അധികൃതര്‍ കാര്‍ഡ് റഫറിയിങ് പിഴവാണെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്നാണ് ചുവപ്പു കാര്‍ഡ് റദ്ദാക്കിയത്.