പിഎസ്‌ജിയിൽ നിന്നുമുണ്ടായത് മോശം അനുഭവം, പുറത്താക്കിയ രീതിക്കെതിരെ തുറന്നടിച്ച് തിയാഗോ സിൽവ

തന്നെ ക്ലബ്ബിൽ നിന്നും പറഞ്ഞുവിട്ട രീതി വളരെ മോശമായിരുന്നുവെന്നു പിഎസ്‌ജിയോട് തുറന്നടിച്ചിരിക്കുകയാണ് മുൻ ക്യാപ്റ്റനും ബ്രസീലിയൻ പ്രതിരോധതാരവുമായ തിയാഗോ സിൽവ. ആ സാഹചര്യം സിൽവയെ വളരെയധികം വിഷമിപ്പിച്ചുവെന്നും ആ സാഹചര്യത്തിൽ ദേഷ്യം തോന്നിയെന്നും സിൽവ വെളിപ്പെടുത്തി. പത്തുവർഷത്തിനടുത്ത് പിഎസ്‌ജിക്കു വേണ്ടി കളിച്ച താരം അടുത്തിടെയാണ് ചെൽസിയിലേക്ക് കൂടുമാറിയത്.

ഫ്രാൻസ് ഫുട്ബോളിന് നൽകിയ അഭിമുഖത്തിലാണ് മുൻ പിഎസ്‌ജി ക്യാപ്റ്റൻ തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. “ആ സാഹചര്യം എന്നെ വല്ലാതെ അലോസരപ്പെടുത്തി. അവർ അത് ചെയ്ത രീതി എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല. ലോക്ക്ഡൌൺ സമയമായിരുന്നെങ്കിലും മറ്റൊരു രീതിയിലായിരുന്നു എല്ലാം ചെയ്യേണ്ടിയിരുന്നത്.”

“ഞാൻ ആ സമയത്ത് ബ്രസീലിൽ ക്വാറന്റൈനിൽ ആയിരുന്നു. ലിയോനാർഡോ എന്നോട് മഹാമാരിമൂലമുള്ള ബുദ്ദിമുട്ടുകളെക്കുറിച്ച് സംസാരിക്കാനായി വിളിച്ചപ്പോൾ.. (അദ്ദേഹം നിർത്തി). അല്ല, ആദ്യം അദ്ദേഹം എന്നോട് യുസിഎൽ ഫൈനൽ 8 മത്സരങ്ങൾ കളിക്കാൻ 2 മാസം കൂടി തുടരാമോ എന്ന് ചോദിക്കാനാണ് വിളിച്ചത്. ഞാൻ സമ്മതം മൂളുകയും ചെയ്തു. എന്നാൽ 2 മാസത്തിനു മുകളിൽ ക്ലബ്ബ് കൂടുതൽ ഒന്നും ഉദ്ദേശിക്കുന്നില്ലെന്നാണ് പറഞ്ഞത്. ഇങ്ങനെയല്ലായിരുന്നു അവർ ഇത് ചെയ്യേണ്ടിയിരുന്നത്.”

“എന്റെ പിഎസ്‌ജിയിലെ കരിയറിൽ എന്റെ പരമാവധി ഞാൻ നൽകിയിട്ടുണ്ട്. ഒരിക്കലും ചതി കാണിച്ചിട്ടില്ല. ആ അവസാനമൂന്നു മത്സരത്തിന് ശേഷം എല്ലാം തീർന്നു? 8 വർഷത്തിൽ ഞാൻ നേടിയെടുത്തതൊന്നും ഒരു വിഷയമേ ആവുന്നില്ലേ? ഇതൊരിക്കലും പൊരുത്തപ്പെടുന്നില്ല, ലിയോ ഇത് ചെയ്തത് കുഴപ്പം പിടിച്ചതും തിടുക്കത്തിലുമുള്ള രീതിയിലാണ് ചെയ്തുതീർത്തത്. ഇത് എന്റെ കാര്യത്തിൽ മാത്രമല്ല പിഎസ്‌ജിയുടെ ചരിത്രത്തിലെ ടോപ്സ്കോറെർ ആയ കാവനിയുടെ അവസ്ഥയും ഇതുതന്നെയാണ്. ഞാൻ ഇതു പറയുന്നത് ക്ലബ് വളർന്നു വരികയാണ് ഭാവിയിൽ ഇനിയിങ്ങനെ സംഭവിക്കരുതെന്നു കരുതിയാണ്.” സിൽവ വ്യക്തമാക്കി.

You Might Also Like