അശ്വിന്‍ ഞെട്ടിക്കുന്നു, ഇതിഹാസത്തേയും വെട്ടി, ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കി

Image 3
CricketCricket News

റാഞ്ചിയില്‍ ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റില്‍ ടെസ്റ്റ് ക്രിക്കറ്റ് കരിയറിലെ 35-ാം അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യന്‍ വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ സ്വന്തമാക്കിയത്. നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണ് അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടം വന്നത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടമുള്ള ഇന്ത്യന്‍ താരമായിരുന്ന ഇതിഹാസ സ്പിന്നര്‍ അനില്‍ കുംബ്ലെയുടെ റെക്കോര്‍ഡിനൊപ്പം അശ്വിന്‍ എത്തി.

എന്നാല്‍ അനില്‍ കുംബ്ലെയേക്കാള്‍ അതിവേഗമാണ് രവിചന്ദ്രന്‍ അശ്വിന്റെ 35ാം അഞ്ച് വിക്കറ്റ് നേട്ടമെന്നതാണ് ശ്രദ്ധേയമായ കാര്യം. 132 ടെസ്റ്റുകള്‍ കളിച്ച കുംബ്ലെ 236 ഇന്നിംഗ്സുകളിലാണ് 35 അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ പേരിലാക്കിയത് എങ്കില്‍ അശ്വിന്‍ വെറും 99 ടെസ്റ്റുകളിലെ 187 ഇന്നിംഗ്സുകളെ വേണ്ടിവന്നുള്ളൂ ഈ നേട്ടത്തിലെത്താന്‍.

അഞ്ച് വിക്കറ്റ് നേട്ടങ്ങളില്‍ ലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍ (67), ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ (37), ന്യൂസിലന്‍ഡിന്റെ സര്‍ റിച്ചാര്‍ഡ് ഹാര്‍ഡ്ലി (36) എന്നിവരെ ആര്‍ അശ്വിന് മുന്നിലുള്ളൂ. ഇവരില്‍ ഹാര്‍ഡ്ലിയെയും വോണിനെയും അശ്വിന് മറികടക്കാനായേക്കും.

നിലവിലെ സജീവ താരങ്ങളില്‍ കരിയറിലെ അവസാന കാലത്തിലൂടെ കടന്നുപോകുന്ന ഇംഗ്ലണ്ട് വെറ്ററന്‍ പേസര്‍ ജിമ്മി ആന്‍ഡേഴ്സണിന് 32 അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍ ടെസ്റ്റ് ക്രിക്കറ്റിലുണ്ട്.

അതെസമയം, റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യ 192 റണ്‍സ് വിജയലക്ഷ്യം അവസാന ഇന്നിംഗ്സില്‍ പിന്തുടരുകയാണ്. രണ്ടാം ഇന്നിംഗ്സില്‍ ഇംഗ്ലണ്ടിനെ 145 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ്മയും (24*), യശസ്വി ജയ്‌സ്വാളുമാണ് (16*) ക്രീസില്‍. റാഞ്ചി ടെസ്റ്റ് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. 46 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റുമായി ആര്‍ അശ്വിനും നാല് പേരെ മടക്കി കുല്‍ദീപ് യാദവും ഒരാളെ പുറത്താക്കി രവീന്ദ്ര ജഡേജയും 145ല്‍ എറിഞ്ഞിടുകയായിരുന്നു. 60 റണ്‍സെടുത്ത ഓപ്പണര്‍ സാക് ക്രോളിക്ക് മാത്രമാണ് ഇന്ത്യന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായത്.