ഇന്ത്യയുടെ കാര്യം അത്ഭുതം തന്നെ, അവിശ്വസനീയമായ പരിവര്‍ത്തനങ്ങളാണ് ഈ ഡ്രെസ്സിംഗ് റൂമില്‍ നടക്കുന്നത്

ധനേഷ് ധാമോദരന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിവര്‍ത്തനത്തിന്റെ അങ്ങേത്തലയ്ക്കലാണെന്ന് പറയേണ്ടി വരും.പലപ്പോഴും ടീം സെലക്ഷനിലെ പാളിച്ച കൊണ്ടും ബാറ്റിങ്ങ് നിര കളി മറന്നിട്ടും അത്ഭുത വിജയങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ സ്വപ്നങ്ങള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു.

ബാറ്റിങ് നിര ഭൂരിഭാഗവും പരാജയപ്പെടുന്നു. ടെസ്റ്റിന്റെ ഭാഗധേയം പൂര്‍ണമായും നിര്‍ണ്ണയിക്കേണ്ട ലോകോത്തര സ്പിന്നര്‍ അശ്വിന്‍ പുറത്തിരിക്കുന്നു. അനുഭവസമ്പന്നരായ ഇഷാന്തും ഷമിയും ടീമിലില്ല .ഒന്നാമിന്നിങ്ങ്‌സില്‍ ചെറിയ സ്‌കോറിന് പുറത്തായി വലിയ ലീഡ് വഴങ്ങുന്നു .കളി തീരാന്‍ ഒരു ദിവസം ബാക്കി നില്‍ക്കെ സുരക്ഷിത പിച്ചില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ 77 ലെത്തി നില്‍ക്കുന്ന എതിര്‍ ടീം. സര്‍വോപരി സ്വന്തം മണ്ണില്‍ ഒരിക്കലും പുറത്താകില്ലെന്ന് തോന്നുന്ന തരത്തില്‍ ബാറ്റ് ചെയ്യുന്ന വേരുറപ്പിച്ച ഇംഗ്‌ളിഷ് നായകന്‍ ജോ റൂട്ടും.

വിദേശ മണ്ണില്‍ തലേ ടെസ്റ്റില്‍ 78 ന് പുറത്തായ ടീം വീണ്ടും ഒരു ഗാബ വീരഗാഥ ആവര്‍ത്തിക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ ആഘോഷരാവിലേക്ക് പോകുന്നു .തീര്‍ത്തും സ്പിന്നിന് അനുകൂലമായ പിച്ചില്‍ അശ്വിന്‍ ഇല്ലാത്തൊരു വിജയത്തെ എങ്ങനെ കാണണം ???

സത്യത്തില്‍ ഇന്ത്യന്‍ ടീം ഒരു സേഫ് സോണില്ലാത്ത കാലമാണ് . വിരാട് കോലിയില്‍ നിന്നും പ്രതീഷിച്ച സംഭാവനകള്‍ ലഭിക്കാതിരിക്കുമ്പോള്‍ പൂജാരയും രഹാനെയും അസ്ഥിരത തുടര്‍ച്ചയായി കാണിക്കുന്നു. എന്നിട്ടും തുടരെ തുടരെ തിരിച്ചു വരുന്ന ടീം ,അതും എന്നും തോറ്റമ്പുന്ന ഇംഗ്‌ളണ്ടിലും ആസ്‌ട്രേലിയയിലും എതിരാളികളെയും ഒപ്പം ആരാധകരെയും ഞെട്ടിക്കുന്ന പ്രകടനങ്ങള്‍ പക്ഷെ ടീമംഗങ്ങളുടെ അസ്ഥിരതയിലും സ്ഥിരത കാണിക്കുന്നു.

രോഹിത് ശര്‍മ്മയുടെ വിശ്വസ്തനായ ടെസ്റ്റ് ഓപ്പണര്‍ എന്ന നിലയിലേക്കുള്ള പരിവര്‍ത്തനവും ശര്‍ദുല്‍ താക്കൂര്‍ എന്ന ഓള്‍റൗണ്ട് പ്രതിഭയുടെ ഉദയവും ബുംറ അടക്കമുള്ള വാലറ്റം ബാറ്റിങ്ങില്‍ കാണിക്കുന്ന അപ്രതീക്ഷിത മിന്നലാട്ടങ്ങളും ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പുത്തന്‍ തലത്തിലേക്ക് ഉയര്‍ത്തുമ്പോള്‍ എന്നും ഇന്ത്യക്കെതിരെ വാലില്‍ വിഷം കാക്കുന്ന എതിരാളികളുടെ വാല് മുറിച്ചു കളയാനും ടീമിന് പറ്റുന്നു .

റിക്കി പോണ്ടിംഗിന്റെ ആസ്‌ട്രേലിയയെ പോലെ ചില സമയങ്ങളില്‍ ധ്വനിപ്പിക്കുമ്പോഴും പലപ്പോഴായി ആവര്‍ത്തിക്കുന്ന തെറ്റായ ടീം സെലക്ഷന്‍ മാത്രമായിരുന്നു ഇന്ത്യക്ക് ചരിത്രത്തിലെ ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോലും നഷ്ടപ്പെടുത്തിയത് .ശരാശരി പ്രായം കൂടി വരുന്ന ബാറ്റിങ്ങ് നിരയില്‍ വരും നാളുകളില്‍ യുവതാരങ്ങളായ വിഹാരി ,സൂര്യ കുമാര്‍ ,പൃത്ഥി ഷാ, ഗില്‍ ,അഗര്‍വാള്‍ എന്നിവരെ പരീക്ഷിക്കുമെന്നും ഒരു ടെസ്റ്റില്‍ പോലും പുറത്തിരുന്ന് കാണാന്‍ ആഗ്രഹിക്കാത്ത അശ്വിനെ അയാള്‍ക്ക് അഴിഞ്ഞാടാന്‍ പറ്റുന്ന പിച്ചിലെങ്കിലും കാണുമെന്നും പ്രതീക്ഷിക്കാം .

അമ്പേ തകരുന്ന ടീമിന്റെ തുടര്‍ച്ചയായ ഉയിര്‍ത്തെഴുന്നേല്‍പ്പ് ,അതു തന്നെയാണ് ഈ ടീമിന്റെ മുഖമുദ്ര ,അതിന്ന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ അനുഭവസമ്പന്നര്‍ക്ക് പകരം പുത്തന്‍ താരോദയങ്ങളും എന്നതാകട്ടെ ഈ ടീമിന്റെ സൗഭാഗ്യവും.

വിജയിച്ച ടെസ്റ്റുകളില്‍ ഒന്നാമിന്നിങ്ങ്‌സില്‍ ലീഡ് വഴങ്ങിയ ശേഷം തിരിച്ചു വന്ന് പരമ്പരയില്‍ 2-1 ന് മുന്നില്‍ .ഈ സീരീസ് 2 -2 സമനിലയിലായാല്‍ പോലും അത് ചരിത്രമാകും .എന്നാല്‍ പരമ്പര വിജയിക്കുകയാണെങ്കില്‍ അതിനെ വിശേഷിപ്പിക്കാന്‍ പുതിയ വാക്കുകള്‍ തേടേണ്ടി വരും .കോലിയുടെ 23000 റണ്‍സ് ,ശര്‍മ്മയുടെ 3000 ടെസ്റ്റ് റണ്‍സ്, പന്തിന്റെ 1500 റണ്‍സ് ,ബൂംറയുടെ അതിവേഗ 100 വിക്കറ്റുകള്‍ ….. പരമ്പരയില്‍ വിശേഷങ്ങളേറെ

ഇംഗ്‌ളണ്ട് എന്ന ടീമിനേക്കാള്‍ ഈ പരാജയം മൈക്കല്‍ വോഗന്‍ എന്ന അവരുടെ ജിഹ്വയേയാകും കൂടുതല്‍ വേട്ടയാടുക .

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

You Might Also Like