ഒത്തുകളിച്ചു?, ധോണിയ്ക്കും കോഹ്ലിയും രോഹിത്തിനുമെതിരെ ഗുരുതര ആരോപണമായി സ്റ്റോക്‌സ്

ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങള്‍ക്കുമെതിരേ രൂക്ഷവിമര്‍ശനവുമായി ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. ഓണ്‍ ഫയറെന്ന തന്റെ പുസ്തകത്തിലാണ് രോഹിത് ശര്‍മ- വിരാട് കോഹ്ലി സഖ്യത്തെക്കുറിച്ചും മുന്‍ നായകന്‍ എംഎസ് ധോണിയെക്കുറിച്ചും സ്റ്റോക്സ് ആഞ്ഞടിച്ചത്.

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ പ്രാഥമിക റൗണ്ടില്‍ നടന്ന മല്‍സരത്തെക്കുറിച്ചും ഈ കളിയില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തെക്കുറിച്ചമാണ് സ്റ്റോക്സ് വിമര്‍ശനം ആഴിച്ചുവിടുന്നത്. മല്‍സരത്തില്‍ ഇന്ത്യ 31 റണ്‍സിനു തോറ്റിരുന്നു.

ഇംഗ്ലണ്ടിനെതിരായ മല്‍സരം ഇന്ത്യക്കു ഒന്നു പരിശ്രമിച്ചാല്‍ അനായാസം ജയിക്കാന്‍ കഴിയുന്നതായിരുന്നുവെന്ന് സ്റ്റോക്സ് നിരീക്ഷിക്കുന്നു. 11 ഓവറില്‍ ഇന്ത്യക്കു ജയിക്കാന്‍ 112 റണ്‍സ് വേണമെന്നിരിക്കെ ധോണിയുടെ ബാറ്റിങ് വളരെ വിചിത്രമായി തോന്നി. സിക്സറുകള്‍ നേടുന്നതിനേക്കാള്‍ അദ്ദേഹം ശ്രമിച്ചത് സിംഗിളുകള്‍ക്കാണ്. ധോണി കുറേക്കൂടി ആക്രമണോത്സുക ബാറ്റിങ് കാഴ്ചവച്ചിരുന്നെങ്കില്‍ ഇന്ത്യക്കു ജയിക്കാന്‍ കഴിയുമായിരുന്നു. അന്നു ധോണി 31 പന്തില്‍ പുറത്താവാതെ 42 റണ്‍സാണ് എടുത്തത്.

ധോണിയില്‍ നിന്നോ ബാറ്റിങ് പങ്കാളിയായ കേദാര്‍ ജാദവില്‍ നിന്നോ ടീമിനെ ജയിപ്പിക്കാനുള്ള ഒരു ശ്രമവും കണ്ടില്ല. വിജയം ഇനിയും സാധ്യമെന്നു തോന്നുകയാണെങ്കില്‍ അതിനു വേണ്ടി ഏതറ്റം വരെയും പോവണമെന്നാണ് തന്റെ അഭിപ്രായമെന്നും സ്റ്റോക്സ് വ്യക്തമാക്കി.

മല്‍സരത്തില്‍ രോഹിത് ശര്‍മ- വിരാട് കോഹ്ലി എന്നിവരുടെ കൂട്ടുകെട്ടിനെയും സ്റ്റോക്സ് ചോദ്യം ചെയ്തു. 27 ഓവറില്‍ നിന്നും 138 റണ്‍സിന്റെ കൂട്ടുകെട്ടാണ് അന്നു ഇരുവരും ചേര്‍ന്നുണ്ടാക്കിയത്.

രോഹിത്തിന്റെയും കോഹ്ലിയുടെയും ബാറ്റിങില്‍ ദുരൂഹത ഉണ്ടായിരുന്നതു പോലെയാണ് തനിക്കു തോന്നിയത്. ഇംഗ്ലീഷ് ബൗളര്‍മാര്‍ മികച്ച പ്രകടനം തന്നെയായിരുന്നു കാഴ്ചവച്ചതെന്ന് അറിയാം. പക്ഷെ അവരുടെ ബാറ്റിങ് തന്നെ ശരിക്കും വിചിത്രമായാണ് അനുഭവപ്പെട്ടത്. മല്‍സരത്തില്‍ തങ്ങളുടെ ടീമിനെ ലക്ഷ്യത്തില്‍ കൂടുതല്‍ പിറകിലേക്കു വലിക്കുകയാണ് ഇരുവരും ചേര്‍ന്നു ചെയ്തത്’ സ്റ്റോക്‌സ് പറയുന്നു.

മല്‍സരശേഷം ഗ്രൗണ്ടിന്റെ വലിപ്പത്തെക്കുറിച്ചുള്ള കോഹ്ലിയുടെ പരാതി കേട്ടപ്പോള്‍ അദ്ഭുതമാണ് തോന്നിയതെന്നു സ്റ്റോക്സ് പറയുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ കളിയില്‍ തോറ്റ ശേഷം ഗ്രൗണ്ടിനെക്കുറിച്ച് പരാതി പറഞ്ഞത് കേട്ടപ്പോള്‍ ശരിക്കും അമ്പരന്നു പോയി. ഇത്രയും വിചിത്രമായ ഒരു പരാതി മറ്റൊരു ക്യാപ്റ്റനില്‍ നിന്നും മല്‍സരശേഷം താന്‍ കേട്ടിട്ടില്ലെന്നും സ്റ്റോക്‌സ് കൂട്ടിചേര്‍ത്തു.

You Might Also Like