Tag Archive: World Cup Qualifiers

  1. തുടർച്ചയായ മൂന്നാം തോൽവി, താളം കണ്ടെത്താൻ കഴിയാതെ ബ്രസീൽ

    Leave a Comment

    ഖത്തർ ലോകകപ്പിൽ ഏറ്റവുമധികം കിരീടസാധ്യത കല്പിക്കപ്പെട്ടിരുന്ന ടീമായിരുന്ന ബ്രസീൽ പക്ഷെ ആ പ്രതീക്ഷകളെ നിറവേറ്റിയില്ല. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി പുറത്തായ ബ്രസീലിനെതിരെ ആരാധകരുടെ പ്രതിഷേധം ശക്തമായിരുന്നു. സൗത്ത് അമേരിക്കൻ യോഗ്യത റൗണ്ടിൽ ഒരു മത്സരം പോലും തോൽക്കാതെ വന്ന ടീമാണ് ലോകകപ്പിന്റെ ക്വാർട്ടറിൽ പുറത്തായത്. ടീമിൽ വലിയൊരു മാറ്റം വേണമെന്ന് ഭൂരിഭാഗം ആരാധകരും വാദിച്ചു.

    ലോകകപ്പിനു ശേഷം ബ്രസീൽ ടീമിൽ ഒരു ഉടച്ചു വാർക്കൽ ഏവരും പ്രതീക്ഷിച്ചെങ്കിലും ബ്രസീലിന്റെ മോശം ഫോം തുടരുന്നത് ആരാധകർക്ക് വലിയ നിരാശയാണ്. ലോകകപ്പിനു ശേഷം മൂന്നു സൗഹൃദ മത്സരങ്ങൾ അടക്കം ഒൻപത് മത്സരങ്ങൾ കളിച്ച ബ്രസീൽ അതിൽ ആകെ വിജയം നേടിയിരിക്കുന്നത് മൂന്നെണ്ണത്തിൽ മാത്രമാണ്. ഒരു മത്സരത്തിൽ സമനില വഴങ്ങിയപ്പോൾ അഞ്ചെണ്ണത്തിലും ടീം തോൽവി വഴങ്ങി. ബ്രസീലിന്റെ വിജയങ്ങൾ മുഴുവൻ ദുർബലരായ ടീമുകൾക്കെതിരെയുമായിരുന്നു.

    ഇന്ന് രാവിലെ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് അർജന്റീനയോടും ബ്രസീലിനു തോൽവി വഴങ്ങേണ്ടി വന്നു. തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ബ്രസീൽ തോൽവി വഴങ്ങുന്നത്. ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ആറാം സ്ഥാനത്തേക്ക് വീണ ബ്രസീൽ ആദ്യമായാണ് സ്വന്തം മൈതാനത്ത് ഒരു ലോകകപ്പ് യോഗ്യത മത്സരം തോൽക്കുന്നത്. പല താരങ്ങളും പരിക്കിന്റെ പിടിയിലാണെങ്കിലും ടീമിന്റെ നിലവിലെ ഫോം പ്രതീക്ഷിച്ചതിലും മോശമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

    അടുത്ത വർഷം കോപ്പ അമേരിക്ക നടക്കാനിരിക്കെ ഈ മോശം പ്രകടനം ആരാധകർക്ക് വളരെ നിരാശ ഉണ്ടാക്കുന്നതാണ്. അർജന്റീന ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുകയും യുറുഗ്വായ്, കൊളംബിയ തുടങ്ങിയ ടീമുകൾ കരുത്ത് വീണ്ടെടുക്കുകയും ചെയ്യുന്ന സമയത്താണ് ഏറ്റവുമധികം പ്രതിഭകളെ ഉത്പാദിപ്പിക്കുന്ന ബ്രസീൽ മോശം ഫോമിലേക്ക് വീഴുന്നത്. കോപ്പ അമേരിക്കക്കു മുൻപ് ആൻസലോട്ടി വരുമോ എന്നത് മാത്രമാണ് ബ്രസീലിന് പ്രതീക്ഷ നൽകുന്ന കാര്യം.

  2. ആരാധാകാരോട് ചെയ്‌തതിനു ഇരട്ടിയായി തിരിച്ചു നൽകി അർജന്റീന, മാരക്കാനയിൽ ബ്രസീൽ വീണ്ടും വീണു

    Leave a Comment

    കോപ്പ അമേരിക്ക ഫൈനലിനു ശേഷം മാരക്കാന സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന. അൽപ്പസമയം മുൻപ് പൂർത്തിയായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ ഒട്ടമെന്റി അർജന്റീനയുടെ ഒരേയൊരു ഗോൾ നേടിയപ്പോൾ തുടർച്ചയായ മൂന്നാമത്തെ ലോകകപ്പ് യോഗ്യത മത്സരത്തിലും ബ്രസീലിനു തോൽവി വഴങ്ങേണ്ടി വന്നു.

    ബ്രസീലിയൻ പോലീസ് അർജന്റീന ആരാധകരെ അകാരണമായി ആക്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷം കാരണം മത്സരം അനിശ്ചിതത്വത്തിലായിരുന്നു. തങ്ങളുടെ ആരാധകരെ ആക്രമിച്ചതിൽ പ്രതിഷേധവുമായി അർജന്റീന ടീം ലോക്കർ റൂമിലേക്ക് മടങ്ങിയതിനെ തുടർന്ന് മത്സരം റദ്ദാക്കുമെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ രംഗം ശാന്തമായതോടെ അർജന്റീന ടീം തിരിച്ചു വരികയും അര മണിക്കൂർ വൈകി മത്സരം വീണ്ടും ആരംഭിക്കുകയുമായിരുന്നു.

    മത്സരത്തിന്റെ ആദ്യപകുതി തീർത്തും കായികപരമായിരുന്നു. ബ്രസീൽ കടുത്ത ഫൗളുകൾ പുറത്തെടുത്ത് പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ചതിനാൽ അർജന്റീനക്ക് അവസരങ്ങൾ കുറവായിരുന്നു. റാഫിന്യ ആദ്യപകുതിയിൽ ചുവപ്പുകാർഡ് നേടാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. മാർട്ടിനെല്ലിയുടെ ഒരു തകർപ്പൻ ഷോട്ട് റോമെറോ രക്ഷപ്പെടുത്തിയത് അർജന്റീനക്കും ആശ്വാസമായി. അർജന്റീനക്ക് അനുകൂലമായി ലഭിക്കേണ്ട ഒരു പെനാൽറ്റിയും നൽകിയില്ല.

    രണ്ടാം പകുതിയിൽ മാർട്ടിനെല്ലിക്ക് ബ്രസീലിനെ മുന്നിലെത്തിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും എമിലിയാനോ ടീമിന്റെ രക്ഷകനായി. അതിനു പിന്നാലെ ഓട്ടമെന്റി മികച്ചൊരു ഹെഡറിലൂടെ അർജന്റീനക്കു വേണ്ടി ഗോൾ നേടി. അതിനു പിന്നാലെ പകരക്കാരനായി ഇറങ്ങിയ ജോലിന്റൻ ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയതോടെ ബ്രസീലിന്റെ പ്രതീക്ഷകൾ തകർന്നു. റോഡ്രിഗോ ഡി പോളിനെ ഫൗൾ ചെയ്‌തതിനാണ് റഫറി ചുവപ്പുകാർഡ് നൽകിയത്.

    ഇതോടെ തുടർച്ചയായ നാലാമത്തെ യോഗ്യത മത്സരത്തിലാണ് ബ്രസീൽ വിജയം കൈവിടുന്നത്. അർജന്റീനയോട് തോറ്റതോടെ യോഗ്യത റൗണ്ടിൽ ആറാം സ്ഥാനത്താണ് ബ്രസീൽ നിൽക്കുന്നത്. അർജന്റീന പതിനഞ്ചു പോയിന്റുമായി ഒന്നാമത് നിൽക്കുമ്പോൾ യുറുഗ്വായ് പതിമൂന്നു പോയിന്റുമായി രണ്ടാമത് നിൽക്കുന്നു.

  3. വിജയക്കുതിപ്പിലുള്ള അർജന്റീന പേടിക്കണം, പുതിയ വജ്രായുധവുമായി ബ്രസീൽ സ്‌ക്വാഡ് പ്രഖ്യാപിച്ചു

    Leave a Comment

    ഖത്തർ ലോകകപ്പിൽ സൗദി അറേബ്യയോട് തോൽവി വഴങ്ങിയതിനു ശേഷം പിന്നീടൊരു മത്സരത്തിലും തോൽവി വഴങ്ങാതെയാണ് അർജന്റീന കുതിക്കുന്നത്. ആ കുതിപ്പിൽ ലോകകപ്പ് സ്വന്തമാക്കിയ അവർ ടൂർണമെന്റിന് ശേഷം അവിശ്വസനീയമായ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്നു. ലോകകപ്പിന് ശേഷമുള്ള എല്ലാ മത്സരങ്ങളിലും വിജയം നേടിയ അവർ അതിൽ ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ലെന്നത് അർജന്റീന അവിശ്വസനീയയായ ഫോമിലാണെന് വ്യക്തമാക്കുന്നു.

    അർജന്റീനയുടെ കുതിപ്പിന് ഈ ഇന്റർനാഷണൽ ബ്രേക്കിൽ അവസാനമാകുമോ എന്നാണു ആരാധകർ ഉറ്റുനോക്കുന്നത്. ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ യുറുഗ്വായ്, ബ്രസീൽ എന്നീ കരുത്തുറ്റ ടീമുകളുമായാണ് അർജന്റീന കളിക്കേണ്ടത്. ഇതുവരെ നടന്ന നാല് മത്സരങ്ങളിലും വിജയം നേടിയ അർജന്റീനക്ക് യഥാർത്ഥ പരീക്ഷ ഈ മത്സരങ്ങളാണ്. അതേസമയം അർജന്റീനക്കെതിരെ ഇറക്കാനുള്ള സ്‌ക്വാഡിനെ കഴിഞ്ഞ ദിവസം ബ്രസീൽ പ്രഖ്യാപിച്ചിട്ടുണ്ട്.

    പരിക്കേറ്റു പുറത്തിരിക്കുന്ന നെയ്‌മറുടെ അഭാവത്തിലും മികച്ചൊരു സ്‌ക്വാഡിനെ തന്നെയാണ് ബ്രസീൽ പരിശീലകൻ ഡിനിസ് പ്രഖ്യാപിച്ചിരിക്കുന്നത്. റൊണാൾഡോയുടെ പിൻഗാമി എന്നറിയപ്പെടുന്ന പതിനേഴു വയസുള്ള എൻഡ്രിക്കാണ് ടീമിലേക്ക് വന്നിട്ടുള്ള പ്രധാനപ്പെട്ട താരം. പതിനെട്ടു വയസാകുമ്പോൾ റയൽ മാഡ്രിഡ് സ്വന്തമാക്കാൻ കരാർ ഒപ്പിട്ടിട്ടുള്ള താരത്തിന്റെ വരവിനെ ആരാധകർ പ്രതീക്ഷയോടെയാണ് കാണുന്നത്. അതിനു പുറമെ പോർട്ടോയുടെ പെപ്പെ, ബ്രൈറ്റണിന്റെ ജോവോ പെഡ്രോ എന്നിവരും ടീമിലെത്തിയിട്ടുണ്ട്.

    ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), എഡേഴ്സൺ (മാഞ്ചസ്റ്റർ സിറ്റി), ലൂക്കാസ് പെറി (ബോട്ടഫോഗോ).

    ഡിഫൻഡർമാർ: എമേഴ്‌സൺ റോയൽ (ടോട്ടൻഹാം), കാർലോസ് അഗസ്റ്റോ (ഇന്റർ മിലാൻ), റെനാൻ ലോഡി (ഒളിമ്പിക് മാർസെ), ബ്രെമർ (യുവന്റസ്), ഗബ്രിയേൽ മഗൽഹെസ് (ആഴ്‌സണൽ), നിനോ (ഫ്ലൂമിനൻസ്), മാർക്വിനോസ് (പാരീസ് സെന്റ് ജെർമെയ്ൻ).

    മിഡ്‌ഫീൽഡർ: ആന്ദ്രേ (ഫ്ലൂമിനൻസ്), ബ്രൂണോ ഗ്വിമാരേസ് (ന്യൂകാസിൽ), ഡഗ്ലസ് ലൂയിസ് (ആസ്റ്റൺ വില്ല), ജോലിന്റൺ (ന്യൂകാസിൽ), റാഫേൽ വീഗ (പാൽമീറസ്), റോഡ്രിഗോ (റിയൽ മാഡ്രിഡ്).

    ഫോർവേഡുകൾ: എൻഡ്രിക്ക് (പാൽമീറസ്), ഗബ്രിയേൽ ജീസസ് (ആഴ്‌സണൽ), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്‌സണൽ), ജോവോ പെഡ്രോ (ബ്രൈറ്റൺ), പൗളീഞ്ഞോ (അറ്റ്ലറ്റിക്കോ മിനെറോ), പെപെ (പോർട്ടോ), റാഫിൻഹ (ബാഴ്‌സലോണ), വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്).

  4. നെയ്‌മർക്ക് ബ്രസീലിൽ ക്രൂരമായ അധിക്ഷേപം, താരത്തിനു നേരെ ഭക്ഷണത്തിന്റെ അവശിഷ്‌ടം വലിച്ചെറിഞ്ഞു

    Leave a Comment

    ഇന്ന് രാവിലെ കഴിഞ്ഞ ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനു നിരാശയായിരുന്നു ഫലം. മത്സരത്തിൽ എൺപതിനാല് മിനുട്ടും ഒരു ഗോളിന് മുന്നിലായിരുന്നു ബ്രസീൽ അതിനു ശേഷം പാരഗ്വായ് താരം ബെല്ലോ നേടിയ തകർപ്പൻ ഒരു ബൈസിക്കിൾ കിക്ക് ഗോൾ വഴങ്ങി സമനില വഴങ്ങുകയായിരുന്നു. ഇതോടെ ലാറ്റിനമേരിക്കയിലെ ലോകകപ്പ് യോഗ്യത റൗണ്ടിൽ മൂന്നു മത്സരങ്ങളും വിജയിച്ച അർജന്റീനക്ക് പിന്നിൽ രണ്ടാം സ്ഥാനത്തേക്ക് ബ്രസീൽ വീണു.

    മത്സരത്തിന് ശേഷം നെയ്‌മർക്ക് നേരെയുണ്ടായ പ്രതിഷേധമാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. മത്സരം കഴിഞ്ഞ് സ്വന്തം മൈതാനത്തെ കാണികളെ അഭിവാദനം ചെയ്‌തതിനു ശേഷം ഡ്രസിങ് റൂമിലേക്ക് പോവുകയായിരുന്ന നെയ്‌മറെ അതിനു മുകളിൽ ഉണ്ടായിരുന്ന കാണികളിൽ ഒരാൾ പോപ്കോൺ നിറഞ്ഞ പാത്രം കൊണ്ടാണ് എറിഞ്ഞത്. ഏറു തലയ്ക്കു തന്നെ കൊണ്ടതിനാൽ പ്രകോപിതനായി നെയ്‌മർ ആരാധകരോട് രോഷം കൊള്ളുകയും ചെയ്‌തു.

    ബ്രസീൽ ആരാധകർ നിറഞ്ഞു നിന്നിരുന്ന സ്ഥലത്തു നിന്നാണ് നെയ്‌മർക്ക് ഏറു കൊണ്ടത്. അതിനാൽ ബ്രസീലിയൻ ആരാധകർ തന്നെയാണ് ഇതിനു പിന്നിലെന്നാണ് സംശയിക്കേണ്ടത്. നെയ്‌മരുടെയും ടീമിന്റെയും പ്രകടനത്തിൽ തൃപ്‌തിയില്ലാത്ത ആരാധകരായിരിക്കാൻ ഇത് ചെയ്‌തത്‌. 2002 മുതൽ ലോകകപ്പ് ഫൈനൽ പോലും കളിക്കാൻ കഴിയാത്ത ബ്രസീൽ കഴിഞ്ഞ ലോകകപ്പിൽ ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങി പുറത്തു പോയതോടെ ടീമിനെതിരെ ആരാധകരോഷം ശക്തമാണ്.

    അതേസമയം നെയ്‌മർ ഇത്തരത്തിലുള്ള ഒരു പ്രതിഷേധം അർഹിച്ചിരുന്നില്ലെന്നതാണ് വാസ്‌തവം. വെനസ്വലക്കെതിരെ നടന്ന മത്സരത്തിൽ താരം മികച്ച പ്രകടനമാണ് നടത്തിയത്. ഒരു ഗോളിന് വഴിയൊരുക്കിയ താരം ഒരു സുവർണാവസരം ഉണ്ടാക്കുകയും ചെയ്തു. മത്സരത്തിൽ മൂന്നു കീപാസുകൾ നൽകിയ താരം ഇപ്പോഴും ബ്രസീലിന്റെ ഏറ്റവും മികച്ച കളിക്കാരനാണെന്നു വീണ്ടും തെളിയിച്ചു കൊണ്ടിരിക്കെയാണ് ആരാധകർ പ്രതിഷേധം ഉയർത്തിയത്.

  5. ബ്രസീലിന്റെ വിജയം തടഞ്ഞ് വെനസ്വലയുടെ വണ്ടർഗോൾ, കാനറികളെ മറികടന്ന് അർജന്റീന ഒന്നാമത്

    Leave a Comment

    ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതോടെ ബ്രസീൽ വളരെയധികം സമ്മർദ്ദത്തിലേക്ക് പോയിരുന്നു. 2002നു ശേഷം ഒരിക്കൽ പോലും ലോകകപ്പ് നേടിയിട്ടില്ലാത്ത ടീം അടുത്ത ലോകകപ്പ് യോഗ്യത നേടാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ്. എന്നാൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ വെനസ്വലയോട് ബ്രസീൽ സമനില വഴങ്ങുകയാണുണ്ടായത്. എൺപത്തിനാലാം മിനുട്ട് വരെയും ഒരു ഗോളിന് മുന്നിൽ നിന്നതിനു ശേഷമാണ് ബ്രസീൽ വെനസ്വലയോട് സമനില വഴങ്ങിയത്.

    മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്രസീലിനു കാര്യമായി വെനസ്വല പ്രതിരോധത്തെ പരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ബ്രസീൽ ആഴ്‌സണൽ ഡിഫൻഡർ ഗബ്രിയേലിന്റെ ഗോളിലൂടെ മുന്നിലെത്തി. നെയ്‌മർ എടുത്ത ഫ്രീകിക്ക് ഒരു ഹെഡറിലൂടെ താരം വലയിലേക്ക് എത്തിക്കുകയായിരുന്നു. അതിനു ശേഷം റോഡ്രിഗോക്ക് ലീഡുയർത്താൻ അവസരം ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തു പോയി.

    മത്സരത്തിൽ വെനസ്വല കാര്യമായി അക്രമണങ്ങളൊന്നും സംഘടിപ്പിക്കാതിരുന്നതിനാൽ തന്നെ ബ്രസീൽ വിജയം ഉറപ്പിച്ചാണ് മുന്നോട്ടു പോയിരുന്നത്. എന്നാൽ എൺപത്തിയഞ്ചാം മിനുട്ടിൽ അവരുടെ സകല പ്രതീക്ഷകളും ഇല്ലാതായി. വെനസ്വല നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ വലതു വിങ്ങിൽ നിന്നും വന്ന ക്രോസ് പകരക്കാരനായി ഇറങ്ങിയ എഡ്വേഡ് ബെല്ലോ ഒരു ബൈസിക്കിൾ കിക്കിലൂടെ അത് വലയിലേക്ക് എത്തിക്കുകയായിരുന്നു.

    കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടിയ ബ്രസീൽ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനത്തായിരുന്നു നിന്നിരുന്നത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ സമനില വഴങ്ങിയതോടെ അവർ രണ്ടാം സ്ഥാനത്തേക്ക് വീണു. നിലവിൽ മൂന്നു മത്സരങ്ങളിൽ മൂന്നിലും വിജയം നേടിയ അർജന്റീനയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ഇതിലൂടെ ലാറ്റിനമേരിക്കയിൽ തങ്ങളുടെ ആധിപത്യം അർജന്റീന ഉറപ്പിക്കുകയാണ്.

  6. മെസിയുടെ മാന്ത്രികകിക്കുകൾ ഗോൾ പോസ്റ്റ് തടഞ്ഞു, ഒട്ടമെന്റിയുടെ തകർപ്പൻ വോളി ഗോളിൽ അർജന്റീനക്ക് ജയം

    Leave a Comment

    ലോകകപ്പ് യോഗ്യത മത്സരത്തിലെ ആദ്യത്തെ രണ്ടു മത്സരങ്ങളും വിജയം നേടിയ അർജന്റീന മൂന്നാമത്തെ മത്സരത്തിനിറങ്ങുമ്പോൾ ലയണൽ മെസി ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. പരിക്കിന്റെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന താരത്തെ മുൻകരുതലെന്ന രീതിയിലാണ് സ്‌കലോണി ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയത്. നിക്കോളാസ് ഓട്ടമെൻഡി ടീമിനെ നയിച്ചപ്പോൾ നിക്കോ ഗോൺസാലെസ്, ജൂലിയൻ അൽവാരസ്, ലൗറ്റാറോ മാർട്ടിനസ് എന്നിവരാണ് മുന്നേറ്റനിരയിൽ ഇറങ്ങിയത്.

    മത്സരത്തിൽ മൂന്നാമത്തെ മിനുട്ടിൽ തന്നെ അർജന്റീന മുന്നിലെത്തിയിരുന്നു. റോഡ്രിഗോ ഡി പോൾ എടുത്ത കോർണർ കിക്ക് ഒരു തകർപ്പൻ വോളിയിലൂടെ നായകനായ നിക്കോളാസ് ഓട്ടമെൻഡി വലയിലേക്ക് എത്തിക്കുകയായിരുന്നു. അർജന്റീന ആധിപത്യം പുലർത്തിയ മത്സരത്തിൽ പരാഗ്വായ്ക്ക് വലിയ അവസരങ്ങളൊന്നും ലഭിച്ചില്ല. അവരെ കൃത്യമായി തടുത്തു നിർത്തുന്നതിൽ അർജന്റീന പ്രതിരോധം വിജയിക്കുകയും ചെയ്‌തു.

    അതേസമയം മത്സരത്തിൽ ലയണൽ മെസി പകരക്കാരനായി ഇറങ്ങിയിരുന്നു. രണ്ടാം പകുതിയിലാണ് താരം കളിക്കളത്തിൽ ഇറങ്ങിയത്. മത്സരത്തിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. ദൗർഭാഗ്യം കൊണ്ട് രണ്ടു ഗോളുകൾ താരത്തിന് നഷ്‌ടമാവുകയും ചെയ്‌തു. എഴുപത്തിയാറാം മിനുട്ടിൽ മെസി എടുത്ത കോർണർ നേരിട്ട് ഗോളാകേണ്ടതായിരുന്നെങ്കിലും അത് ക്രോസ് ബാറിൽ തട്ടി തെറിച്ചു പോയി. അതിനു ശേഷം ഇഞ്ചുറി ടൈമിൽ ഒരു ഫ്രീകിക്കും പോസ്റ്റിലടിച്ചു പുറത്തു പോയിരുന്നു.

    മത്സരത്തിൽ വിജയം നേടിയതോടെ ലോകകപ്പ് യോഗ്യതക്കുള്ള സൗത്ത് അമേരിക്കൻ ടീമുകളുടെ പോരാട്ടത്തിൽ അർജന്റീന ഒന്നാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു വിജയത്തോടെ ഒൻപത് പോയിന്റും ടീം നേടിയെടുത്തു. അടുത്ത മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരാളികൾ. പാരഗ്വായ്‌ക്കെതിരെ ആദ്യ ഇലവനിൽ ഉണ്ടാകാതിരുന്ന ലയണൽ മെസി അടുത്ത മത്സരത്തിൽ കളിക്കുമെന്നാണ് പ്രതീക്ഷ.

  7. മെസിയിലല്ലെങ്കിലും കുഴപ്പമില്ല, ശ്വാസം മുട്ടിക്കുന്ന ലാ പാസിൽ വമ്പൻ വിജയവുമായി അർജന്റീന

    Leave a Comment

    ബൊളീവിയയിലെ മൈതാനമായ ലാ പാസിലേക്ക് അർജന്റീന ടീം കളിക്കാനായി പോകുമ്പോൾ ആരാധകർക്കെല്ലാം വലിയ ആശങ്കയായിരുന്നു. സമുദ്രനിരപ്പിൽ നിന്നും ഒരുപാട് ഉയരത്തിലുള്ള സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ താരങ്ങൾക്ക് ശ്വാസം മുട്ടുന്നതിനാൽ അർജന്റീന പരാജയം ഏറ്റുവാങ്ങേണ്ടി വരുമോയെന്ന ആശങ്ക ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം കാറ്റിൽപ്പറത്തി മികച്ച വിജയമാണ് അർജന്റീന ബൊളീവിയക്കെതിരെ സ്വന്തമാക്കിയത്.

    എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം ലയണൽ മെസി കളിക്കാതിരുന്ന മത്സരത്തിൽ ടീമിന്റെ നായകനായി ഇറങ്ങിയ ഏഞ്ചൽ ഡി മരിയ രണ്ട് അസിസ്റ്റുമായി തിളങ്ങിയപ്പോൾ എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ടാഗ്ലൈയാഫിക്കോ, നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് അർജന്റീന ടീമിനായി ഗോളുകൾ നേടിയത്. ആദ്യപകുതിയിൽ തന്നെ അർജന്റീന രണ്ടു ഗോളിന് മുന്നിലായിരുന്നു.

    മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനുട്ടിലാണ് ആദ്യത്തെ ഗോൾ പിറക്കുന്നത്. അർജന്റീനയുടെ മികച്ചൊരു മുന്നേറ്റത്തിന് ശേഷം ഏഞ്ചൽ ഡി മരിയ നൽകിയ ക്രോസ് എൻസോ ഫെര്ണാണ്ടസിന് വലയിലെത്തിക്കേണ്ട ഉത്തരവാദിത്വമേ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം ബൊളീവിയൻ താരമായ ഫെർണാണ്ടസ് ചുവപ്പുകാർഡ് നേടി പുറത്തു പോയത് അർജന്റീനയെ ഒന്നുകൂടി അനായാസമായി കളിക്കാൻ സഹായിച്ചു.

    ആദ്യപകുതിക്ക് മുൻപ് ഏഞ്ചൽ ഡി മരിയ നൽകിയ ക്രോസിൽ നിന്നും ടാഗ്ലിയാഫിക്കോ ഹെഡറിലൂടെ അർജന്റീനയുടെ ലീഡുയർത്തി. അതിനു ശേഷം മൂന്നാമത്തെ ഗോൾ വരുന്നത് എൺപത്തിമൂന്നാം മിനുട്ടിലാണ്. പലാസിയോസ് നീട്ടിയ പന്ത് മികച്ച രീതിയിൽ വലയിലെത്തിച്ച് നിക്കോ ഗോൺസാലസ് അർജന്റീനയുടെ വിജയമുറപ്പിച്ചു. തുടർച്ചയായ രണ്ടാമത്തെ മത്സരമാണ് അർജന്റീന ലാ പാസിൽ വിജയം നേടുന്നത്.

  8. ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗോളടിച്ചു കൂട്ടി ബ്രസീൽ, ബൊളീവിയയെ തകർത്തത് അഞ്ചു ഗോളുകൾക്ക്

    Leave a Comment

    ബൊളീവിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ വമ്പൻ വിജയവുമായി ബ്രസീൽ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യത്തെ മത്സരത്തിൽ ബ്രസീൽ വിജയം നേടിയത്. നെയ്‌മർ വമ്പൻ പ്രകടനം നടത്തിയ മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയപ്പോൾ റോഡ്രിഗോയും രണ്ടു ഗോളുകൾ നേടി. ബാഴ്‌സലോണ താരം റാഫിന്യയാണ് ബ്രസീലിന്റെ അഞ്ചാമത്തെ ഗോൾ നേടിയത്.

    മത്സരത്തിൽ പതിനേഴാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി നെയ്‌മർക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. താരത്തിന്റെ കിക്ക് ഗോൾകീപ്പർ തടഞ്ഞിടുകയായിരുന്നു. എന്നാൽ സ്വന്തം മൈതാനത്ത് ആധിപത്യം പുലർത്തിയ ബ്രസീൽ ഇരുപത്തിനാലാം മിനുട്ടിൽ തന്നെ റോഡ്രിഗോയുടെ ഗോളിലൂടെ മുന്നിലെത്തി. ആ ഗോളിന്റെ ലീഡിൽ അവസാനിച്ച ആദ്യപകുതിക്ക് ശേഷം പിന്നീട് അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.

    രണ്ടാം പകുതി ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ നെയ്‌മറുടെ അസിസ്റ്റിൽ റാഫിന്യ ഗോൾ നേടി. അതിനു പിന്നാലെ തന്നെ റോഡ്രിഗോ തന്റെ രണ്ടാമത്തെ ഗോൾ നേടി ടീമിന്റെ ലീഡുയർത്തി. നെയ്‌മറുടെ ഗോളുകൾ അതിനു ശേഷമാണ് വരുന്നത്. അറുപത്തിയൊന്നാം മിനുട്ടിൽ ആദ്യത്തെ ഗോൾ നേടിയ താരം അതിനു ശേഷം ഇഞ്ചുറി ടൈമിലാണ് രണ്ടാമത്തെ ഗോൾ നേടുന്നത്. അതിനിടയിൽ ബൊളീവിയക്ക് വേദി പകരക്കാരനായി ഇറങ്ങിയ അബ്രീഗോയും വല കുലുക്കി.

    മത്സരത്തിൽ വിജയം നേടിയതോടെ ലോകകപ്പ് യോഗ്യത ക്യാംപെയ്ൻ മികച്ച രീതിയിൽ തുടങ്ങാൻ ബ്രസീലിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് ബ്രസീൽ യോഗ്യത നേടിയത്. വമ്പൻ പ്രകടനത്തോടെ വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് സാധ്യത വർധിപ്പിക്കാനും ബ്രസീലിനു കഴിഞ്ഞിട്ടുണ്ട്.

  9. പ്രീമിയർ ലീഗിലെ റെക്കോർഡ് സൈനിങ്‌ മെസിക്ക് മുന്നിൽ മൂക്കുകുത്തി വീണു, വീഡിയോ ഏറ്റെടുത്ത് ആരാധകർ

    Leave a Comment

    ഒരിക്കൽക്കൂടി ലയണൽ മെസി അർജന്റീന ടീമിനെ വിജയത്തിലേക്ക് നയിച്ച മത്സരമായിരുന്നു ഇന്ന് രാവിലെ ഇക്വഡോറിനെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരം. സമനിലയിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ച മത്സരത്തിൽ എഴുപത്തിയൊമ്പതാം മിനുട്ടിൽ മെസിയുടെ ഫ്രീകിക്ക് ഗോൾ അർജന്റീനയെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. മെസി കരിയറിൽ നേടുന്ന അറുപത്തിയഞ്ചാമത്തെ ഫ്രീകിക്ക് ഗോളായിരുന്നു ഇക്വഡോറിനെതിരെയുള്ളത്.

    പ്രീമിയർ ലീഗിലെ ഏറ്റവും മൂല്യം കൂടിയ താരമായ മൊയ്‌സസ് കൈസഡോയും ലയണൽ മെസിയും തമ്മിലുള്ള പോരാട്ടം എന്ന നിലയിലും ഈ മത്സരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ബ്രൈറ്റണിൽ നിന്നും 120 മില്യൺ പൗണ്ടോളം മുടക്കി ചെൽസി സ്വന്തമാക്കിയ ഇരുപത്തിയൊന്നുകാരനായ താരത്തിന് ആദ്യപകുതിയിൽ ലയണൽ മെസിയെ തടയാൻ കഴിഞ്ഞെങ്കിലും രണ്ടാം പകുതിയിൽ കൈസഡോയെ അർജന്റീന താരം മുട്ടുകുത്തിച്ചതാണ് ആരാധകർ ഇപ്പോൾ ചർച്ച ചെയ്യുന്നത്.

    മത്സരത്തിന്റെ രണ്ടാം പകുതിയിൽ വലതു വിങ്ങിലൂടെ ലയണൽ മെസി മുന്നേറാൻ ശ്രമിക്കുമ്പോൾ അതിനെ തടുക്കാൻ കൈസഡോ ശ്രമിച്ചിരുന്നു. എന്നാൽ ഇക്വഡോർ മധ്യനിര താരത്തെ വട്ടം കറക്കുന്ന നീക്കങ്ങളാണ് മെസി നടത്തിയത്. മെസിയുടെ നീക്കങ്ങൾ മനസിലാകാതെ കുഴഞ്ഞ് താരം നിലത്തു വീഴുകയും ചെയ്‌തു. മനോഹരമായൊരു നീക്കമാണ് അവിടെ നടന്നതെങ്കിലും അത് മുതലാക്കി ഗോൾ നേടാൻ അർജന്റീനക്ക് കഴിഞ്ഞില്ല. എന്നാൽ അതിന്റെ വീഡിയോ വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

    പ്രീമിയർ ലീഗിലെ വിലയേറിയ താരങ്ങൾ തകർത്തു വിടുന്നത് മെസിക്കൊരു ഹോബിയാണെന്നാണ് ആരാധകർ ഇപ്പോൾ പറയുന്നത്. വമ്പൻ തുകക്ക് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ ക്രൊയേഷ്യൻ പ്രതിരോധതാരമായ ജോസ്കോ ഗ്വാർഡിയോളിനെ മെസി ലോകകപ്പിൽ വട്ടം കറക്കിയതിനു പുറമെയാണ് മറ്റൊരു താരം കൂടി മെസിക്ക് മുന്നിൽ മുട്ടുകുത്തിയത്. എന്തായാലും ആരാധകർക്കൊരു വിരുന്നു തന്നെയാണ് മെസിയുടെ നീക്കങ്ങൾ സമ്മാനിക്കുന്നത്.

  10. അടുത്ത ലോകകപ്പ് ലക്ഷ്യമിട്ട് അർജന്റീന നാളെ കളിക്കളത്തിൽ, സ്‌കലോണിക്ക് മുന്നിൽ വലിയൊരു പ്രതിസന്ധി

    Leave a Comment

    ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ അർജന്റീന അതിനു ശേഷമുള്ള ആദ്യത്തെ പ്രധാന പോരാട്ടത്തിനായി നാളെ കളിക്കളത്തിൽ. സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെയാണ് അർജന്റീന നാളെ നേരിടുന്നത്. കഴിഞ്ഞ ലോകകപ്പിന് ഒരു മത്സരം പോലും തോൽക്കാതെ യോഗ്യത നേടിയ അർജന്റീന ഇത്തവണയും അതു തന്നെയാണ് ലക്ഷ്യമിടുന്നത്. സ്‌കലോണിയുടെ തന്ത്രങ്ങൾക്ക് കീഴിൽ അതിനു കഴിയുമെന്ന ഉറച്ച പ്രതീക്ഷ ആരാധകർക്കുമുണ്ട്.

    അതേസമയം മത്സരത്തിനായി ഒരുങ്ങുമ്പോൾ ലയണൽ സ്‌കലോണിക്ക് മുന്നിൽ ചെറിയൊരു പ്രതിസന്ധി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ സ്‌ട്രൈക്കറായി ആരെ ഇറക്കുമെന്നതാണ് അർജന്റീന പരിശീലകൻ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. ലൗടാരോ മാർട്ടിനസ്, ജൂലിയൻ അൽവാരസ് എന്നിവർ ടീമിന്റെ പ്രധാന സ്‌ട്രൈക്കർമാരായി ഉണ്ടെങ്കിലും ഇവരിൽ ആരെ കളത്തിലിറക്കണമെന്ന് സ്‌കലോണി ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

    ഖത്തർ ലോകകപ്പിൽ ലൗടാരോ മാർട്ടിനസ് നിറം മങ്ങിയപ്പോൾ മികച്ച പ്രകടനം നടത്തി കിരീടം സ്വന്തമാക്കാൻ ടീമിനെ സഹായിക്കാൻ അൽവാരസിനു കഴിഞ്ഞിരുന്നു. ഈ സീസണിലും താരം മിന്നുന്ന പ്രകടനം നടത്തുന്നു. അതേസമയം ലോകകപ്പിനു ശേഷം ലൗറ്റാരോ മാർട്ടിനസിന്റെ ഫോം അതിശയിപ്പിക്കുന്ന രീതിയിലാണ്. ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്തിക്കാൻ ലൗടാരോക്ക് കഴിഞ്ഞിരുന്നു. മെസി കഴിഞ്ഞാൽ സ്‌കലോണിയുടെ അർജന്റീന ടീമിൽ ഏറ്റവുമധികം ഗോൾ നേടിയ താരം കൂടിയാണ് ലൗടാരോ.

    ലൗടാരോ മാർട്ടിനസിനോടാണ് സ്‌കലോണിക്ക് കൂടുതൽ ആഭിമുഖ്യമെന്നതിനാൽ താരത്തെ അദ്ദേഹം പരിഗണിക്കുമെന്നാണ് സൂചനകൾ. സെപ്‌തംബർ എട്ട്, വെള്ളിയാഴ്‌ച പുലർച്ചെ അഞ്ചരക്കാണ് ഇന്ത്യയിൽ മത്സരം നടക്കുക. മത്സരത്തിന്റെ ടെലികാസ്റ്റ് ലഭ്യമാകില്ല. അർജന്റീന മികച്ച ഫോമിലാണെങ്കിലും നിരവധി മികച്ച താരങ്ങളുള്ള ഇക്വഡോർ അവർക്ക് വെല്ലുവിളി ഉയർത്താനുള്ള സാധ്യത കൂടുതലാണ്.