Tag Archive: Thomas Tuchel

  1. അപ്രതീക്ഷിത നീക്കവുമായി ബയേൺ മ്യൂണിക്ക്, റയലും മാഞ്ചസ്റ്റർ സിറ്റിയും ഭയക്കണം

    Leave a Comment

    ഫുട്ബോൾ ലോകം ഇന്റർനാഷണൽ ബ്രേക്കിനു പിന്നാലെ പോയ സമയത്ത് അപ്രതീക്ഷിതമായ തീരുമാനമെടുത്ത് ജർമൻ ക്ലബായ ബയേൺ മ്യൂണിക്ക്. നിലവിലെ പരിശീലകനായ ജൂലിയൻ നാഗേൽസ്‌മാനെ പുറത്താക്കാൻ ബയേൺ മ്യൂണിക്ക് തീരുമാനിച്ചുവെന്നാണ് യൂറോപ്പിലെ എല്ലാ മാധ്യമങ്ങളും സ്ഥിരീകരിക്കുന്നത്. ഇന്ന് തന്നെ ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    മുപ്പത്തിയഞ്ചു വയസ് മാത്രം പ്രായമുള്ള പരിശീലകനാണ് ജൂലിയൻ നാഗേൽസ്‌മാൻ. ജർമനിയിൽ ഹോഫൻഹൈം, ലീപ്‌സിഗ് എന്നീ ക്ളബുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം 2021ലാണ് ബയേൺ മ്യൂണിക്കിലെത്തുന്നത്. കഴിഞ്ഞ സീസണിൽ ജർമൻ ലീഗ് നേടാൻ കഴിഞ്ഞെങ്കിലും ഈ സീസണിൽ ടീമിനെ പ്രകടനം സ്ഥിരതയില്ലാത്തതാണ്.

    നിലവിൽ ബൊറൂസിയ ഡോർട്മുണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക് നിൽക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബയേർ ലെവർകൂസനോട് ടീം തോൽവി വഴങ്ങുകയും ചെയ്‌തിരുന്നു. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിൽ ടീം എത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ. നാഗേൽസ്‌മാന് ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയത്.

    റിപ്പോർട്ടുകൾ പ്രകാരം നാഗൽസ്‌മാന്‌ പകരക്കാരനെയും ബയേൺ മ്യൂണിക്ക് കണ്ടെത്തി കഴിഞ്ഞു. ഈ സീസണിന്റെ തുടക്കത്തിൽ ചെൽസി പുറത്താക്കിയ മുൻ ബൊറൂസിയ ഡോർട്മുണ്ട് പരിശീലകൻ തോമസ് ടുഷേലാണ്‌ ഇനി ബയേൺ മ്യൂണിക്കിനെ നയിക്കുകയെന്ന് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ റിപ്പോർട്ടുചെയ്യുന്നു.

    ടീമുകളെക്കൊണ്ട് വളരെ പെട്ടന്ന് കിരീടം നേടാനുള്ള തന്റെ കഴിവ് ഇതിനു മുൻപ് ചെൽസിയിൽ ടുഷെൽ തെളിയിച്ചതാണ്. 2021 ജനുവരിയിൽ എത്തിയ അദ്ദേഹം റയൽ മാഡ്രിഡ്, സിറ്റി എന്നിവരെ മറികടന്ന് മെയ് മാസത്തിൽ ടീമിന് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തു. സിറ്റി, റയൽ മാഡ്രിഡ് എന്നിവർക്ക് ബയേൺ മ്യൂണിക്ക് എതിരാളികളായി വരുമെന്നിരിക്കെ ടുഷെൽ പരിശീലകനായി എത്തുന്നത് അവർക്ക് ഭീഷണി തന്നെയാണ്.

  2. 2020ൽ സംഭവിച്ച പിഴവ് തിരുത്താൻ പിഎസ്‌ജി, തോമസ് ടുഷെൽ വീണ്ടും ഫ്രഞ്ച് ക്ലബ്ബിലേക്ക്

    Leave a Comment

    പരിശീലകനെന്ന നിലയിൽ മികച്ച നേട്ടങ്ങൾ സ്വന്തമാക്കുമ്പോഴും തോമസ് ടുഷെൽ ക്ലബുകളിൽ നിന്നും നിരന്തരം പുറത്താക്കപ്പെടുകയാണ്. അവസാനം സ്ഥാനമേറ്റെടുത്ത രണ്ടു ക്ലബുകളെയും അദ്ദേഹം വിജയത്തിലേക്ക് നയിച്ചെങ്കിലും രണ്ടു ക്ലബുകളും ജർമൻ പരിശീലകനെ അപ്രതീക്ഷിതമായി പുറത്താക്കി. ടീമിലെ താരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യുന്നതിലുള്ള പോരായ്‌മയും കണിശമായ സ്വഭാവവുമാണ് അദ്ദേഹത്തിന് തിരിച്ചടി നൽകുന്നത്.

    പിഎസ്‌ജിയിൽ 2018 മുതൽ 2020 വരെ പരിശീലകനായിരുന്ന തോമസ് ടുഷെൽ ടീമിനെ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ചതിനു നാല് മാസം കഴിഞ്ഞാണ് പുറത്താക്കപ്പെടുന്നത്. അക്കാലയളവിൽ രണ്ടു ലീഗടക്കം ആറു കിരീടങ്ങൾ അദ്ദേഹം നേടിയിരുന്നു. അതിനു ശേഷം പിഎസ്‌ജിയിൽ ഒരു വർഷത്തിലധികം പരിശീലകനായിരുന്ന അദ്ദേഹം ചാമ്പ്യൻസ് ലീഗ് അടക്കം മൂന്നു കിരീടങ്ങൾ ക്ലബിന് നേടിക്കൊടുത്തതിന് ശേഷവും പുറത്താക്കപ്പെട്ടു.

    എന്തായാലും 2020ൽ തോമസ് ടുഷെലിനെ പുറത്താക്കിയത് ഒരു തെറ്റായിരുന്നുവെന്നാണ് പിഎസ്‌ജി ഇപ്പോൾ കരുതുന്നത്. അതുകൊണ്ടു തന്നെ ജർമൻ പരിശീലകനെ തിരിച്ചു വിളിക്കാനുള്ള നീക്കങ്ങൾ അവർ നടത്തുന്നുണ്ടെന്നാണ് ഈവെനിംഗ് സ്റ്റാൻഡേർസ് റിപ്പോർട്ടു ചെയ്യുന്നത്. നിലവിലെ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയറിൽ നേതൃത്വത്തിന് അത്ര തൃപ്‌തിയില്ലെന്നും അദ്ദേഹത്തെ പുറത്താക്കിയാൽ തോമസ് ടുഷെലിനെ വീണ്ടും നിയമിക്കാൻ അവർ ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

    അതേസമയം തന്റെ തിരിച്ചുവരവിൽ ചില നിബന്ധനകൾ ജർമൻ പരിശീലകൻ വെച്ചിട്ടുണ്ട്. പിഎസ്‌ജിയിലെ സൂപ്പർതാരങ്ങൾ തനിക്ക് മേൽ ആധിപത്യം കാണിക്കരുതെന്നാണ് അതിലെ പ്രധാനപ്പെട്ട കാര്യം. അതുപോലെ തന്നെ ക്ലബിന്റെ ട്രാൻസ്‌ഫർ കൈകാര്യം ചെയ്യുന്നത് സ്പോർട്ടിങ് ഡയറക്റ്ററായ ലൂയിസ് കാമ്പോസിനു പൂർണമായും വിട്ടുകൊടുക്കാൻ അദ്ദേഹം തയ്യാറാണ്. ലഭ്യമായ താരങ്ങളെ പരിശീലിപ്പിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തോമസ് ടുഷെൽ തിരിച്ചുവരവിൽ തയ്യാറെടുക്കുന്നത്.

  3. ഇതാണ് എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന വാർത്ത, ഫൈനലിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് ചെൽസി പരിശീലകൻ

    Leave a Comment

    മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ്‌ലീഗ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് തോമസ് ടൂഹലിനു കീഴിൽ ചെൽസി. സിറ്റിക്കെതിരെ മുഴുവൻ താരങ്ങളും റെഡിയാണെന്നാണ് തോമസ് ടൂഹൽ വ്യക്തമാക്കുന്നത്. മത്സരത്തിൽ മികച്ച പ്രകടനം നടത്താനാവുമെന്നാണ് ടൂഹൽ പ്രതീക്ഷ പുലർത്തുന്നത്.

    തനിക്ക് ഏറ്റവും സന്തോഷമേകുന്ന വാർത്ത രണ്ടു പ്രധാന താരങ്ങളുടെ തിരിച്ചു വരവാണെന്നാണ് ടൂഹൽ തന്നെ വ്യക്തമാക്കിയത്. ചെൽസിയുടെ വിജയങ്ങളിൽ പ്രധാനികളായ ഗോൾകീപ്പർ എഡ്‌വാർഡ് മെൻഡിയുടെയും എൻഗോളൊ കാന്റെയുടെയും തിരിച്ചുവരവാണ് ടൂഹലിനു കൂടുതൽ സന്തോഷമേകുന്ന വാർത്ത.

    മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കൂടുതൽ ആരോഗ്യവാന്മാരായി തിരിച്ചെത്തിയ ഇരുവരും മത്സരത്തിൽ നിർണായക സാന്നിധ്യമാകുമെന്നാണ് ടൂഹൽ പ്രതീക്ഷിക്കുന്നത്. ലൈസസ്റ്ററിനെതിരായ മൽസരത്തിൽ തുടക്കേറ്റ പരിക്കിനെ തുടർന്നാണ് കാന്റെയെ ടൂഹൽ പിൻവലിക്കുന്നത്.

    അവസാനമത്സരത്തിൽ ആസ്റ്റൺവില്ലക്കെതിരെ ഗോൾപോസ്റ്റിൽ ഇടിച്ചു മെൻഡിക്കും പരിക്കേറ്റിരുന്നു. എന്നാലിപ്പോൾ ഫൈനലിൽ ഇരുവരുടെയും സേവനം ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ. സെമി ഫൈനലിൽ റയൽ മാഡ്രിഡിനെതിരെ ഇരുവരുടെയും പ്രകടനം ചെൽസിക്ക് നിർണായകമായിരുന്നു.

  4. കാന്റെ ചെൽസിക്ക് ചാമ്പ്യൻസ്‌ലീഗ് നേടിത്തരും, നയം വ്യക്തമാക്കി ചെൽസി പരിശീലകൻ

    Leave a Comment

    ചാമ്പ്യൻസ്‌ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിനെ നേരിടാനൊരുങ്ങുകയാണ് ചെൽസി. ആദ്യപാദത്തിൽ റയലിന്റെ തട്ടകത്തിൽ 1-1 നു സമനിലകൊണ്ട് ചെൽസിക്ക് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. ആ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മധ്യനിരതാരം എൻഗോളൊ കാന്റെ ഇത്തവണയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് പരിശീലകനായ തോമസ് ടൂഹൽ പ്രതീക്ഷിക്കുന്നത്.

    ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസിക്കായി കാൻ്റെ നേടിത്തരുമെന്നാണ് ടൂഹൽ വ്യക്തമാക്കുന്നത്. താരത്തിൻ്റെ വിജയ മനോഭാവമാണ് അതിനു കാരണമെന്നാണ് ടൂഹലിൻ്റെ പക്ഷം. മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ” അവൻ ഒരു മികച്ച താരമാണ്. കിരീടം നേടാൻ ആർക്കും ആവശ്യമുള്ള ഒരു കളിക്കാരനാണവൻ. അതാണ് ഞങ്ങൾക്ക് കുതൽ സന്തോഷം നൽകുന്ന ഒരു കാര്യം. കാരണം അവൻ ഞങ്ങളുടെ ക്ലബ്ബിലാണുള്ളത്. ”

    “അവൻ്റെ കളി കാണുന്നത് തന്നെ ആനന്ദം നൽകുന്ന ഒന്നാണ്. എപ്പോഴും ടീമിനെ സഹായിക്കുന്ന മനോഭാവമുള്ള അവൻ കഠിനാധ്വാനിയാണ്. അതൊരു മികച്ച കോമ്പിനേഷനാണ്. എൻ്റെ അഭിപ്രായത്തിൽ അവൻ ഒരു മാതൃകയാണ്. ലോകത്തെ ഏത് ടീമിനും അവിശ്വസനീയമായ താരമായിരിക്കും അവൻ.” കാൻ്റെയെക്കുറിച്ച് ടൂഹൽ അഭിപ്രായപ്പെട്ടു.

  5. സിറ്റിയെ വേട്ടയാടുക തന്നെയാണ് ലക്ഷ്യം,പെപ്പിന് മുന്നറിയിപ്പുമായി ചെൽസി പരിശീലകൻ

    Leave a Comment

    എഫ്എ കപ്പ്‌ സെമി ഫൈനൽ മത്സരത്തിൽ പ്രീമിയർ ലീഗ് ടേബിളിൽ മികച്ച പ്രകടനവുമായി ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെ നേരിടാനൊരുങ്ങുകയാണ് ചെൽസി. സിറ്റിക്കെതിരെ ഈ സീസണിലെ ആദ്യവിജയം എന്ന ലക്ഷ്യവുമായാണ് തോമസ് ടൂഹലിനു കീഴിൽ ചെൽസി ഇന്നിറങ്ങുന്നത്. സിറ്റിയുമായി 20 പോയിന്റ് വ്യത്യാസവുമായി ലീഗിൽ അഞ്ചാം സ്ഥാനത്താണ് ചെൽസിയുടെ സ്ഥാനം.

    ഈ വ്യത്യാസം അധികം വൈകാതെ തന്നെ കുറക്കാനാവുമെന്നാണ് ചെൽസി പരിശീലകൻ ടൂഹലിന്റെ പ്രതീക്ഷ. ഒപ്പം അടുത്ത സീസൺ മുതൽ സിറ്റിയെ പിന്തുടർന്നു വേട്ടയാടുമെന്ന് ടൂഹൽ ഉറപ്പു നൽകുന്നുമുണ്ട്. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “മാഞ്ചസ്റ്റർ സിറ്റിയുമായുള്ള പോയിന്റ് ടേബിളിലുള്ള അകലം ഞങ്ങൾ സമ്മതിച്ചു കൊടുക്കേണ്ടതുണ്ട്. കഴിഞ്ഞ സീസണിലെയും ഈ സീസണിലെയും ഫിക്സ്ചർ നോക്കിയാൽ നമ്മൾ അത് അംഗീകരിക്കേണ്ടിവരും. പ്രധാനകാര്യം എന്തെന്നാൽ ഞങ്ങൾ അത് അംഗീകരിച്ചത് കൊണ്ട് സ്വയം ചെറുതാവുന്നുമില്ല.”

    “അടുത്ത സീസണിലെ ആദ്യ ദിവസം മുതൽ ഞങ്ങൾ അവരെ വേട്ടയാടാൻ തുടങ്ങും. ഞങ്ങൾ അവരുമായുള്ള അകലം കുറച്ചു കൊണ്ടു വരും.” ടൂഹൽ പറഞ്ഞു. കഴിഞ്ഞ 9 മത്സരങ്ങളിൽ ഏഴു പ്രാവശ്യവും ചെൽസിക്കെതിരെ വിജയം പെപ്‌ ഗാർഡിയോളക്ക് തന്നെയായിരുന്നു. ലാംപാർഡ് പരിശീലകനായിരുന്ന സീസണിലെ ആദ്യ ഏറ്റുമുട്ടലിൽ 3-1ന്റെ വിജയം നേടാൻ സിറ്റിക്ക് സാധിച്ചിരുന്നു. ഇത്തവണ അതിലൊരു മാറ്റമുണ്ടാക്കാനാണ് ടൂഹലിന്റെ ലക്ഷ്യം.

  6. ചെൽസിക്കൊപ്പം കിരീടം നേടുക എളുപ്പമുള്ള കാര്യമാണ്, ടൂഹലിനു സമ്മർദം കൂട്ടി മൗറിഞ്ഞോ

    Leave a Comment

    അടുത്തിടെയാണ് ഫ്രാങ്ക് ലാംപാർഡിനെ പുറത്താക്കി ചെൽസി മുൻ പിഎസ്‌ജി പരിശീലകനായ തോമസ് ടൂഹലിനെ നിയമിക്കുന്നത്. സീസണിന്റെ ആദ്യപകുതി വരെ ലാംപാർഡിനു കീഴിൽ കളിച്ച ചെൽസി ടീമിനെ പരിശീലിപ്പിക്കുകയെന്ന ദൗത്യമാണ് ടൂഹലിനു മുന്നിലുള്ളത്. 200 മില്യണിലധികം പണം മുടക്കി പുതിയ താരങ്ങളെ കൂടാരത്തിലെത്തിച്ചിട്ടും പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നതോടെയാണ് ചെൽസി ഉടമ റോമൻ അബ്രമോവിച്ച് ലാംപാർഡിനെ പുറത്താക്കി ടൂഹലിനെ നിയമിക്കുന്നത്.

    ലാംപാർഡിനു ചെൽസിയിലുണ്ടായിരുന്ന അതേ സമ്മർദ്ദമായിരിക്കും ടൂഹലിനും ഇനി അനുഭവിക്കേണ്ടി വരിക. എന്നാൽ ഈ സാഹചര്യത്തിൽ തോമസ് ടൂഹലിനു കൂടുതൽ സമ്മർദ്ദം നൽകുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ചെൽസി പരിശീലകനും നിലവിൽ ടോട്ടനം ഹോട്സ്പറിന്റെ ബോസുമായ ഹോസെ മൗറിഞ്ഞോ. ഇന്ന്‌ നടന്ന ചെൽസി-ടോട്ടനം മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “ചെൽസിയെ പരിശീലിപ്പിക്കുകയെന്നത് ബുദ്ദിമുട്ടേറിയ കാര്യമാണെന്ന് എനിക്കു തോന്നുന്നില്ല. കാരണം ചെൽസിക്കൊപ്പം മൂന്നു വട്ടം എനിക്ക് ചാമ്പ്യനാവാൻ സാധിച്ചിട്ടുണ്ട്. കാർലോ ആഞ്ചെലോട്ടി കിരീടം നേടിയിട്ടുണ്ട്. അന്റോണിയോ കോണ്ടെയും ചാമ്പ്യനായിരുന്നു. അതൊരിക്കലും ബുദ്ദിമുട്ടേറിയതല്ല കാരണം ഞങ്ങൾക്കവിടെ കിരീടം നേടാൻ സാധിച്ചിട്ടുണ്ട്. ”

    “ചെൽസിയിൽ ഒരുപാട് മികച്ച താരങ്ങളുണ്ടാവാറുണ്ട്. മികച്ച സ്‌ക്വാഡ് ഉള്ള ചെൽസിയെ പരിശീലിപ്പിക്കാൻ നല്ല പരിശീലകർക്കെല്ലാം സന്തോഷമുള്ള കാര്യമാണ്. കാരണം അവിടെയുള്ള താരങ്ങൾക്കെല്ലാം കിരീടങ്ങൾ നേടിക്കൊടുക്കാനുള്ള കഴിവുള്ളവരാണ്. എന്റെ കാര്യത്തിൽ രണ്ടു കാലയളവിൽ ഞാനവിടെയുണ്ടായിരുന്നു ഒപ്പം കിരീടങ്ങൾ നേടാനും സാധിച്ചിട്ടുണ്ട്.” മൗറിഞ്ഞോ പറഞ്ഞു.

  7. ലാംപാർഡിനെ പുറത്താക്കാനൊരുങ്ങി ചെൽസി, പുതിയ പരിശീലകനെ കണ്ടെത്തി

    Leave a Comment

    എഫ്എ കപ്പിൽ ലൂട്ടണെതിരെ വിജയം നേടാനായെങ്കിലും ചെൽസി പരിശീലകനായ ഫ്രാങ്ക് ലംപാർഡിൻ്റെ സ്ഥാനം നഷ്ടമായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പ്രീമിയർ ലീഗ് പോയിൻ്റ് ടേബിളിൽ ഒമ്പതാം സ്ഥാനത്താണ് ചെൽസിയുടെ സ്ഥാനം. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുണൈറ്റഡുമായി പതിനൊന്നു പോയിൻ്റ് വ്യത്യാസമാണ് ചെൽസിക്കുള്ളത്.

    പ്രമുഖ ഫുട്ബോൾ മാധ്യമ പ്രവർത്തകനായ ഫാബ്രിഷിയോ റൊമാനോ യുടെ റിപ്പോർട്ടുകൾ പ്രകാരം ചെൽസി ഉടമ റോമൻ അബ്രാമോവിച്ച് വരുന്ന 24 മണിക്കൂറുകൾക്കുള്ളിൽ ലംപാർഡിനെ പുറത്താക്കുമെന്നാണ് അറിയാനാകുന്നത്. പകരക്കാരനായി കണ്ടെത്തിയിരിക്കുന്നത് മുൻ പിഎസ്ജി പരിശീലകനായ തോമസ് ടൂഹലിനെയാണ്. ഉടൻ തന്നെ പ്രഖ്യാപനമുണ്ടാവുമെന്നാണ് അറിയാനാകുന്നത്.

    പ്രീമിയർ ലീഗിൻ്റെ തുടക്കത്തിൽ മികച്ച ഫോമിൽ ചെൽസി മുന്നേറിയിരുന്നുവെങ്കിലും അടുത്തിടെ തുടർച്ചയായ തോൽവികളും സമനിലകളും ലംപാർഡിനു തിരിച്ചടിയാവുകയിരുന്നു. ട്രാൻസ്ഫർ ജാലകത്തിൽ 200 മില്യൺ യൂറോക്ക് മുകളിൽ പണം വാരിയെറിഞ്ഞിട്ടും പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ ചെൽസിക്കു സാധിക്കുന്നില്ലെന്നതാണ് ഈ തീരുമാനത്തിലെത്താൻ ചെൽസിയെ പ്രേരിപ്പിച്ചിരിക്കുന്നത്.

    1. പുതിയ താരങ്ങളായ കയ് ഹാവെർട്സും ടിമോ വെർണറും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയർന്നു വരാതിരുന്നതും ലാംപാർടിന് തിരിച്ചടിയായി. ലൈസസ്റ്റർ സിറ്റിക്കെതിരായ അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ തോൽവിക്കു ശേഷം തനിക്ക് പരിശീലകസ്ഥാനത്തേക്കുറിച്ചുള്ള സമ്മർദം അതിജീവിക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ടിരുന്നു. ഏതു പരിശീലകനെയും എപ്പോൾ വേണമെങ്കിലും പുറത്താക്കുന്നതിൽ പേരുകേട്ട അബ്രാമോവിച്ചിന്റെ പുതിയ തീരുമാനത്തിൽ തോമസ് ടൂഹൽ പുതിയ മാനേജറായി സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ലാംപാർടിനെ
  8. നാലുഗോളിന്റെ വിജയത്തിനു പിറകെ പരിശീലകനെ പുറത്താക്കി പിഎസ്‌ജി

    Leave a Comment

    സ്ട്രാസ്‌ബർഗുമായി നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയെങ്കിലും പിഎസ്‌ജി തങ്ങളുടെ നിലവിലെ പരിശീലകൻ തോമസ് ടൂഹലിനെ പുറത്താക്കിയിരിക്കുകയാണ്. പിഎസ്‌ജിയെ ചാമ്പ്യൻസ്‌ലീഗ് ഫൈനലിലെത്തിച്ചതിനു ശേഷം നാലു മാസത്തിനുള്ളിൽ തന്നെ ടൂഹലിനെ ആ സ്ഥാനത്തു നിന്നും പുറത്താക്കാൻ തീരുമാനമെടുക്കുകയായിരുന്നു.

    ജർമൻ മാധ്യമമാണ് ഇക്കാര്യം ആദ്യം പുറത്തുവിട്ടിരിക്കുന്നത്. ജർമൻ മാധ്യമമായ സ്കൈ ജർമനിയാണ് ഈ ന്യൂസ്‌ പുറത്തു വിട്ടിരിക്കുന്നത്. പകരക്കാരനായി ടോട്ടനം ഹോട്ട്സ്പറിന്റെ മുൻ അർജന്റൈൻ പരിശീലകൻ മൗറിസിയോ പോച്ചെട്ടിനോയെയാണ് പിഎസ്‌ജി പരിഗണിക്കുന്നതെന്നും ജർമനിയിൽ നിന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

    നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്തുള്ള പിഎസ്‌ജിക്ക് ഒന്നാം സ്ഥാനത്തുള്ള ലില്ലെക്കെതിരെ അടുത്തിടെ സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരുന്നു. പിന്നീട് സ്ട്രാസ്‌ബർഗിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചുവെങ്കിലും പിഎസ്‌ജി അതിൽ തൃപ്തരല്ലായിരുന്നു. ടൂഹലിന്റെ പരിശീലനത്തിൽ താരങ്ങളും തൃപ്തരല്ലെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെ പിഎസ്‌ജി പരിശീലകനായ താൻ ഒരു രാഷ്ട്രീയക്കാരനെ പോലെ അനുഭവപ്പെട്ടിരുന്നുവെന്ന ടൂഹലിന്റെ പ്രസ്താവനയും അധികൃതരെ ചൊടിപ്പിച്ചിരുന്നു.

    ക്ലബ്ബുകളൊന്നുമില്ലാതെ വെറുതെറിയിരിക്കുന്ന പൊച്ചെട്ടിനോക്കൊപ്പം മുൻ യുവന്റസ് പരിശീലകനായ മാക്സിമിലിയാനോ അല്ലെഗ്രിയേയും പിഎസ്‌ജി നോട്ടമിട്ടിട്ടുണ്ട്. എന്തായാലും മുൻ പിഎസ്‌ജി താരമായിരുന്ന പൊച്ചെട്ടിനോക്ക്‌ തന്നെയാണ് കൂടുതൽ സാധ്യത കാണുന്നത്. അധികം വൈകാതെ തന്നെ പുതിയ പരിശീലകനെ പിഎസ്‌ജി പ്രഖ്യാപിക്കുമെന്നാണ് അഭ്യൂഹങ്ങൾ.

  9. പിഎസ്‌ജിയുടെ വലിയ ഭീഷണി റാഷ്‌ഫോർഡാണ്, പിഎസ്‌ജി പരിശീലകന്റെ മുന്നറിയിപ്പ്

    Leave a Comment

    ചാമ്പ്യൻസ്‌ലീഗിൽ രണ്ടു വമ്പന്മാരുടെ ശക്തമായ പോരാട്ടമാണ് ഇന്നു നടക്കാനിരിക്കുന്നത്. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡും  ഫ്രഞ്ച് ശക്തികളായ പിഎസ്‌ജിയുമാണ് ഇന്നു കൊമ്പു കോർക്കാനിരിക്കുന്നത്. ആദ്യപാദത്തിൽ സ്വന്തം തട്ടകത്തിൽ പിഎസ്‌ജിക്ക് തോൽവി രുചിക്കേണ്ടി വന്നെങ്കിലും  ഇത്തവണ അതിനുള്ള പ്രതികാരത്തിനാണ് സൂപ്പർ താരങ്ങളായ നെയ്മറും എംബാപ്പെയുമടങ്ങുന്ന പിഎസ്‌ജി ഇന്നു ഇറങ്ങുന്നത്.

    നെയ്മറും എംബാപ്പേയുമുണ്ടെങ്കിലും പിഎസ്‌ജിക്കു യുണൈറ്റഡ് മികച്ച എതിരാളിയാവുമെന്ന് തന്നെയാണ് പിഎസ്‌ജി പരിശീലകനായ തോമസ് ടൂക്കലിന്റെ പക്ഷം. കാരണം മികച്ച പ്രകടനം തുടരുന്ന മാർക്കസ് റാഷ്‌ഫോർഡ് എപ്പോഴും പിഎസ്‌ജിക്ക് വൻ വെല്ലുവിളിയായി തുടരുമെന്നാണ് ടൂക്കൽ മുന്നറിയിപ്പു നൽകുന്നത്. മത്സരത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിലാണ് ടൂക്കൽ മത്സരത്തിലെ വെല്ലുവിളികളെക്കുറിച്ചു മനസുതുറന്നത്.

    “പാർക്ക്‌ ഡെസ് പ്രിൻസസിൽ കളിക്കുന്നതിനേക്കാൾ  ഇംഗ്ലണ്ടിൽ പോയി കളിക്കുമ്പോൾ  ഞങ്ങൾ അവനെ  വളരെയധികം ശ്രദ്ദിക്കേണ്ടി വരുമെന്നുറപ്പാണ്. കാരണം ഞങ്ങൾക്ക് വലിയ ശല്യമായി അവൻ എപ്പോഴും മാറാറുണ്ട്. അവനൊരു പക്വതയുള്ള യുവതാരമാണ്. കളിക്കളത്തിലും പുറത്തും ഉത്തരവാദിത്വബോധമുള്ള മികച്ച താരമാണ്.  ഞങ്ങൾ അവനെ മൂന്നു തവണ  എതിരിട്ടിട്ടുണ്ട്. ഓരോ തവണയും ഒരു വിനയനും ശാന്തനുമായ ഒരു വ്യക്തിയെയാണ് ഞാൻ അവനിൽ കണ്ടത്. അതെന്നെ വിസ്മയിപ്പിച്ച കാര്യമാണ്.”

    എനിക്കിഷ്ടപ്പെട്ടത് അവൻ എല്ലാത്തിന്റെയും ഒരു മിശ്രിതമാണെന്നതാണ്.  കായികപരമായി പറയുകയാണെങ്കിൽ എന്റെ അഭിപ്രായത്തിൽ  അവന്റെ  വേഗതയും നിശ്ചയദാർഷ്ട്യത്തോടെയും മികച്ച ഫിനിഷിങ്ങോടെയും  ഗോൾ നേടാനുള്ള കഴിവും  ഞങ്ങൾക്ക് വലിയ ഭീഷണി തന്നെയായിരിക്കും. അവൻ വളരെ സൂഷ്മതയോടെയാണ് ബോക്സിനകത്തു നിന്നും പുറത്തു നിന്നും ഷോട്ടുകളെടുക്കാറുള്ളത്. വായുവിൽ ഹെഡറുകൾ വിജയിക്കാനും മികച്ച വേഗതയിൽ കൗണ്ടർ അറ്റാക്കുകൾ നടത്താനും അവനു കഴിവുണ്ട്.  യുണൈറ്റഡിന്റെ അക്കാഡമിയിൽ നിന്നും വന്ന താരം മികച്ച പ്രഭാവമാണ് യുണൈറ്റഡിനായി മത്സരത്തിൽ  കാഴ്ചവെക്കുന്നത്. ” ടൂക്കൽ പറഞ്ഞു.

     

  10. മെസിയെ ടീമിലേക്ക് സ്വാഗതം ചെയ്ത് പിഎസ്ജി പരിശീലകന്‍

    Leave a Comment

    ബയേണുമായുള്ള തോൽവിക്കു ശേഷം മെസിയുടെ ബാഴ്സയിലെ ഭാവി അനിശ്ചിതത്വത്തിലാണുള്ളത്. മെസി ബാഴ്‌സ വിടുമോ ഇല്ലയോ എന്നുള്ളതാണ് ഫുട്ബോൾ ലോകം ആകാംഷയോടെ നോക്കികൊണ്ടിരിക്കുന്നത്. ഇതുവരെയും മെസ്സി കരാർ പുതുക്കാൻ സമ്മതിക്കാത്തത് വലിയ തോതിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.

    ഇപ്പോഴിതാ മെസ്സിക്ക് വേണ്ടി പിഎസ്ജി പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. മെസിക്ക് എപ്പോൾ വേണമെങ്കിലും പിഎസ്ജിയിലേക്ക് വരാമെന്നും തങ്ങൾ സ്വാഗതം ചെയ്യുമെന്നാണ് പരിശീലകൻ തോമസ് ടൂക്കലിന്റെ അഭിപ്രായം. ഇന്നലത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പരാജയമറിഞ്ഞതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടൂക്കൽ.

    “മെസ്സിക്ക് പിഎസ്ജിയിലേക്ക് എപ്പോഴും സ്വാഗതം. മെസ്സിയെ വേണ്ടെന്നു  ഏത് പരിശീലകനാണ് പറയുക. പക്ഷെ എനിക്ക് തോന്നുന്നത് മെസ്സി ബാഴ്സയിൽ തന്നെ കരിയർ പൂർത്തിയാക്കും എന്നാണ് ” മെസി അഭ്യുഹങ്ങളെക്കുറിച്ച്  ടൂക്കൽ സംസാരിച്ചു.

    “ഞങ്ങൾക്ക് കവാനിയെയും തോമസ് മുനിയറിനെയും നഷ്ടമായി. ഇപ്പോൾ സിൽവയും പോകുന്നു. ബയേണിനെ പോലെ ഞങ്ങളും ടീം ശക്തിപ്പെടുത്താനായി കൂടുതൽ നിക്ഷേപിക്കേണ്ടതുണ്ട്. അവരുടെയൊപ്പം പിഎസ്ജി എത്തണമെങ്കിൽ പുതിയ താരങ്ങളെ ഈ ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ എത്തിക്കണം. തീർച്ചയായും ഞങ്ങൾക്കതിന് സാധിക്കും. ഞങ്ങൾ ട്രാൻസ്ഫറുകളെ കുറിച്ച് അധികം സംസാരിക്കാറില്ല. മറിച്ച് തീരുമാനം എടുക്കുകയാണ് ചെയ്യാറുള്ളത് ” ടൂക്കൽ വെളിപ്പെടുത്തി.