Tag Archive: Sergio Ramos

  1. മുൻ സഹതാരങ്ങളോട് ഒരു മയവും കാണിച്ചില്ല, റാമോസിനെന്ത് റയൽ മാഡ്രിഡ്

    Leave a Comment

    റയൽ മാഡ്രിഡ് വിട്ടതിനു ശേഷം റാമോസ് ആദ്യമായി റയൽ മാഡ്രിഡിനെതിരെ കളിച്ച മത്സരമായിരുന്നു ഇന്നലെ നടന്നത്. റയൽ മാഡ്രിഡ് വിട്ടതിനു ശേഷം ആദ്യം പിഎസ്‌ജിയിലേക്ക് ചേക്കേറിയ റാമോസ് രണ്ടു വർഷം അവിടെ കളിച്ചതിനു ശേഷം ക്ലബ് വിട്ടിരുന്നു. അതിനു ശേഷം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനമാണ് താരം തന്റെ മുൻ ക്ലബായ സെവിയ്യയിൽ എത്തിയത്. സെവിയ്യക്കൊപ്പം മികച്ച പ്രകടനമാണ് താരം നടത്തുന്നത്.

    ഇന്നലെ സെവിയ്യയും റയൽ മാഡ്രിഡും തമ്മിൽ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ കളിയിലെ താരമാകുന്ന പ്രകടനമാണ് തന്റെ മുൻ ക്ലബിനെതിരെ റാമോസ് കാഴ്‌ച വെച്ചത്. രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ റയൽ മാഡ്രിഡ് മുന്നേറ്റനിരയിലെ പ്രധാന താരങ്ങളായിരുന്ന വിനീഷ്യസിനെയും റോഡ്രിഗോയെയും പൂട്ടാൻ റാമോസിന് കഴിഞ്ഞു. സെവിയ്യ മത്സരത്തിൽ മുന്നിലെത്തിയതിനു ശേഷം കാർവാഹാളാണ് റയൽ മാഡ്രിഡിനായി സമനില ഗോൾ കുറിച്ചത്.

    തന്റെ മുൻ ക്ലബിനെതിരെ കടുത്ത അടവുകൾ പുറത്തെടുക്കാൻ യാതൊരു മടിയും കാണിക്കാതിരുന്ന റാമോസ് മത്സരത്തിൽ റയൽ മാഡ്രിഡ് താരങ്ങളെ നല്ല രീതിയിൽ പ്രകോപിപ്പിക്കുകയും ചെയ്‌തിരുന്നു. മത്സരത്തിനിടയിൽ റയൽ മാഡ്രിഡിന്റെ പ്രതിരോധതാരമായ അന്റോണിയോ റുഡിഗറുടെ കവിളത്തു പിടിച്ച് ചിരിപ്പിക്കാൻ ശ്രമിക്കുന്നത് പോലെയൊരു ബലപ്രയോഗം നടത്തിയ താരം ഇടക്കു വെച്ചൊരു സംഘർഷത്തിനിടയിൽ വിനീഷ്യസിനെ തള്ളി മാറ്റുന്നതും കണ്ടു.

    അതേസമയം മത്സരത്തിനു ശേഷം റാമോസിനെക്കുറിച്ച് ട്രോളുകൾക്ക് യാതൊരു കുറവുമില്ല. ഇന്നലത്തെ മത്സരത്തോടെ റാമോസ് ബാഴ്‌സലോണയുടെ ഇതിഹാസതാരമായി മാറിയെന്നാണ് ആരാധകർ തമാശരൂപത്തിൽ പറയുന്നത്. ബാഴ്‌സലോണക്കെതിരെ നടന്ന മത്സരത്തിൽ സെൽഫ് ഗോൾ അടിച്ചതും ഗാവിയെ സ്നേഹത്തോടെ പുണർന്ന് സംസാരിച്ചതുമെല്ലാമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. രണ്ടു സീസൺ മെസിയുടെ കൂടെ കളിച്ചതിന്റെ മാറ്റമാണിതെന്നും ആരാധകർ പറയുന്നു.

  2. സൗദിയുടെ ഓഫർ തള്ളിയ റാമോസിന് ക്ലബായി, താരം വീണ്ടും സ്പെയിനിൽ തന്നെ കളിക്കും

    Leave a Comment

    സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച പ്രതിരോധതാരവും ആരാധകരുടെ പ്രിയങ്കരനുമാണ് സെർജിയോ റാമോസ്. എന്നാൽ പിഎസ്‌ജി വിട്ടതിനു ശേഷം മറ്റൊരു ക്ലബ്ബിനെ കണ്ടെത്താൻ താരത്തിന് കഴിഞ്ഞിരുന്നില്ല. നിലവിൽ മുപ്പത്തിയേഴു വയസുള്ള താരത്തിനായി നിരവധി ഓഫറുകൾ വന്നിരുന്നുവെന്ന വാർത്തകൾ ഉണ്ടായിരുന്നെങ്കിലും സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതു വരെ ഒരു ക്ലബിലേക്കും സ്‌പാനിഷ്‌ താരം ചേക്കേറിയിരുന്നില്ല.

    രണ്ടു വർഷത്തെ കരാർ അവസാനിച്ചതോടെ ക്ലബ് വിട്ട സെർജിയോ റാമോസ് ഇപ്പോൾ പുതിയ ക്ലബ്ബിലേക്ക് ചേക്കേറിയിട്ടുണ്ട്. സൗദിയിൽ നിന്നും താരത്തിന് ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും അതെല്ലാം തള്ളിയ റാമോസ് തന്റെ മുൻ ക്ലബായ സെവിയ്യയിലേക്കാണ് ചേക്കേറിയത്. സെവിയ്യയിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറി ഫുട്ബോൾ കരിയറിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ റാമോസ് പതിനെട്ടു വർഷത്തിനു ശേഷമാണ് ക്ലബ്ബിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.

    ഏതാനും ആഴ്ച്ചകൾക്ക് മുൻപ് സെവിയ്യ സ്പോർട്ടിങ് ഡയറക്റ്റർ വിക്റ്റർ ഓർട്ട റാമോസിനെ സ്വന്തമാക്കുക അസാധ്യമാണെന്ന് പറഞ്ഞിരുന്നു. എന്നാൽ താരം തന്റെ പ്രതിഫലം വലിയ രീതിയിൽ വെട്ടിക്കുറയ്ക്കാൻ സന്നദ്ധനായതാണ് സെവിയ്യ ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ സഹായിച്ചതെന്നാണ് അനുമാനിക്കേണ്ടത്. താരം മെസിക്കാൾ പരിശോധനകൾക്കായി സെവിയ്യയിൽ എത്തിയിട്ടുണ്ട്.

    സെവിയ്യയിലൂടെ പ്രൊഫെഷണൽ കരിയർ ആരംഭിച്ച സെർജിയോ റാമോസ് 1996 മുതൽ 2005 വരെ സെവിയ്യ താരമായിരുന്നു. അതിനു ശേഷം റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ റാമോസ് അവർക്കൊപ്പം സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കുകയും ക്ലബിന്റെ നായകനായി ദീർഘകാലം സേവിക്കുകയും ചെയ്‌തു. ഇനി സെവിയ്യക്കൊപ്പം റയൽ മാഡ്രിഡിനെതിരെ തന്നെ ഇറങ്ങാനാണ് റാമോസ് ഒരുങ്ങുന്നത്.

  3. മെസിയുടെ പാത പിന്തുടർന്ന് സെർജിയോ റാമോസ്, ഇന്നു കളിക്കുന്നത് അവസാനത്തെ മത്സരം

    Leave a Comment

    കഴിഞ്ഞ ദിവസമാണ് ലയണൽ മെസി പിഎസ്‌ജി വിടുമെന്ന കാര്യം പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയാർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. രണ്ടു വർഷമായി ക്ലബിനൊപ്പമുള്ള താരം കരാർ അവസാനിച്ചതോടെയാണ് ക്ലബ് വിടാനുള്ള തീരുമാനമെടുത്തത്. ക്ലെർമോണ്ടിനെതിരെ നടക്കുന്ന അവസാനത്തെ ലീഗ് മത്സരം ലയണൽ മെസി ഫ്രഞ്ച് ക്ലബിനായി കളിക്കുന്ന അവസാനത്തെ മത്സരമായിരിക്കും.

    ലയണൽ മെസിക്കു പിന്നാലെ പിഎസ്‌ജി വിടുന്ന കാര്യം ടീമിലെ പ്രതിരോധതാരമായ സെർജിയോ റാമോസും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ഇക്കാര്യം റാമോസ് അറിയിച്ചത്. ലയണൽ മെസിക്കൊപ്പം വന്ന സ്‌പാനിഷ്‌ താരം ലയണൽ മെസിക്കൊപ്പം തന്നെ ക്ലബ് വിടുകയാണ്.

    കരാർ അവസാനിച്ചാണ് സെർജിയോ റാമോസും ക്ലബ് വിടുന്നത്. താരത്തിന് കരാർ പുതുക്കി നൽകാത്തതാണോ അതോ കരാർ പുതുക്കാനുള്ള വാഗ്‌ദാനം നിരസിച്ചതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അതേസമയം ഇരുവർക്കും പുറമെ പിഎസ്‌ജി പരിശീലകന്റെയും അവസാന മത്സരമായിരിക്കും ഇത്. സീസൺ അവസാനിക്കുന്നതോടെ ഗാൾട്ടിയറും ക്ലബ് വിടുമെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്.

    പിഎസ്‌ജി വിടുന്ന ലയണൽ മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറാനുള്ള ശ്രമം നടത്തുകയാണ്. എന്നാൽ ഇതുവരെ ഇക്കാര്യത്തിൽ ഉറപ്പൊന്നും ലഭിച്ചിട്ടില്ല. അതേസമയം സെർജിയോ റാമോസ് ഇനി ഏതു ക്ലബ്ബിലേക്ക് പോകുമെന്ന കാര്യത്തിൽ വ്യക്തതയില്ല. മിക്കവാറും ക്രിസ്റ്റ്യാനോ റൊണാള്ഡോയെപ്പോലെ സൗദി ലീഗിലേക്ക് താരം ചേക്കേറാനാണ് സാധ്യതയുള്ളത്.

  4. റൊണാൾഡോക്ക് പിന്നാലെ റാമോസിനെയെത്തിക്കാൻ സൗദി, വമ്പൻ തുകയുടെ ഓഫർ

    Leave a Comment

    ഫുട്ബോൾ കരിയറിൽ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയ താരങ്ങളിൽ ഒരാളാണ് സെർജിയോ റാമോസ്. റയൽ മാഡ്രിഡിന്റെ എല്ലാമെല്ലാമായിരുന്നെങ്കിലും അവസാനകാലത്ത് പ്രതിഫലവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ക്ലബിനോട് ഇടഞ്ഞ് ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്ക് ചേക്കേറുകയായിരുന്നു സ്‌പാനിഷ്‌ താരം. കഴിഞ്ഞ രണ്ടു സീസണുകളിലായി താരം പിഎസ്‌ജിയിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.

    എന്നാൽ ഈ സീസണിനപ്പുറം സെർജിയോ റാമോസ് പിഎസ്‌ജിയിൽ തുടരുമോ എന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. പരിക്ക് കാരണം ഒരു സീസണിന്റെ ഭൂരിഭാഗവും നഷ്‌ടമായ താരം ഇപ്പോൾ അത്ര മികച്ച ഫോമിലല്ല. വലിയ തുക പ്രതിഫലമായി വാങ്ങുന്നതിനാൽ റാമോസിന്റെ കരാർ പുതുക്കാനുള്ള സാധ്യത ഇല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    അതിനിടയിൽ സെർജിയോ റാമോസിനെ സ്വന്തമാക്കാൻ സൗദി അറേബ്യയിൽ നിന്നും ശ്രമം തുടങ്ങിയെന്ന വാർത്തകൾ പുറത്തു വരുന്നുണ്ട്. നേരത്തെ പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ലീഗിലേക്ക് ചേക്കേറിയതിനു പിന്നാലെയാണ് റാമോസിനായി സൗദി ക്ലബ് നീക്കങ്ങൾ നടത്തുന്നത്. എന്നാൽ റൊണാൾഡോയുടെ ക്ലബായ അൽ നസ്ർ അല്ല റാമോസിനായി രംഗത്തുള്ളത്.

    റിപ്പോർട്ടുകൾ പ്രകാരം അൽ നസ്‌റിന്റെ പ്രധാന എതിരാളികളിൽ ഒരാളായ അൽ ഹിലാൽ ക്ലബാണ് റാമോസിനായി ശ്രമം നടത്തുന്നത്. ഇതിനായി ഒരു വർഷത്തിൽ താരത്തിന് മുപ്പതു മില്യൺ യൂറോ പ്രതിഫലമായി നൽകാമെന്ന ഓഫറും അവർ നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മുപ്പത്തിയേഴു വയസായ സെർജിയോ റാമോസിനായി രണ്ടു വർഷത്തെ കരാറാണ് അൽ ഹിലാൽ നൽകാനൊരുങ്ങുന്നത്.

    അടുത്ത സീസണിൽ ഇന്റർ മിലാനിൽ നിന്നും സ്‌ക്രിനിയർ പിഎസ്‌ജിയിലേക്ക് ചേക്കേറാൻ പോവുകയാണ്. അതുകൊണ്ടു തന്നെ റാമോസിന് ടീമിൽ അവസരങ്ങൾ കുറയുമെന്നുറപ്പാണ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിന് പിഎസ്‌ജി പുതിയ കരാർ നൽകുമെന്നും ഉറപ്പില്ല. അതുകൊണ്ടു തന്നെ താരം സൗദിയിൽ എത്താനുള്ള സാധ്യത വളരെ കൂടുതലാണ്.

  5. “മെസി നേടിയ ഗോളിൽ ആശ്ചര്യമില്ല”- താരത്തെ ആലിംഗനം ചെയ്‌ത്‌ എടുത്തു പൊക്കി വിജയമാഘോഷിച്ച് റാമോസ്

    Leave a Comment

    പിഎസ്‌ജിയും ലില്ലെയും തമ്മിൽ ഇന്നലെ ഫ്രഞ്ച് ലീഗ് മത്സരത്തിൽ രണ്ടു ഗോളുകൾ നേടിയത് കിലിയൻ എംബാപ്പെ ആയിരുന്നെങ്കിലും മത്സരത്തിനു ശേഷം താരമായത് ലയണൽ മെസിയാണ്. ഒരു ഘട്ടത്തിൽ പരാജയമേറ്റു വാങ്ങുന്നതിന്റെ അരികിൽ എത്തിയെങ്കിലും മൂന്നിനെതിരെ നാല് ഗോളുകൾക്ക് പിഎസ്‌ജി മത്സരത്തിൽ വിജയം നേടിയിരുന്നു. അവസാന മിനിറ്റുകളിൽ ലയണൽ മെസി നേടിയ ഫ്രീകിക്ക് ഗോളാണ് മത്സരത്തിൽ പിഎസ്‌ജിക്ക് വിജയം സമ്മാനിച്ചത്.

    മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് ലയണൽ മെസിയുടെ മനോഹരമായ ഫ്രീ കിക്ക് ഗോൾ പിറന്നത്. മികച്ചൊരു ഡിഫെൻസിവ് വാൾ ഒരുക്കിയിരുന്നെങ്കിലും ചെറിയൊരു വിടവ് മുതലെടുത്ത് മെസിയുതിർത്ത കിക്ക് പോസ്റ്റിൽ തട്ടിയതിനു ശേഷം വലക്കുള്ളിലേക്ക് കയറുകയായിരുന്നു. തോൽ‌വിയിൽ നിന്നും പൊരുതി വിജയം നേടിയ പിഎസ്‌ജിക്കായി ലയണൽ മെസി നേടിയ ഗോളിനെ വളരെ വൈകാരികമായാണ് പിഎസ്‌ജി താരങ്ങൾ ആഘോഷിച്ചത്.

    പിഎസ്‌ജി ടീമിലും ബെഞ്ചിലുമുണ്ടായിരുന്ന താരങ്ങൾക്കൊപ്പം പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയറും ഗോളാഘോഷിക്കാൻ വന്നത് കൗതുകകരമായ കാര്യമായിരുന്നു. മത്സരത്തിന്റെ ഫൈനൽ വിസിൽ മുഴങ്ങിയതിനു ശേഷം സെർജിയോ റാമോസ് മെസിയുടെ അടുത്തെത്തി വീണ്ടും താരത്തെ ആലിംഗനം ചെയ്‌ത്‌ എടുത്തു പൊക്കിയത് ആരാധകർക്ക് കൂടുതൽ ആവേശം നൽകിയ കാഴ്‌ചയായി. മെസിയുടെ ഗോളിനെക്കുറിച്ച് താരം സംസാരിക്കുകയും ചെയ്‌തു.

    “ലയണൽ മെസിയുടെ ഗോൾ എനിക്ക് ആശ്ചര്യമൊന്നും നൽകിയില്ല. ബാഴ്‌സലോണയിൽ ഉണ്ടായിരുന്ന സമയത്ത് ഇന്ന് ചെയ്‌തതു പോലെ താരം മത്സരങ്ങളുടെ ഗതി സ്വയം തീരുമാനിക്കുന്നത് സ്വാഭാവികമായിരുന്നു. ഇപ്പോൾ താരം എന്റെ ടീമിലാണെന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്.” സെർജിയോ റാമോസ് പറഞ്ഞു.

    ബാഴ്‌സലോണ, റയൽ മാഡ്രിഡ് ടീമിൽ എതിരാളികളായിരുന്നെങ്കിലും പിഎസ്‌ജിയിൽ എത്തിയതിനു ശേഷം റാമോസും മെസിയും വളരെയധികം അടുത്തിട്ടുണ്ട്. ഇന്നലെ മെസി ഫ്രീ കിക്ക് ഗോൾ നേടിയതിനു ശേഷം റാമോസ് ആഘോഷിച്ച രീതി തന്നെ അതിന്റെ തെളിവാണ്. ആരാധകർക്കും ഇരുവരുടെയും അടുപ്പം വളരെ സന്തോഷം നൽകുന്നുണ്ട്.

  6. മെസിയോ റൊണാള്‍ഡോയോ മികച്ചതാരം, ഒടുവില്‍ ആ ഉത്തരം പറഞ്ഞ് റാമോസ്‌

    Leave a Comment

    പാരീസ്: റയല്‍മാഡ്രിഡില്‍ കളിക്കുമ്പോള്‍ ബാഴ്‌സലോണയിലെ എതിരാളിയായിരുന്ന ലയണല്‍ മെസിയുമായി പലപ്പോഴും കൊമ്പുകോര്‍ത്തിട്ടുണ്ട് സെര്‍ജിയോ റാമോസ്. സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കൊപ്പം ദീര്‍ഘകാലം പന്തുതട്ടിയ സ്പാനിഷ് താരം ഇപ്പോള്‍ പി.എസ്.ജിയില്‍ മെസിയ്‌ക്കൊപ്പമാണ്. ഇരുതാരങ്ങളുടേയും പ്രകടനം അടുത്തുകണ്ടിട്ടുള്ള റാമോസ് ലോകത്തിലെ മികച്ചതാരമായി കാണുന്നത് റയലിലെ മുന്‍സഹതാരം റൊണാള്‍ഡോയെയല്ല, അര്‍ജന്റീനക്ക് ലോകകിരീടം നേടികൊടുത്ത ലയണല്‍ മെസിയെയാണ്.


    ക്രിസ്റ്റിയാനോയ്ക്കൊപ്പം മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും റാമോസ് സ്വന്തമാക്കി. ലോക ഫുടബോളിലെ എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളായാണ് റാമോസിനെ വിശേഷിപ്പിക്കുന്നത്. മെസിക്കൊപ്പം ഫ്രഞ്ച് ലീഗാണ് റാമോസ് നേടിയത്. ദീര്‍ഘകാലം സിആര്‍7നൊപ്പം കളിച്ചിട്ടുണ്ടെങ്കിലും പോര്‍ച്ചുഗല്‍താരത്തേക്കാള്‍ മികച്ചഫുട്‌ബോളര്‍ മെസിയാണെന്നാണ് 36കാരന്‍ പറയുന്നത്. മെസി ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച താരമാണ്.


    മെസിക്കെതിരെ കളിച്ചപ്പോഴൊക്കെ ഏറെ പ്രായസപ്പെട്ടു. പിഎസ്ജിയില്‍ സഹതാരങ്ങളായതോടെ ആ വെല്ലുവിളി ഒഴിവായി. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനൊപ്പം എന്നും കളിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്നും റാമോസ് അഭിപ്രായപ്പെട്ടു. അടുത്തിടെ സൗദി അറേബ്യയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ ക്രിസ്റ്റ്യാനോയുടെ സംഘവുമായി പി.എസ്.ജിയ്ക്കായി റാമോസ് ഇറങ്ങിയിരുന്നു. മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റണ്ട് ഗോള്‍ നേടിയെങ്കിലും പിഎസ്ജി ജയിക്കുകയായിരുന്നു.

    2021ല്‍ പിഎസ്ജിയിലെത്തിയ റാമോസ് ഇതുവരെ 31 മത്സരങ്ങളിലാണ് ബൂട്ടുകെട്ടിയത്. രണ്ട് ഗോളുകളും നേടി. റയല്‍മാഡ്രിഡിന്റെ എക്കാലത്തേയും മികച്ചപ്രതിരോധതാരമായ റാമോസ് 469മാച്ചിലാണ് ഇറങ്ങിയത്. 72ഗോളുകളും നേടിയിട്ടുണ്ട്. ദേശീയടീമില്‍ ഇതുവരെ 180 മത്സരങ്ങളിലാണ് ഇറങ്ങിയത്. എ്‌നാല്‍ ഇത്തവണ ലോകകപ്പ് സ്‌ക്വാര്‍ഡില്‍ താരത്തെ ഉള്‍പ്പെടുത്താന്‍ പരിശീലകന്‍ ലൂയിസ് എന്റിക്വെ തയാറായിരുന്നില്ല. എന്നാല്‍ രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാത്ത 36കാരന്‍ ടീമിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലാണ്.

     

  7. റൊണാള്‍ഡോ അല്‍-നസര്‍ കൂട്ടുകെട്ടിലേക്ക് കൂടുതല്‍ താരങ്ങള്‍; അണിയറയില്‍ ചര്‍ച്ച സജീവം

    Leave a Comment

    ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ വരവോടെ സൗദി അറേബ്യന്‍ ലീഗും സൗദി അല്‍-നസര്‍ ക്ലബും ശ്രദ്ധയാകര്‍ഷിച്ചുകഴിഞ്ഞു. കഴിഞ്ഞദിവസമാണ് റെക്കോര്‍ഡ് തുകക്ക് സിആര്‍7 ഏഷ്യന്‍ ക്ലബുമായി കരാറിലെത്തിയത്. ഇതിന് പിന്നാലെ യൂറോപ്പിലേയും ലാറ്റിനമേരിക്കയിലേും പ്രമുഖതാരങ്ങളെ കൂടാരത്തിലെത്തിക്കാനും ക്ലബ് അധികൃതര്‍ക്ക് പദ്ധതിയുണ്ട്. നിരവധി താരങ്ങളെയാണ് ഇതിനോടകം സമീപിച്ചിരിക്കുന്നത്.

    ബാഴ്‌സലോണ നായകനും അടുത്തിടെ സ്‌പെയിന്‍ ദേശീയ ടീമില്‍ നിന്ന് വിരമിക്കുകയും ചെയ്ത സെര്‍ജിയോ ബുസ്‌കെറ്റ്‌സാണ് അല്‍-നസറിന്റെ പ്രഥമ പരിഗണന. വമ്പന്‍തുകയാണ് മധ്യനിരതാരത്തിനായി ക്ലബ് മുന്നോട്ട് വെച്ചത്. ബാഴ്‌സയുമായുള്ള കരാര്‍ ഈ വര്‍ഷം മധ്യത്തോടെ അവസാനിക്കും. നിലവിലെ സാഹചര്യത്തില്‍ സ്പാനിഷ് ലീഗില്‍ അത്രമികച്ച ഫോമിലല്ല 34കാരന്‍. ഇതോടെ ക്ലബ് അധികൃതര്‍ കരാര്‍ നീട്ടാനുള്ള സാധ്യതയും വിരളമാണ്. ഈ സാഹചര്യത്തിലാണ് ക്രിസ്റ്റിയാനൊക്കൊപ്പം കളിക്കാനുള്ള അവസരം സൗദി ക്ലബ് തുറന്നിടുന്നത്. മുന്‍ ബാഴ്‌സ സ്റ്റാഫ് കൂടിയായ അല്‍-നസര്‍ സ്‌പോട്ടിംഗ് ഡയറക്ടര്‍ ഗോറന്‍ വുസെവിച്ച് താരത്തെ സമീപിച്ചതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

    മുന്‍ റയല്‍മാഡ്രിഡ് താരവും നിലവില്‍ പി.എസ്.ജിയില്‍ കളിക്കുകയും ചെയ്യുന്ന വെറ്ററന്‍താരം സെര്‍ജിയോ റാമോസിനേയും അല്‍-നസര്‍ സമീപിച്ചതായാണ് വിവരം. റയലില്‍ ക്രിസ്റ്റ്യാനോയും റാമോസും ഒരുമിച്ച് കളിച്ചിട്ടുണ്ട്. നിലവില്‍ പി.എസ്.ജിയില്‍ കളിക്കുന്ന സ്പാനിഷ് ഡിഫന്‍ഡറെ അടുത്ത സീസണോടെ ഫ്രീട്രാന്‍ഫറില്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. അര്‍ജന്റീനയുടെ ശ്രദ്ധേയനായ യുവതാരം മൗറോ ഇക്കാര്‍ഡിയേയും അല്‍-നസര്‍ സമീപിച്ചിട്ടുണ്ട്. നിലവില്‍ പി.എസ്.ജി താരമായ ഇക്കാര്‍ഡി ലോണില്‍ തുര്‍ക്കി ക്ലബായ ഗലാറ്റസറായിലാണ് കളിക്കുന്നത്.

    നിലവില്‍ കാമറൂണ്‍ ദേശീയതാരവും ക്യാപ്റ്റനുമായ വിന്‍സെന്റ് അബൂബക്കര്‍, ആഴ്‌സനല്‍വിട്ട കൊളംബിയന്‍ ഗോള്‍കീപ്പര്‍ ഡേവിഡ് ഒസ്പീന, ബ്രസീല്‍ താരങ്ങളായ താലിസ്‌ക, ലൂയിസ് ഗുസ്താവോ എന്നിവരും സൗദി ക്ലബ് അല്‍-നസറുമായി കരാറിലുള്ള താരങ്ങളാണ്. ക്രിസ്റ്റ്യാനോയുടെ വരവ് ഭാവിയില്‍ കൂടുതല്‍ യൂറോപ്യന്‍ താരങ്ങളെ ഏഷ്യയിലേക്കെത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ക്ലബ് അധികൃതര്‍.

  8. സെർജിയോ റാമോസിന് സ്പെയിൻ ടീമിലേക്ക് തിരിച്ചു വരാനുള്ള വാതിലുകൾ തുറന്ന് പുതിയ പരിശീലകൻ

    Leave a Comment

    ഖത്തർ ലോകകപ്പിനുള്ള സ്പെയിൻ ടീം പ്രഖ്യാപിച്ചപ്പോൾ അതിൽ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങളിൽ പ്രധാനിയായിരുന്നു മുൻ റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസ്. പരിക്കു കാരണം കുറച്ചു കാലം സ്പെയിൻ ടീമിൽ നിന്നും പുറത്തിരിക്കേണ്ടി വന്ന സെർജിയോ റാമോസിന് പിന്നീടൊരിക്കലും ടീമിലേക്ക് തിരിച്ചു വരാൻ കഴിഞ്ഞിരുന്നില്ല. പിഎസ്‌ജിക്കൊപ്പം ഭേദപ്പെട്ട പ്രകടനം നടത്തുമ്പോഴാണ് എൻറിക് താരത്തെ ലോകകപ്പ് സ്‌ക്വാഡിൽ നിന്നും തഴഞ്ഞത്. ലോകകപ്പിൽ നിന്നും സ്പെയിൻ പുറത്തു പോയതോടെ സെർജിയോ റാമോസിനെ പോലൊരു ലീഡറിന്റെ അസാന്നിധ്യവും അതിനു കാരണമായെന്ന ചർച്ചകളും ഉയർന്നിരുന്നു.

    ഖത്തർ ലോകകപ്പിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്പെയിൻ പുറത്തു പോയതോടെ ലൂയിസ് എൻറിക് പരിശീലകസ്ഥാനം ഉപേക്ഷിച്ചിരുന്നു. ഇതോടെ സെർജിയോ റാമോസ് ടീമിലേക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ സംബന്ധിച്ച ചർച്ചകളും ശക്തമായി. പുതിയ പരിശീലകനായി ചുമതല ഏറ്റെടുത്ത ലൂയിസ് ഡി ലാ ഫുവന്റെയും കഴിഞ്ഞ ദിവസം ഇതേക്കുറിച്ചുള്ള ചോദ്യം നേരിടേണ്ടി വന്നിരുന്നു. ഐഡന്റിറ്റി കാർഡിലെ പ്രായം നോക്കിയല്ല സ്പെയിൻ ടീമിലേക്ക് താൻ താരങ്ങളെ എടുക്കുകയെന്നും റാമോസിന് തിരിച്ചു വരാനുള്ള സാധ്യതകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

    “പ്രായപരിധി നിർബന്ധമുള്ള ടീമുകളെയാണ് ഞാൻ കുറച്ചു കാലമായി പരിശീലിപ്പിക്കുന്നത്. ഇപ്പോൾ എനിക്ക് ഏതു താരത്തെയും തിരഞ്ഞെടുക്കാൻ കഴിയും. ഞാൻ ആർക്കു നേരെയും വാതിലുകൾ അടക്കുന്നില്ല. യുവതാരങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്, അതുപോലെ തന്നെ ടീമിനായി വളരെയധികം നൽകിയ, ഇപ്പോഴും ഏറ്റവുമുയർന്ന പ്രകടനം നടത്തുന്ന താരങ്ങളിലും എനിക്ക് വിശ്വാസമുണ്ട്. ഐഡന്റിറ്റി കാർഡുകൾ നോക്കാൻ ഞാൻ നിൽക്കുന്നില്ല. ഫോമും ഫിറ്റ്നസുമുണ്ടെങ്കിൽ റാമോസിന് ദേശീയ ടീമിലേക്ക് വരാം. ഏതു താരത്തിനും അങ്ങിനെ തന്നെയാണ്.” ലൂയിസ് ഡി ലാ ഫുവന്റെ പറഞ്ഞു.

    വമ്പൻ ക്ലബുകളെയൊന്നും പരിശീലിപ്പിച്ച് പരിചയമില്ലെങ്കിലും സ്പെയിൻ ദേശീയ ഫുട്ബോളിൽ ലൂയിസ് ഡി ലാ ഫുവന്റെക്ക് വലിയൊരു അടയാളമുണ്ട്. 2013 മുതൽ സ്പെയിൻ അണ്ടർ 19, അണ്ടർ 21, അണ്ടർ 23 എന്നീ ടീമുകളുടെ പരിശീലകനായി വന്ന അദ്ദേഹത്തിനു അതിനു ശേഷം ഇപ്പോൾ സീനിയർ ടീമിന്റെ ചുമതലയും ലഭിച്ചിരിക്കയാണ്. യുവതാരങ്ങളെ കൃത്യമായി അറിയാം എന്നതിനാൽ തന്നെ തന്റെ പദ്ധതിക്ക് അനുസൃതമായ ടീമിനെ ഉണ്ടാക്കിയെടുക്കാൻ അദ്ദേഹത്തിന് കഴിയും. സ്പെയിൻ അണ്ടർ 19, അണ്ടർ 21 ടീമുകൾക്കൊപ്പം യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടിയിട്ടുള്ള അദ്ദേഹം കഴിഞ്ഞ ഒളിമ്പിക്‌സിൽ സ്പെയിൻ ടീമിനെ രണ്ടാം സ്ഥാനത്തും എത്തിച്ചു.

  9. പരിശീലകനോട് നുണ പറഞ്ഞു, റാമോസ് സ്പെയിൻ ടീമിൽ നിന്നും പുറത്തായതിന്റെ പ്രധാന കാരണമിതാണ്

    Leave a Comment

    ഖത്തർ ലോകകപ്പിനുള്ള സ്പെയിൻ ടീമിൽ സെർജിയോ റാമോസിന് ഇടം നൽകുന്നില്ലെന്ന പരിശീലകൻ ലൂയിസ് എൻറിക്വയുടെ തീരുമാനം ഏവരെയും അമ്പരപ്പിച്ച ഒന്നായിരുന്നു. നേരത്തെ പരിക്കു മൂലം റാമോസ് ദേശീയ ടീമിൽ നിന്നും പലപ്പോഴും തഴയപ്പെട്ടിരുന്നെങ്കിലും ഈ സീസണിൽ പിഎസ്‌ജി പ്രതിരോധനിരയിലെ സ്ഥിരസാന്നിധ്യമാണ് മുപ്പത്തിയാറു വയസുള്ള താരം. സ്പെയിനിനും റയൽ മാഡ്രിഡിനും വേണ്ടി സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരത്തിന് അവസാന ലോകകപ്പ് കളിക്കാൻ അവസരം നൽകണമെന്ന ആവശ്യം പലരും ഉന്നയിച്ചിരുന്നെങ്കിലും അതിനു പിന്നിലെ കാരണങ്ങൾ കാറ്റലൻ മാധ്യമമായ സ്പോർട്ട് വെളിപ്പെടുത്തുകയുണ്ടായി.

    സ്പെയിൻ ടീമിൽ നിന്നും സെർജിയോ റാമോസ് പുറത്തു പോകാനുണ്ടായ പ്രധാനപ്പെട്ട കാരണം താരം പരിശീലകനെ തെറ്റിദ്ധരിപ്പിച്ചുവെന്നതാണ്. 2021ൽ കൊസോവക്കെതിരായ മത്സരത്തിന് മുൻപ് താൻ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തുവെന്നാണ് റാമോസ് പറഞ്ഞത്. മത്സരത്തിൽ താരം കളിക്കുകയും ചെയ്‌തു. എന്നാൽ അതിനു ശേഷം റാമോസ് റയൽ മാഡ്രിഡിൽ എത്തിയത് പരിക്കേറ്റാണ്. തുടർന്ന് മാസങ്ങളോളം താരം കളിക്കളത്തിനു പുറത്തിരുന്നു. പൊതുവെ കർക്കശ സ്വഭാവമുള്ള ലൂയിസ് എൻറിക് അതിനു ശേഷം ഇതുവരെ താരത്തെ സ്പെയിൻ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

    മാഞ്ചസ്റ്റർ സിറ്റി താരമായ അയ്മെറിക് ലപോർട്ടെ പരിക്കു മാറി തിരിച്ചെത്തിയതും റാമോസിന് സ്പെയിൻ ടീമിൽ സ്ഥാനം നഷ്‌ടപ്പെടാനുണ്ടായ കാരണങ്ങളിലൊന്നാണ്. പരിക്കിൽ നിന്നും തിരിച്ചു വന്നതിനു ശേഷം എട്ടോളം മത്സരങ്ങളിൽ കളിച്ച താരം അതിൽ അഞ്ചെണ്ണത്തിലും തൊണ്ണൂറു മിനുട്ട് പൂർത്തിയാക്കി തന്റെ ഫിറ്റ്നസ് തെളിയിച്ചിട്ടുണ്ട്. അതിനു പുറമെ ഈ സീസണിൽ വലൻസിയക്കായി മികച്ച ഹ്യൂഗോ ഗുയില്ലമോൺ മികച്ച പ്രകടനം നടത്തുന്നതും റാമോസിന് തിരിച്ചടിയായി. ഇരുപത്തിരണ്ടു വയസുള്ള താരത്തെ ലൂയിസ് എൻറിക്വക്ക് പരിഗണിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.

    പരിചയസമ്പന്നനും നിരവധി ആരാധകരുള്ള താരവുമായ സെർജിയോ റാമോസിനെ ഒഴിവാക്കിയതിലൂടെ വലിയൊരു സാഹസമാണ് ലൂയിസ് എൻറിക്വ നടത്തിയിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ സ്പെയിൻ നേരത്തെ പുറത്തായാൽ ആരാധകർ ലൂയിസ് എൻറിക്വക്കെതിരെ വിമർശനമുയർത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ എന്തിനെയും സധൈര്യം നേരിടാൻ തന്നെയാണ് ബാഴ്‌സലോണയെ ട്രെബിൾ കിരീടനേട്ടത്തിലേക്ക് നയിച്ചിട്ടുള്ള പരിശീലകന്റെ തീരുമാനമെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

  10. ഒടുവിൽ പെരെസ് വിജയിച്ചു,ചരിത്രം ബാക്കിയാക്കി നായകൻ റാമോസ് പടിയിറങ്ങി

    Leave a Comment

    റയൽ മാഡ്രിഡിന്റെ എക്കാലത്തെയും മികച്ച പ്രതിരോധനിരക്കാരിൽ ഒരാളായ സെർജിയോ റാമോസ് റയൽ മാഡ്രിഡിൽ നിന്നും പടിയിറങ്ങി. റയൽ മാഡ്രിഡ്‌ നൽകിയ പുതിയ ഓഫർ തിരസ്കരിച്ചു കൊണ്ട് പുതിയ വെല്ലുവിളികൾ സ്വീകരിക്കാൻ റാമോസ് തീരുമാനിക്കുകയായിരുന്നു.

    വേതനത്തിൽ പത്തു ശതമാനം കിഴിവോടെ റയൽ മാഡ്രിഡ്‌ മുന്നോട്ടു വെച്ച ഓഫർ അനവധി തവണ റാമോസ് നിരാകരിച്ചിരുന്നു. നിലവിലെ വേതനത്തിൽ തന്നെ രണ്ടു വർഷത്തേക്കുള്ള കരാറാണ് റാമോസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ പ്രസിഡന്റ് പെരെസ് നൽകിയ ഓഫറിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു.

    എന്നാൽ പരിക്കു പറ്റി പുറത്തിരുന്നത്തോടെ റാമോസ് തന്റെ ആവശ്യത്തിൽ അയവു വരുത്തിയിരുന്നു. അവസാന നിമിഷം വരെ താരം റയൽ മാഡ്രിഡ് 2 വർഷത്തെ ഓഫർ നൽകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പെരെസിന്റെ ഭാഗത്തു നിന്നും നീക്കുപോക്കുകൾ ഉണ്ടാവാതെ പോവുകയായിരുന്നു.

    30 വയസ്സിനു മുകളിൽ ഉള്ള താരങ്ങൾ ഒരു വർഷത്തേക്ക് മാത്രം എന്ന റയൽ മാഡ്രിഡ്‌ ട്രാൻസ്ഫർ പോളിസിയിൽ തന്നെ പെരെസ് ഉറച്ചു നിൽക്കുകയായിരുന്നു. നാലു ചാമ്പ്യൻസ്‌ലീഗ് കിരീടങ്ങൾ നേടിയ താരം മൊത്തം 22 കിരീടങ്ങൾ റയലിനൊപ്പം നേടിയിട്ടുണ്ട്. 16 വർഷത്തെ കരിയറിൽ 671 മത്സരങ്ങളിൽ ബൂട്ടുകെട്ടുകയും 101 ഗോളുകളും നേടിയിട്ടുണ്ട്. റാമോസ് റയൽ വിട്ടതോടെ യൂറോപ്പിലെ തന്നെ വമ്പന്മാർ താരത്തിനു പിന്നാലെ കൂടിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.