Tag Archive: Sergio Aguero

  1. റൊണാൾഡോയുടെ ഫ്രീ കിക്ക് ഭാഗ്യം കൊണ്ടാണ് ഗോളാകുന്നത്, മെസിക്കൊപ്പം നിർത്താൻ കഴിയില്ലെന്ന് സെർജിയോ അഗ്യൂറോ

    Leave a Comment

    ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും നിരവധി വർഷങ്ങളായി ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയമാണ്. ഇവരിൽ ആരാണ് ഏറ്റവും മികച്ച താരമെന്നതാണ് പ്രധാനമായും ചർച്ചകളിൽ നിറഞ്ഞിരുന്നത്. ലയണൽ മെസി ലോകകപ്പ് ഉൾപ്പെടെ സാധ്യമായ കിരീടങ്ങളെല്ലാം സ്വന്തമാക്കിയിട്ടും  ഈ തർക്കം ഇപ്പോഴും അവസാനിച്ചിട്ടില്ല.

    റൊണാൾഡോ ആരാധകർ ഇപ്പോൾ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് താരത്തിന്റെ ഗോളടി മികവാണ്. നിലവിൽ കരിയർ ഗോളുകൾ, ഇന്റർനാഷണൽ ഗോളുകൾ, ചാമ്പ്യൻസ് ലീഗ് ഗോളുകൾ എന്നിവയുടെ എണ്ണത്തിൽ റൊണാൾഡോയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ മെസിക്ക് റൊണാൾഡോയെക്കാൾ പ്രായം കുറവായതിനാൽ താരം ഇത് മറികടക്കുമെന്നാണ് ആരാധകർ കരുതുന്നത്.

    അതേസമയം ലയണൽ മെസിയുമായി റൊണാൾഡോയെ താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്നാണ് മുൻ അർജന്റീന താരമായത് അഗ്യൂറോ പറയുന്നത്. റൊണാൾഡോയുടെ ഗോളുകൾ, പ്രത്യേകിച്ചും ഫ്രീ കിക്ക് ഗോളുകൾ പിറന്നത് ഭാഗ്യം കൊണ്ടാണെന്നാണ് അഗ്യൂറോ പറയുന്നത്. റൗൾ, ബെൻസിമ തുടങ്ങിയവർ റൊണാൾഡോയെക്കാൾ മികച്ച ഗോൾവേട്ടക്കാർ ആണെന്നും അഗ്യൂറോ പറയുന്നു.

    “റൊണാൾഡോ ഗോളുകൾ എവിടെ നിന്നാണ് നേടുന്നതെന്ന് നോക്കുക. ഫ്രീ കിക്ക് ഗോളുകളെല്ലാം ഭാഗ്യമാണ്. എന്നാൽ മെസിയുടെ ഗോളുകൾ കൃത്യം ആങ്കിളിലാണ്. റൊണാൾഡോയുടെതിൽ ഗോളിയുടെ പിഴവുമുണ്ട്. റൗൾ, ബെൻസിമ എന്നിവർക്ക് റൊണാൾഡോയെക്കാൾ മികച്ച സ്കോറിങ് മികവുണ്ട്.” അഗ്യൂറോ ട്വിച്ചിൽ സംസാരിക്കുമ്പോൾ പറഞ്ഞു.

    മെസിയുടെ അടുത്ത സുഹൃത്തെന്ന നിലയിൽ അഗ്യൂറോയുടെ ഈ പ്രതികരണം യാതൊരു അത്ഭുതവും ഉണ്ടാക്കുന്നില്ല. അതേസമയം കഴിഞ്ഞ ദിവസം റൊണാൾഡോയുടെ ഒരു റെക്കോർഡ് മെസി സ്വന്തമാക്കിയിരുന്നു. യൂറോപ്പിൽ ഏറ്റവുമധികം ക്ലബ് ഗോളുകളെന്ന റെക്കോർഡാണ് മെസി സ്വന്തം പേരിലാക്കിയത്.

  2. “അർജന്റീനയെക്കുറിച്ച് ആശങ്കപ്പെടാതെ സ്വന്തം രാജ്യത്തെക്കുറിച്ച് ചിന്തിക്കൂ”- സ്ലാട്ടൻറെ വായടപ്പിച്ച് അഗ്യൂറോ

    Leave a Comment

    ഖത്തർ ലോകകപ്പ് വിജയം നേടിയ അർജന്റീന ടീമിനെക്കുറിച്ച് കടുത്ത വിമർശനമാണ് സ്വീഡിഷ് ഇതിഹാസതാരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് നടത്തിയത്. ഫൈനലിൽ വിജയം നേടിയതിനു ശേഷം അർജന്റീന ടീം നടത്തിയ ആഘോഷങ്ങൾ ചിലത് എതിരാളികളെ അധിക്ഷേപിച്ചു കൊണ്ടായിരുന്നു. ഇതൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്നു പറഞ്ഞ സ്ലാട്ടൻ അർജന്റീനയിൽ മെസിയല്ലാതെ മറ്റൊരു താരവും ബഹുമാനം അർഹിക്കുന്നില്ല എന്നാണു പറഞ്ഞത്. അതിനു പുറമെ അർജന്റീന ഇനിയൊരു കിരീടവും നേടില്ലെന്നും സ്ലാട്ടൻ തുറന്നടിച്ചിരുന്നു.

    കഴിഞ്ഞ ദിവസം സ്ലാട്ടൻറെ വിമർശനങ്ങൾക്ക് അർജന്റീനയുടെ മുൻ താരമായ സെർജിയോ അഗ്യൂറോ മറുപടി നൽകുകയുണ്ടായി. അർജന്റീന താരങ്ങൾ അപമര്യാദയായി പെരുമാറിയെന്നു പറയുന്ന സ്ലാട്ടൻ കരിയറിൽ എല്ലാ സമയത്തും മര്യാദയോടെയാണ് കളിക്കളത്തിൽ പെരുമാറിയതെന്നു താൻ കരുതുന്നില്ലെന്നും വെറുതെ മറ്റുള്ളവരെ കല്ലെറിഞ്ഞ് തിരിച്ചും ഏറു വാങ്ങാൻ നിൽക്കേണ്ട കാര്യമില്ലെന്നും അഗ്യൂറോ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ ഫ്രാൻസ് വിജയിക്കണമെന്ന ആഗ്രഹമാണ് സ്ലാട്ടന് ഉണ്ടായിരുന്നതെന്നും അഗ്യൂറോ ആരോപിച്ചു.

    സ്വന്തം കരിയറെടുത്തു നോക്കുമ്പോൾ അർജന്റീന ടീമിനെ വിമർശിക്കാനുള്ള യാതൊരു യോഗ്യതയും ഇബ്രാഹിമോവിച്ചിനുണ്ടെന്നു താൻ കരുതുന്നില്ലെന്നും തന്റെ ട്വിച്ച് ചാനലിലൂടെ സംസാരിക്കുമ്പോൾ അഗ്യൂറോ വെളിപ്പെടുത്തി. അർജന്റീന ഇനിയൊരിക്കലും ഒന്നും നേടില്ലെന്നു പറഞ്ഞതും മര്യാദയില്ലായ്‌മ തന്നെയാണെന്നു പറഞ്ഞ സെർജിയോ അഗ്യൂറോ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് അർജന്റീനയെക്കുറിച്ച് കൂടുതൽ ആശങ്കപ്പെടാതെ കഴിഞ്ഞ ലോകകപ്പിൽ കളിക്കാതിരുന്ന സ്വീഡനെക്കുറിച്ചും അവരുടെ കളിക്കാരെക്കുറിച്ചും ആശങ്കപ്പെടാനും ആവശ്യപ്പെട്ടു.

    ലയണൽ മെസി അർജന്റീനക്കൊപ്പം ലോകകപ്പ് കിരീടം നേടിയതും ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരമെന്ന നേട്ടം സ്വന്തമാക്കിയതും സ്ലാട്ടനെ വേദനിപ്പിച്ചുവെന്നാണ് കരുതുന്നതെന്നും അഗ്യൂറോ തുറന്നടിച്ചു. കളിക്കളത്തിൽ എപ്പോഴും മര്യാദ കാണിച്ചിരുന്ന താരമാണ് സ്ലാട്ടനെന്നു കരുതുന്നില്ലെന്നും പ്രീമിയർ ലീഗിൽ കളിക്കുമ്പോൾ അർജന്റീന താരമായ ഓട്ടമെൻഡി, പെപ് ഗ്വാർഡിയോള തുടങ്ങിയ താരങ്ങളുമായി സ്ലാട്ടൻ കൊമ്പു കോർത്തിട്ടുണ്ടെന്നും അഗ്യൂറോ ഓർമിപ്പിച്ചു.

    മുപ്പത്തിയാറു വർഷത്തിന് ശേഷം അർജന്റീന ടീം ലോകകപ്പ് നേടിയപ്പോൾ അവർ നടത്തിയ ആഘോഷങ്ങളിൽ മതിമറന്ന് അധിക്ഷേപകരമായ കാര്യങ്ങൾ ചെയ്‌തിട്ടുണ്ടെന്നത് സത്യം തന്നെയാണ്. ഇക്കാര്യത്തിൽ ഫിഫ അന്വേഷണവും നടത്തിക്കൊണ്ടിരിക്കുകയാണ്. സംഭവം കുറ്റമാണെന്ന് കണ്ടെത്തിയാൽ അർജന്റീനക്കെതിരെ പിഴശിക്ഷ ഉണ്ടായേക്കും. അതേസമയം അർജന്റീനയെ വിമർശിക്കാൻ കളിക്കളത്തിൽ പലപ്പോഴും അതിരുവിട്ടു പെരുമാറിയിട്ടുള്ള സ്ലാട്ടൻ ഇബ്രാഹിമോവിച്ചിന് അർഹതയുണ്ടോയെന്നത് ചോദ്യം തന്നെയാണ്.

  3. മെസിയെ ഭീഷണിപ്പെടുത്താൻ നീയാര്, മെക്‌സിക്കൻ ബോക്‌സർക്ക് വായടപ്പിക്കുന്ന മറുപടിയുമായി അഗ്യൂറോ

    Leave a Comment

    മെക്‌സിക്കോക്കെതിരെ കഴിഞ്ഞ ദിവസം അർജന്റീന നേടിയ വിജയത്തിൽ മെസി താരമായെങ്കിലും അതിനു ശേഷം അത്ര താരത്തിന് അത്ര സന്തോഷമുള്ള കാര്യങ്ങളല്ല നേരിടേണ്ടി വന്നത്. മത്സരത്തിനു ശേഷം ഡ്രസിങ് റൂമിൽ വെച്ചുണ്ടായ ആഘോഷത്തിൽ മെക്‌സിക്കൻ ജേഴ്‌സിയെ അപമാനിച്ചുവെന്ന ആരോപണം നേരിടേണ്ടി വന്ന താരത്തിനെതിരെ രൂക്ഷമായ വിമർശനം പല ഭാഗത്തു നിന്നും ഉണ്ടായിരുന്നു. മെക്‌സിക്കൻ ബോക്‌സറായ കാൻസലോ അൽവാരസ് മെസിക്കെതിരെ ഭീഷണി മുഴക്കുന്നതു വരെയെത്തി കാര്യങ്ങൾ.

    ജേഴ്‌സി നിലത്തിടുന്നതു തന്നെ മോശം കാര്യമാണെന്നു പറഞ്ഞ കാൻസലോ അൽവാരസ് ഈ പ്രവൃത്തി ചെയ്‌ത ലയണൽ മെസി തന്റെ മുന്നിൽ പെടാതിരിക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാനും ട്വിറ്ററിലൂടെ പറഞ്ഞു. കാൻസലോ അൽവാരസിനെ പിന്തുണച്ചും എതിർത്തും നിരവധി പേർ എത്തിയിരുന്നു. സംഭവത്തിൽ മെസിയുടെ അടുത്ത സുഹൃത്തും മുൻ അർജന്റീന താരവുമായ സെർജിയോ അഗ്യൂറോയും പ്രതികരണം അറിയിക്കുകയുണ്ടായി. ട്വിറ്ററിലൂടെ നടത്തിയ പ്രതികരണത്തിൽ മെസിക്ക് പൂർണമായ പിന്തുണയാണ് അഗ്യൂറോ അറിയിക്കുകയുണ്ടായി.

    പ്രശ്‌നങ്ങൾ സൃഷ്‌ടിക്കാൻ ശ്രമിക്കരുതെന്ന് കാൻസലോയോട് ആവശ്യപ്പെട്ട അഗ്യൂറോ ഫുട്ബോളിനെ കുറിച്ചും ഡ്രസിങ് റൂമിൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ചും മെക്‌സിക്കൻ ബോക്‌സർക്ക് യാതൊന്നും അറിയില്ലെന്നും വ്യക്തമാക്കി. ഡ്രസിങ് റൂമിൽ ചെല്ലുന്ന താരങ്ങൾ ജേഴ്‌സി നിലത്തു തന്നെയാണ് ഇടുകയെന്നും കളി കഴിഞ്ഞതിനു ശേഷം വളരെയധികം വിയർപ്പുണ്ടാകുന്നതു കൊണ്ടാണ് അങ്ങിനെ ചെയ്യുന്നതെന്നും പറഞ്ഞു. ലയണൽ മെസി ബൂട്ട് ഊരാൻ ശ്രമിച്ചപ്പോൾ യാദൃശ്ചികമായാണ് മെക്സിക്കൻ ജേഴ്‌സിയെ തട്ടി തെറിപ്പിച്ചതെന്നും അഗ്യൂറോ പറഞ്ഞു.

    സംഭവത്തിൽ മെസിക്ക് പിന്തുണയായി മെക്‌സിക്കോയിൽ നിന്നുള്ള ആളുകളടക്കം വരുന്നുണ്ട്. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിൽ റോഡ്രിഗോ ഡി പോൾ ബ്രസീലിനെ കളിയാക്കി പാട്ടു പാടാൻ മുതിർന്നപ്പോൾ അതിനെ വിലക്കിയ താരമാണ് ലയണൽ മെസി. അതുകൊണ്ടു തന്നെ എതിരാളികളെ ഇപ്പോഴും ബഹുമാനിക്കാൻ മെസിക്ക് അറിയാമെന്നും  അറിഞ്ഞു കൊണ്ട് ഇത്തരമൊരു പ്രവൃത്തി ചെയ്യില്ലെന്നും ആളുകൾ വ്യക്തമാക്കുന്നു.

  4. ഉറ്റസുഹൃത്ത് വിരമിച്ചതോടെ ലോകകപ്പിൽ മെസിക്ക് ഏകാന്തവാസം

    Leave a Comment

    ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് വളരെയധികം സജീവമായി നിൽക്കുന്നത്. ടൂർണമെന്റിന്റെ പ്രധാന ശ്രദ്ധാകേന്ദ്രം ലയണൽ മെസി ആയതിനാൽ തന്നെ താരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചർച്ചയാകുന്നുണ്ട്. അത്തരത്തിൽ മെസിയുടെ ഏകാന്തവാസമാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഖത്തർ ലോകകപ്പിനുള്ള അർജന്റീന ടീമിനു താമസമൊരുക്കിയിട്ടുള്ള ഖത്തർ യൂണിവേഴ്‌സിറ്റിയിലെ മുറിയിലാണ് മെസി ഒറ്റക്കു താമസിക്കുന്നത്.

    അർജന്റീനയിൽ മെസിയുടെ സഹതാരമായിരുന്ന സെർജിയോ അഗ്യൂറോ വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് ടീമിന്റെ മുറിയിൽ മെസി ഒറ്റക്കായത്. യൂത്ത് ടീമിലുണ്ടായിരുന്ന സമയം മുതൽ ദേശീയ ടീമിന്റെ മത്സരങ്ങൾക്കു പോകുമ്പോൾ സെർജിയോ അഗ്യൂറോയും ലയണൽ മെസിയും ഒരു മുറിയിലാണ് താമസിക്കാറുള്ളത്. എന്നാൽ കഴിഞ്ഞ സീസണിനിടയിൽ സെർജിയോ അഗ്യൂറോ വിരമിക്കൽ പ്രഖ്യാപിച്ചതോടെ ഇത്തവണ ലോകകപ്പിൽ മെസി ഒറ്റക്കൊരു മുറി തിരഞ്ഞെടുക്കുകയായിരുന്നു.

    കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിലും രണ്ടു താരങ്ങളും ഒരുമിച്ചാണ് താമസം ഉണ്ടായിരുന്നത്. അർജന്റീന കിരീടം നേടിയ ടൂർണമെന്റിനു ശേഷം ബാഴ്‌സലോണയിലേക്ക് ചേക്കേറിയ അഗ്യൂറോക്കു പക്ഷെ ഏതാനും മാസങ്ങൾ മാത്രമേ കളിക്കളത്തിൽ തുടരാൻ കഴിഞ്ഞുള്ളു. ഹൃദയസംബന്ധമായ അസുഖങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഇനി ഫുട്ബോളിൽ തുടരാൻ കഴിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് മുപ്പത്തിമൂന്നാം വയസിലാണ് സെർജിയോ അഗ്യൂറോ ഫുട്ബോളിൽ നിന്നും വിരമിക്കുന്നത്. ലോകകപ്പ് ടീമിന്റെ സ്റ്റാഫായി താരമെത്തുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അതുമുണ്ടായില്ല.

    അഗ്യൂറോയുടെ അഭാവം മെസിക്കൊരു വേദന തന്നെയാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്. മറ്റുള്ള അർജന്റീന താരങ്ങളെല്ലാം രണ്ടു പേരായി ഒരു മുറിയിൽ താമസിക്കുമ്പോൾ മെസി മാത്രമാണ് ഒറ്റക്കു നിൽക്കുന്നത്. മെസിയുടെ അടുത്തുള്ള മുറിയിൽ അത്ലറ്റികോ മാഡ്രിഡ് താരം റോഡ്രിഗോ ഡി പോൾ, ബെൻഫിക്ക പ്രതിരോധതാരം നിക്കോളാസ് ഒട്ടമെൻഡി എന്നീ താരങ്ങളാണ് താമസിക്കുന്നത്.

  5. അതൊരു മോശം തീരുമാനമായിരുന്നു, ചെൽസിക്കെതിരെ പെനാൽറ്റി പാഴാക്കിയതിനു ക്ഷമ ചോദിച്ച് അഗ്വേറോ

    Leave a Comment

    പ്രീമിയർ ലീഗ് കിരീടം ഉറപ്പിക്കാമായിരുന്ന ചെൽസിക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അപ്രതീക്ഷിത തോൽവി രുചിക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ജയം നേടിയത്. സിറ്റിക്കായി സ്റ്റെർലിങ് ആദ്യപകുതിയിൽ ലീഡ് നേടിയപ്പോൾ ചെൽസിക്കായി രണ്ടാം പകുതിയിൽ ഹാകിം സിയെച്ചും ഇഞ്ചുറി ടൈമിൽ മാർക്കസ് അലോൺസോ വിജയഗോളും സ്വന്തമാക്കുകയായിരുന്നു.

    എന്നാൽ മത്സരത്തിൽ സിറ്റിക്ക് ലീഡ് നേടിക്കൊടുക്കാൻ പറ്റിയ അവസരമായി ലഭിച്ച പെനാൽറ്റി സെർജിയോ അഗ്വേറോ പാഴാക്കിയിരുന്നു. വ്യത്യസ്തമായ രീതിയിൽ പനെങ്ക കിക്കിലൂടെ ഗോൾ നേടാനുള്ള ശ്രമമാണ് പാഴായിപ്പോയത്. നേരിട്ട് അത് ചെൽസി ഗോൾകീപ്പർ മെൻഡിയുടെ കൈകളിലെത്തുകയായിരുന്നു.

    മത്സരശേഷം പെപ്‌ ഗാർഡിയോള ഇക്കാര്യത്തിൽ അഗ്വേറോയെ വിമർശിച്ചില്ലെങ്കിലും താരം തന്നെ ക്ഷമാപണവുമായി രംഗത്തെത്തുകയായിരുന്നു. ട്വിറ്ററിലൂടെയാണ്‌ താരം തന്റെ മോശം തീരുമാനത്തെ പറ്റി സ്വയം വിമർശനം നടത്തിയത്.

    “പെനാൽറ്റി പാഴാക്കിയതിൽ എന്റെ സഹതാരങ്ങളോടും സ്റ്റാഫുകളോടും ആരാധകരോടും ഞാൻ ക്ഷമ ചോദിക്കാൻ ആഗ്രഹിക്കുകയാണ്. അതൊരു മോശം തീരുമാനമായിരുന്നു. ഞാൻ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു.” അഗ്വേറോ ട്വിറ്ററിൽ കുറിച്ചു. ഇതോടെ ഈ സീസണിൽ ഏറ്റവും കൂടുതൽ പെനാൽറ്റി പഴക്കുന്ന ടീമായി മാറിയിരിക്കുകയാണ് സിറ്റി.

  6. സമ്മറിൽ അഗ്വേറോക്ക് പകരക്കാരനെ വാങ്ങിയേക്കില്ല, കാരണം വ്യക്തമാക്കി പെപ്‌ ഗാർഡിയോള രംഗത്ത്

    Leave a Comment

    മാഞ്ചസ്റ്റർ സിറ്റിയുടെ എക്കാലത്തെയും മികച്ച മുന്നേറ്റതാരങ്ങളിലൊരാളായ സെർജിയോ അഗ്വേറോ ഈ സീസൺ അവസാനം ക്ലബ്ബ് വിടുമെന്നുറപ്പായിരിക്കുകയാണ്. സിറ്റിയുടെ എക്കാലത്തെയും മികച്ച കുന്തമുനക്ക് പകരക്കാരനായി എർലിംഗ് ഹാളണ്ടിനെ പോലുള്ള മികച്ച താരങ്ങളെ ബന്ധപ്പെടുത്തി ധാരാളം അഭ്യൂഹങ്ങളാണ് ഉയർന്നു വരുന്നത്. എന്നാലിപ്പോൾ പെപ്‌ ഗാർഡിയോള തന്നെ ഇക്കാര്യത്തിൽ സിറ്റിയുടെ നീക്കമെന്തെന്നു വ്യക്തമാക്കിയിരിക്കുകയാണ്.

    ഈ സീസൺ അവസാനം അഗ്വേറോക്ക് പകരക്കാരനെ കൊണ്ടുവരില്ലെന്നാണ് പെപ്‌ ഗാർഡിയോള വ്യക്തമാക്കിയിരിക്കുന്നത്. മറ്റു ക്ലബ്ബുകളെ പോലെ തന്നെ സിറ്റിയും സാമ്പത്തികപ്രതിസന്ധി അനുഭവിക്കുകയാണെന്നും ഗാർഡിയോള ചൂണ്ടിക്കാണിച്ചു. ലൈസസ്റ്റർ സിറ്റിയുമായുള്ള മത്സരത്തിനു മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    “ഈ സമ്മറിൽ ഒരു പുതിയ സ്‌ട്രൈക്കറെ വാങ്ങാതിരിക്കാനുള്ള വലിയ സാധ്യതയാണ് കാണുന്നത്. ഞങ്ങൾക്ക് ആവശ്യമുള്ള താരങ്ങൾ ഞങ്ങളുടെ ഫസ്റ്റ് ടീമിൽ തന്നെയുണ്ട് ഇപ്പോൾ. അക്കാദമിയിൽ തന്നെ വളരെ അതിശയകരമായ താരങ്ങളുണ്ട്. അതുകൊണ്ടു തന്നെ ലോകത്തിലെ തന്നെ സാമ്പത്തിക ഭദ്രത കണക്കിലെടുക്കുമ്പോൾ ഇതിനു സാധ്യത വളരെ കുറവാണ്.”

    ഇത്രത്തോളം വിലയുള്ളപ്പോൾ ഞങ്ങൾ ആരെയും വാങ്ങില്ലെന്നുറപ്പാണ്. ഞങ്ങൾക്ക് അതിനുള്ള പ്രാപ്തിയില്ല. അതൊരിക്കലും സംഭവിക്കാൻ പോവുന്നില്ല. എല്ലാ ക്ലബ്ബുകളും സാമ്പത്തികമായി ബുദ്ധിമുട്ടിലാണുള്ളത്. ഞങ്ങളും അതിൽ നിന്നും വ്യത്യസ്തരല്ല. ഞങ്ങൾക്ക് ഗബ്രിയേൽ ജീസസ് ഉണ്ട്. ആ പൊസിഷനിൽ ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫെറാൻ ടോറസ് ഉണ്ട്. അക്കാഡമിയിലും മികച്ച യുവതാരങ്ങളുണ്ട്.” ഗാർഡിയോള പറഞ്ഞു.

  7. ആരും കൈവിടാനൊരുക്കമല്ല, അഗ്വേറോക്കു പിന്നാലെ അഞ്ചു യൂറോപ്യൻ വമ്പന്മാർ

    Leave a Comment

    മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഈ സീസൺ അവസാനം ക്ലബ്ബ് വിട്ടു പോവുന്ന ഇതിഹാസസമാനനായ അർജന്റീനിയൻ സൂപ്പർതാരമാണ് സെർജിയോ അഗ്വേറോ. സീസൺ അവസാനം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടുകയാണ് സിറ്റി ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. താരത്തിനു ആദരവോടെ സിറ്റി തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിനു മുന്നിൽ ഡേവിഡ് സിൽവയുടെയും വിൻസെന്റ് കോമ്പനിയുടെയും പ്രതിമൾക്കൊപ്പം അഗ്വേറോയുടെയും പ്രതിമ നിർമ്മിക്കുമെന്നും സിറ്റി ചെയർമാൻ അറിയിച്ചിരുന്നു.

    ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർകാറ്റോയുടെ റിപ്പോർട്ടുകൾ പ്രകാരം സീസൺ അവസാനം സിറ്റി വിടാനിരിക്കുന്ന അഗ്വേറോക്കു പിന്നാലെ അഞ്ചു വമ്പൻ ക്ലബ്ബുകൾ താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ടെന്നാണ് അറിയാനാകുന്നത്. അതിൽ സിറ്റിയുടെ നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ പ്രീമിയർലീഗിൽ തന്നെ തുടരാനുള്ള അവസരമാണ് അഗ്വേറോക്ക് മുന്നിൽ ഉയർന്നു വന്നിരിക്കുന്നത്.

    ഇംഗ്ലീഷ് മാധ്യമമായ സ്പോർട്സ്മെയിലിന്റെ റിപ്പോർട്ടുകൾ പ്രകാരം ചെൽസിയും അഗ്വേറോയിൽ താത്പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ടെന്നാണ്. അനുഭവസമ്പത്തുള്ള ഒരു സ്‌ട്രൈക്കറുടെ അഭാവം കണക്കിലെടുത്താണ് ചെൽസിയുടെ പുതിയ നീക്കം. പ്രീമിയർലീഗിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്ന ആഗ്വേറോക്ക് ഓഫറുകൾക്ക് പഞ്ഞമില്ലെന്നു തന്നെയാണ് വസ്തുത.

    ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെർകാറ്റോ തന്നെ അഗ്വേറോയിൽ താത്പര്യം പ്രകടിപ്പിച്ചു കൊണ്ട് ഫ്രഞ്ച് ശക്തികളായ പിഎസ്‌ജിയും ഇറ്റാലിയൻ വമ്പന്മാരായ ഇന്റർമിലാനും രംഗത്തെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്‌ ചെയ്യുന്നത്. ഇഞ്ചുറികൾ നിറഞ്ഞ സീസണിൽ അഗ്വേറോക്കു വളരെ കുറച്ചു മത്സരങ്ങൾ മാത്രമാണ് കളിക്കാനായത്. ഇക്കാരണങ്ങൾ മുന്നിൽ കണ്ടാണ് സിറ്റി അഗ്വേറോയെ വിട്ടുകൊടുക്കാൻ നിർബന്ധിതമായിരിക്കുന്നത്. എന്നിരുന്നാലും അനുഭവസമ്പന്നനായ ഒരു സ്‌ട്രൈക്കറെ ഫ്രീ ട്രാൻസ്ഫറിൽ കിട്ടുമെന്നതാണ് പല വമ്പന്മാരെയും താരത്തിലേക്ക് ആകർഷിച്ചിരിക്കുന്നത്.

  8. അവസാനം സിറ്റിയുടെ സ്വന്തം അഗ്വേറോയും പടിയിറങ്ങുന്നു, ആദരാണാർഹം എത്തിഹാദിൽ പ്രതിമ ഉയർന്നേക്കും

    Leave a Comment

    മാഞ്ചസ്റ്റർ സിറ്റിയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കറായ സെർജിയോ അഗ്വേറോ എത്തിഹാദിൽ നിന്നും ഈ സീസൺ അവസാനം പടിയിറങ്ങുമെന്ന് ഔദ്യോഗികമായി ക്ലബ്ബ് പ്രഖ്യാപിച്ചിരിക്കുകയാണ്. 2011ൽ അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും സ്വന്തമാക്കിയ അഗ്വേറോ സിറ്റിക്കായി 384 മത്സരങ്ങളിൽ നിന്നും 257 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ടെന്നത് പ്രശംസാവഹമായ വസ്തുതയാണ്. പ്രീമിയർലീഗിന്റെ തന്നെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ നാലാമതുള്ള താരമെന്നത് അഗ്വേറോയെ സിറ്റിയുടെ ഇതിഹാസസമാനമായ താരമാക്കി മാറ്റുന്നു.

    അഗ്വേറോയുടെ സീസൺ അവസാനത്തിലെ വിടവാങ്ങലിനു മുൻപ് തന്നെ താരത്തിന്റെ ക്ലബ്ബിനു നൽകിയ സംഭവനകൾക്ക് ആദരവെന്നോണം എത്തിഹാദ് സ്റ്റേഡിയത്തിനു മുൻപിലായി മറ്റു ഇതിഹാസതാരങ്ങളായ മധ്യനിരതാരം ഡേവിഡ് സിൽവയുടെയും വിൻസെന്റ് കോമ്പനിയുടെയും പ്രതിമകൾക്കൊപ്പം അര്ജന്റീനിയന്റെയും പ്രതിമ സ്ഥാപിക്കുമെന്ന് സിറ്റി ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ മൂന്നു ഇതിഹാസങ്ങളാണ് സിറ്റിയുടെ 2012ലെ പ്രശസ്തമായ പ്രീമിയർ ലീഗ് കിരീടനേട്ടത്തിൽ വലിയ പങ്കു വഹിച്ചത്.

    ലീഗിലെ ക്വീൻപാർക്ക്‌ റേഞ്ചേഴ്സിനെതിരായ അവസാനമത്സരത്തിൽ അവസാനമിനുട്ടിൽ നേടിയ ഗോളിലാണ് സിറ്റിക്ക് കിരീടം സ്വന്തമാകുന്നത്. നഗരവൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നു നേടിയ ആ പ്രീമിയർ ലീഗ് കിരീടം സിറ്റി ആരാധകരെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ച നേട്ടങ്ങളിലൊന്നാണ്. 44 വർഷങ്ങൾക്കു ശേഷമാണ് അഗ്വേറോ ഗോളിലൂടെ സിറ്റി പ്രീമിയർലീഗ് കിരീടം സ്വന്തമാക്കുന്നത്.

    സിറ്റിയിൽ ഇതുവരെ അഗ്വേറോക്ക് സ്വന്തമാക്കാൻ കഴിയാത്തത് പ്രീമിയർലീഗ് കിരീടം മാത്രമാണ്. നിലവിൽ ക്വാർട്ടർ ഫൈനലിലുള്ള സിറ്റിക്കൊപ്പം ചാമ്പ്യൻസ്‌ലീഗ് നേടാനുള്ള അവസരവും ആഗ്വേറോക്ക് മുന്നിലുണ്ട്. 2012ലെ ചരിത്രപ്രധാനമായ കിരീടവിജയത്തിന് ശേഷം സിറ്റിക്കായി മൂന്നു പ്രീമിയർ ലീഗ് കിരീടവും ഒരു എഫ്എ കപ്പും അഞ്ചു ലീഗ് കപ്പുകളും നേടിക്കൊടുക്കാൻ അഗ്വേറോക്കു സാധിച്ചിട്ടുണ്ട്. ഈ സീസണിൽ നാലു കിരീടങ്ങളും സിറ്റിക്ക് നേടിക്കൊടുക്കുകയെന്ന പ്രധാന കടമയാണ് സീസൺ അവസാനം വരെ ഇനി അഗ്വേറോക്ക് മുന്നിലുള്ളത്.

  9. അവർ എനിക്ക് പന്തു പാസ്സ് ചെയ്യുന്നില്ല, മത്സരശേഷം വികാരാധീനനായി സിറ്റി താരം സെർജിയോ അഗ്വേറോ

    Leave a Comment

    ബൊറൂസിയ മൊഞ്ചെൻഗ്ലാഡ്ബാഹുമായി നടന്ന ചാമ്പ്യൻസ്‌ലീഗ് രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം സ്വന്തമാക്കി അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടിയിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി. മധ്യനിര താരങ്ങളായ ഇകായ് ഗുണ്ടോഗൻ്റെയും കെവിൻ ഡി ബ്രൂയ്നെയുടെയും തകർപ്പൻ ഗോളുകളാണ് സിറ്റിക്ക് മിന്നും വിജയം സമ്മാനിച്ചത്. ആദ്യ പാദത്തിലും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വിജയം നേടാൻ സിറ്റിക്ക് സാധിച്ചിരുന്നു.

    സിറ്റിക്ക് സന്തോഷം നൽകുന്ന വിജയമാണെങ്കിലും വിഷമത്തോടെയാണ് സിറ്റിയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊന്നായ സെർജിയോ അഗ്വേറോ മത്സര ശേഷം കാലം വിട്ടത്. കളിക്കളത്തിൽ ആരും തനിക്ക് പന്ത്‌ നൽകുന്നില്ലെന്നു മത്സരശേഷം അഗ്വേറോ സിറ്റി സ്റ്റാഫിലൊരാളോട് പരാതിപ്പെട്ടുവെന്നാണ് പ്രമുഖമാധ്യമമായ ഇഎസ്പിഎൻ റിപ്പോർട്ട്‌ ചെയ്യുന്നത്. പരിക്കിൽ നിന്നും മുക്തി നേടി തിരിച്ചെത്തിയ അഗ്വേറോയെ മത്സരത്തിനിറക്കാതെ ബെഞ്ചിലിരുത്തിയത് തന്നെ താരത്തെ അസ്വസ്ഥനാക്കിയിരുന്നു.

    ബെർണാഡോ സിൽവക്കു പകരക്കാരനായി അവസാന പതിനഞ്ചു മിനുട്ടോളം താരത്തിനു കളിക്കാൻ സാധിച്ചുവെങ്കിലും സഹതാരങ്ങൾ തന്നെ ഒഴിവാക്കുന്നതായി അനുഭവപ്പെട്ടുവെന്നാണ് അഗ്വേറോ വ്യക്തമാക്കുന്നത്. സിറ്റി താരങ്ങളായ ഡി ബ്രൂയ്നെയും റിയാദ് മെഹ്റസും അഗ്വേറോക്ക് പന്ത് നൽകാതെ ഒഴിവാക്കുന്ന സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയയിലും പ്രത്യക്ഷപ്പെട്ടിരുന്നു.

    ഈ സീസൺ അവസാനം ഫ്രീ ട്രാൻസ്ഫറിൽ ക്ലബ്ബ് വിടാനൊരുങ്ങുകയാണ് അഗ്വേറോയെന്നു അബുയൂഹങ്ങൾ നിലവിലുണ്ടായിരുന്നെങ്കിലും പെപ്‌ ഗാർഡിയോള ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല. താരവുമായി ചർച്ചകൾ നടത്തുമെന്നും ഇരുകൂട്ടർക്കും നല്ലതെന്നു തോന്നുന്ന തീരുമാനം സ്വീകരിക്കുമെന്നും പെപ്‌ ഗാർഡിയോള വ്യക്തമാക്കിയിരുന്നു. അടുത്ത സീസണിൽ അഗ്വേറോ ബാഴ്‌സയിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങൾ ഉയർന്നു വന്നിട്ടുണ്ട്.

  10. മെസിയെ നിലനിർത്താൻ അഗ്വേറോയെ ക്യാമ്പ് നൂവിലെത്തിക്കാൻ ബാഴ്സ, നീക്കത്തിന് തുടക്കമിട്ട് ലാപോർട്ട

    Leave a Comment

    അന്താരാഷ്ട്ര മത്സരങ്ങളിൽ ഒരുമിച്ചു കളിക്കുന്നതിനോടൊപ്പം സൂപ്പർ താരം ലയണൽ മെസിയുടെ അർജന്റീനയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊന്നാണ് സെർജിയോ അഗ്വേറോ. നിലവിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി കളിക്കുന്ന അഗ്വേറോക്ക് ഈ സീസൺ അവസാനം വരെ മാത്രമേ ക്ലബ്ബുമായി കരാർ നിലവിലുള്ളൂ. ഈ സാഹചര്യത്തിൽ ക്ലബ്ബ് വിടാനുള്ള നീക്കത്തിലാണ് താരമുള്ളത്.

    ഈ അവസരത്തിൽ ലയണൽ മെസിയെ നിലനിർത്താൻ അഗ്വേറോയെ ഫ്രീ ട്രാൻസ്ഫറിൽ ക്യാമ്പ് നൂവിലെത്തിക്കാനുള്ള നീക്കം ബാഴ്സലോണ തുടങ്ങിക്കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. പുതിയ പ്രസിഡന്റായ ജൊവാൻ ലപോർട്ടയാണ്‌ ഇത്തരമൊരു നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. രണ്ടു വർഷത്തേക്ക് താരവുമായി കരാറിലെത്താനാണ് ലപോർട്ടയുടെ ശ്രമം.

    കഴിഞ്ഞ ജനുവരിയിൽ തന്നെ താരത്തെ ക്യാമ്പ് നൂവിലെത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്സ പദ്ധതിയിട്ടിരുന്നു. എന്നാൽ പുതിയ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെടാഞ്ഞതിനാൽ താത്കാലിക പ്രസിഡന്റായ കാർലോസ് ടുസ്കെറ്റ്സ് നീക്കം സമ്മർ ട്രാൻസ്ഫറിലേക്ക് മാറ്റുകയായിരുന്നു. സ്പാനിഷ് മാധ്യമമായ എഎസ്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ഈ ഒരു കാരണത്താൽ മാത്രമാണ് ബാഴ്സ താരവുമായി കരാറിലെത്താൻ വൈകിച്ചതെന്നാണ് അറിയാനാകുന്നത്.

    അഗ്വേറോയുടെ ഏജന്റായ ഹെർനാൻ റെഗ്വേര താരത്തിനെ പ്രസിഡന്റ്‌ സ്ഥാനാർത്ഥികളായ വിക്ടർ ഫോണ്ടിനും ടോണി ഫ്രിയെക്സക്കും ലാപോർട്ടക്കും മുന്നിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ലാപോർട്ട മാത്രമാണ് ഇക്കാര്യത്തിൽ ഒരു പോസിറ്റീവായ മറുപടി നൽകിയിരിക്കുന്നത്. എന്തായാലും അടുത്ത സീസണിൽ പ്രിയസുഹൃത്തുക്കൾ ഒത്തുചേരാനുള്ള അവസരമാണ് ബാഴ്സയുടെ ഈ നീക്കത്തിലൂടെ ഉയർന്നുവന്നിരിക്കുന്നത്.