Tag Archive: Real sociedad

  1. വിജയം റയൽ മാഡ്രിഡിനെങ്കിലും മിന്നിത്തിളങ്ങിയത് ജാപ്പനീസ് മെസി, തിരികെയെത്തിക്കുമോ റയൽ മാഡ്രിഡ്

    Leave a Comment

    റയൽ മാഡ്രിഡും റയൽ സോസിഡാഡും തമ്മിൽ ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ റയൽ സോസിഡാഡാണ് ആധിപത്യം പുലർത്തി ആദ്യത്തെ ഗോൾ നേടിയതെങ്കിലും മത്സരത്തിൽ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് മത്സരത്തിൽ വിജയം നേടി ഈ സീസണിൽ അജയ്യരായി മുന്നോട്ടു പോകുന്നത്.

    അതേസമയം റയൽ മാഡ്രിഡാണ് വിജയം സ്വന്തമാക്കിയതെങ്കിലും മത്സരത്തിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത് റയൽ സോസിഡാഡ് താരമായ ടാകെഫുസെ കുബോയാണ്. റയൽ മാഡ്രിഡിൽ അവസരങ്ങൾ ഇല്ലാത്തതിനാൽ റയൽ സോസിഡാഡിലേക്ക് ചേക്കേറിയ ജാപ്പനീസ് താരം മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ടീമിന് വിജയം സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ല.

    മത്സരത്തിൽ ആദ്യത്തെ ഗോളിന് വഴിയൊരുക്കിയ കുബോ ഒരു ഗോൾ നേടുകയും ചെയ്‌തിരുന്നു. എന്നാൽ തന്റെ സഹതാരം ഓഫ്‌സൈഡ് പൊസിഷനിൽ നിന്ന് റഫറിയുടെ കാഴ്‌ച മറച്ചതിനാൽ അത് ഓഫ്‌സൈഡായി മാറുകയാണുണ്ടായത്. ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറുമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

    അതിനു പുറമെ ടോണി ക്രൂസിനെ നാണം കെടുത്തിയ നട്ട്മേഗും താരത്തിന്റെ വകയായി ഉണ്ടായിരുന്നു. ബാഴ്‌സലോണ ലാ മാസിയ അക്കാദമിയിലായിരുന്ന കുബോയെ കരാർ അവസാനിച്ചപ്പോൾ റയൽ മാഡ്രിഡ് സ്വന്തമാക്കുകയായിരുന്നു. പ്രതിഭയുണ്ടെങ്കിലും താരത്തിന് ലോസ് ബ്ലാങ്കോസിൽ ഒരു പ്രധാന മത്സരം പോലും കളിക്കാൻ കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്നാണ് താരം ടീം വിട്ടത്.

    എന്നാൽ കുബോയെ വീണ്ടും ടീമിലെത്തിക്കാൻ റയൽ മാഡ്രിഡിന് അവസരമുണ്ട്. താരത്തെ ഭാവിയിൽ വിൽക്കുമ്പോൾ ലഭിക്കുന്ന തുകയുടെ പകുതി റയൽ മാഡ്രിഡിന് അവകാശപ്പെട്ടതാണ്. അതുകൊണ്ടു തന്നെ അറുപതു മില്യൺ യൂറോ റിലീസിംഗ് ക്ലോസുള്ള താരത്തിനെ മുപ്പതു മില്യൺ നൽകിയാൽ സ്വന്തമാക്കാൻ റയലിന് കഴിയും. എന്നാൽ അതിനു ലോസ് ബ്ലാങ്കോസ് മുതിരുമോയെന്നാണ് അറിയേണ്ടത്.

  2. ഈ വിജയം അവരെനിക്ക് തന്ന മികച്ച പിറന്നാൾ സമ്മാനം, ബാഴ്സയുടെ വിജയത്തേക്കുറിച്ച് കൂമാൻ

    Leave a Comment

    റയൽ സോസിഡാഡിനെതിരായ ലാലിഗ മത്സരത്തിൽ തകർപ്പൻ വിജയം നേടി പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനം നിലനിർത്തിയിരിക്കുകയാണ് കാറ്റാലൻ വമ്പന്മാരായ ബാഴ്‌സലോണ. ഒന്നിനെതിരെ ആറു ഗോളിന്റെ മിന്നും പ്രകടനമാണ് കൂമാന്റെ ബാഴ്സ കാഴ്ചവെച്ചത്. മത്സരത്തിൽ റൈറ്റ്ബാക്കായ സെർജിനോ ഡെസ്റ്റിന്റെയും ലയണൽ മെസിയുടെയും ഇരട്ട ഗോളുകളും ഡെമ്പെലെയുടെയും പിറന്നാളുകാരൻ അന്റോയിൻ ഗ്രീസ്മാന്റെയും ഗോളുകളാണ് ബാഴ്സക്ക് എപ്പോഴും ശാപമായി നിലകൊണ്ടിരുന്ന സോസിഡാഡിന്റെ അനോവെറ്റ സ്റ്റേഡിയത്തിൽ മികച്ച വിജയം സമ്മാനിച്ചത്.

    ഗ്രീസ്മാനൊപ്പം ജോർദി ആൽബയുടെയും പരിശീലകൻ കൂമാന്റെ പിറന്നാൾ ദിനമായിരുന്നു ഈ മത്സരം നടന്നതെന്നതും വിജയത്തിനു കൂടുതൽ മാധുര്യമേകി. പിറന്നാളുകാരൻ ഗ്രീസ്മാൻ ഗോൾ നേടിയപ്പോൾ ജോർദി ആൽബ രണ്ടു അസിസ്റ്റുകളുമായി തിളങ്ങി. ഈ വിജയം തനിക്കു ടീം തന്നെ പിറന്നാൾ സമ്മാനമാണെന്നു കൂമാൻ അഭിപ്രായപ്പെട്ടു. മത്സരശേഷം സംസാരിക്കുകയായിരുന്നു കൂമാൻ.

    “എല്ലാ മത്സരവും ബുദ്ദിമുട്ടേറിയതാണ്. ഞങ്ങൾക്കും അത്ലറ്റിക്കോക്കും. കൂടാതെ പിന്നാലെ റയൽ മാഡ്രിഡുമുണ്ട്. ഇത് സീസണിന്റെ അവസാനം എന്തായാലും കൂടുതൽ ആകാംഷാഭരിതമാവാനാണ് സാധ്യത കാണുന്നത്. താരങ്ങളെല്ലാം ഇന്റർനാഷണൽ ബ്രേക്ക്‌ കഴിഞ്ഞു പരിക്കുകളൊന്നും കൂടാതെ തിരിച്ചു വരണമെന്ന് മാത്രമാണ് ഇപ്പോൾ എന്റെ ആഗ്രഹം. അവർ എനിക്ക് ഒരു മികച്ച പിറന്നാൾ സമ്മാനം തന്നിരിക്കുകയാണ്. ഇത് ഗ്രീസ്മാനും ആൽബക്കും കൂടി ഒരു മികച്ച പിറന്നാൾ തന്നെയായി മാറിയിരിക്കുകയാണ്.” കൂമാൻ പറഞ്ഞു.

    അഞ്ചു മത്സരങ്ങൾ തുടർച്ചയായി വിജയം നേടിയ ബാഴ്സയാണോ നിലവിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ടീമെന്ന ചോദ്യത്തിനും കൂമാൻ ഉത്തരം നൽകി. “എനിക്ക് അറിയില്ല. ഞങ്ങൾ ഒരുപാട് മത്സരങ്ങൾ അപരാജിതരായി മുന്നേറിയിട്ടുണ്ട്. പക്ഷെ ഞങ്ങൾ ഇപ്പോഴും അത്ലറ്റിക്കോക്ക് പിറകിലാണ്. അവരും മെച്ചപ്പെട്ടിട്ടുണ്ട്. ഞങ്ങൾക്ക് മുന്നേറേണ്ടതുണ്ട്. അവരും അവസാനം വരെ പോരാടുമെന്നുറപ്പാണ്.” കൂമാൻ പറഞ്ഞു.

  3. ഒമ്പതാം എവേ വിജയത്തിനായി ബാഴ്സ ഇന്ന്‌ സോസിഡാഡിനെതിരെ, സസ്പെൻഷൻ ഭീതിയുമായി മെസിയും ഡിയോങ്ങും

    Leave a Comment

    അത്ലറ്റിക്കോ മാഡ്രിഡിനു തൊട്ടുപിറകിലായി കിരീടപോരാട്ടത്തിൽ റയൽ മാഡ്രിഡിനൊപ്പം മികച്ച പോരാട്ടമാണ് ബാഴ്സലോണ കാഴ്ച വെക്കുന്നത്. തുടർച്ചയായ ഒമ്പതാം എവേ വിജയത്തിനായി റയൽ സോസിഡാഡിനെയാണ് ഇന്ന്‌ ബാഴ്സലോണ നേരിടാനൊരുങ്ങുന്നത്. റയൽ സോസിഡാഡിന്റെ തട്ടകമായ സൻ സെബാസ്റ്റ്യനിൽ വെച്ചാണ് മത്സരം നടക്കുന്നത്.

    മത്സരത്തിലെ വിജയത്തോടൊപ്പം എവേ മത്സരങ്ങളിൽ തുടർച്ചയായ മൂന്നാമത്തെ മികച്ച വിജയത്തുടർച്ചയെന്ന നേട്ടമാണ് കൂമാന്റെ ബാഴ്സ ലക്ഷ്യം വെക്കുന്നത്.. 2012-13 സീസണിലും 2009-10സീസണിലുമാണ് ബാഴ്സലോണയുടെ ഏറ്റവും മികച്ച എവേ മത്സര വിജയത്തുടർച്ച ഉണ്ടായിട്ടുള്ളത്. 2009-10 സീസണിൽ 12 എവേ വിജയങ്ങളും 2012-13ൽ 10 വിജയങ്ങളും നേടാൻ ബാഴ്സക്ക് സാധിച്ചിട്ടുണ്ട്.

    ഇന്ന്‌ റയൽ സോസിഡാഡിനെ തോൽപ്പിക്കാനായാൽ തുടർച്ചയായ ഒമ്പതു വിജയങ്ങളോടെ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്താൻ കൂമാന്റെ ബാഴ്സക്ക് സാധിച്ചേക്കും. കുറച്ചു വർഷങ്ങളായി എവേ മത്സരങ്ങളിൽ നിറം മങ്ങിയിരുന്ന ബാഴ്‌സക്ക് മികച്ച വിജയങ്ങളാണ് കൂമാനു കീഴിൽ ആവർത്തിക്കാനായിട്ടുള്ളത്. ബാഴ്സക്ക് നാലു പോയിന്റിന്റെ വ്യത്യാസമാണ് നിലവിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡുമായിട്ടുള്ളത്.താരതമ്യേനെ അപകടകാരികളായ സോസിഡാഡിനെ തോൽപ്പിക്കുകയെന്നത് ബാഴ്സക്ക് ശ്രമകരമായ ജോലിയായിരിക്കും. ഒപ്പം മധ്യനിരതാരം ഫ്രങ്കി ഡിയോങിനും സൂപ്പർതാരം ലയണൽ മെസിക്കും മഞ്ഞക്കാർഡ് ലഭിച്ചാൽ അടുത്ത മത്സരം നഷ്ടമായേക്കുന്ന സാഹചര്യവും നിലവിലുണ്ട്.

    എന്നിരുന്നാലും മഞ്ഞക്കാർഡ് ലഭിക്കുകയാണെങ്കിൽ ഇന്റർനാഷണൽ ബ്രേക്കിനു ശേഷമുള്ള റയൽ വയ്യഡോലിടുമായുള്ള മത്സരമാണ് ഇരുവർക്കും നഷ്ടമാവുക. ദോഷത്തേക്കാളേറെ ഇത് മറ്റൊരു തരത്തിൽ ബാഴ്സക്ക് ഗുണകരമായാണ്‌ ഭവിക്കുക. കാരണം വയ്യഡോളിഡിനെതിരെ പുറത്തിരിക്കേണ്ടി വന്നാലും നിർണായകമായ അടുത്ത മത്സരമായ എൽ ക്ലാസിക്കോയിൽ മികച്ച പ്രകടനം കാഴ്ചവെക്കാനാവശ്യമായ വിശ്രമം ഇരുവർക്കും ലഭിക്കും. പ്രതിരോധത്തിലേക്ക് റൊണാൾഡ്‌ അറോഹോ പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയത് ബാഴ്‌സയെ സംബന്ധിച്ചിടത്തോളം മികച്ച ഊർജമാണ് നൽകുന്നത്.

  4. രക്ഷകനായി സ്‌പൈഡർ സ്റ്റീഗൻ, സോസിഡാഡിനെ തകർത്ത് ബാഴ്സ സ്പാനിഷ് സൂപ്പർ കപ്പ്‌ ഫൈനലിൽ

    Leave a Comment

    സൂപ്പർതാരം ലയണൽ മെസിയില്ലാതെ കളിക്കേണ്ടി വന്ന ബാഴ്സലോണ സ്പാനിഷ് സൂപ്പർ കപ്പ്‌ സെമി ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ റയൽ സോസിഡാഡിനെതിരെ വിജയം നേടിയിരിക്കുകയാണ്. ഗോൾകീപ്പർ ടെർ സ്റ്റീഗന്റെ മാസ്മരിക പ്രകടനമാണ് ബാഴ്സക്ക് ഷൂട്ടൗട്ടിൽ തുണയായത്. ഷൂട്ടൗട്ടിൽ മികച്ച രണ്ടു സേവുകളോടെ ബാഴ്‌സയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 1998ണ് ശേഷം ആദ്യമായാണ് ഷൂട്ടൗട്ടിലൂടെ ബാഴ്സ വിജയം സ്വന്തമാക്കുന്നത്.

    ആദ്യപകുതിയിൽ മധ്യനിരതാരം ഫ്രങ്കി ഡിയോങ്ങിലൂടെ ബാഴ്‌സയാണ്‌ ലീഡ് നേടിയത്. സൂപ്പർതാരം അന്റോയിൻ ഗ്രീസ്മാന്റെ ഇടതുവിങ്ങിൽ നിന്നും വന്ന ഒരു മികച്ച ക്രോസിനു വായുവിലുയർന്നു വിചിത്രമായ രീതിയിൽ നേടിയ മികച്ചൊരു ഹെഡർ ഗോളിലൂടെയാണ് ബാഴ്സ മുന്നിലെത്തുന്നത്. ആദ്യ പകുതിയിൽ അതികം മികച്ച അവസരങ്ങൾ ലഭിച്ചില്ലെങ്കിലും രണ്ടാം പകുതിയിൽ മികച്ച രീതിയിൽ തന്നെ ആക്രമിച്ചു കളിച്ച റയൽ സോസിഡാഡ് അധികം വൈകാതെ തന്നെ ഫലം കണ്ടു. സോസിഡാഡിന്റെ ഒരു മുന്നേറ്റത്തിനിടെ ഇടതു വിങ്ങിൽ നിന്നും കൊടുത്ത ക്രോസ് പെനാൽറ്റി ബോക്സിൽ വെച്ചു കയ്യിൽ കൊണ്ടതിനു പെനാൽറ്റി ലഭിക്കുകയായിരുന്നു.

    ഒയാർസബാൽ കൃത്യമായി പെനാൽറ്റി വലയിലെത്തിച്ചതോടെ സമനിലയാവുകയായിരുന്നു. പിന്നീട് ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെ വന്നതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. അതിനു ശേഷം നടന്ന എക്സ്ട്രാ ടൈമിൽ പകരക്കാരനായി വന്ന അദ്നാൻ യനുസാജിന്റെ ഒറ്റയാൾ മുന്നേറ്റം ഗോളിനടുത്തു വരെയെത്തിയെങ്കിലും ടെർ സ്റ്റീഗൻ രക്ഷകനാവുകയായിരുന്നു.

    അധികസമയത്തിലും ഗോൾ നേടാൻ കഴിയാതെ പോയതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. സോസിഡാഡിന്റെ ജോൺ ബൗറ്റിസ്റ്റയുടെയും ഒയാർസബാലിന്റെയും പെനാൽറ്റി ടെർ സ്റ്റീഗൻ തടഞ്ഞിട്ടപ്പോൾ വില്ലിയാൻ ഹോസേയുടെ കിക്ക് പോസ്റ്റിൽ തട്ടിയകലുകയായിരുന്നു. ബാഴ്സക്കായി ഫ്രങ്കി ഡിയോങ്ങും ഗ്രീസ്മാനും പെനാൽറ്റി മിസ്സാക്കിയപ്പോൾ ഡെമ്പെലെക്കും പ്യാനിച്ചിനും പിന്നാലെ റിക്കി പുജും പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചതോടെ ബാഴ്സ ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു. വരുന്ന ഞായറാഴ്ച നടക്കാനിരിക്കുന്ന ഫൈനലിൽ റയൽ-ബിൽബാവോ മത്സരത്തിലെ വിജയികളെയായിരിക്കും എതിരാളികളായി ലഭിക്കുക.

  5. ഈ മനോഭാവത്തിൽ ലക്ഷ്യം നേടാൻ സാധിക്കും, ഒന്നാംസ്ഥാനക്കാർക്കെതിരായ ബാഴ്സയുടെ പ്രകടനത്തിനു കൂമാന്റെ പ്രശംസ

    Leave a Comment

    ലാലിഗയിൽ ഇത്തവണ  മികച്ച പ്രകടനം തുടരുന്ന ടീമുകളിലൊന്നാണ് റയൽ സോസീഡാഡ്. സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡിനു മുകളിൽ ഒന്നും സ്ഥാനത്തു  തുടരുന്ന റയൽ സോസീഡാഡിനെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്‌സലോണ. ഇതോടെ ലാലിഗയിൽ അഞ്ചാം സ്ഥാനത്തെത്താൻ ബാഴ്സക്ക് സാധിച്ചിരിക്കുകയാണ്. ഒന്നാം സ്ഥാനക്കാരുമായി വെറും ആറു പോയിന്റിന്റെ വ്യത്യാസമേ നിലവിൽ ബാഴ്സക്കുള്ളു.

    റയൽ സോസീഡാഡിനെതിരെ ജോർദി ആൽബയും ഫ്രങ്കി ഡി ജോങ്ങുമാണ് ബാഴ്സക്ക് വേണ്ടി ഗോൾവലകുലുക്കിയപ്പോൾ റയൽ സോസീഡാഡിനായി വില്ലിയാൻ ഹോസെയാണ് ഏക ഗോൾ ബാഴ്സയ്ക്കെതിരെ നേടിയത്. ബാഴ്സക്കായി യുവതാരം പെഡ്രിയും പ്രതിരോധത്തിൽ മിൻഗ്വേസയും റൊണാൾഡ്‌ അറോഹോയും കരുത്തുറ്റ പ്രകടനം കാഴ്ച വെച്ചു. മികച്ച അവസരങ്ങൾ  നിർഭാഗ്യം കൊണ്ട് ഗോളാക്കി മാറ്റാൻ ഗ്രീസ്മാനു കഴിയാതെ പോയെങ്കിലും മികച്ച പ്രകടനം തന്നെയാണ് ബാഴ്സക്കായി താരം പുറത്തെടുത്തത്.

    ബാഴ്സയുടെ പ്രകടനം രണ്ടാം പകുതിയിൽ ഒന്ന് നിറം മങ്ങിയെങ്കിലും ഒന്നാം പകുതിയിൽ ബാഴ്സ താരങ്ങളുടെ മനോഭാവം വളരെ മികച്ചതായിരുന്നുവെന്നു കൂമാൻ പ്രശംസിച്ചു. ഈ സീസണിലെ മികച്ച പ്രകടനങ്ങളിലൊന്നാണ് ബാഴ്സ പുറത്തെടുത്തതെന്നും കൂമാൻ വ്യക്തമാക്കി. മൽസരശേഷം നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കൂമാൻ.

    “ഈ മനോഭാവവും തീവ്രതയും തുടരാനായാൽ ഞങ്ങൾക്ക് എത്തേണ്ടിടത്ത് എത്താനാവും. ഈ മത്സരത്തിലെ ആദ്യപകുതി തീർച്ചയായും ഈ സീസണിലെ തന്നെ ഏറ്റവും മികച്ചതാണെന്നു പറയാം. പന്തിൽ മികച്ച ആധിപത്യം പുലർത്തുകയും നന്നായി സമ്മർദം ചെലുത്താനും ഞങ്ങൾക്ക് സാധിച്ചു. രണ്ടാം പകുതിയിൽ അവരാണ് നന്നായി കളിച്ചത്. തീവ്രതയുള്ള ഉയർന്ന തലത്തിലുള്ള പോരാട്ടമായിരുന്നു ഇത്.” കൂമാൻ വ്യക്തമാക്കി.

  6. ലാലിഗയിലെ ഒന്നാം സ്ഥാനക്കാരെ തകർത്ത് ബാഴ്സലോണ, സീസണിലെ ഏറ്റവും മികച്ച പ്രകടനമെന്നു ആൽബ

    Leave a Comment

    ലീഗിലെ ഒന്നാം സ്ഥാനത്തു മികച്ച പ്രകടനവുമായി തുടരുന്ന റയൽ സോസിഡാഡിനെതിരെ സ്വന്തം തട്ടകമായ ക്യാമ്പ് നൂവിൽ മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് ബാഴ്‌സലോണ. ലാലിഗയിൽ താളം കണ്ടെത്താൻ വിഷമിക്കുന്ന ബാഴ്സ സോസീഡാഡിനെതിരെ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയം സ്വന്തമാക്കിയതോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തെത്താൻ ബാഴ്സക്ക് സാധിച്ചിരിക്കുകയാണ്.

    മത്സരത്തിൽ ആത്മവിശ്വാസത്തോടെ തുടങ്ങിയ ബാഴ്സക്ക് മികച്ച മുന്നേറ്റങ്ങൾ നടത്താൻ സാധിച്ചെങ്കിലും ഗോൾ കണ്ടെത്താൻ സാധിക്കാതെ പോവുകയായിരുന്നു. ബാഴ്സയുടെ സമ്മർദത്തിലും പിന്നീട് മത്സരത്തിൽ താളം കണ്ടെത്തിയ റയൽ സോസീഡാഡ് വില്ലിയാൻ ഹോസെയിലൂടെ ലീഡ് കണ്ടെത്തുകയായിരുന്നു. എന്നാൽ ബാഴ്സ അധികം വൈകാതെ തന്നെ മറ്റൊരു പ്രത്യാക്രമണത്തിലൂടെ സമനില ഗോൾ കണ്ടെത്തി.

    മെസിയുടെ മുന്നേറ്റത്തിലൂടെ ഗ്രീസ്സ്മാനു ലഭിച്ച പന്ത് പെഡ്രിക്ക് നീക്കി നൽകിയപ്പോൾ ഇടതു വിങ്ങിൽ നിന്നും ഓടിവന്ന ആൽബയുടെ വലംകാലൻ ഷോട്ട് സോസിഡാഡ് ഗോൾപോസ്റ്റിന്റെ ഇടതു മൂലയിൽ കയറുകയായിരുന്നു. 31ആം മിനുട്ടിലെ സമനില ഗോളിൽ നിന്നും ഊർജം കണ്ടെത്തിയ ബാഴ്സ പിന്നീട് മികച്ച അക്രമണങ്ങളാണ് സോസിഡാഡ് ഗോൾമുഖത്തേക്ക് നടത്തിയത്. പെഡ്രിയുടെ ഒരു മികച്ച മുന്നേറ്റത്തിൽ നിന്നും ലഭിച്ച ഒരു മികച്ച അവസരം ബ്രാത്വൈറ്റ് കളഞ്ഞു കുളിക്കുകയും ചെയ്തു.

    എന്നാൽ അധികം വൈകാതെ തന്നെ ബാഴ്സ ഫ്രങ്കി ഡിയോങ്ങിലൂടെ ബാഴ്സ രണ്ടാം ഗോളും കണ്ടെത്തി. 44ആം മിനുട്ടിൽ ഇടതു വിങ്ങിൽ നിന്നും കൊടുത്ത ക്രോസ് ഫ്രങ്കി ഡിയോങ് ഗോൾവലയിലെത്തിച്ചുവെങ്കിലും ലൈൻ റഫറി ഓഫ്‌ സൈഡ് വിളിക്കുകയായിരുന്നു. എന്നാൽ വീഡിയോ റഫറിയിങ്ങിലൂടെ ആ തീരുമാനം മാറ്റി ഗോൾ അനുവദിക്കുകയായിരുന്നു. പിന്നീട് സോസീഡാഡിന്റെ സമനില നേടിയേക്കാവുന്ന അപകടകരമായ മുന്നേറ്റങ്ങളിൽ നിന്നും പെഡ്രിയും അറോഹോയും രക്ഷിച്ചതോടെ ബാഴ്സ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു. മത്സരശേഷം ഇത് ബാഴ്സയുടെ ഏറ്റവും മികച്ച പ്രകടനമാണെന്ന് ഗോൾ നേടിയ ആൽബ അഭിപ്രായപ്പെടുകയും ചെയ്തു.

  7. ലൗറ്റാരോയും ഡീപേയും കൈവിട്ടു പോയി, ബ്രസീലിയൻ സ്‌ട്രൈക്കർക്കായി ബാഴ്‌സ ശ്രമമാരംഭിച്ചു

    Leave a Comment

    ഒരു സെന്റർ സ്ട്രൈക്കറെ ബാഴ്‌സ അന്വേഷിക്കാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ഇപ്പോൾ സൂപ്പർ താരം ലൂയിസ് സുവാരസ് കൂടി പുറത്തേക്ക് പോവുന്നതോടെ ഒരു താരത്തെ നിർബന്ധമായും ബാഴ്‌സക്ക് കണ്ടെത്തേണ്ടിവന്നിരിക്കുകയാണ്. ലൗറ്റാരോ മാർട്ടിനെസ്, മെംഫിസ് ഡീപേ എന്നിവരെ ആയിരുന്നു ബാഴ്സ ഇതുവരെ പിന്തുടർന്നിരുന്നത്. എന്നാൽ ഇത് രണ്ടും നടക്കില്ലെന്നുറപ്പായിരിക്കുകയാണ്.

    ഇതോടെ ഒരു മുന്നേറ്റതാരത്തെ ടീമിൽ എത്തിക്കാനുള്ള അവസാനശ്രമങ്ങളിലാണ് ബാഴ്സ. നോട്ടമിട്ടതാരങ്ങളെ ലഭിച്ചില്ലെങ്കിൽ സോസിഡാഡിന്റെ ബ്രസീലിയൻ സ്‌ട്രൈക്കർ വില്യൻ ജോസെയെയാണ്. ഇംഗ്ലീഷ് മാധ്യമമായ ഡെയിലി മെയിൽ ആണ് ഇക്കാര്യം പുറത്തു വീട്ടിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ബാഴ്‌സ ഇദ്ദേഹത്തെ വാങ്ങാൻ ശ്രമിച്ചിരുന്നു.

    ബാഴ്സയുടെ സ്പോർട്ടിങ് ഡയറക്ടർ റാമോൺ പ്ലാനസിന് ഏറെ താല്പര്യമുള്ള താരമാണ് വില്യൻ ജോസെ. പക്ഷെ താരത്തിന്റെ വിലയാണ് ഇവിടെയും ബാഴ്സയെ വില്ലനായി മുന്നിലെത്തുന്നത്. 64 മില്യൺ പൗണ്ട് ആണ് താരത്തിന്റെ റിലീസ് ക്ലോസ്. എന്നാൽ 28 മില്യൺ പൗണ്ടിനടുത്താണ് റയൽ സോസിഡാഡ് താരത്തിനിട്ടിരിക്കുന്ന മൂല്യം. സാമ്പത്തികമായി ബുദ്ദിമുട്ടുന്ന ബാഴ്‌സക്ക് ഈ തുക കൂടുതലാണെങ്കിലും ശ്രമങ്ങൾ തുടർന്നേക്കും.

    ഇരുപത്തിയെട്ടുകാരനായ ഈ ബ്രസീലിയൻ താരം 2016-ലാണ് റയൽ സോസിഡാഡിൽ എത്തുന്നത്. സോസിഡാഡിനായി 149 മത്സരങ്ങൾ താരം ബൂട്ടുകെട്ടിയിട്ടുണ്ട്. നാലുവർഷത്തെ ലാലിഗ കരിയറിൽ താരം 56 ഗോളുകൾ താരത്തിനു നേടാനായിട്ടുണ്ട്. ഒപ്പം 14 അസിസ്റ്റുകളും താരത്തിനു നല്കാനായിട്ടുണ്ട്. പ്രമുഖതാരങ്ങളെ ലഭിച്ചില്ലെങ്കിൽ വില്യൻ ജോസെയാണ് ബാഴ്സയുടെ അവസാനപിടിവള്ളി.

  8. സിൽവ ഇനി ലാലിഗയിൽ പന്തുതട്ടും, അപ്രതീക്ഷിത നീക്കത്തിൽ രോഷാകുലരായി ലാസിയോ

    Leave a Comment

    മുപ്പത്തിനാലുകാരനായ ഡേവിഡ് സിൽവയുമായി കരാറിലെത്തിയതായി സ്പാനിഷ് ക്ലബ് റയൽ സോസിഡാഡ് ഒഫീഷ്യൽ വെബ്സൈറ്റിലൂടെ അറിയിച്ചു. ഇതോടെ വമ്പൻ വാഗ്ദാനങ്ങളുമായി മാസങ്ങളോളം താരത്തിനു പിന്നാലെയുണ്ടായിരുന്ന ഇറ്റാലിയൻ ക്ലബ്ബ് ലാസിയോയ്ക്ക് ഇത് വൻ തിരിച്ചടിയായിരിക്കുകയാണ്. തികച്ചും അപ്രതീക്ഷിതമായ ഒരു ട്രാൻസ്ഫർ ആയിരുന്നു ഇത്.

    താരം ലാസിയോയിലേക്ക് ചേക്കേറും എന്ന കനത്ത അഭ്യൂഹങ്ങൾക്കിടയിലാണ് സിൽവ സോസിഡാഡ് തിരഞ്ഞെടുത്തത്. താരം തന്റെ ജന്മനാടായ സ്പെയിനിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. രണ്ട് വർഷത്തെ കരാറിലാണ് സിൽവ ഒപ്പുവെച്ചിരിക്കുന്നത്. മാർട്ടിൻ ഒഡഗാർഡ് ലോണിന് ശേഷം റയലിലേക്ക് പോയതോടെ ആ സ്ഥാനത്തേക്കാണ് സിൽവയുടെ വരവ്.

    ഒഡഗാർഡിന്റെ ഇരുപത്തിയൊന്നാം നമ്പർ ജേഴ്സിയാണ് സിൽവ അണിയുക എന്നും ക്ലബ് അറിയിച്ചിട്ടുണ്ട്. സിറ്റിയിലെ പത്ത് വർഷത്തെ മികവുറ്റ കരിയറിന് ശേഷമാണ് താരം സിറ്റി വിടുന്നത്. 436 മത്സരങ്ങളാണ് താരം സിറ്റിക്ക് വേണ്ടി കളിച്ചത്. ചാമ്പ്യൻസ് ലീഗിൽ ലിയോണിനോടുള്ള മത്സരമായിരുന്നു താരത്തിന്റെ അവസാനമത്സരം.

    സിറ്റിക്കൊപ്പം നാലു പ്രീമിയർ ലീഗ്, അഞ്ച് ലീഗ് കപ്പ്, രണ്ട് എഫ്എ കപ്പ്, മൂന്ന് കമ്മ്യൂണിറ്റി ഷീൽഡ് എന്നിവ താരം നേടിയിട്ടുണ്ട്. താരത്തോടുള്ള ആദരസൂചകമായി എത്തിഹാദ് സ്റ്റേഡിയത്തിന് പുറത്ത് താരത്തിന്റെ പ്രതിമ നിർമിക്കുമെന്ന് സിറ്റി അറിയിച്ചിട്ടുണ്ട്. റയൽ സോസിഡാഡിലേക്കുള്ള അപ്രതീക്ഷിത നീക്കം ലാസിയോയെ ചൊടിപ്പിച്ചിട്ടുണ്ട്.

  9. അപൂര്‍വ്വ ഇഞ്ചുറി സ്ഥിരീകരിച്ച് റയല്‍ താരം! ഞെട്ടിത്തരിച്ച് മാഡ്രിഡ് ആരാധകർ

    Leave a Comment

    റയല്‍ സോസിഡാഡില്‍ ലോണില്‍ കളിക്കുന്ന റയല്‍ മാഡ്രിഡ് താരം മാര്‍ട്ടിന്‍ ഒഡഗാര്‍ഡിന് കളിക്കാരെ ബാധിക്കുന്ന ഗുരുതര ഇഞ്ചുറിയായ പാറ്റെല്ലാര്‍ ടെന്‍ഡിനോപ്പതിയാണെന്ന് സോഡിഡാഡ് സ്ഥിരീകരിച്ചു. ഒക്ടോബര്‍ മുതലേ ഒഡഗാര്‍ഡിന് പരിക്ക് അലട്ടുന്നുണ്ടായിരുന്നെന്നും ഈ വേദനയും വെച്ചാണ് താരം മത്സരങ്ങള്‍ കളിച്ചതെന്നും സോസിഡാഡ് പരിശീലകന്‍ ഇമാനോള്‍ അല്‍ഗുവാസില്‍ വെളിപ്പെടുത്തി.

    ‘താരത്തിന്റെ വലതുകാലിനാണ് പാറ്റെല്ലാര്‍ ടെന്‍ഡിനോപ്പതി ബാധിച്ചിട്ടുള്ളത്. വളരെ ഗുരുതരമായ ഒരു തരം പരിക്കായതിനാല്‍ 100% ഫലപ്രദമായ ചികിത്സ നിലവില്‍ ഇതിനു നല്‍കാനില്ല. റയലിനെതിരെയും സെല്‍റ്റക്കെതിരെയും വേദന വെച്ചാണ് താരം കളിച്ചത്’ അല്‍ഗുവാസില്‍ പറയുന്നു

    ‘കൂടുതല്‍ ചികിത്സക്കായി ഞങ്ങള്‍ ബാഴ്‌സലോണയിലേക്ക് പോയി സ്‌പെഷലിസ്റ്റിനെ കണ്ടിരുന്നു. പരിക്ക്് ശരിയായി വിലയിരുത്തിയതിനു ശേഷം താരത്തിന്റെ ചികിത്സ തിരുമാനിക്കും.’ സോസിഡാഡ് ഡോക്ടര്‍ ഹാവിയര്‍ ബെരേര പറഞ്ഞു.

    2014ല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും സമാനമായ ടെന്‍ഡിനോപ്പതി ബാധിച്ചിരുന്നു. അത് അദ്ദേഹത്തിന്റെ ചാമ്പ്യന്‍സ് ലീഗ് പ്രകടനത്തെയും ലോകകപ്പിനെയും ബാധിച്ചിരുന്നു. ഈ ഗുരുതരമായ സാഹചര്യത്തില്‍ ഒഡഗാര്‍ഡിന്റെ മാഡ്രിഡിലെ ഭാവിക്കെന്തു സംഭവിക്കുമെന്ന് കാത്തിരിക്കേണ്ടി വരും.