Tag Archive: Real Madrid

  1. മെസി ഗോളും വിവാദമായ ഗോൾ നിഷേധിക്കലും, റയൽ മാഡ്രിഡിന്റെ മത്സരത്തിൽ സംഭവിച്ചതെന്ത്

    Leave a Comment

    ഒരിടവേളക്ക് ശേഷം ചാമ്പ്യൻസ് ലീഗ് മത്സരങ്ങൾ തിരിച്ചു വന്നപ്പോൾ ഇന്നലെ ടൂർണമെന്റിലെ രാജാക്കന്മാരായ റയൽ മാഡ്രിഡും കളത്തിലിറങ്ങിയിരുന്നു. ജർമൻ ക്ലബായ ആർബി ലീപ്‌സിഗിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. ഇതോടെ ക്വാർട്ടർ ഫൈനൽ സാധ്യതകൾ റയൽ മാഡ്രിഡ് സജീവമാക്കി.

    മത്സരത്തിന്റെ ആദ്യപകുതിയിൽ റയൽ മാഡ്രിഡിനെ പിടിച്ചുകെട്ടാൻ ലീപ്‌സിഗിനു കഴിഞ്ഞിരുന്നു. എന്നാൽ നാല്പത്തിയെട്ടാം മിനുട്ടിൽ റയൽ മാഡ്രിഡ് മത്സരത്തിലെ വിജയഗോൾ നേടി. ബോക്‌സിന് പുറത്തു നിന്നും മുന്നേറി മൂന്നു ലീപ്‌സിഗ് താരങ്ങളെ മറികടന്നു കൊണ്ട് ബ്രഹിം ഡയസ് എടുത്ത മനോഹരമായ ഷോട്ട് ജർമൻ ക്ലബിന്റെ വല കുലുക്കുകയായിരുന്നു.

    മത്സരത്തിൽ വിവാദവും ഉണ്ടായിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ലീപ്‌സിഗ് ഒരു ഗോൾ നേടിയിരുന്നു. എന്നാൽ അത് വീഡിയോ റഫറി ഓഫ്‌സൈഡ് വിധിച്ചു. ഗോൾ നേടിയ താരം ഓഫ്‌സൈഡ് പൊസിഷനിൽ അല്ലെന്നു ദൃശ്യങ്ങളിൽ വ്യക്തമായിരുന്നിട്ടും റഫറി ഗോൾ നിഷേധിച്ചതാണ് വിവാദങ്ങൾ ഉണ്ടാകാൻ കാരണമായത്.

    എന്നാൽ അതിന്റെ കാരണം പിന്നീട് വ്യക്തമായിരുന്നു. ആ ഗോളിലേക്കുള്ള പാസ് വന്ന സമയത്ത് ഒരു ലീപ്‌സിഗ് താരം ഓഫ്‌സൈഡ് പൊസിഷനിൽ നിന്നും റയൽ മാഡ്രിഡ് ഗോൾകീപ്പറെ തടഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. ആ താരം കളിയിൽ ഇടപെട്ടുവെന്ന കാരണം കൊണ്ടാണ് അത് ഓഫ്‌സൈഡായി വീഡിയോ റഫറി വിലയിരുത്തിയത്.

    എന്നാൽ ഇതുപോലെ സൂക്ഷ്‌മമായ വാർ പരിശോധന റയൽ മാഡ്രിഡിന് മാത്രമേ ബാധകമാകൂവെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഇത്രയും കൃത്യതയോടെയുള്ള വിലയിരുത്തൽ റയൽ മാഡ്രിഡിന് എതിരെ കളിക്കുന്ന ടീമിന് അനുകൂലമായ തീരുമാനങ്ങൾ വരുമ്പോൾ ഉണ്ടാകില്ലെന്ന് പലരും അഭിപ്രായപ്പെടുന്നു.

  2. ഒരു ക്ലബുമായും ചർച്ചകൾ പോലും നടത്തിയിട്ടില്ല, റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ സമ്മതിച്ചുവെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് എംബാപ്പെ

    Leave a Comment

    ജനുവരി ട്രാൻസ്‌ഫർ ജാലകം തുറന്നതോടെ തുടങ്ങിയ എംബാപ്പെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ പുതിയൊരു ട്വിസ്റ്റിലെത്തിയത് കഴിഞ്ഞ ദിവസങ്ങളിലായിരുന്നു. റയൽ മാഡ്രിഡ് മുന്നോട്ടു വെച്ച ഓഫർ താരം ആദ്യം തള്ളിയെന്നും പിന്നീടത് സ്വീകരിച്ചുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി. ഇതോടെ എംബാപ്പെ അടുത്ത സീസണിൽ റയൽ മാഡ്രിഡിൽ തന്നെ കളിക്കുമെന്ന് ഏവരും ഉറപ്പിച്ചു.

    എന്നാൽ കഴിഞ്ഞ ദിവസം എംബാപ്പയുടെ പ്രതിനിധികൾ ഇതുമായി ബന്ധപ്പെട്ടു നടത്തിയ പ്രതികരണം ഈ അഭ്യൂഹങ്ങൾ പൂർണമായും തള്ളിക്കളയുന്ന ഒന്നായിരുന്നു. എംബാപ്പെ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ കരാറിലെത്തിയെന്ന വാർത്തയിൽ യാതൊരു വസ്‌തുതയുമില്ലെന്നും അത് തെറ്റാണെന്നും അവർ വ്യക്തമാക്കി. അതിനു പുറമെ എംബാപ്പെ ഒരു ക്ലബുമായും ചർച്ചകൾ നടത്തിയിട്ടില്ലെന്നും അവർ പറഞ്ഞു.

    ഈ പ്രതികരണം റയൽ മാഡ്രിഡ് ആരാധകരെ നിരാശരാക്കുന്ന ഒന്നാണ്. ഒരുപാട് തവണ താരത്തെ സ്വന്തമാക്കാൻ ശ്രമിച്ച് അതിനു കഴിയാതെ വന്ന ക്ലബാണ് റയൽ മാഡ്രിഡ്. ഇത്തവണയും അതുണ്ടായാൽ അവർക്കത് വലിയ നാണക്കേട് തന്നെയാണ്. മാത്രമല്ല, എംബാപ്പെ കൂടിയെത്തിയാൽ അടുത്ത സീസണിൽ റയൽ മാഡ്രിഡിനെ തകർക്കാൻ ആർക്കും കഴിയില്ലെന്നുറപ്പാണ്.

    എംബാപ്പയുടെ ഈ വെളിപ്പെടുത്തൽ പിഎസ്‌ജിക്ക് പ്രതീക്ഷ നൽകുന്നതാണ്. താരവുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ അവർക്ക് മുന്നോട്ടു കൊണ്ടുപോകാം. അതേസമയം റയൽ മാഡ്രിഡ് മാത്രമല്ല പിഎസ്‌ജിക്കു മുന്നിൽ ഭീഷണിയായി നിൽക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളും താരത്തിന് വേണ്ടി സജീവമായിത്തന്നെ രംഗത്തുണ്ട്.

  3. റയൽ മാഡ്രിഡിനു വേണ്ടി അർജന്റീന താരത്തിന്റെ ചാമ്പ്യൻസ് ലീഗ് ഗോൾ, പുതിയ താരോദയം

    Leave a Comment

    യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ഇറ്റാലിയൻ ക്ലബായ നാപ്പോളിക്കെതിരെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയത്. ഇതോടെ ഗ്രൂപ്പിൽ നടന്ന അഞ്ചു മത്സരങ്ങളിലും വിജയം സ്വന്തമാക്കി ഒന്നാം സ്ഥാനത്തു നിൽക്കുന്ന റയൽ മാഡ്രിഡ് മറ്റൊരു ചാമ്പ്യൻസ് ലീഗ് കിരീടം കൂടി സ്വന്തമാക്കാൻ തങ്ങൾക്കു കരുത്തുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.

    അതേസമയം മത്സരത്തിൽ അർജന്റീനയുടെ പത്തൊന്പതുകാരനായ താരമായ നിക്കോ പാസ് നേടിയ ഗോളാണ് ഇപ്പോൾ ചർച്ചകളിൽ നിറയുന്നത്. ബ്രഹിം ഡയസിനു പകരക്കാരനായി അറുപത്തിയഞ്ചാം മിനുട്ടിൽ ഇറങ്ങിയ താരമാണ് മത്സരത്തിന് വഴിത്തിരിവുണ്ടാക്കിയത്. താരം കളത്തിലിറങ്ങുമ്പോൾ സ്‌കോർ 2-2 എന്ന നിലയിലായിരുന്നു. എണ്പത്തിനാലാം മിനുട്ടിൽ ബോക്‌സിന് പുറത്തു നിന്നുമുള്ള ഷോട്ടിലൂടെ തന്റെ ആദ്യ ചാമ്പ്യൻസ് ലീഗ് ഗോളും റയൽ മാഡ്രിഡിന് ലീഡും താരം സ്വന്തമാക്കി നൽകി.

    റയൽ മാഡ്രിഡ് റിസേർവ് ടീമിന്റെ ഭാഗമായ നിക്കോ പാസ് താൻ സീനിയർ ടീമിനു വേണ്ടി സ്ഥിരമായി കളത്തിലിറങ്ങാൻ പ്രാപ്‌തനാണെന്ന് അവസരം കിട്ടുമ്പോഴെല്ലാം തെളിയിക്കുന്നുണ്ട്. ഇന്നലത്തെ ഗോളോടെ ലയണൽ മെസിക്ക് ശേഷം ചാമ്പ്യൻസ് ലീഗ് ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും താരം സ്വന്തമാക്കി. ലയണൽ മെസി ഒന്നാം സ്ഥാനത്തും നിക്കോ പാസ് രണ്ടാം സ്ഥാനത്തും നിൽക്കുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗർനാച്ചോയാണ് മൂന്നാമത്.

    മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് റയൽ മാഡ്രിഡ് വിജയം സ്വന്തമാക്കിയപ്പോൾ റോഡ്രിഗോ, ജൂഡ് ബെല്ലിങ്ങ്ഹാം, ജോസെലു എന്നിവരാണ് മറ്റു ഗോളുകൾ സ്വന്തമാക്കിയത്. നാപ്പോളിക്ക് വേണ്ടി അർജന്റീന താരമായ സിമിയോണി ഒരു ഗോൾ നേടിയപ്പോൾ ഫ്രാങ്ക് അങ്കുയിസ മറ്റൊരു ഗോൾ സ്വന്തമാക്കി. റയൽ മാഡ്രിഡ് ഗ്രൂപ്പിൽ പതിനഞ്ചു പോയിന്റുമായി ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ ഏഴു പോയിന്റുമായി നാപ്പോളിയാണ് രണ്ടാം സ്ഥാനത്തു നിൽക്കുന്നത്.

  4. അർജന്റീനയുടെ തന്ത്രജ്ഞനെ റാഞ്ചാൻ റയൽ മാഡ്രിഡ്, നീക്കങ്ങൾ ആരംഭിച്ചു

    Leave a Comment

    അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയയും പരിശീലകൻ ലയണൽ സ്‌കലോണിയും തമ്മിലുള്ള ബന്ധം ഉലഞ്ഞതായി വാർത്തകൾ ശക്തമാണ്. ഇതിന്റെ സൂചന കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ സ്‌കലോണി തന്നെ നൽകിയിരുന്നു. അർജന്റീന ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും താൻ മാറി നിൽക്കുമെന്ന രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. ആരാധകർക്ക് വളരെയധികം ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു അത്.

    കഴിഞ്ഞ ലോകകപ്പ് നേടിയപ്പോൾ അർജന്റീന ടീമിലെ കോച്ചിങ് സ്റ്റാഫിന് ഉറപ്പു നൽകിയ ബോണസ് നൽകാത്തതാണ് അസ്വാരസ്യങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. എന്തായാലും ഇതുവരെയും ആ പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടില്ലെന്നു വ്യക്തമാണ്. ഇതിനെത്തുടർന്ന് അർജന്റീന കോച്ചിങ് സ്റ്റാഫുകൾ കോപ്പ അമേരിക്ക നറുക്കെടുപ്പിൽ നിന്നും വിട്ടു നിന്നിരുന്നു. സ്‌കലോണിയും സംഘവും ഇടഞ്ഞു തന്നെയാണ് നിൽക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

    എന്തായാലും അർജന്റീന ടീമിലെ നിലവിലെ സാഹചര്യം മുതലെടുത്ത് സ്‌കലോണിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ റയൽ മാഡ്രിഡ് ആരംഭിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ പരിശീലകനായ കാർലോ ആൻസലോട്ടിക്ക് പകരക്കാരനായാണ് റയൽ മാഡ്രിഡ് സ്‌കലോണിയെ നോട്ടമിടുന്നത്. ഇതിനു വേണ്ടി അവർ പ്രാഥമികമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ.

    തന്റെ ഭാവിയെക്കുറിച്ച് ആൻസലോട്ടി ഇതുവരെ വ്യക്തമായി ഒന്നും പറഞ്ഞില്ലെങ്കിലും ഈ സീസൺ കഴിഞ്ഞാൽ അദ്ദേഹം റയലിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പില്ല. ബ്രസീൽ ടീമിന്റെ പരിശീലകനാകാൻ അദ്ദേഹം കരാർ ഒപ്പിട്ടുവെന്ന അഭ്യൂഹങ്ങൾ ശക്തമായതിനെ തുടർന്നാണ് റയൽ മാഡ്രിഡ് പുതിയ പരിശീലകനെ തേടുന്നത്. എന്തായാലും അർജന്റീന ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും സ്‌കലോണി പടിയിറങ്ങിയാൽ അതവർക്കൊരു തിരിച്ചടി തന്നെയാകും.

  5. ആൻസലോട്ടിക്ക് പകരക്കാരനെ വേറെ തേടേണ്ടതില്ല, സിദാന്റെ മൂന്നാം വരവിനു പിന്തുണ നൽകി റയൽ മാഡ്രിഡ് ഇതിഹാസം

    Leave a Comment

    റയൽ മാഡ്രിഡിലേക്കുള്ള രണ്ടാം വരവിലും ക്ലബിന് മികച്ച നേട്ടങ്ങൾ സമ്മാനിക്കാൻ കാർലോ ആൻസലോട്ടിക്ക് കഴിഞ്ഞിരുന്നു. ആദ്യത്ത വരവിൽ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയ അദ്ദേഹം രണ്ടാമത്തെ വരവിലും ആ നേട്ടം ആവർത്തിക്കുകയുണ്ടായി. അതിനു പുറമെ മറ്റു കിരീടങ്ങളും അദ്ദേഹത്തിന് കീഴിൽ റയൽ മാഡ്രിഡ് സ്വന്തമാക്കി. ഈ സീസണിലും യൂറോപ്പിൽ സാധ്യമായ കിരീടങ്ങളെല്ലാം നേടാൻ കരുത്തുള്ള ടീമുകളിൽ ഒന്നാണ് റയൽ മാഡ്രിഡ്.

    എന്നാൽ ഈ സീസണിനപ്പുറം കാർലോ ആൻസലോട്ടി റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്ത് ഉണ്ടാകുമോ എന്ന കാര്യത്തിൽ സംശയം നിലനിൽക്കുന്നുണ്ട്. കോപ്പ അമേരിക്കക്ക് മുൻപ് ബ്രസീൽ ടീമിന്റെ പരിശീലകനാവാൻ ആൻസലോട്ടി സമ്മതം മൂളിയെന്നും, അതിനാൽ തന്നെ കരാർ അവസാനിച്ചയുടനെ അദ്ദേഹം റയൽ മാഡ്രിഡ് വിടുമെന്നുമാണ് നിലവിൽ പുറത്തു വരുന്ന സൂചനകൾ. അതിനാൽ തന്നെ ആൻസലോട്ടിക്ക് ഒരു പകരക്കാരനെ കണ്ടെത്തേണ്ടത് റയൽ മാഡ്രിഡിന് ആവശ്യമാണ്.

    റയൽ മാഡ്രിഡിന്റെ ഇതിഹാസതാരമായ ഗുട്ടി കഴിഞ്ഞ ദിവസം ഇക്കാര്യത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. പോർച്ചുഗീസ് പരിശീലകനായ മൗറീന്യോ റയൽ മാഡ്രിഡിലേക്ക് തിരിച്ചു വരുന്നതിൽ തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം ഉണ്ടായിരുന്ന സമയത്തെ റയൽ മാഡ്രിഡിന്റെ കളി തന്നെ ബോറടിപ്പിച്ചു എന്നുമാണ് ഗുട്ടി പറഞ്ഞത്. അതേസമയം സിദാൻ റയലിന് എല്ലാ രീതിയിലും ചേരുന്ന പരിശീലകനാണെന്നും അദ്ദേഹത്തെ മൂന്നാം തവണയും തിരിച്ചു കൊണ്ടുവരണമെന്നും ഗുട്ടി വ്യക്തമാക്കി.

    2021ൽ റയൽ മാഡ്രിഡ് പരിശീലകസ്ഥാനം ഒഴിഞ്ഞതിനു ശേഷം പിന്നീട് ഇതുവരെ മറ്റൊരു ടീമിനെ സിദാൻ പരിശീലിപ്പിച്ചിട്ടില്ല. നിരവധി ക്ലബുകൾ അൻപത്തിയൊന്നു വയസുള്ള താരത്തെ ചുറ്റിപറ്റി നടക്കുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ റയൽ മാഡ്രിഡ് വിളിച്ചാൽ സിദാൻ അവിടേക്ക് തന്നെ പോകാനാണ് സാധ്യത. ആരാധകരും ഫ്രഞ്ച് താരത്തിന്റെ തിരിച്ചുവരവ് ഒരുപാട് ആഗ്രഹിക്കുന്നുണ്ട്.

  6. സമനിലയിൽ കുരുങ്ങി റയൽ മാഡ്രിഡ്, ലാ ലീഗയിൽ ജിറോണയുടെ കുതിപ്പ് തുടരുന്നു

    Leave a Comment

    റയോ വയ്യക്കാനൊക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ലീഗ് മത്സരത്തിൽ സമനില വഴങ്ങി ലാ ലീഗയിലെ വമ്പന്മാരായ റയൽ മാഡ്രിഡ്. ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ റയൽ മാഡ്രിഡ് കഴിവിന്റെ പരമാവധി ശ്രമം നടത്തിയെങ്കിലും പ്രതിരോധത്തിൽ ഉറച്ചു നിന്ന റയോ വയ്യക്കാനോ ഗോളുകളൊന്നും നേടാൻ അവരെ അനുവദിച്ചില്ല. ഇതോടെ ലാ ലീഗയിൽ ഒന്നാം സ്ഥാനം വീണ്ടെടുക്കാമെന്ന റയൽ മാഡ്രിഡ് ടീമിന്റെ പ്രതീക്ഷകൾ ഇല്ലാതായി.

    അതേസമയം റയൽ മാഡ്രിഡ് സ്വന്തം മൈതാനത്ത് സമനിലയിൽ കുരുങ്ങിയതോടെ ലീഗിൽ ജിറോണ എഫ്‌സിയുടെ കുതിപ്പ് തുടരുകയാണ്. പന്ത്രണ്ടു മത്സരങ്ങൾ ലീഗിൽ പൂർത്തിയായപ്പോൾ ജിറോണ എഫ്‌സിയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. പന്ത്രണ്ടു മത്സരങ്ങളിൽ നിന്നും നേടാൻ സാധ്യമായ മുപ്പത്തിയാറു പോയിന്റിൽ മുപ്പത്തിയൊന്നും സ്വന്തമാക്കിയ അവർ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ റയൽ മാഡ്രിഡ് ഇരുപത്തിയൊമ്പതു പോയിന്റ് സ്വന്തമാക്കി രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

    മാഞ്ചസ്റ്റർ സിറ്റിയുടെ ഉടമകളായ സിറ്റി ഗ്രൂപ്പിന്റെ കീഴിലുള്ള ജിറോണ എഫ്‌സി ഈ സീസണിൽ ലാ ലിഗയിൽ അവിശ്വസനീയമായ കുതിപ്പാണ് നടത്തുന്നത്. ഹ്യുവെസ്‌കയിൽ നിന്നും 2021ൽ ടീമിലെത്തിയ പരിശീലകനായ മൈക്കലിന്റെ കീഴിൽ ലീഗിലെ വമ്പന്മാരെ അട്ടിമറിച്ച് അവർ കിരീടം നെടുമോയെന്ന സംശയം ആരാധകർക്കിടയിൽ ഉയരുന്നുണ്ട്. ആറു ഗോളുകൾ നേടിയ ഡോവ്ബിക്കും നാല് അസിസ്റ്റുകൾ സ്വന്തമാക്കിയ അലക്‌സ് ഗാർസ്യയുമാണ് ടീമിന്റെ പ്രകടനത്തിലെ നിർണായക ശക്തികൾ.

    ജിറോണയും റയൽ മാഡ്രിഡും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഇരുപത്തിയേഴു പോയിന്റുമായി ബാഴ്‌സലോണ മൂന്നാം സ്ഥാനത്താണ്. ഒരു മത്സരം കുറവ് കളിച്ച് ഇരുപത്തിയഞ്ചു പോയിന്റുമായി അത്ലറ്റികോ മാഡ്രിഡ് നാലാം സ്ഥാനത്തു നിൽക്കുന്നു. പ്രധാന താരങ്ങൾ ഒന്നുമില്ലാതെയാണ് ഈ കുതിപ്പ് ജിറോനാ ലീഗിൽ നടത്തുന്നത്. ലൈസ്റ്റർ സിറ്റി പ്രീമിയർ ലീഗ് നേടിയത് പോലെയൊരു പ്രകടനം അവരിൽ നിന്നുമുണ്ടായാലും ആശ്ചര്യപ്പെടാൻ കഴിയില്ല.

  7. മുൻ സഹതാരങ്ങളോട് ഒരു മയവും കാണിച്ചില്ല, റാമോസിനെന്ത് റയൽ മാഡ്രിഡ്

    Leave a Comment

    റയൽ മാഡ്രിഡ് വിട്ടതിനു ശേഷം റാമോസ് ആദ്യമായി റയൽ മാഡ്രിഡിനെതിരെ കളിച്ച മത്സരമായിരുന്നു ഇന്നലെ നടന്നത്. റയൽ മാഡ്രിഡ് വിട്ടതിനു ശേഷം ആദ്യം പിഎസ്‌ജിയിലേക്ക് ചേക്കേറിയ റാമോസ് രണ്ടു വർഷം അവിടെ കളിച്ചതിനു ശേഷം ക്ലബ് വിട്ടിരുന്നു. അതിനു ശേഷം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനമാണ് താരം തന്റെ മുൻ ക്ലബായ സെവിയ്യയിൽ എത്തിയത്. സെവിയ്യക്കൊപ്പം മികച്ച പ്രകടനമാണ് താരം നടത്തുന്നത്.

    ഇന്നലെ സെവിയ്യയും റയൽ മാഡ്രിഡും തമ്മിൽ നടന്ന മത്സരം സമനിലയിൽ പിരിഞ്ഞപ്പോൾ കളിയിലെ താരമാകുന്ന പ്രകടനമാണ് തന്റെ മുൻ ക്ലബിനെതിരെ റാമോസ് കാഴ്‌ച വെച്ചത്. രണ്ടു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ റയൽ മാഡ്രിഡ് മുന്നേറ്റനിരയിലെ പ്രധാന താരങ്ങളായിരുന്ന വിനീഷ്യസിനെയും റോഡ്രിഗോയെയും പൂട്ടാൻ റാമോസിന് കഴിഞ്ഞു. സെവിയ്യ മത്സരത്തിൽ മുന്നിലെത്തിയതിനു ശേഷം കാർവാഹാളാണ് റയൽ മാഡ്രിഡിനായി സമനില ഗോൾ കുറിച്ചത്.

    തന്റെ മുൻ ക്ലബിനെതിരെ കടുത്ത അടവുകൾ പുറത്തെടുക്കാൻ യാതൊരു മടിയും കാണിക്കാതിരുന്ന റാമോസ് മത്സരത്തിൽ റയൽ മാഡ്രിഡ് താരങ്ങളെ നല്ല രീതിയിൽ പ്രകോപിപ്പിക്കുകയും ചെയ്‌തിരുന്നു. മത്സരത്തിനിടയിൽ റയൽ മാഡ്രിഡിന്റെ പ്രതിരോധതാരമായ അന്റോണിയോ റുഡിഗറുടെ കവിളത്തു പിടിച്ച് ചിരിപ്പിക്കാൻ ശ്രമിക്കുന്നത് പോലെയൊരു ബലപ്രയോഗം നടത്തിയ താരം ഇടക്കു വെച്ചൊരു സംഘർഷത്തിനിടയിൽ വിനീഷ്യസിനെ തള്ളി മാറ്റുന്നതും കണ്ടു.

    അതേസമയം മത്സരത്തിനു ശേഷം റാമോസിനെക്കുറിച്ച് ട്രോളുകൾക്ക് യാതൊരു കുറവുമില്ല. ഇന്നലത്തെ മത്സരത്തോടെ റാമോസ് ബാഴ്‌സലോണയുടെ ഇതിഹാസതാരമായി മാറിയെന്നാണ് ആരാധകർ തമാശരൂപത്തിൽ പറയുന്നത്. ബാഴ്‌സലോണക്കെതിരെ നടന്ന മത്സരത്തിൽ സെൽഫ് ഗോൾ അടിച്ചതും ഗാവിയെ സ്നേഹത്തോടെ പുണർന്ന് സംസാരിച്ചതുമെല്ലാമാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. രണ്ടു സീസൺ മെസിയുടെ കൂടെ കളിച്ചതിന്റെ മാറ്റമാണിതെന്നും ആരാധകർ പറയുന്നു.

  8. അർജന്റീന താരത്തിന് ആവശ്യക്കാർ വർധിക്കുന്നു, റയലും ബാഴ്‌സയും തമ്മിൽ പോരാട്ടം

    Leave a Comment

    റിവർപ്ലേറ്റിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ ജൂലിയൻ അൽവാരസ് കഴിഞ്ഞ ലോകകപ്പിലാണ് ഹീറോ ആകുന്നത്. ലൗറ്റാറോ മാർട്ടിനസ് മോശം ഫോമിലേക്ക് വീണതോടെ ലഭിച്ച അവസരം താരം കൃത്യമായി മുതലെടുത്തു. നാല് ഗോളുകൾ നേടി അർജന്റീനയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കു വഹിക്കാനും താരത്തിനായി. ലോകകപ്പിന് ശേഷം അർജന്റീന ആരാധകരുടെ പ്രിയതാരമായി മാറാൻ അൽവാരസിനു കഴിഞ്ഞു.

    മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറവാണെങ്കിലും മികച്ച പ്രകടനം നടത്താൻ അൽവാരസിനു കഴിഞ്ഞിരുന്നു. ഈ സീസണിൽ ടീമിന്റെ പ്രധാനതാരമായി മാറാനും അൽവാരസിനു കഴിഞ്ഞു. സ്‌ട്രൈക്കറായാണ് കളിക്കുന്നതെങ്കിലും ഒരേസമയം ഗോളുകൾ നേടാനും അവസരങ്ങൾ ഒരുക്കി നൽകാനും താരത്തിന് കഴിയുന്നുണ്ട്. സെറ്റ് പീസുകൾ എടുക്കുന്നതിലും മികവ് കാണിക്കുന്ന താരത്തിന്റെ വർക്ക് റേറ്റും അവിശ്വസനീയമായ രീതിയിലാണ്.

    ക്ലബിനും രാജ്യത്തിനും വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരത്തിനായി ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സ്‌പാനിഷ്‌ ക്ളബുകളായ ബാഴ്‌സലോണയും റയൽ മാഡ്രിഡും താരത്തിന് വേണ്ടി സജീവമായ ശ്രമങ്ങളാണ് നടത്തുന്നത്. ഹാലാൻഡ് ടീമിലുള്ളതിനാൽ മാഞ്ചസ്റ്റർ സിറ്റിയിൽ സജീവമായ പരിഗണന ലഭിക്കാത്ത താരം ഓഫർ പരിഗണിക്കാനുള്ള സാധ്യതയുണ്ട്. സ്‌പാനിഷ്‌ ഫുട്ബോൾ താരത്തിന് ചേരുമെന്നതിലും സംശയമില്ല.

    എന്നാൽ ഈ ക്ലബുകൾക്ക് താത്പര്യമുണ്ടെങ്കിലും അൽവാരസിനെ സ്വന്തമാക്കുക ബുദ്ധിമുട്ടു തന്നെയാകും. 2028 വരെ മാഞ്ചസ്റ്റർ സിറ്റിയുമായി കരാറുള്ള താരത്തിന് റിലീസിംഗ് ക്ലോസ് പോലുമില്ലാത്തതിനാൽ മാഞ്ചസ്റ്റർ സിറ്റിയുടെ അനുമതിയില്ലാതെ സ്വന്തമാക്കുക പ്രയാസമാണ്. നിലവിൽ താരത്തെ വലിയ തുക നൽകി സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിയുമെങ്കിലും സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണയെ സംബന്ധിച്ച് അത് വലിയൊരു ബുദ്ധിമുട്ട് തന്നെയാണ്.

  9. ആറു മത്സരങ്ങളിൽ ആറു ഗോളുകൾ, റയൽ മാഡ്രിഡിന്റെ രക്ഷകനായി ബെല്ലിങ്ങ്ഹാം

    Leave a Comment

    സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് നടത്തിയ ഏറ്റവും വലിയ സൈനിങായിരുന്നു ഇംഗ്ലണ്ട് മധ്യനിര താരമായ ജൂഡ് ബെല്ലിങ്‌ഹാമിന്റേത്. നൂറു മില്യണിലധികം നൽകി റയൽ മാഡ്രിഡ് സ്വന്തമാക്കിയ താരം അതിന്റെ മൂല്യം കളിക്കളത്തിൽ കാണിക്കുന്നുണ്ട്. ഇതുവരെ ആറു മത്സരങ്ങൾ റയൽ മാഡ്രിഡിനായി കളിച്ച താരം ആറു ഗോളുകളാണ് നേടിയിരിക്കുന്നത്. മധ്യനിരയിൽ കളിക്കുന്ന താരം നേടിയതിൽ പലതും നിർണായകമായ ഗോളുകളായിരുന്നു.

    കഴിഞ്ഞ ദിവസം യൂണിയൻ ബെർലിനെതിരെ നടന്ന മത്സരത്തിൽ ഗോൾ കണ്ടെത്താൻ റയൽ മാഡ്രിഡ് വളരെയധികം ബുദ്ധിമുട്ടുകയുണ്ടായി. യൂണിയൻ ബെർലിൻ കടുത്ത പ്രതിരോധത്തിലേക്ക് വലിഞ്ഞ മത്സരത്തിൽ പന്തടക്കത്തിലും ഷോട്ടുകളുടെ എന്നതിലുമെല്ലാം റയൽ മാഡ്രിഡ് ആധിപത്യം പുലർത്തിയെങ്കിലും ഗോൾ ഒഴിഞ്ഞു നിന്നു. ഒടുവിൽ തൊണ്ണൂറ്റിനാലാം മിനുട്ടിൽ ജൂഡ് ബെല്ലിങ്ങ്ഹാം നേടിയ ഗോളിലാണ് ലോസ് ബ്ലാങ്കോസ് സ്വന്തം മൈതാനത്ത് വിജയം സ്വന്തമാക്കിയത്.

    ഇതാദ്യമായല്ല നിർണായകമായ ഗോളുകൾ ബെല്ലിങ്ങ്ഹാം നേടുന്നത്. ഗെറ്റാഫെക്കെതിരെ നടന്ന ലാ ലിഗ മത്സരം സമനിലയിലേക്ക് പോകുമെന്നിരിക്കെ ഇഞ്ചുറി ടൈമിൽ ഗോൾ നേടിയ ബെല്ലിങ്ങ്ഹാം ടീമിനെ വിജയത്തിലേക്ക് നയിച്ചു. സെൽറ്റ വിഗോക്കെതിരെ എൺപത്തിയൊന്നാം മിനുട്ടിലാണ് ഇംഗ്ലീഷ് താരം വിജയഗോൾ നേടുന്നത്. അൽമേരിയക്കെതിരെ റയൽ വിജയിച്ചപ്പോൾ നേടിയ ഗോളുകളിലെല്ലാം താരത്തിന് പങ്കുണ്ടായിരുന്നു. അങ്ങിനെ റയൽ മാഡ്രിഡിന് ഏറ്റവുമധികം ആവശ്യമുള്ള സമയത്താണ് താരം ഗോളുകളുമായി എത്തുന്നത്.

    ഈ സീസണിൽ ആറു മത്സരം കളിച്ചപ്പോൾ തന്നെ റയൽ മാഡ്രിഡ് ആരാധകരുടെ ഹൃദയം കവരാൻ ബെല്ലിങ്‌ഹാമിന്‌ കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ മികവിൽ ഇതുവരെയുള്ള മത്സരങ്ങളില്ലാം റയൽ മാഡ്രിഡ് വിജയവും സ്വന്തമാക്കി. വെറും ഇരുപതു വയസുള്ളപ്പോൾ തന്നെ റയൽ മാഡ്രിഡിന്റെ മുഖമായി മാറാൻ താരത്തിന് കഴിഞ്ഞു. റയലിന്റെ മധ്യനിരയിൽ ഒരുപാട് കാലം സ്ഥാനമുറപ്പിക്കാൻ തനിക്ക് കഴിയുമെന്ന് താരത്തിന്റെ പ്രകടനം വ്യക്തമാക്കുന്നു.

  10. വിജയം റയൽ മാഡ്രിഡിനെങ്കിലും മിന്നിത്തിളങ്ങിയത് ജാപ്പനീസ് മെസി, തിരികെയെത്തിക്കുമോ റയൽ മാഡ്രിഡ്

    Leave a Comment

    റയൽ മാഡ്രിഡും റയൽ സോസിഡാഡും തമ്മിൽ ഇന്നലെ നടന്ന ലീഗ് മത്സരത്തിൽ റയൽ സോസിഡാഡാണ് ആധിപത്യം പുലർത്തി ആദ്യത്തെ ഗോൾ നേടിയതെങ്കിലും മത്സരത്തിൽ തിരിച്ചുവരവ് നടത്തി വിജയം സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് മത്സരത്തിൽ വിജയം നേടി ഈ സീസണിൽ അജയ്യരായി മുന്നോട്ടു പോകുന്നത്.

    അതേസമയം റയൽ മാഡ്രിഡാണ് വിജയം സ്വന്തമാക്കിയതെങ്കിലും മത്സരത്തിൽ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയത് റയൽ സോസിഡാഡ് താരമായ ടാകെഫുസെ കുബോയാണ്. റയൽ മാഡ്രിഡിൽ അവസരങ്ങൾ ഇല്ലാത്തതിനാൽ റയൽ സോസിഡാഡിലേക്ക് ചേക്കേറിയ ജാപ്പനീസ് താരം മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് നടത്തിയതെങ്കിലും ടീമിന് വിജയം സ്വന്തമാക്കി നൽകാൻ കഴിഞ്ഞില്ല.

    മത്സരത്തിൽ ആദ്യത്തെ ഗോളിന് വഴിയൊരുക്കിയ കുബോ ഒരു ഗോൾ നേടുകയും ചെയ്‌തിരുന്നു. എന്നാൽ തന്റെ സഹതാരം ഓഫ്‌സൈഡ് പൊസിഷനിൽ നിന്ന് റഫറിയുടെ കാഴ്‌ച മറച്ചതിനാൽ അത് ഓഫ്‌സൈഡായി മാറുകയാണുണ്ടായത്. ആ ഗോൾ അനുവദിച്ചിരുന്നെങ്കിൽ മത്സരത്തിന്റെ ഗതി തന്നെ മാറുമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

    അതിനു പുറമെ ടോണി ക്രൂസിനെ നാണം കെടുത്തിയ നട്ട്മേഗും താരത്തിന്റെ വകയായി ഉണ്ടായിരുന്നു. ബാഴ്‌സലോണ ലാ മാസിയ അക്കാദമിയിലായിരുന്ന കുബോയെ കരാർ അവസാനിച്ചപ്പോൾ റയൽ മാഡ്രിഡ് സ്വന്തമാക്കുകയായിരുന്നു. പ്രതിഭയുണ്ടെങ്കിലും താരത്തിന് ലോസ് ബ്ലാങ്കോസിൽ ഒരു പ്രധാന മത്സരം പോലും കളിക്കാൻ കഴിഞ്ഞിട്ടില്ല. ഇതേത്തുടർന്നാണ് താരം ടീം വിട്ടത്.

    എന്നാൽ കുബോയെ വീണ്ടും ടീമിലെത്തിക്കാൻ റയൽ മാഡ്രിഡിന് അവസരമുണ്ട്. താരത്തെ ഭാവിയിൽ വിൽക്കുമ്പോൾ ലഭിക്കുന്ന തുകയുടെ പകുതി റയൽ മാഡ്രിഡിന് അവകാശപ്പെട്ടതാണ്. അതുകൊണ്ടു തന്നെ അറുപതു മില്യൺ യൂറോ റിലീസിംഗ് ക്ലോസുള്ള താരത്തിനെ മുപ്പതു മില്യൺ നൽകിയാൽ സ്വന്തമാക്കാൻ റയലിന് കഴിയും. എന്നാൽ അതിനു ലോസ് ബ്ലാങ്കോസ് മുതിരുമോയെന്നാണ് അറിയേണ്ടത്.