Tag Archive: Nations League

  1. നൂറാം ഗോളിനായി ഇന്നു ക്രിസ്ത്യാനോ ഇറങ്ങുന്നു, നേഷൻസ് ലീഗിൽ ഇന്നു വമ്പന്മാർ കൊമ്പുകോർക്കുന്നു

    Leave a Comment

    യുവേഫ നേഷൻസ് ലീഗിൽ ഇന്നു നടക്കാനിരിക്കുന്ന പോരാട്ടങ്ങളിൽ കരുത്തരായ പോർച്ചുഗൽ സ്വീഡനെ നേരിടും. രാത്രി ഇന്ത്യൻ സമയം 12:15 നാണ് മത്സരം. സ്വീഡനിലെ ഫ്രണ്ട്സ് അരീനയിലായിരിക്കും മത്സരം അരങ്ങേറുക. സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ തിരിച്ചുവരവാണ് ഇന്നത്തെ മത്സരത്തിലെ പ്രധാന ആകർഷണം. ക്രിസ്ത്യാനോയുടെ അന്താരാഷ്ട്രമത്സരത്തിലെ നൂറാം ഗോൾ ഇന്ന് പിറക്കുമോയെന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.

    കഴിഞ്ഞ മത്സരത്തിൽ കാലിനു അണുബാധ മൂലം ക്രിസ്ത്യാനോക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. ഇന്നത്തെ മത്സരത്തിലും താരത്തിന് കളിക്കാൻ സാധിക്കില്ലെന്നു അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും ഇന്ന് താരം പോർച്ചുഗലിനായി കളിക്കളത്തിലിറങ്ങുമെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ. താരത്തിന്റെ പോർച്ചുഗൽ ജേഴ്സിയിലുള്ള നൂറാം ഗോൾ ഇന്ന് പിറക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

    പോർച്ചുഗലിനെ കൂടാതെ മറ്റുചില യൂറോപ്യൻ വമ്പൻമാരും നേഷൻസ് ലീഗിൽ കളിക്കാനിറങ്ങുന്നുണ്ട്. കറുത്തകുതിരകളായ ബെൽജിയം ഐസ്ലാന്റിനെ നേരിടും. സൂപ്പർ താരങ്ങളായ ഈഡൻ ഹസാർഡ്, ലുക്കാക്കു എന്നിവരും കളത്തിലിറങ്ങിയേക്കും. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട് ഡെന്മാർക്കുമായും കൊമ്പുകോർക്കും. ഹാരി കെയ്ൻ, സാഞ്ചോ, സ്റ്റെർലിംഗ് എന്നിവർ കളത്തിലിറങ്ങും.

    കൂടാതെ മറ്റൊരു സൂപ്പർ പോരാട്ടം ഇന്ന് നടക്കുന്നുണ്ട്. കഴിഞ്ഞ വേൾഡ് കപ്പ് ഫൈനലാണ് പുനരാവിഷ്കരിക്കപ്പെടുന്നത്. ഫ്രാൻസും ക്രോയേഷ്യയും തമ്മിലാണ് ഏറ്റുമുട്ടുന്നത്. സൂപ്പർ താരം ഗ്രീസ്‌മാൻ കളത്തിലിറങ്ങുമ്പോൾ കോവിഡ് മൂലം എംബാപ്പെയെ ഫ്രാൻസ് സ്‌ക്വാഡിൽ നിന്നും ഒഴിവാക്കി. എന്നാൽ ക്രോയേഷ്യൻ നിരയിൽ മോഡ്രിച്, റാക്കിറ്റിച്ച് എന്നിവർ കളിച്ചേക്കില്ല. എല്ലാ മത്സരങ്ങളും രാത്രി 12:15 നാണ് ആരംഭിക്കുന്നത്.

  2. 100ാം ഗോളിന് ഇനിയും കാത്തിരിക്കണം, റോണോ പോര്‍ച്ചുഗലിനായി കളിക്കില്ല

    Leave a Comment

    സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ആരാധകർക്ക് നിരാശയുണർത്തുന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്. അന്താരാഷ്ട്രമത്സരങ്ങളിൽ നൂറാം ഗോളുകളെന്ന നാഴികക്കല്ലിനടുത്തെത്തി നിൽക്കുകയാണ് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്ത്യാനോ. എന്നാൽ കാലിലെ അണുബാധമൂല യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗലിന്റെ രണ്ട് മത്സരങ്ങൾ റൊണാൾഡോക്ക് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

    വലതു കാലിലെ ഇൻഫെക്ഷൻ മൂലം വ്യാഴാഴ്ച്ച താരം പരിശീലനത്തിന് എത്താനായില്ലെന്നു പോർച്ചുഗൽ എഫ്എ സ്ഥിരീകരിച്ചിരുന്നു. എന്നിരുന്നാലും എത്ര മത്സരങ്ങൾ നഷ്ടമാവുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മറിച്ച് താരത്തിന്റെ പരിക്കിന്റെ സ്ഥിതിഗതികൾ ദിവസേന പരിശോധിച്ചതിന് ശേഷം അറിയിച്ചേക്കും. എന്നാൽ സൂപ്പർ താരത്തിന് ആദ്യ മത്സരം നഷ്ടമാവുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    ക്രോയേഷ്യ, സ്വീഡൻ എന്നിവരാണ് പോർച്ചുഗലിന്റെ യുവേഫ നേഷൻസ് ലീഗിലെ എതിരാളികൾ. സെപ്റ്റംബർ ആറാം തിയ്യതി ക്രോയേഷ്യക്കെതിരെയും ഒമ്പതാം തിയ്യതി സ്വീഡനുമെതിരെയാണ് പോർച്ചുഗലിനു മത്സരങ്ങൾ. കഴിഞ്ഞ നവംബറിൽ ലക്‌സംബർഗിനെതിരെ താരം തന്റെ 99-ാം ഗോൾ നേടിയിരുന്നു. താരത്തിന്റെ പരിക്കിനെ സംബന്ധിച്ചു വിവരങ്ങൾ യുവന്റസ് പോർച്ചുഗീസ് അധികൃതരോട് തിരക്കിയിട്ടുണ്ട്.

    മുപ്പത്തിയഞ്ചുകാരനായ താരം സെപ്റ്റംബർ ഇരുപതിന് യുവന്റസിനൊപ്പം പുതിയ സീസണിനുള്ള ഒരുക്കത്തിലാണ്. താരം എത്രയും പെട്ടന്ന് തന്നെ കളത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആന്ദ്രെ പിർലോ. ഏതായാലും വരും ദിവസങ്ങളിൽ താരത്തിന്റെ പരിക്കിന്റെ കൂടുതൽ വ്യക്തമായ വിവരങ്ങൾ ലഭ്യമായേക്കും.

  3. നേഷൻസ് ലീഗ്‌ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും, സ്പെയിനും ജർമനിയും നേർക്കുനേർ.

    Leave a Comment

    കാലങ്ങൾക്കു ശേഷം യൂറോപ്പിൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഇന്ന് ആരംഭമാവുകയാണ്. കോവിഡ് മഹാമാരിമൂലം കോപ്പ അമേരിക്കയും യൂറോ കപ്പും മുടങ്ങിയെങ്കിലും യുവേഫ നേഷൻസ് ലീഗ് മുടക്കം വരാതെ നടത്താനൊരുങ്ങുകയാണ്. യൂറോപ്പിലെ വമ്പൻമാരായ ജർമനിയും സ്പെയിനും ഇന്ന് കൊമ്പ് കോർക്കും.

    യുവപ്രതിഭകളുമായി കടന്നുവരുന്ന ലൂയിസ് എൻറികെയുടെ സ്പെയിനും മറുഭാഗത്ത് താരസമ്പന്നമായ നിരയുമായി കടന്നുവരുന്ന ജോക്കിം ലോയുടെ ജർമ്മൻ പടയുമാണ് കൊമ്പുകോർക്കുന്നത്. ഗ്രൂപ്പ്‌ നാലിലെ നടക്കുന്ന ആദ്യറൗണ്ട് മത്സരമാണിത്. ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ടിൽ വെച്ചാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ സമയം 12:15 നാണ് മത്സരം.

    ചാമ്പ്യൻസ് ലീഗിൽ പങ്കെടുത്ത ബയേൺ മ്യൂണിക്, ലൈപ്സിഗ് താരങ്ങൾക്ക് ജോകിം ലോ വിശ്രമം നൽകിയിട്ടുണ്ട്. അതിനാൽ മാനുവൽ ന്യൂയർ, ഗോറെട്സ്ക്ക, കിമ്മിച്ച്, സെർജി ഗ്നാബ്രി എന്നീ സൂപ്പർ താരങ്ങൾ ജർമ്മനിക്ക് വേണ്ടി കളിച്ചേക്കില്ല. മറുഭാഗത്ത് റാമോസ്, ബുസ്ക്കെറ്റ്സ് എന്നീ പരിചയസമ്പന്നരായ താരങ്ങളുടെ നേതൃത്വത്തിലായിരിക്കും സ്പെയിൻ കളത്തിലിറങ്ങുക.

    ആകെ ഇരുപത്തിമൂന്ന് തവണ ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഒമ്പതു തവണ വിജയം ജർമനിക്കും ഏഴ് തവണ വിജയം സ്പെയിനിനുമായിരുന്നു. ഈ മത്സരങ്ങളിൽ നിന്നായി 29 ഗോളുകൾ ജർമനി നേടിയപ്പോൾ സ്പെയിൻ നേടിയത് 24 ഗോളുകളാണ്. അവസാന മൂന്ന് മത്സരങ്ങളിൽ രണ്ടിലും സ്പെയിൻ ജയം നേടിയപ്പോൾ ഒരു മത്സരം സമനിലയിൽ കലാശിച്ചു. ഇരുടീമുകളെയും കൂടാതെ സ്വിറ്റ്സർലാന്റ്, ഉക്രൈൻ എന്നിവരാണ് ഗ്രൂപ്പ്‌ നാലിൽ ഉള്ളത്.