Tag Archive: Manchester City

  1. മിന്നുന്ന പ്രകടനവുമായി അൽവാരസ്, ചാമ്പ്യൻസ് ലീഗിൽ മറ്റാർക്കും സ്വന്തമാക്കാനാകാതെ നേട്ടം

    Leave a Comment

    ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ എഫ്‌സി കോപ്പൻഹേഗനെതിരെ ഇന്നലെ മികച്ച വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ഇന്നലത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയതോടെ രണ്ടു പാദങ്ങളിലുമായി രണ്ടിനെതിരെ ആറു ഗോളുകളുടെ വിജയവുമായാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി അടുത്ത റൗണ്ടിലേക്ക് കുതിച്ചത്.

    മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിൽ മിന്നുന്ന പ്രകടനം നടത്തിയത് അർജന്റീനയുടെ ലോകകപ്പ് ഹീറോയായ ഹൂലിയൻ അൽവാരസാണ്. ഇന്നലെ നടന്ന മത്സരത്തിൽ പത്ത് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ഒരു ഗോളും അസിസ്റ്റും ടീമിനായി താരം സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ആദ്യ പത്ത് മിനുട്ടിൽ തന്നെ ഒരു ഗോളും അസിസ്റ്റും നേടുന്നത്.

    മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു ഗോൾ നേടിയത് ഹാലാണ്ടായിരുന്നു. എന്തായാലും ഇന്നലത്തെ പ്രകടനത്തോടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് അൽവാരസ് സ്വന്തമാക്കിയിരിക്കുന്നത്. രണ്ടു മത്സരത്തിൽ മാത്രമേ താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.

    ഈ സീസണിൽ പ്രീമിയർ ലീഗിലും എട്ടു ഗോളും എട്ട് അസിസ്റ്റും അൽവാരസ് സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ ഈ പ്രകടനം അർജന്റീന ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി മിന്നുന്ന പ്രകടനം നടത്തി കിരീടം സ്വന്തമാക്കി നൽകിയ താരം കോപ്പ അമേരിക്കയിൽ അതാവർത്തിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

  2. മാഞ്ചസ്റ്റർ സിറ്റിയെ നാലാം സ്ഥാനത്തേക്ക് വീഴ്ത്തിയ എമറിപ്പട, പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലയുടെ കുതിപ്പ്

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സീസണിൽ അപ്രതീക്ഷിതമായ കുതിപ്പാണ് ആസ്റ്റൺ വില്ല നടത്തുന്നത്. യൂറോപ്പിലെ വിവിധ ക്ലബുകളെ പരിശീലിപ്പിച്ച് വളരെയധികം പരിചയസമ്പത്തുള്ള ഉനെ എമറി മാനേജരായി എത്തിയതിനു ശേഷം മികച്ച പ്രകടനം നടത്തി പടിപടിയായി ഉയർന്നു വരുന്ന ആസ്റ്റൺ വില്ല കഴിഞ്ഞ ദിവസം കീഴടക്കിയത് നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെയാണ്.

    ആസ്റ്റൺ വില്ലയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒരു ഗോളിന് മാത്രമാണ് വിജയിച്ചതെങ്കിലും മത്സരത്തിൽ വില്ലയുടെ സമ്പൂർണാധിപത്യമാണ് നടന്നത്. ഇരുപത്തിരണ്ടു ഷോട്ടുകൾ ആസ്റ്റൺ വില്ല ഉതിർത്തപ്പോൾ ആക്രമണഫുട്ബോൾ കളിക്കുന്നതിൽ പേരുകേട്ട ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി രണ്ടേ രണ്ടു ഷോട്ടുകൾ മാത്രമേ അടിച്ചുള്ളൂ. ഇതിൽ നിന്ന് തന്നെ ആസ്റ്റൺ വില്ല സ്വന്തം മൈതാനത്ത് നടത്തിയ പ്രകടനം എത്ര മികച്ചതാണെന്ന് വ്യക്തമാണ്.

    മത്സരത്തിൽ നിരവധി ഗംഭീര അവസരങ്ങൾ ആസ്റ്റൺ വില്ലക്ക് ലഭിച്ചെങ്കിലും അതൊന്നും കൃത്യമായി മുതലെടുക്കാൻ കഴിഞ്ഞില്ല. അതിനു പുറമെ മാഞ്ചസ്റ്റർ സിറ്റി ഗോൾകീപ്പർ എഡേഴ്‌സനും മത്സരത്തിൽ മികച്ച പ്രകടനം നടത്തി. എഴുപത്തിനാലാം മിനുട്ടിൽ ലിയോൺ ബെയ്‌ലിയാണ് ആസ്റ്റൺ വില്ലയുടെ വിജയഗോൾ നേടുന്നത്. ആദ്യപകുതിയിൽ ഹാലാൻഡ് രണ്ടു ഷോട്ടുകൾ ഉതിർത്തെങ്കിലും അതെല്ലാം എമിലിയാണോ മാർട്ടിനസ് രക്ഷപ്പെടുത്തി.

    മത്സരത്തിലെ വിജയത്തോടെ ആസ്റ്റൺ വില്ല ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയെ മറികടന്ന് മൂന്നാം സ്ഥാനത്തേക്ക് മുന്നേറി. വില്ലക്ക് മുപ്പത്തിരണ്ട് പോയിന്റുള്ളപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് മുപ്പതു പോയിന്റാണുള്ളത്. ആഴ്‌സണൽ മുപ്പത്തിയാറു പോയിന്റുമായി ഒന്നാമത് നിൽക്കുമ്പോൾ ലിവർപൂൾ മുപ്പത്തിനാല് പോയിന്റുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്നു. വില്ലയുടെ അടുത്ത മത്സരം ആഴ്‌സണലിനെതിരെയാണ്.

  3. മാഞ്ചസ്റ്റർ സിറ്റി വിജയിക്കാതിരിക്കാൻ കൊലച്ചതി ചെയ്‌ത്‌ റഫറി, അവിശ്വസനീയ സംഭവങ്ങൾ

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയും ടോട്ടനം ഹോസ്പേറും തമ്മിൽ നടന്ന മത്സരത്തിൽ നടന്ന മത്സരത്തിൽ ഉണ്ടായത് അവിശ്വസനീയമായ സംഭവങ്ങൾ. ആവേശം നൽകിയ മത്സരത്തിൽ രണ്ടു ടീമുകളും മൂന്നു വീതം ഗോളുകൾ അടിച്ച് സമനിലയിൽ പിരിയുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ അവസാന മിനുട്ടിൽ വിജയഗോൾ നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് മികച്ചൊരു അവസരം ലഭിച്ചെങ്കിലും റഫറിയുടെ ഇടപെടൽ അതില്ലാതാക്കി.

    മത്സരത്തിന്റെ തൊണ്ണൂറാം മിനുട്ടിലാണ് ടോട്ടനം സമനില ഗോൾ നേടിയത്. അതിനു ശേഷം ഇഞ്ചുറി ടൈമിൽ മാഞ്ചസ്റ്റർ സിറ്റി നടത്തിയ പ്രത്യാക്രമണം ഗോളായി മാറാൻ എല്ലാ സാധ്യതയും ഉണ്ടായിരുന്നു. പന്ത് സ്വീകരിച്ച ഹാലാൻഡ് ഫൗൾ ചെയ്യപ്പെട്ടെങ്കിലും അതിനു പിന്നാലെ അത് ഗ്രിലിഷിനു കൈമാറി. ഗ്രീലിഷ് ടോട്ടനം താരങ്ങളെ പിന്നിലാക്കി ഒറ്റക്ക് മുന്നേറുന്ന സമയത്താണ് റഫറി ഫൗളിനുള്ള വിസിൽ മുഴക്കിയത്.

    റഫറി എടുത്ത തീരുമാനം തീർത്തും സംശയം ജനിപ്പിക്കുന്ന ഒന്നായിരുന്നു. ഹാലാൻഡ് ആദ്യം ഫൗൾ ചെയ്യപ്പെട്ടപ്പോൾ വിസിൽ മുഴക്കാതിരുന്ന റഫറി കളി തുടരാനുള്ള ആംഗ്യമാണ്‌ കാണിച്ചത്. എന്നാൽ ഹാലാൻഡ് പന്ത് ഗ്രീലിഷിനു കൈമാറി അത് തീർച്ചയായും ഗോളായി മാറാനുള്ള ഒരു മുന്നേറ്റമായി മാറിയപ്പോൾ ഉടനെ തന്നെ റഫറി ഫൗൾ അനുവദിച്ചു വിസിൽ മുഴക്കി മത്സരം നിർത്തി. അവിശ്വസനീയമായ ഒരു തീരുമാനം തന്നെയായിരുന്നു അത്.

    റഫറിയുടെ തീരുമാനത്തോട് അതിരൂക്ഷമായാണ് ഹാലാൻഡ് പ്രതികരിച്ചത്. അതിനു താരത്തിനെതിരെ നടപടി ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. മത്സരത്തിന് ശേഷം പെപ് ഗ്വാർഡിയോളയും റഫറിക്കെതിരെ പരാമർശം നടത്തിയിരുന്നു. എന്തായാലും മത്സരത്തിൽ വിജയം കൈവിട്ട മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് വീണിട്ടുണ്ട്.

  4. ചെൽസിയുടെ ഉദയം പ്രീമിയർ ലീഗ് കാണും, മുന്നറിയിപ്പുമായി പെപ് ഗ്വാർഡിയോള

    Leave a Comment

    ഇംഗ്ലീഷ് പ്രീമിയർ ലീഗ് സമീപകാലത്ത് കണ്ട ഏറ്റവും മികച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്നത്. തങ്ങളുടെ മൈതാനത്ത് കളിക്കാനെത്തിയ കഴിഞ്ഞ സീസണിലെ പ്രീമിയർ ലീഗ് ജേതാക്കളെ ഒട്ടും പേടിക്കാതെ കളിച്ച ചെൽസി യുവനിര മത്സരത്തിൽ സമനില നേടിയെടുത്തു. രണ്ടു ടീമുകളും ആക്രമണ ഫുട്ബോൾ കളിച്ച മത്സരത്തിൽ നാല് ഗോളുകൾ വീതമാണ് ടീമുകൾ നേടിയത്. ഇഞ്ചുറി ടൈമിലാണ് ചെൽസിയുടെ സമനിലഗോൾ പിറന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

    മത്സരത്തിന് ശേഷം ചെൽസിയെ വളരെയധികം പ്രശംസിച്ചാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകനായ പെപ് ഗ്വാർഡിയോള സംസാരിച്ചത്. ചെൽസി അപകടകാരികളായ ടീമാണെന്നു പറഞ്ഞ മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ ഭാവിയിൽ അവർ കരുത്തുറ്റ ഒരു സംഘമായി മാറുമെന്നു പറഞ്ഞു. ലിവർപൂൾ, ആഴ്‌സണൽ ടീമുകൾക്കെതിരെ അവർ മികച്ച പ്രകടനം നടത്തിയതും സമനില നേടിയതും അതിന്റെ തെളിവാണെന്നാണ് അദ്ദേഹം പറയുന്നത്. പ്രീമിയർ ലീഗിലെ ശക്തികേന്ദ്രമാകാനുള്ള ചെൽസിയുടെ പദ്ധതികൾ ശരിയായ ദിശയിലാണെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

    അതേസമയം മത്സരത്തിൽ ഇഞ്ചുറി ടൈമിൽ വഴങ്ങിയ ഗോളിൽ സമനില വഴങ്ങേണ്ടി വന്നെങ്കിലും പെപ് ഗ്വാർഡിയോള ഒട്ടും നിരാശനല്ല. ഇന്റർനാഷണൽ ബ്രേക്കിലേക്ക് ടീം പോകുന്നത് പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായിട്ടാണെന്നത് സന്തോഷം നൽകുന്ന കാര്യമാണെന്നാണ് അദ്ദേഹം പറയുന്നത്. ചാമ്പ്യൻസ് ലീഗിൽ ടീം പ്രീ ക്വാർട്ടർ സ്ഥാനം ഉറപ്പിച്ചതും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്റർനാഷണൽ ബ്രേക്ക് കഴിഞ്ഞാൽ മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത എതിരാളികൾ ലിവർപൂളാണ്.

    അതേസമയം ചെൽസിയുടെ പ്രകടനം ആരാധകർക്ക് വളരെയധികം പ്രതീക്ഷ നൽകുന്നതാണ്. കഴിഞ്ഞ സീസണിൽ ഒരുപാട് തിരിച്ചടികൾ നേരിട്ട ക്ലബ് ഇനി മുതൽ ശരിയായ ദിശയിലൂടെ മുന്നോട്ടു പോയി പഴയ പ്രതാപം തിരിച്ചെടുക്കുമെന്ന് ഏവരും കരുതുന്നു. യുവതാരങ്ങളുടെ പരിചയക്കുറവ് ചില മത്സരങ്ങളിൽ തിരിച്ചടി നൽകാറുണ്ടെങ്കിലും അടുത്ത സീസണാകുമ്പോഴേക്കും മികച്ചൊരു സ്‌ക്വാഡായി അവരെ പോച്ചട്ടിനോ മാറ്റിയെടുക്കുമെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

  5. പരിക്കുകളും അൽവാരസിന്റെ മിന്നും ഫോമും, ഡി ബ്രൂയ്നെ മാഞ്ചസ്റ്റർ സിറ്റി കൈവിട്ടേക്കും

    Leave a Comment

    2015ൽ ജർമൻ ക്ലബായ വോൾഫ്‌സ്ബർഗിൽ നിന്നും മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയതിനു ശേഷം ടീമിന്റെ നട്ടെല്ലാണ് ബെൽജിയൻ താരമായ കെവിൻ ഡി ബ്രൂയ്ൻ. ചെൽസി ഒഴിവാക്കിയതിനു ശേഷം പ്രീമിയർ ലീഗിലേക്ക് തിരിച്ചു വന്ന ഡി ബ്രൂയ്ൻ തന്നെ ഒഴിവാക്കിയതിൽ ചെൽസിക്ക് തീർച്ചയായും കുറ്റബോധം ഉണ്ടാക്കുന്ന തരത്തിലാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിച്ചത്. പ്രീമിയർ ലീഗിൽ ഇക്കാലയളവിൽ കളിച്ച ഏറ്റവും മികച്ച പ്ലേമേക്കർമാരിൽ ഒരാളായി മാറാൻ താരത്തിനായി.

    എന്നാൽ മാഞ്ചസ്റ്റർ സിറ്റിയിൽ കെവിൻ ഡി ബ്രൂയ്ൻ ഒരുപാട് കാലം തുടരില്ലെന്നാണ് നിലവിൽ റിപ്പോർട്ടുകൾ പുറത്തു വരുന്നത്. 2025 വരെയാണ് നിലവിൽ ഇംഗ്ലീഷ് ക്ലബുമായി താരത്തിന് കരാറുള്ളത്. അത് പുതുക്കാൻ താരത്തിനും ക്ലബിനും താൽപര്യമുണ്ടെങ്കിലും അക്കാര്യത്തിൽ ഉടനെയൊരു തീരുമാനം സിറ്റി എടുക്കില്ലെന്നാണ് റിപ്പോർട്ടുകൾ. കരാർ അവസാനിക്കുന്നതിന്റെ പന്ത്രണ്ടു മാസത്തിന്റെ ഉള്ളിൽ മാത്രമേ ഇക്കാര്യത്തിൽ ഇംഗ്ലീഷ് ക്ലബ് തീരുമാനമെടുക്കുകയുള്ളൂ.

    ഡി ബ്രൂയ്‌ന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് സംശയങ്ങളുള്ളത് പരിക്ക് കാരണമാണ്. ഓഗസ്റ്റിൽ സംഭവിച്ച പരിക്ക് കാരണം താരത്തിനു ഡിസംബർ വരെ നഷ്‌ടമാകും എന്നുറപ്പാണ്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും താരത്തിന് പരിക്ക് പറ്റിയിരുന്നു. അതെ പരിക്കാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. നിരന്തരം പരിക്ക് പറ്റുന്ന സാഹചര്യത്തെ മാഞ്ചസ്റ്റർ സിറ്റി വളരെ ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്.

    കരാർ അവസാനിക്കുന്ന കാലയളവിൽ ഡി ബ്രൂയ്നു തുടർച്ചയായ പരിക്കുകൾ ഉണ്ടായാൽ താരത്തെ ഒഴിവാക്കുന്ന കാര്യം മാഞ്ചസ്റ്റർ സിറ്റി പരിഗണിച്ചേക്കും. നിലവിൽ പുറത്തിരിക്കുന്ന കെവിൻ ഡി ബ്രൂയ്നു പകരം അൽവാരസാണ് ആ പൊസിഷനിൽ കളിക്കുന്നത്. താരം മികച്ച പ്രകടനം ക്ലബിനായി നടത്തുന്നുണ്ട്. അതിനാൽ തന്നെ ഡി ബ്രൂയ്ൻ പോയാലും മറ്റൊരു താരത്തെ വെച്ച് അതിന്റെ അഭാവം പരിഹരിക്കാൻ പറ്റുമെന്ന വിശ്വാസം മാഞ്ചസ്റ്റർ സിറ്റിക്കുണ്ട്.

  6. മാഞ്ചസ്റ്റർ സിറ്റിയിൽ അൽവാരസ് തന്നെ താരം, സിറ്റിയെ വിജയത്തിലെത്തിച്ചത് അർജന്റീന താരം

    Leave a Comment

    ഖത്തർ ലോകകപ്പിൽ നിറം മങ്ങിയ ലൗറ്റാറോ മാർട്ടിനസിനു പകരക്കാരനായി ലഭിച്ച സ്ഥാനം കൃത്യമായി ഉപയോഗിച്ച് അർജന്റീനയെ കിരീടത്തിലേക്ക് നയിക്കാൻ സഹായിച്ച് തന്റെ മികവ് കാണിച്ചു തന്ന താരമാണ് ജൂലിയൻ അൽവാരസ്. കഴിഞ്ഞ സീസണിൽ ഹാലാൻഡിന്റെ പകരക്കാരനെന്ന നിലയിൽ മാത്രം കളിച്ചതിനാൽ സിറ്റിക്കൊപ്പം തന്റെ കഴിവുകൾ തെളിയിക്കാൻ താരത്തിന് കഴിയാതിരുന്നത്. എങ്കിലും ട്രെബിൾ കിരീടനേട്ടത്തിൽ നിർണായകമായ പങ്കു വഹിക്കാൻ അൽവാരസിനു കഴിഞ്ഞു.

    കെവിൻ ഡി ബ്രൂയ്ൻ പരിക്കേറ്റു പുറത്തു പോയതിനാൽ ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമായ അൽവാരസ് ഇന്നലെ നടന്ന മത്സരത്തിലും തന്റെ മികവ് തെളിയിക്കുകയുണ്ടായി. ആദ്യപകുതിയുടെ അവസാന മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിയെ ഞെട്ടിച്ച് റെഡ് സ്റ്റാർ ബെൽഗ്രേഡ് മുന്നിലെത്തിയ മത്സരത്തിൽ തന്റെ ടീമിനെ തിരിച്ചു കൊണ്ടുവന്നത് അൽവാരസായിരുന്നു. രണ്ടു കിടിലൻ ഗോളുകളാണ് താരം മാഞ്ചസ്റ്റർ സിറ്റിക്കു വേണ്ടി നേടിയത്.

    രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെയായിരുന്നു അൽവാരസിന്റെ ആദ്യത്തെ ഗോൾ. ഹാലാൻഡിന്റെ പാസിൽ ഗോൾകീപ്പറെ മറികടന്നതിനു ശേഷം ഒരു ക്ലിനിക്കൽ ഫിനിഷിംഗിലൂടെ അൽവാരസ് പന്ത് വലയിലെത്തിച്ചു. അതിനു ശേഷം അറുപതാം മിനുട്ടിൽ ഒരു ഫ്രീകിക്കിൽ നിന്നും താരം രണ്ടാമത്തെ ഗോളും നേടി. അസാധ്യമായ ഒരു ആംഗിളിൽ നിന്നുമാണ് അൽവാരസ് ഫ്രീകിക്ക് ഗോൾ നേടിയത്. കഴിഞ്ഞ മത്സരത്തിൽ തന്റെ ഫ്രീകിക്ക് ബാറിലടിച്ചു പോയതിനു പകരം വീട്ടാൻ താരത്തിനായി.

    അതിനു ശേഷം റോഡ്രി നേടിയ ഗോളിലാണ് മാഞ്ചസ്റ്റർ സിറ്റി പട്ടിക പൂർത്തിയാക്കിയത്. എന്തായാലും അൽവാരസിന്റെ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ അവസാനം വരെ കൃത്യമായി പ്രെസ് ചെയ്യാനും ഗോളടിക്കാനും അവസരങ്ങൾ സൃഷ്‌ടിക്കാനുമെല്ലാം താരത്തിന് ഒരുപോലെ കഴിവുണ്ട്. ഈ സീസണിൽ കൂടുതൽ മികച്ച പ്രകടനം താരത്തിൽ നിന്നും പ്രതീക്ഷിക്കാമെന്ന് തീർച്ചയാണ്.

  7. മെസിയോടും വിനീഷ്യസിനോടും മത്സരിച്ച് മൂന്നാമത്, വമ്പൻ താരത്തിന്റെ സൈനിങ്‌ പൂർത്തിയാക്കി മാഞ്ചസ്റ്റർ സിറ്റി

    Leave a Comment

    കഴിഞ്ഞ സീസണിൽ ട്രെബിൾ കിരീടങ്ങൾ സ്വന്തമാക്കിയ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഏതാനും പ്രധാന താരങ്ങൾ സമ്മറിൽ കൊഴിഞ്ഞു പോയിരുന്നു. മധ്യനിര താരം ഇൽകെയ് ഗുൻഡോഗൻ ബാഴ്‌സലോണയിലേക്കും വിങ്ങർ റിയാദ് മഹ്റാസ് സൗദിയിലേക്കും ചേക്കേറി. പ്രതിരോധതാരമായ അയ്‌മറിക് ലപോർട്ട സൗദിയിൽ റൊണാൾഡോ കളിക്കുന്ന ക്ലബായ അൽ നസ്റിലേക്ക് ചേക്കേറുന്നതിനു തൊട്ടരികിലാണ്.

    ഇവർക്കൊത്ത പകരക്കാരെ കണ്ടെത്താനും ഗ്വാർഡിയോളക്ക് കഴിഞ്ഞിരുന്നു. മധ്യനിരയിലേക്ക് ചെൽസിയിൽ നിന്നും മാറ്റിയോ കോവാസിച്ചിനെ എത്തിച്ചപ്പോൾ പ്രതിരോധത്തിലേക്ക് റെക്കോർഡ് ട്രാൻസ്‌ഫറിൽ ക്രൊയേഷ്യൻ താരം ജോസ്കോ ഗ്വാർഡിയോളും വന്നു. ഇപ്പോൾ മുന്നേറ്റനിരയിലേക്ക് മറ്റൊരു വമ്പൻ സൈനിങ്‌ കൂടി മാഞ്ചസ്റ്റർ സിറ്റി പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ബെൽജിയൻ താരമായ ജെറമി ഡോക്കുവിനെയാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കുന്നത്.

    ഇരുപത്തിയൊന്നുകാരനായ ജെറമി ഡോക്കു ഫ്രഞ്ച് ക്ലബായ റെന്നസിന്റെ താരമായിരുന്നു. അറുപതു മില്യൺ യൂറോയാണ് താരത്തിനായി മാഞ്ചസ്റ്റർ സിറ്റി മുടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മികച്ച വേഗതയും ഡ്രിബ്ലിങ് മികവുമുള്ള താരം കഴിഞ്ഞ സീസണിൽ റെന്നാസിനായി പതിമൂന്നു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങി ആറു ഗോളുകളാണ് നേടിയത്. ഈ സീസണിലും ഒരു മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം ഒരു ഗോൾ നേടിയിട്ടുണ്ട്.

    കഴിഞ്ഞ സീസണിൽ യൂറോപ്പിലെ പ്രധാന ഏഴു ലീഗുകളിൽ വിനീഷ്യസിനും മെസിക്കും ശേഷം ഏറ്റവുമധികം ടെക്ക് ഓണുകൾ പൂർത്തിയാക്കിയ താരം ഡോക്കുവാണ്. ഇരുപത്തിയൊന്നുകാരനായ താരം ഇനിയും ചില കാര്യങ്ങളിൽ മെച്ചപ്പെടാനുണ്ടെന്നതിൽ സംശയമില്ല. എന്നാൽ താരങ്ങളെ വാർത്തെടുക്കാൻ കഴിവുള്ള പെപ് ഗ്വാർഡിയോളക്ക് കീഴിൽ കളിച്ച് ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാനുള്ള പ്രതിഭ താരത്തിനുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

  8. ഡെംബലെക്ക് പകരക്കാരനെ കണ്ടെത്തി ബാഴ്‌സലോണ, ലോണിൽ ടീമിലെത്തിക്കാൻ ശ്രമം

    Leave a Comment

    അപ്രതീക്ഷിതമായാണ് ഒസ്മാനെ ഡെംബലെ ബാഴ്‌സലോണ വിടാനുള്ള തീരുമാനമെടുത്തത്. നെയ്‌മർക്ക് പകരക്കാരൻ എന്ന നിലയിൽ ബാഴ്‌സലോണയിലെത്തിയ താരം നിരന്തരം പരിക്കുകൾ കാരണം ബുദ്ധിമുട്ടിയിരുന്നു. താരത്തെ വിൽക്കാൻ ബാഴ്‌സലോണ ശ്രമം നടത്തിയിരുന്നെങ്കിലും സാവി ടീമിലേക്ക് വന്നതോടെ അതിൽ മാറ്റമുണ്ടായി. സാവിക്ക് കീഴിൽ മികച്ച ഫോമിൽ താരം കളിക്കുകയും ചെയ്‌തു.

    പുതിയ സീസണിൽ ബാഴ്‌സലോണയുടെ പ്രധാന താരമായി ഡെംബലെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച സമയത്താണ് പിഎസ്‌ജിയുടെ ഓഫർ സ്വീകരിച്ച് ഫ്രഞ്ച് താരം ക്ലബ് വിടുന്നത്. ഇതോടെ അടുത്ത സീസണിൽ മികച്ച പ്രകടനം നടത്താൻ മറ്റൊരു താരത്തെ ബാഴ്‌സലോണക്ക് ആവശ്യമാണ്. റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവയെയാണ് ബാഴ്‌സലോണ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

    പോർച്ചുഗൽ താരമായ സിൽവ സാവിക്ക് വളരെയധികം പ്രിയപ്പെട്ട താരമാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ കാരണം താരത്തിനായി ഓഫർ നൽകാൻ ബാഴ്‌സലോണക്ക് കഴിഞ്ഞില്ല. ഇപ്പോൾ ഡെംബലെ ക്ലബ് വിട്ടതു വഴി ലഭിക്കുന്ന തുക വെച്ച് ബെർണാഡോ സിൽവയെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ബാഴ്‌സലോണ നടത്തിക്കൊണ്ടിരിക്കുന്നത്.

    സിൽവക്ക് ക്ലബ് വിടാനുള്ള താൽപര്യമുണ്ടെങ്കിൽ മാഞ്ചസ്റ്റർ സിറ്റി അതിനിടയിൽ നിൽക്കില്ല. എന്നാൽ എഴുപതു മില്യൺ യൂറോയെങ്കിലും ട്രാൻസ്‌ഫർ ഫീസായി നൽകണമെന്നാണ് അവരുടെ ആവശ്യം. ബാഴ്‌സയെ സംബന്ധിച്ച് ഇത്രയും വലിയൊരു തുക നൽകുക ബുദ്ധിമുട്ടായതിനാൽ പോർച്ചുഗൽ താരത്തെ ലോണിൽ ടീമിലെത്തിക്കാനാണ് അവർ ശ്രമിക്കുന്നത്.

  9. സൗദി നിർത്താനൊരുക്കമല്ല, ചാമ്പ്യൻസ് ലീഗ് നേടിയ മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരത്തെ റാഞ്ചി

    Leave a Comment

    ഖത്തർ ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി ലോകഫുട്ബോളിനെ തന്നെ ഞെട്ടിച്ച സൗദി അറേബ്യ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അതിന്റെ തുടർച്ചയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. റൊണാൾഡോയെ അൽ നസ്ർ സ്വന്തമാക്കിയപ്പോൾ ബെൻസിമ, ഫിർമിനോ, കാന്റെ, മെൻഡി തുടങ്ങി നിരവധി വമ്പൻ താരങ്ങൾ മറ്റു ക്ലബുകളിലേക്കും എത്തിയിട്ടുണ്ട്.

    സൗദി അറേബ്യൻ ക്ലബുകളുടെ ട്രാൻസ്‌ഫർ നീക്കങ്ങൾ ഇപ്പോഴൊന്നും അവസാനിക്കാനുള്ള സാധ്യതയില്ല. സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് സാധ്യമായ താരങ്ങളെയെല്ലാം യൂറോപ്പിൽ നിന്നും എത്തിക്കാനുറപ്പിച്ചു തന്നെയാണ് സൗദി ക്ലബുകൾ നീങ്ങുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ അൾജീരിയൻ താരം റിയാദ് മഹ്‌റസാണ് ഇപ്പോൾ സൗദി അറേബ്യൻ ക്ലബിന്റെ ലക്‌ഷ്യം.

    റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലിയാണ് റിയാദ് മഹ്‌റസിനെ സ്വന്തമാക്കാൻ നീക്കങ്ങൾ നടത്തുന്നത്. മുപ്പത്തിരണ്ടുകാരനായ താരത്തിന് ട്രാൻസ്‌ഫർ ഫീസായി മുപ്പതു മില്യൺ യൂറോയാണ് അൽ അഹ്ലി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. അതിനു പുറമെ രണ്ടു വർഷത്തെ കരാറിനായി 43 മില്യൺ പൗണ്ട് പ്രതിഫലവും സൗദി അറേബ്യൻ ക്ലബ് വാഗ്‌ദാനം ചെയ്യുന്നു.

    റിപ്പോർട്ടുകൾ പ്രകാരം താരം സൗദി അറേബ്യയിലേക്ക് ചേക്കേറാൻ വ്യക്തിപരമായി സമ്മതിച്ചിട്ടുണ്ട്. ഇനി ക്ലബിന്റെ അനുമതി മാത്രം മതിയാകും താരത്തിന് സൗദി അറേബ്യയിലെത്താൻ. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കീഴിലുള്ള ക്ലബുകളിൽ ഒന്നാണ് അൽ അഹ്ലി. സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് തന്നെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിന്റേയും ഉടമകൾ.

  10. ഫ്രീ കിക്ക് ഗോളുകളിൽ മെസിയുടെ പിൻഗാമി, അർജന്റീന താരത്തിനായി മാഞ്ചസ്റ്റർ സിറ്റിയും യുണൈറ്റഡും രംഗത്ത്

    Leave a Comment

    ഖത്തർ ലോകകപ്പിൽ അവസാന നിമിഷത്തിൽ ടീമിലിടം പിടിച്ച താരങ്ങളിലൊരാളാണ് തിയാഗോ അൽമാഡ. അമേരിക്കൻ ലീഗ് ക്ലബായ അറ്റ്‌ലാന്റാ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന താരത്തിന് ലോകകപ്പിൽ കാര്യമായ അവസരമൊന്നും ലഭിച്ചില്ല. എങ്കിലും ഇരുപത്തിരണ്ടാം വയസിൽ തന്നെ ലോകകപ്പ് നേട്ടമെന്ന സ്വപ്‌നം പൂർത്തിയാക്കാൻ താരത്തിന് കഴിഞ്ഞു.

    ലോകകപ്പിന് ശേഷം എംഎൽഎസ് സീസൺ ആരംഭിച്ചപ്പോൾ മിന്നുന്ന ഫോമിലാണ് അൽമാഡ കളിച്ചു കൊണ്ടിരിക്കുന്നത്. ഫ്രീ കിക്കുകൾ വഴിയും ബോക്‌സിന് പുറത്തു നിന്നുള്ള തകർപ്പൻ ഷോട്ടുകൾ വഴിയും ഗോളുകൾ നേടുന്ന താരത്തെ മെസിയുടെ പിൻഗാമിയായാണ് പലരും വാഴ്ത്തുന്നത്. ഇപ്പോൾ താരത്തിന് യൂറോപ്പിൽ നിന്നും ഓഫറുകളും വന്നു തുടങ്ങിയിട്ടുണ്ട്.

    ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളാണ് അൽമാഡക്കു വേണ്ടി കാര്യമായ ശ്രമം നടത്തുന്നത്. പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ടീമുകളാണ് അൽമാഡയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്. ഇരുപത്തിരണ്ടുകാരനായ താരത്തിന് ഭാവിയിൽ ടീമിന്റെ പ്രധാന താരമായി മാറാൻ കഴിയുമെന്ന് രണ്ടു ടീമുകളും കരുതുന്നു.

    ഈ സീസണിൽ പതിനെട്ടു മത്സരങ്ങളിൽ നിന്നും പതിനേഴു ഗോളുകളിൽ പങ്കാളിയാകാൻ അൽമാഡക്ക് കഴിഞ്ഞിരുന്നു. ടീമിന്റെ ഏറ്റവും മികച്ച താരമായതിനാൽ തന്നെ ഇപ്പോൾ വിൽക്കാൻ അറ്റ്‌ലാന്റാ യുണൈറ്റഡ് തയ്യാറാകുമോ എന്നറിയില്ല. അതേസമയം അർജന്റീന ആരാധകർ ആഗ്രഹിക്കുന്നത് താരം യൂറോപ്യൻ ക്ലബിൽ കളിക്കണമെന്നാണ്.