Tag Archive: Luka Modric

  1. റയൽ മാഡ്രിഡിന് വീണ്ടും തിരിച്ചടി, മറ്റൊരു താരം കൂടി സൗദി അറേബ്യയിലേക്ക്

    Leave a Comment

    സൗദി അറേബ്യയിലേക്കുള്ള കരിം ബെൻസിമയുടെ ട്രാൻസ്‌ഫർ റയൽ മാഡ്രിഡിനെ ഞെട്ടിച്ച ഒന്നായിരുന്നു. ഒരു വർഷം കൂടി കരാർ ബാക്കിയുള്ള താരം ക്ലബിനൊപ്പം തുടരുമെന്ന് പ്രതീക്ഷിച്ചു നിൽക്കെയാണ് അപ്രതീക്ഷിതമായി വിട പറയുന്നത്. സൗദിയുടെ വമ്പൻ ഓഫറിനു പുറമെ മുസ്‌ലിം രാജ്യമായതു കൂടിയാണ് കരിം ബെൻസിമ സൗദിയിലേക്ക് ചേക്കേറാനുള്ള തീരുമാനമെടുക്കാൻ കാരണം.

    കരിം ബെൻസിമ ക്ലബ് വിട്ടതിന്റെ തിരിച്ചടി മാറും മുൻപ് മറ്റൊരു താരം കൂടി സൗദി അറേബ്യയുടെ ഓഫർ പരിഗണിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. നിരവധി വര്ഷങ്ങളായി റയൽ മാഡ്രിഡ് മധ്യനിരയുടെ നട്ടെല്ലായി തുടരുന്ന ലൂക്ക് മോഡ്രിച്ചാണ് ക്ലബ് വിടുന്ന കാര്യം പരിഗണിക്കുന്നത്. സ്‌പാനിഷ്‌ മാധ്യമമായ കോപ്പെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    മുപ്പത്തിയേഴുകാരനായ ലൂക്ക മോഡ്രിച്ചിന്റെ കരാർ ഈ ജൂണോടെ അവസാനിക്കാൻ പോവുകയാണ്. എന്നാൽ താരത്തിന്റെ കരാർ ഒരു വര്ഷം കൂടി പുതുക്കാൻ റയൽ മാഡ്രിഡ് ഒരുങ്ങുകയായിരുന്നു. സൗദി അറേബ്യയിലേക്ക് ചേക്കേറാൻ മോഡ്രിച്ച് തീരുമാനിച്ചാൽ ഫ്രീ ഏജന്റായി താരത്തെ വിട്ടുകൊടുക്കേണ്ടി വരും. സൗദി വമ്പൻ ഓഫറാണ് മോഡ്രിച്ചിന് മുന്നിൽ വെച്ചിരിക്കുന്നത്.

    റയൽ മാഡ്രിഡ് ജൂഡ് ബെല്ലിങ്‌ഹാമിനെ സ്വന്തമാക്കിയതിനാൽ അടുത്ത സീസണിൽ മോഡ്രിച്ചിന് അവസരങ്ങൾ കുറവായിരിക്കാനുള്ള സാധ്യതയുണ്ട്. മുപ്പത്തിയേഴുകാരനായ തന്റെ കരിയറിൽ ഇനി അധികകാലം ബാക്കിയില്ലാത്തതിനാൽ കൂടുതൽ പ്രതിഫലം നൽകിയുള്ള സൗദിയുടെ ഓഫർ താരം പരിഗണിക്കുന്നതിൽ തെറ്റു പറയാൻ കഴിയില്ല. എന്നാൽ റയൽ മാഡ്രിഡിന് അവരുടെ പരിചയസമ്പന്നനായ താരത്തെയാണ് നഷ്‌ടമാകാൻ പോകുന്നത്.

  2. റയലിന്റെ കിരീടമോഹങ്ങൾക്ക് കനത്ത തിരിച്ചടി, സൂപ്പർതാരം പരിക്കേറ്റു പുറത്ത്

    Leave a Comment

    കഴിഞ്ഞ സീസണിൽ ലീഗിലും യൂറോപ്പിലും വിജയക്കൊടി പാറിച്ചെങ്കിലും ഈ സീസണിൽ അതാവർത്തിക്കാൻ റയൽ മാഡ്രിഡിന് കഴിയില്ലെന്നുറപ്പാണ്. ലീഗ് കിരീടം ബാഴ്‌സലോണ ഏറെക്കുറെ ഉറപ്പിച്ച മട്ടിലാണ് മുന്നോട്ടു പോകുന്നത്. ബാഴ്‌സലോണയുമായുള്ള പതിനൊന്നു പോയിന്റിന്റെ വ്യത്യാസം മറികടക്കുക റയൽ മാഡ്രിഡിനെ സംബന്ധിച്ച് ദുഷ്‌കരമായ കാര്യമാണ്. എന്നാൽ ചാമ്പ്യൻസ് ലീഗ്, കോപ്പ ഡെൽ റേ എന്നിവയിൽ റയൽ മാഡ്രിഡിന് കിരീടപ്രതീക്ഷയുണ്ട്.

    ചാമ്പ്യൻസ് ലീഗിൽ സെമി ഫൈനലിൽ എത്തിയ ടീമിന് മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ. പ്രീമിയർ ലീഗ് വമ്പന്മാർക്കെതിരെയുള്ള മത്സരം ദുഷ്കരമാകുമെങ്കിലും അവരെ കടന്നു കിട്ടിയാൽ റയൽ മാഡ്രിഡിന് തുടർച്ചയായ രണ്ടാമത്തെ തവണയും കിരീടം നേടാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. അതിനു പുറമെ കോപ്പ ഡെൽ റേയിൽ ഒസാസുനയാണ് എതിരാളിയെന്നതിനാൽ അവിടെയും റയലിന് കിരീടം സ്വന്തമാക്കാൻ കഴിയും.

    ലീഗിലെ നിരാശ ഈ കിരീടങ്ങൾ സ്വന്തമാക്കി മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെ നിൽക്കുന്ന റയൽ മാഡ്രിഡിന് വലിയ തിരിച്ചടി നൽകി ടീമിന്റെ മധ്യനിര താരം ലൂക്ക മോഡ്രിച്ചിന് പരിക്ക് പറ്റിയെന്ന വാർത്തകൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്. താരത്തിന് ഹാംസ്ട്രിങ് ഇഞ്ചുറി പറ്റിയെന്ന കാര്യം പരിശീലകനായ കാർലോ ആൻസലോട്ടി സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം കോപ്പ ഡെൽ റേ ഫൈനലും ചാമ്പ്യൻസ് ലീഗ് ആദ്യപാദ സെമിയും ഉൾപ്പെടെ നാല് മത്സരങ്ങൾ താരത്തിന് നഷ്‌ടമാകും.

    സസ്‌പെൻഷൻ മൂലം പ്രതിരോധത്തിലെ വിശ്വസ്‌തനായ താരം എഡർ മിലീറ്റാവോയെ റയൽ മാഡ്രിഡിന് ചാമ്പ്യൻസ് ലീഗ് സെമിയിൽ നഷ്‌ടമാകുന്നതിനു പുറമെയാണ് മോഡ്രിച്ചിന്റെയും അഭാവം വന്നിരിക്കുന്നത്. ഇതു ടീമിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്. റയൽ മാഡ്രിഡിന്റെ സമീപകാല നേട്ടങ്ങളിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള മധ്യനിരയിലെ വിവേകശാലിയായ താരമായ മോഡ്രിച്ചിന്റെ അഭാവം റയലിന്റെ കിരീടമോഹങ്ങൾക്ക് തിരിച്ചടി തന്നെയാണ്.

  3. റയൽ മാഡ്രിഡിന്റെ രണ്ടു താരങ്ങൾ റൊണാൾഡോക്കൊപ്പം അൽ നസ്‌റിലെത്താൻ സാധ്യത

    Leave a Comment

    എത്ര പ്രധാനപ്പെട്ട താരങ്ങളാണെങ്കിലും റയൽ മാഡ്രിഡ് വിടണമെന്ന ആഗ്രഹം പ്രകടിപ്പിച്ചാൽ അവരെ നിർബന്ധിച്ച് ടീമിനൊപ്പം നിലനിർത്താൻ പ്രസിഡന്റായ ഫ്ലോറൻറീനോ പെരസ് തയ്യാറാകാറില്ല. ക്ലബിനായി ഏറ്റവും മികച്ച ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ, കസമീറോ എന്നിവരെ വിട്ടുകൊടുത്തത് അതിനൊരു ഉദാഹരണമാണ്. ഈ താരങ്ങളെ വിരമിക്കുന്നത് വരെയും ടീമിൽ നിലനിർത്താൻ കഴിയുമായിരുന്നിട്ടും ഫ്ലോറന്റീനോ പെരസ് അതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിയില്ല.

    റയൽ മാഡ്രിഡിനെ മൊത്തത്തിൽ അഴിച്ചു പണിതു കൊണ്ടിരിക്കുകയാണ് പെരസിപ്പോൾ. മോഡ്രിച്ച്, ക്രൂസ്, ബെൻസിമ തുടങ്ങിയവർ കരിയറിന്റെ അവസാനഘട്ടത്തിലാണ് ഇതിനു പുറമെ ഹസാർഡ് അടക്കമുള്ള താരങ്ങളെ ക്ലബിൽ നിന്നും ഒഴിവാക്കേണ്ടതും അതിനു പകരം മികച്ച യുവതാരങ്ങളെ എത്തിക്കേണ്ടതും അനിവാര്യമാണ്. ഇതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ പടിപടിയായി റയൽ നടത്തുന്നുണ്ട്. വിനീഷ്യസ്, റോഡ്രിഗോ, കാമവിങ, ഷുവാമേനി എന്നിവരെല്ലാം ടീമിലെത്തുന്നത് ഇതിന്റെ ഭാഗമായാണ്.

    ഈ സീസണു ശേഷം റയൽ മാഡ്രിഡ് വിടുമെന്നുറപ്പുള്ള ഒരു താരം ഈഡൻ ഹസാർഡാണ്‌. ചെൽസിയിൽ മിന്നും ഫോമിൽ കളിക്കുന്ന സമയത്ത് റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ താരത്തിന് ഇതുവരെയും തന്റെ മികച്ച ഫോം പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഇനിയൊരു തിരിച്ചു വരവുണ്ടാകാൻ സാധ്യതയില്ലെന്നുറപ്പായ ഈഡൻ ഹസാർഡ് റൊണാൾഡോയുടെ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറാനുള്ള സാധ്യതയുണ്ടെന്നാണു സ്പോർട്ടിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

    ഹസാർഡിനു പുറമെ മോഡ്രിച്ചും അൽ നസ്‌റിലെത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ സീസണിൽ റയൽ മാഡ്രിഡിനായി ഏറ്റവും മികച്ച പ്രകടനമല്ല മോഡ്രിച്ച് നടത്തുന്നത്. പ്രായം താരത്തെയും ബാധിച്ചുവെന്നതിനാൽ റയൽ മാഡ്രിഡ് കരാർ പുതുക്കാതിരിക്കാൻ സാധ്യതയുണ്ട്. അങ്ങിനെയാണെങ്കിൽ റൊണാൾഡോക്കൊപ്പം താരവും അൽ നസ്റിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ റയൽ മാഡ്രിഡിനെ വളരെയധികം സ്നേഹിക്കുന്ന മോഡ്രിച്ച് കരാർ പുതുക്കിയില്ലെങ്കിൽ വിരമിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ല.

    ലോകകപ്പിൽ ക്രൊയേഷ്യയോടൊപ്പം മികച്ച പ്രകടനമാണ് മോഡ്രിച്ച് നടത്തിയത്. അതുകൊണ്ടു തന്നെ ഇനിയും കളിക്കളത്തിൽ തുടരാൻ താരത്തിന് കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഈ രണ്ടു താരങ്ങളും റയൽ മാഡ്രിഡിൽ മികച്ച പ്രതിഫലം വാങ്ങുന്ന താരങ്ങളുമാണ്. നിലവിലെ സാഹചര്യത്തിൽ ഉയർന്ന തുക ലഭിക്കാൻ ഇവർക്ക് സൗദി തന്നെയാണ് തിരഞ്ഞെടുക്കാൻ കഴിയുക.

  4. പണമല്ല പ്രധാനപ്പെട്ട കാര്യം, റൊണാൾഡോക്കൊപ്പം കളിക്കാനുള്ള ഓഫർ നിരസിച്ച് റയൽ മാഡ്രിഡ് താരം

    Leave a Comment

    ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതാണ് ഫുട്ബോൾ ലോകത്തെ പ്രധാനപ്പെട്ട വാർത്തയായി നിറഞ്ഞു നിൽക്കുന്നത്. യൂറോപ്യൻ ഫുട്ബോളിൽ തന്നെ തുടർന്ന് ചാമ്പ്യൻസ് ലീഗിൽ തന്നെ കളിക്കണമെന്ന ആഗ്രഹമാണ് റൊണാൾഡോക്കുണ്ടായിരുന്നതെങ്കിലും പ്രധാന ക്ലബുകളൊന്നും രംഗത്തു വരാത്തതിനെ തുടർന്ന് ആ നീക്കങ്ങൾ നടന്നില്ല. ഇതേത്തുടർന്നാണ് റെക്കോർഡ് പ്രതിഫലം വാങ്ങി യൂറോപ്പിൽ നിന്നും മിഡിൽ ഈസ്റ്റിലേക്ക് റൊണാൾഡോ എത്തിയത്. മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി താരം അടുത്ത ദിവസങ്ങളിൽ തന്നെ ക്ലബിനൊപ്പം ചേരും.

    അതേസമയം റൊണാൾഡോയെ മാത്രമല്ല, യൂറോപ്യൻ ഫുട്ബോളിലെ മറ്റു പല താരങ്ങളെയും സൗദി അറേബ്യൻ ക്ലബ് നോട്ടമിടുന്നുണ്ട്. സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡ് താരമായ ലൂക്ക മോഡ്രിച്ചാണ് അൽ നസ്ർ സ്വന്തമാക്കാൻ ശ്രമിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട താരം. ഈ സീസണോടെ കരാർ അവസാനിക്കുന്ന മോഡ്രിച്ചിന് അൽ നസ്ർ ഓഫർ നൽകിയെങ്കിലും അത് താരം നിരസിച്ചു. റയൽ മാഡ്രിഡിനൊപ്പം തന്നെ തുടരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മോഡ്രിച്ച്.

    മുപ്പതു കഴിഞ്ഞ താരങ്ങളുടെ കരാർ പുതുക്കുമ്പോൾ ഒരു വർഷത്തേക്കുള്ള കരാറാണ് റയൽ മാഡ്രിഡ് നൽകുന്നത്. കഴിഞ്ഞ സീസണിൽ ഒരു വർഷത്തേക്ക് കൂടി കരാർ നീട്ടിയ മോഡ്രിച്ചിന് ഈ സീസൺ അവസാനിക്കുമ്പോൾ പുതിയ കരാർ നൽകാനുള്ള ഒരുക്കത്തിലാണ് റയൽ മാഡ്രിഡ്. പരിശീലകൻ കാർലോ ആൻസലോട്ടിക്കും റയൽ പ്രസിഡന്റ് കാർലോ ആൻസലോട്ടിക്കും ഇക്കാര്യത്തിൽ പൂർണ്ണസമ്മതമാണുള്ളത്. മുപ്പത്തിയേഴു വയസായെങ്കിലും ഇപ്പോഴും ടീമിന്റെ പ്രധാനതാരം തന്നെയാണ് ലൂക്ക മോഡ്രിച്ച്.

    കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനൊപ്പം ചാമ്പ്യൻസ് ലീഗും ലാ ലിഗയും സ്വന്തമാക്കാൻ നിർണായക പങ്കു വഹിച്ച താരമാണ് മോഡ്രിച്ച്. താരത്തിന്റെ പരിചയസമ്പത്ത് റയൽ മാഡ്രിഡിലെ യുവതാരങ്ങൾക്കും പ്രയോജനപ്പെടുന്നു. പ്രതിഭകൾ നിറഞ്ഞ റയൽ മാഡ്രിഡിനൊപ്പം മാത്രമല്ല, ഈ ലോകകപ്പിൽ ക്രൊയേഷ്യക്കു മൂന്നാം സ്ഥാനം നേടാൻ സഹായിച്ചതിലൂടെ തന്റെ മികവെന്താണെന്ന് ഒരിക്കൽക്കൂടി മോഡ്രിച്ച് കാണിച്ചു കൊടുത്തു.

    റയൽ മാഡ്രിഡിൽ റൊണാൾഡോക്കൊപ്പം കളിച്ച മോഡ്രിച്ചിനെ സ്വന്തമാക്കി തങ്ങളുടെ ടീമിനെ കൂടുതൽ മികച്ചതാക്കാനാണ് അൽ നസ്ർ ശ്രമിച്ചത്. എന്നാൽ വമ്പൻ ഓഫറിന് തന്നെ വീഴ്ത്താൻ കഴിയില്ലെന്ന് താരം തെളിയിച്ചു. സൗദിയിൽ നിന്നുള്ള ഓഫർ മാത്രമല്ല, അമേരിക്കൻ ലീഗിൽ നിന്നുള്ള ഓഫറും തഴഞ്ഞാണ് റയൽ മാഡ്രിഡ് പുതിയ കരാർ നൽകുന്നതും കാത്ത് താരം നിൽക്കുന്നത്. ചിലപ്പോൾ റയലിൽ തന്നെ താരം വിരമിക്കാനും സാധ്യതയുണ്ട്.

  5. “റഫറി ഒരു ദുരന്തമായിരുന്നു”- തോൽവിക്ക് പിന്നാലെ കടുത്ത വിമർശനവുമായി ലൂക്ക മോഡ്രിച്ച്

    Leave a Comment

    അർജന്റീനയും ക്രൊയേഷ്യയും തമ്മിൽ നടന്ന ലോകകപ്പ് സെമി ഫൈനൽ മത്സരത്തിനു ശേഷം റഫറിക്കെതിരെ രൂക്ഷമായ വിമർശനവുമായി ക്രൊയേഷ്യൻ താരം ലൂക്ക മോഡ്രിച്ച്. മത്സരത്തിൽ അർജന്റീനക്ക് അനുകൂലമായി പെനാൽറ്റി നൽകിയ തീരുമാനത്തെയാണ് മോഡ്രിച്ച് വിമർശിച്ചത്. അതൊരു തെറ്റായ തീരുമാനമായിരുന്നുവെന്നും റഫറി ഒരു ദുരന്തമായിരുന്നുവെന്നും കടുത്ത ഭാഷയിൽ മോഡ്രിച്ച് വെളിപ്പെടുത്തി. മത്സരത്തിൽ അർജന്റീനയുടെ ആദ്യത്തെ ഗോളിന് വഴി വെച്ചത് ആ തീരുമാനമായിരുന്നു.

    എൻസോ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് അൽവാരസ് പെനാൽറ്റി ബോക്‌സിലേക്ക് മുന്നേറിയപ്പോൾ ക്രൊയേഷ്യൻ ഗോൾകീപ്പർ മാത്രമാണ് മുന്നിൽ ഉണ്ടായിരുന്നത്. അൽവാരസ് ഗോൾകീപ്പറെ ബീറ്റ് ചെയ്‌ത്‌ പന്ത് കടത്തിയെങ്കിലും പിന്നാലെ ഗോൾകീപ്പറുടെ കാൽ തട്ടി വീഴുകയായിരുന്നു. എന്നാൽ ഏതൊരു ഗോൾകീപ്പറും സ്വാഭാവികമായി ചെയ്യുന്ന കാര്യമാണ് ലിവകോവിച്ച് ചെയ്‌തതെന്നും റഫറി തെറ്റായ തീരുമാനമാണ് എടുത്തതെന്നും മോഡ്രിച്ച് പറയുന്നു.

    “അർജന്റീന അർഹിച്ച വിജയമാണ് സ്വന്തമാക്കിയത്. അവരാണ് കൂടുതൽ മികച്ചു നിന്നത്, അവരാ വിജയം അർഹിക്കുകയും ചെയ്യുന്നു. എന്നാൽ ഈ കാര്യങ്ങൾ പറയാതെ വയ്യ, സാധാരണയായി ഞാനിങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാറില്ല. പക്ഷെ ഇന്ന് ഇതു പറയാതിരിക്കാൻ കഴിയില്ല. റഫറിമാരെക്കുറിച്ച് ഞാൻ സാധാരണ പറയാറില്ല. പക്ഷെ ഇയാൾ വളരെ മോശമായിരുന്നു. എനിക്കിയാളെക്കുറിച്ച് ഒരു നല്ല ഓർമ പോലുമില്ല, ഇയാളൊരു ദുരന്തമാണ്. എന്നെ സംബന്ധിച്ചടത്തോളം അതൊരു പെനാൽറ്റിയല്ല.”

    “ഞാൻ അർജന്റീനയുടെ വില കുറക്കുന്നില്ല. പക്ഷെ ആ പെനാൽറ്റി ഞങ്ങളെ ഇല്ലാതാക്കി കളഞ്ഞു. ഞങ്ങളിനി ഇതിൽ നിന്നും മോചിതരായി മൂന്നാം സ്ഥാനത്തിനുള്ള മത്സരം വിജയിക്കാനാണ് നോക്കേണ്ടത്. ഫൈനലിൽ എത്തിയ മെസിക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു. ടൂർണമെന്റിൽ വളരെ മികച്ച പ്രകടനം നടത്തുന്ന താരം തന്റെ മികവും കഴിവുമെല്ലാം കൃത്യമായി പ്രകടിപ്പിക്കുന്നു.” മോഡ്രിച്ച് പറഞ്ഞു.

    ഞായറാഴ്‌ച രാത്രി ലുസൈൽ സ്റ്റേഡിയത്തിലാണ് ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടം നടക്കുക. ഇന്ന് രാത്രി ഫ്രാൻസും മൊറോക്കോയും തമ്മിൽ നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിലെ വിജയികൾ ഫൈനലിൽ അർജന്റീനക്കെതിരെ കളിക്കും. നിലവിലെ ഫോം പരിഗണിക്കുമ്പോൾ ഫ്രാൻസാണ് ഫൈനലിൽ എത്താനുള്ള സാധ്യതയുള്ളത്. അങ്ങിനെയെങ്കിൽ അവർക്കത് തുടർച്ചയായ രണ്ടാം ലോകകപ്പ് നേടാനുള്ള അവസരമാണ്. അർജന്റീനക്ക് കഴിഞ്ഞ ലോകകപ്പ് പ്രീ ക്വാർട്ടറിലെ തോൽവിക്ക് പകരം വീട്ടാനുള്ള അവസരവും.

  6. ക്രൊയേഷ്യന്‍ സ്വപ്‌നങ്ങള്‍ ലൂക്കാ മോഡ്രിച്ചിന്റേയും

    Leave a Comment

    ദോഹ: ക്രൊയേഷ്യയുടെ കളിയില്‍ ലൂക്കാമോഡ്രിച്ചിനെമാത്രം ശ്രദ്ധിച്ചാല്‍ ആ മത്സരം പൂര്‍ണമായി വീക്ഷിക്കാനാകും.. വിസില്‍മുഴങ്ങി ആദ്യമിനിറ്റുമുതല്‍ അവസാനവിസില്‍ മുഴങ്ങുന്നതുവരെ ഈ 37കാരന്‍ പന്തിന് പിറകേ കുതിക്കുന്നുണ്ടാകും. കൃത്യമായി പാസുകള്‍ നല്‍കിയും പ്രതിരോധത്തിലേക്കിറങ്ങി പന്ത് വീണ്ടെടുത്തും പ്ലേമേക്കറും നായകനുമായി ആദ്യാവസാനം ഒരേതാളത്തില്‍. ബ്രസീലിനെതിരെ നിര്‍ണായക ക്വാര്‍ട്ടര്‍ മത്സരത്തില്‍ ക്രൊയേഷ്യന്‍ വിജത്തിലെ സൂത്രധാരനും ഇതേ ലൂക്കയാണ്.


    നാല് വര്‍ഷത്തിനിപ്പുറം മറ്റൊരു ലോകകപ്പ് ഫൈനല്‍ ലക്ഷ്യമാക്കി മോഡ്രിച്ചും സംഘവും ഇറങ്ങുമ്പോള്‍ അന്നും ഇന്നും ഈ റയല്‍മാഡ്രിഡ് താരംതന്നെയാണ് കളിഗതിയെ നിയന്ത്രിക്കുന്നത്. ശാരീരികമികവിനെക്കാള്‍ തലച്ചോറുകൊണ്ട് കളിക്കുന്ന നായകനാണ് മോഡ്രിച്ച്. ബ്രസീലിനെതിരായ ക്വാര്‍ട്ടറില്‍ കളിയില്‍ 139 തവണയാണ് വെറ്ററന്‍ താരം പന്ത് തൊട്ടത്. 115 പാസ് കൃത്യമായി സഹകളിക്കാര്‍ക്ക് കൈമാറി. ആവശ്യമുള്ളപ്പോള്‍ എതിരാളികളെ വീഴ്ത്താനും മടികാണിച്ചില്ല. പരിചയസമ്പന്നരായ ഇവാന്‍ പെരിസിച്ചും ദെയാന്‍ ലോവ്‌റനും ഇത്തവണ മോഡ്രിച്ചിന് കൂട്ടിനുണ്ട്. കൂടെ ഒരുപിടി യുവതാരങ്ങളും.


    1998ലാണ് ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് കളിച്ചത്. പ്രഥമ ടൂര്‍ണമെന്റില്‍ മൂന്നാംസ്ഥാനക്കാരായി വരവറിയിച്ചു. എന്നാല്‍, ആ പ്രകടനം തുടരാനായില്ല. 2002ലും 2006ലും 2014ലും ഗ്രൂപ്പുഘട്ടത്തില്‍ പുറത്തായി. 2010 യോഗ്യത നേടാനായില്ല. 2006 ലോകകപ്പിലായിരുന്നു മോഡ്രിച്ചിന്റെ അരങ്ങേറ്റം. തീക്ഷ്ണമായ ജീവിതാനുഭവത്തില്‍ ഉരുകിത്തെളിഞ്ഞാണ് മോഡ്രിച്ച് മൈതാനത്ത് എത്തിയത്. ഡൈനാമോ സാഗ്രെബ് ടീമിലാണ് ആദ്യം കളിച്ചത്.

    അവിടെനിന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടനം ഹോട്ട്‌സ്പറിലേക്കെത്തിയതോടെ ശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങി. 2012 പ്രതിഭകള്‍ ധാരാളമുള്ള റയല്‍ മാഡ്രിഡിലേക്കുള്ള വിളിയെത്തി. പതുക്കെ റയലിന്റെ പ്രധാനതാരമായി വളര്‍ന്നു. സ്പാനിഷ് ക്ലബ് അഞ്ച് തവണ ചാമ്പ്യന്‍സ് ലീഗും മൂന്ന് സ്പാനിഷ് ലീഗ് കിരീടവും നേടിയപ്പോഴും നിര്‍ണായക പങ്കാളിയായി. ക്രൊയേഷ്യക്കായി 160 മത്സരങ്ങളില്‍ നിന്നായി 23 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. സെമിഫൈനലില്‍ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരമായ ലയണല്‍മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീനയെ നേരിടുമ്പോള്‍ ക്രൊയേഷ്യയുടെ ആത്മവിശ്വാസവും കരുത്തും ഈ നായകനിലാണ്.

  7. ബെയ്ലിലും റെഗ്വിലോണിലും നിർത്താനുദ്ദേശമില്ല, മറ്റൊരു റയൽ മാഡ്രിഡ്‌ താരത്തിനായി മൗറിഞ്ഞോ

    Leave a Comment

    റയൽ മാഡ്രിഡിൽ നിന്നും പ്രീമിയർ ലീഗ് വമ്പന്മാരായ ഹോസെ മൗറിഞ്ഞോയുടെ ടോട്ടനം ഹോട്സ്പറിലേക്ക് ചേക്കേറിയ രണ്ടു താരങ്ങളാണ് ഗാരെത് ബെയ്ലും സെർജിയോ റെഗ്വിലോണും. പ്രീമിയർ ലീഗിൽ മികച്ച പ്രകടനം തുടരുന്ന ടോട്ടനത്തിലേക്ക് മറ്റൊരു റയൽ മാഡ്രിഡ് താരത്തെ കൂടി സ്വന്തമാക്കാനുള്ള ശ്രമമാരംഭിച്ചിരിക്കുകയാണ് മൗറിഞ്ഞോയും സംഘവും.

    റയലിന്റെ മധ്യനിരയിലെ മാന്ത്രികനും ബാലൺ ഡിയോർ ജേതാവുമായ സാക്ഷാൽ മോഡ്രിച്ചിനെയാണ് ടോട്ടനം നോട്ടമിട്ടിരിക്കുന്നത്. മുൻ ടോട്ടനം ഹോട്സ്പർ താരമായ മോഡ്രിച് റയൽ മാഡ്രിഡിൽ ഈ സീസണാവസാനം കരാർ അവസാനിക്കാനിരിക്കുന്ന താരമാണ്. റയലിൽ പുതിയ കരാറിനായി മോഡ്രിച്ച്‌ ശ്രമിക്കുന്നുണ്ടെങ്കിലും പെരെസിന്റെ ഭാഗത്തു നിന്നും ഇതുവരെയും താരത്തെ നിലനിർത്താൻ ഒരു നീക്കങ്ങളും ഉണ്ടായിട്ടില്ലെന്നത് ടോട്ടനത്തിനു അനുകൂല സാഹചര്യമൊരുക്കുന്നുണ്ട്.

    സ്പാനിഷ് മാധ്യമമായ എൽ ചിരിങ്യുറ്റോ ഡി ജൂഗോനെസ് ആണ് ഈ വാർത്താ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റയൽ മാഡ്രിഡ്‌ പരിശീലകൻ സിനദിൻ സിദാനു മോഡ്രിച്ചിനെ നിലനിർത്തണമെന്നുണ്ടെങ്കിലും മറ്റു പ്രധാനതാരങ്ങളായ ക്യാപ്റ്റൻ സെർജിയോ റാമോസിന്റെയും ലൂക്കാസ് വാസ്കസിന്റെയും കരാർ മോഡ്രിച്ചിന് സമാനമായി പുതുക്കേണ്ട സാഹചര്യമാണുള്ളതെന്നത് പ്രസിഡന്റായ ഫ്ലോരെന്റിനോ പെരസിനെ സമ്മർദത്തിലാക്കുന്നുണ്ട്.

    റയൽ മാഡ്രിഡ്‌ മോഡ്രിച്ചിനെ നിലനിർത്താൻ ശ്രമിക്കുമെങ്കിലും വരുന്നത് ജനുവരി ട്രാൻസ്ഫറിൽ മോഡ്രിച്ചിനെ ടോട്ടനത്തിലെത്തിക്കാൻ മൗറീഞ്ഞോ ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. 2012ൽ ടോട്ടനത്തിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ മോഡ്രിച്ചിന് റയലിനൊപ്പം രണ്ടു ലാലിഗ കിരീടങ്ങളും നാലു ചാമ്പ്യൻസ്‌ലീഗ് കിരീടങ്ങളും നേടാൻ സാധിച്ചിട്ടുണ്ട്.

  8. ഗ്രേറ്റ്‌ മോഡ്രിച്ച്! ക്രൂസ്!, അതിലേറ്റിക്കോക്കെതിരായ മത്സരത്തിൽ താരങ്ങളെ അഭിനന്ദിച്ച് സിദാൻ

    Leave a Comment

    സ്വന്തം തട്ടകമായ ആൽഫ്രഡോ ഡി സ്‌റ്റെഫാനോ സ്റ്റേഡിയത്തിൽ വെച്ചു നടന്ന മാഡ്രിഡ്‌ ഡെർബിയിൽ എതിരില്ലാത്ത രണ്ടു ഗോളിന്റെ തകർപ്പൻ വിജയം നേടിയിരിക്കുകയാണ് സിനദിൻ സിദാന്റെ റയൽ മാഡ്രിഡ്‌. ചാമ്പ്യൻസ്‌ലീഗിൽ യൂറോപ്പ ലീഗിലേക്ക് വരെ തരംതാഴ്ത്തപ്പെട്ടേക്കാവുന്ന  ബൊറൂസിയ മൊഞ്ചൻഗ്ലാഡ്ബാക്കുമായുള്ള മത്സരത്തിലും  ഇപ്പോൾ ലാലിഗയിൽ മികച്ച ഫോമിൽ തുടരുന്ന അത്ലറ്റിക്കോ മാഡ്രിഡിനെയും തകർത്തു മുന്നേറുകയാണ് സിദാനും സംഘവും.

    ബൊറൂസിയക്കെതിരെ ബെൻസിമയായിരുന്നുവെങ്കിൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ കാസെമിരോയും ഡാനി കാർവഹാളുമാണ് ഗോളുകൾ നേടിയത്. ഇതോടെ ഒന്നാം സ്ഥാനത്തു തുടരുന്ന  അത്ലറ്റിക്കോ മാഡ്രിഡിനു പിന്നിൽ മൂന്നു പോയിന്റ് വ്യത്യാസത്തിൽ മൂന്നാം സ്ഥാനത്തേക്ക് ഉയരാൻ റയൽ മാഡ്രിഡിനു സാധിച്ചിരിക്കുകയാണ്. ഈ വിജയത്തിനു സിദാൻ നന്ദി പറയുന്നത് മധ്യനിരയുടെ മികച്ച പ്രകടനത്തോടാണ്. മത്സരശേഷം അതു തുറന്നു പറയാനും സിദാൻ മടിച്ചില്ല.

    “ഞങ്ങൾ മോഡ്രിച്ചിനെയും ക്രൂസിനെയുമാണ് വലിയ രീതിയിൽ ഈ മത്സരത്തിൽ ഉപയോഗപ്പെടുത്തിയത്. അത് സത്യമായ കാര്യമാണ്. ഞങ്ങൾക്കത് ചെയ്യേണ്ടി വന്നതാണ്. കൂടാതെ വളരെ വേഗത്തിൽ  ഡയഗണൽ ബോളുകൾ നൽകാൻ സാധിച്ചതോടെ ഞങ്ങൾക്ക് കൂടുതൽ സ്പേസ് ലഭിക്കാൻ തുടങ്ങി. അവർ അത്രക്കും മഹത്തായ താരങ്ങളാണ്. അത്രക്കും മികച്ച കളിയാണവർ കളിച്ചത്.”

    “കരിം ബെൻസിമയും ഒട്ടും  മോശമായിരുന്നില്ല. ഒപ്പം ലൂക്കാസ് വാസ്കസും. അവൻ ഒരു പ്രതിഭാസമായി മത്സരത്തിൽ കാണപ്പെട്ടു. കൂടാതെ ഡാനി കാർവഹാളും ഒപ്പം  ഞങ്ങളുടെ ക്യാപ്റ്റനും (റാമോസ്) വരാനും മികച്ച പ്രകടനം പുറത്തെടുത്തു. അവർ എല്ലാവരും മികച്ച താരങ്ങളാണ്.” മത്സരശേഷം സിദാൻ താരങ്ങളുടെ പ്രകടനത്തേക്കുറിച്ച് വ്യക്തമാക്കി.

  9. ബെയ്‌ലിന്റെ പാത പിന്തുടരാനുള്ള വയസ്സല്ല എനിക്കുള്ളത്, ടോട്ടനത്തിലേക്കുള്ള തിരിച്ചുപോക്കിനെക്കുറിച്ച് മോഡ്രിച് പറയുന്നു

    Leave a Comment

    ഇത്തവണത്തെ സമ്മർ ട്രാൻസ്ഫറിൽ നിന്നും റയൽ മാഡ്രിഡിൽ നിന്നും ടോട്ടനം ഹോട്ട്സ്പറിലേക്ക് ഗാരെത് ബെയ്ൽ ചേക്കേറിയിരുന്നു. സിദാനു കീഴിൽ അവസരങ്ങളില്ലെന്നു മനസിലാക്കിയ ബെയ്ൽ തന്റെ പഴയ ക്ലബ്ബിലേക്ക് തന്നെ തിരിച്ചു പോവുകയായിരുന്നു. എന്നാലിപ്പോൾ ടോട്ടനം ആരാധകർ കാത്തിരിക്കുന്നത് ടോട്ടനത്തിന്റെ തന്നെ മുൻതാരമായ ലൂക്ക മോഡ്രിച്ചിന്റെ തിരിച്ചുവരവിനാണ്.

    എന്നാൽ ഇക്കാര്യത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് ബാലൺ ഡിയോർ ജേതാവായ ലൂക്ക മോഡ്രിച്. ഫോർഫോർടുവിനു നൽകിയ അഭിമുഖത്തിലാണ് ബെയ്‌ലിന്റെ പാത പിന്തുടരുമോയെന്ന ചോദ്യത്തിന് മോഡ്രിച് മറുപടി പറഞ്ഞത്. നിലവിൽ മാഡ്രിഡുമായി കരാർ പുതുക്കാനുള്ള ശ്രമത്തിലാണ് ഈ മുപ്പത്തിയഞ്ചുകാരൻ.

    “എനിക്ക് വയസായിക്കൊണ്ടിരിക്കുകയാണ്. ഇനി ടോട്ടനത്തിലേക്ക് തിരിച്ചു പോവുമെന്ന് തോന്നുന്നില്ല. എനിക്ക് മാഡ്രിഡുമായി ഒരു വർഷം കൂടി കരാർ ബാക്കിയുണ്ട്. അതിനു ശേഷം എന്തു സംഭവിക്കുമെന്നു നോക്കാം. ഞാനിപ്പോഴും മികച്ചതായി തോന്നുന്നുണ്ട്. കുറച്ചു കാലം കൂടി ഫുട്ബോളിൽ തുടരാനാണ് എന്റെ ആഗ്രഹം. ഞാനിപ്പോൾ മാഡ്രിഡിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഒപ്പം ഈ സീസണിൽ നേടാനുള്ള കാര്യങ്ങളിലും. “

    അതിനു ശേഷം ഞാൻ മാനേജ്മെന്റുമായി ചർച്ച നടത്തും. ഞങ്ങൾ ഇതിനൊരു മികച്ച പ്രതിവിധി കണ്ടെത്തും. ക്ലബ്ബിലെ ആളുകളുമായി മികച്ച ബന്ധം തന്നെയാണ് ഞാൻ പുലർത്തിപ്പോരുന്നത്. അതുകൊണ്ട് തന്നെ എന്ത് സംഭവിച്ചാലും ഒരു പ്രശ്നവും ഇല്ല. ” മോഡ്രിച് പറഞ്ഞു.

  10. ലൂക്കാ മോഡ്രിച് പുറത്തു പോവുമോ? ഭാവിയെക്കുറിച്ച് വെളിപ്പെടുത്തലുമായി ബാലൺ ഡിയോർ ജേതാവ്

    Leave a Comment

    റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ മായാജാലക്കാരനാണ് ക്രോയേഷ്യൻ സൂപ്പർതാരം ലൂക്കാ മോഡ്രിച്. റയൽ മാഡ്രിഡിൽ ക്രിസ്ത്യാനോക്ക് ശേഷം ബാലൺ ഡിയോർ നേടിയ ഏക താരവും ഈ മുപ്പത്തിയരുകാരൻ തന്നെ. വയസ്സിത്രയായിട്ടും ഇപ്പോഴും സിനദിൻ സിദാന്റെ റയൽ മാഡ്രിഡിലെ അവിഭാജ്യഘടകമാണ് ലുക്കാ മോഡ്രിച്.

    2020-21 സീസൺ അവസാനിക്കുന്നതോടു കൂടി റയൽ മാഡ്രിഡിലെ കരാറിനു അവസാനമാവുന്നതോടെ തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മോഡ്രിച്. സീസണിന്റെ തുടക്കത്തിൽ അവസരങ്ങൾ കുറഞ്ഞുവെങ്കിലും റയൽ മാഡ്രിഡിൽ തന്നെ തുടരാവുമെന്നാണ് ലൂക്കയുടെ പ്രതീക്ഷ.

    “തീർച്ചയായും എനിക്ക് റയൽ മാഡ്രിഡിൽ തുടരാനാണ് ആഗ്രഹം. എന്നാലത് ക്ലബ്ബിന്റെ തീരുമാനമെന്താണെന്നനുസരിച്ചായിരിക്കും. എനിക്ക് തോന്നുന്നത് ഇപ്പോഴും ടീമിൽ പ്രധാന റോൾ കൈകാര്യം ചെയ്യാനാവുമെന്ന് തന്നെയാണ്.”

    ” ഒപ്പം എനിക്ക് റയൽ മാഡ്രിഡിൽ തന്നെ എന്റെ കരിയർ അവസാനിപ്പിക്കാനാണ് ആഗ്രഹം. മാഡ്രിഡ്‌ ആണ് എന്റെ വീട്, എനിക്ക് കരാർ പുതുക്കാനാണ് ആഗ്രഹം. എന്നിരുന്നാലും എനിക്ക് മാനേജരുമായി ഒരു പ്രശ്നത്തിന് താത്പര്യമില്ല. ഒരു കരാറിലെത്താമെന്നാണ് എന്റെ പ്രതീക്ഷ.” മോഡ്രിച് സ്പാനിഷ് മാധ്യമമായ മാർക്കയോട് അഭിപ്രായപ്പെട്ടു.