Tag Archive: Lille

  1. ഇത് കട്ട ഹീറോയിസം, കൂവി വിളിച്ച ഫ്രഞ്ച് ആരാധകർക്ക് കളിക്കളത്തിൽ മറുപടി നൽകി എമിലിയാനോ മാർട്ടിനസ്

    Leave a Comment

    ആസ്റ്റൺ വില്ലയും ഫ്രഞ്ച് ക്ലബായ ലില്ലെയും തമ്മിൽ ഇന്നലെ നടന്ന യുവേഫ കോൺഫറൻസ് ലീഗ് മത്സരം സംഭവബഹുലമായാണ് ആരംഭിച്ചത്. ഫ്രഞ്ച് ക്ലബിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ അർജന്റൈൻ താരമായ എമിലിയാനോ മാർട്ടിനസിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. ഖത്തർ ലോകകപ്പ് നൽകിയ മുറിവ് ഇതുവരെ ഉണങ്ങാത്ത ഫ്രഞ്ച് ആരാധകർ കനത്ത വിസിലുകളും കൂക്കിവിളിയും കൊണ്ടാണ് അർജന്റീന താരത്തെ സ്വീകരിച്ചത്.

    എന്നാൽ ആരാധകരുടെ കൂക്കി വിളികൾക്കൊന്നും തന്റെ മനോധൈര്യത്തെ തകർക്കാൻ കഴിയില്ലെന്ന് എമിലിയാണോ മാർട്ടിനസ് മത്സരത്തിൽ തെളിയിച്ചു. തുടക്കത്തിൽ ഒന്ന് പതറിയ താരത്തിന് മഞ്ഞക്കാർഡ് ലഭിച്ചെങ്കിലും അതിൽ നിന്നും തിരിച്ചു വന്ന് ആസ്റ്റൺ വില്ലയുടെ ഹീറോയായി മാറാൻ എമിലിയാനോക്ക് കഴിഞ്ഞു. ഷൂട്ടൗട്ടിൽ മിന്നുന്ന പ്രകടനം നടത്താനുള്ള തന്റെ കഴിവ് എമിലിയാനോ ഒരിക്കൽക്കൂടി പുറത്തെടുക്കുന്നതാണ് ഇന്നലെ കണ്ടത്.

    ആദ്യപാദത്തിൽ ആസ്റ്റൺ വില്ല ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചപ്പോൾ ഇന്നലെ നടന്ന മത്സരത്തിൽ ലില്ലെയും അതെ സ്കോറിന് വിജയം നേടി. തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ ആദ്യത്തെ കിക്കും വളരെ നിർണായകമായ അവസാനത്തെ കിക്കും തടുത്തിട്ടാണ് എമിലിയാനോ മാർട്ടിനസ് വില്ലക്ക് വിജയം സമ്മാനിച്ചത്. ഇതോടെ 1982നു ശേഷം ആദ്യമായി ഒരു യൂറോപ്യൻ ടൂർണമെന്റിന്റെ സെമി ഫൈനൽ കളിക്കാനും വില്ലക്ക് കഴിഞ്ഞു.

    ഒരു കളിക്കാരന്റെ ശ്രദ്ധ മുഴുവൻ നഷ്‌ടമാകുന്ന തരത്തിൽ ഉച്ചത്തിലുള്ള കൂക്കിവിളികളാണ് ഇന്നലെ തുടക്കം മുതൽ ഉണ്ടായത്. എമിലിയാനോയുടെ പോസ്റ്റിന്റെ പിന്നിൽ ഇതിനു വേണ്ടി ആരാധകരെല്ലാം ഒത്തു കൂടുകയും ചെയ്‌തു. എന്നാൽ തന്റെ മനസ്സാന്നിധ്യം തകർക്കാൻ ഒന്നിനും കഴിയില്ലെന്ന് താരം തെളിയിച്ചു. അതിനു പുറമെ മത്സരത്തിൽ വില്ലയെ വിജയിപ്പിച്ച് ആരാധകർക്ക് മറുപടി നൽകുകയും അവരുടെ മുന്നിൽ ഡാൻസ് ചെയ്യുകയും ചെയ്‌താണ്‌ എമിലിയാനോ കളിക്കളം വിട്ടത്.

  2. ടണലിനുള്ളിൽ വെച്ച് അസഭ്യവർഷവും കയ്യേറ്റവും, നെയ്മർക്ക് കൂടുതൽ മത്സരങ്ങളിൽ വിലക്കിനു സാധ്യത

    Leave a Comment

    ലില്ലേക്കെതിരായ ലീഗ് 1 മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനു പിഎസ്‌ജിക്ക് തോൽവിയേറ്റു വാങ്ങേണ്ടി വന്നിരിക്കുകയാണ്. ആദ്യപകുതിയിൽ ജോനാഥൻ ഡേവിഡ് നേടിയ ഗോളിനാണ് പിഎസ്‌ജിക്കെതിരായ നിർണായക മത്സരത്തിൽ വിജയം നേടാൻ ലില്ലെക്കു സാധിച്ചത്. വിജയത്തോടെ 3 പോയിന്റ് വ്യത്യാസത്തിൽ പിഎസ്‌ജിയെ മറികടന്നു ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ലില്ലേക്ക് സാധിച്ചിരിക്കുകയാണ്.

    മത്സരത്തിൽ ഗോൾ നേടാൻ സാധിക്കാതെ പോയ നെയ്മറിനു മത്സരത്തിന്റെ അവസാന സമയത്ത് ചുവപ്പു കാർഡ് കണ്ടു പുറത്തു പോവേണ്ടി വരികയും ചെയ്തിരുന്നു. ലില്ലേയുടെ പ്രതിരോധതാരം ടിയാഗോ ജാലോയെ ത്രോ ലൈനിൽ വെച്ചു തള്ളിയിട്ടതിനാണ് റഫറി രണ്ടാം മഞ്ഞക്കാർഡിനൊപ്പം ചുവപ്പുകാർഡും നൽകിയത്. ത്രോലൈൻ കടന്നു പോയ പന്ത് എടുക്കാൻ ഇരുവരും മത്സരിച്ചതോടെ നെയ്മർ ജാലോയെ തള്ളിയിടുകയായിരുന്നു.

    മത്സരത്തിന്റെ 89ആം മിനുട്ടിലാണ് റെഡ് കാർഡിനാസ്പദമായ സംഭവം നടക്കുന്നത്. മത്സരം കഴിഞ്ഞു ടണലിലേക്ക് നടക്കുകയായിരുന്ന ജാലോക്കെതിരെ നെയ്മർ അസഭ്യവർഷം നടത്തുകയും വീണ്ടും കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. ജാലോ തിരിച്ചൊന്നും ചെയ്തില്ലെങ്കിലും നെയ്മർ വീണ്ടും വാക്കേറ്റത്തിന് മുതിർന്നതോടെ ജാലോയും അക്ഷോഭ്യനാവുകയായിരുന്നു. തുടർന്ന് സ്റ്റാഫുകൾ പിടിച്ചു മാറ്റുകയായിരുന്നു.

    ടണലിനുള്ളിലെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. റെഡ് കാർഡിന് പിന്നാലെ കൂടുതൽ മത്സരങ്ങളിലേക്ക് വിലക്ക് ലഭിക്കാനുള്ള സാധ്യതയും ഇതോടെ നെയ്മറിനെതിരെ ഉയർന്നു വന്നിരിക്കുകയാണ്. ഫ്രഞ്ച് ലീഗിന്റെ അച്ചടക്ക സമിതി ഇതിനെക്കുറിച്ചു കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്.

  3. കളിക്കളത്തിലെ മാന്യത നെയ്മർ ഇനിയും പഠിച്ചിട്ടില്ല, ചുവപ്പുകാർഡിന്റെ തോഴനായി നെയ്മർ

    Leave a Comment

    കളിക്കളത്തിൽ പ്രതിഭയുടെ നിറകുടമാണെങ്കിലും മോശം പെരുമാറ്റവും അച്ചടക്കമില്ലായ്മയും നെയ്മറിന് പലപ്പോഴും തിരിച്ചടി നൽകാറുണ്ട്. പ്രൊഫഷണൽ ഫുട്ബോളിലേക്ക് കാലെടുത്തു വെച്ചിട്ടു ഇത്രയും കാലമായിട്ടും അതിനൊരു മാറ്റവും നെയ്മറിൽ ഉണ്ടായിട്ടില്ലെന്നതിനു തെളിവാണ് ലില്ലേക്കെതിരായ മത്സരത്തിലെ ചുവപ്പു കാർഡ്. ഇതോടെ കഴിഞ്ഞ പതിനാലു മത്സരങ്ങളിൽ നിന്നായി 3 ചുവപ്പു കാർഡുകൾ കണ്ട് നെയ്മറിന് പുറത്തു പോകേണ്ടി വന്നിട്ടുണ്ടെന്നതാണ് മറ്റൊരു വസ്തുത.

    പിഎസ്‌ജിക്കെതിരായ ലില്ലേയുടെ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയത്തോടെ ലീഗിൽ ഒന്നാമതെത്താൻ ലില്ലേക്ക് സാധിച്ചിരിക്കുകയാണ്. ജോനാഥൻ ഡേവിഡിന്റെ ആദ്യപകുതിയിലെ ഗോളാണ് ലില്ലേക്ക് ലീഗ് കിരീടപോരാട്ടത്തിൽ നിർണായകമായ വിജയം നേടിക്കൊടുത്തത്. ലില്ലേയുടെ പോർച്ചുഗീസ് പ്രതിരോധതാരം ടിയാഗോ ഡിയാലോയെ തള്ളിയിട്ടതിനാണ് മത്സരത്തിന്റെ അവസാന സമയത്ത് രണ്ടാം മഞ്ഞക്കാർഡിനൊപ്പം ചുവപ്പു കാർഡും കണ്ട് നെയ്മർക്കു പുറത്തു പോവേണ്ടി വന്നത്.

    മത്സരശേഷം ടണലിലേക്ക് നടന്ന നെയ്മറും ഡിയാലോയും തമ്മിൽ വാക്കേറ്റമുണ്ടാവുകയും നെയ്മർ ഡയലോയെ കഴുത്തിനു തള്ളുന്ന വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അസഭ്യവർഷം നടത്തുന്ന നെയ്മറിനെ തല്ലാൻ പോകുമ്പോൾ സഹപ്രവർത്തകർ താരത്തെ പിടിച്ചു മാറ്റുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.
    നെയ്മറിന്റെ അച്ചടക്കമില്ലായ്മ വീണ്ടും പിഎസ്‌ജിക്കു തലവേദനയായിക്കൊണ്ടിരിക്കുകയാണ്. തന്റെ കരിയറിൽ നെയ്മറിന് 11 തവണ ചുവപ്പു കാർഡ് കാണേണ്ടിവന്നിട്ടുണ്ട്. മുന്നേറ്റനിരക്കാരനായ കളിക്കാരിൽ തന്നെ ഏറ്റവും ഉയർന്ന കണക്കാണത്.

    പിഎസ്‌ജിയിൽ ആദ്യത്തെ ചുവപ്പു കാർഡ് മാഴ്സെക്കെതിരായ മത്സരത്തിലാണ് ലഭിക്കുന്നത്. അന്നു മാഴ്സെ താരമായിരുന്ന ലൂക്കാസ് ഓകമ്പോസിനെ തലക്കിടിച്ചതിനായിരുന്നു ചുവപ്പുകാർഡ് ലഭിച്ചത്.പിന്നീട് ബോർഡൊക്സിനെതിരെയും ഒരാവശ്യവുമില്ലാതെ റെഡ് കാർഡ് വാങ്ങിയിരുന്നു. ബ്രസീലിൽ കാർണിവലിനു പോവാൻ വേണ്ടിയാണു അതു ചെയ്തതെന്ന ആരോപണവും താരത്തിനെതിരെ ഉയർന്നിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ മാർസെ താരം അൽവാരോ ഗോൺസാലോക്കൊപ്പം വംശീയമായി അധിക്ഷേപിച്ചതിനും നെയ്മറിന് റെഡ് കാർഡ് കണ്ടു പുറത്തു പോവേണ്ടി വന്നിരുന്നു. എപ്പോൾ നെയ്മറിന് ചുവപ്പു കാർഡ് കണ്ടു പുറത്തു പോവേണ്ടി വന്നിട്ടുണ്ടോ അതിനൊപ്പം പിഎസ്‌ജിയും യൂറോപ്പിന്റെ മുൻനിരയിൽ നിന്നും താഴോട്ടു പോകുന്ന അവസ്ഥയാണ് നിലവിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

  4. പ്രത്യാക്രമണത്തിൽ നാലു താരങ്ങൾ, മികച്ച ടാക്കിളുമായി ഒറ്റക്ക് പ്രതിരോധിച്ച് പിഎസ്‌ജി താരം കിംപെമ്പെ

    Leave a Comment

    ഫ്രഞ്ച് ലീഗ് ഒന്നാം സ്ഥാനക്കാരായ ലില്ലെയുമായുള്ള മത്സരത്തിൽ ഗോൾരഹിത സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നിരിക്കുകയാണ് ഫ്രഞ്ച് ലീഗ് വമ്പന്മാരായ പിഎസ്‌ജിക്ക്. ഇതോടെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തു തന്നെ തുടരുകയാണ് പിഎസ്‌ജി. ഒരേ പോയിന്റുള്ള ലില്ലെക്കും ഒളിമ്പിക് ലിയോണിനും താഴെ വെറും ഒരു പോയിന്റിന്റെ കുറവിലാണ് പിഎസ്‌ജി മൂന്നാം സ്ഥാനത്തു നിലയുറപ്പിച്ചിരിക്കുന്നത്.

    ലില്ലെയുമായി നടന്ന മത്സരത്തിൽ തോമസ് ടുക്കലിന്റെ പിഎസ്‌ജിക്ക് സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നെങ്കിലും പരിക്കേറ്റ് പുറത്തായ നെയ്മറുടെയും ബെഞ്ചിൽ നിന്നും കുറച്ചു സമയത്തേക്ക് മാത്രം കളിക്കാനിറങ്ങുന്ന ഏംബാപ്പേയുടെയും അഭാവത്തിൽ ലില്ലേക്കെതിരെ പൊരുതി നേടിയ ഈ ഒരു പോയിന്റിന് വളരെയധികം വിലയുണ്ട്. സമനിലയിലും പിഎസ്‌ജിയുടെ പ്രതിരോധതാരം പ്രിസ്‌നെൽ കിംപെമ്പെയുടെ പ്രകടനത്തിനാണ് ആരാധകരുടെ പ്രശംസ മുഴുവനും.

    80ആം മിനുട്ടിൽ ലില്ലേയുടെ പ്രത്യാക്രമണത്തിൽ നാലു താരങ്ങൾക്കെതിരെ കിംപെമ്പെ മാത്രമാണ് പിഎസ്‌ജി പ്രതിരോധ നിരയിലുണ്ടായിരുന്നത്. ലില്ലേയുടെ നീക്കങ്ങൾ പിന്നാലെ ശരവേഗത്തിൽ ഓടിയെത്തിയതിനൊപ്പം ഒരു മികച്ച ടാക്കിളിലൂടെ ലില്ലെ താരം ബുറാക് യിൽമാസിന്റെ കാലിൽ നിന്നും പന്ത്‌ തട്ടിയകറ്റുകയും നിലത്തു വീണുകിടന്നു കൊണ്ടു തന്നെ വീണ്ടും പന്ത് കാലുകൊണ്ട് തട്ടിയകറ്റി അപകടം ഒഴിവാക്കുകയായിരുന്നു.

    ഓട്ടത്തിൽ ഹാംസ്ട്രിങ്ങിനു പരിക്കുപറ്റിയിട്ടും ടാക്കിളിനു മുതിർന്ന കിംപെമ്പെയുടെ സാഹസത്തെയാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ വാനോളം പുകഴ്ത്തുന്നത്. അവസാന പത്തു മിനുട്ടിലേക്ക് പകരക്കാരനായി മിച്ചൽ ബക്കറെ ഇറക്കി സമനിലയിൽ ആശ്വാസം കണ്ടെത്തുകയായിരുന്നു. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച ടാക്കിളായാണ് കിംപെമ്പെയുടെ ഈ നീക്കം വാഴ്ത്തപ്പെടുന്നത്.

  5. റെക്കോര്‍ഡ് തുകയ്ക്ക് സ്‌ട്രൈക്കറെ റാഞ്ചി നാപോളി,തകര്‍ത്തത് ചെല്‍സിയുടേയും ആഴ്‌സണലിന്റേയും മോഹം

    Leave a Comment

    ഫ്രഞ്ച് ലീഗ് ക്ലബ്ബ് ലില്ലെക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ചവെക്കുന്ന നൈജീരിയൻ സ്‌ട്രൈക്കർ വിക്ടർ ഓസിംഹെനെ ഇറ്റാലിയൻ വമ്പന്മാരായ നാപോളി സ്വന്തമാക്കിയിരിക്കുകയാണ്. താരത്തിനു വേണ്ടി മുന്നിലുണ്ടായിരുന്ന ചെൽസിയെയും ആഴ്സനലിനെയും പിന്തള്ളിയാണ് 74 ദശലക്ഷം യൂറോക്ക് നാപോളി താരവുമായി കരാറിലെത്തിയത്.

    ഫ്രഞ്ച് ലീഗിൽ 27 മത്സരങ്ങളിൽ നിന്നും 13 ഗോളുകൾ നേടിയ താരത്തിന് പിന്നാലെ ധാരാളം ഇംഗ്ലീഷ് ക്ലബ്ബുകൾ ഉണ്ടായിരുന്നു. എന്നാൽ ശമ്പളമടക്കം 100 മില്യനടുത്തു ചെലവാക്കിയാണ് മറ്റു ക്ലബ്ബുകളെ നാപോളിക്ക് ഈ കരാറിൽ നിന്നും ഒഴിവാക്കാനായത്.

    2017ൽ ജർമൻ ക്ലബ്ബായ വോൾഫ്സ്ബെർഗിനൊപ്പമാണ് പ്രൊഫഷണൽ ഫുടബോളിൽ ഒസിംഹെൻ അരങ്ങേറുന്നത്. അതിനു ശേഷം ബെൽജിയൻ ക്ലബ്ബായ ചാർലെറോയിക്ക് വേണ്ടി കളിച്ച താരം കഴിഞ്ഞ സീസണിലാണ് 10 ദശലക്ഷം യൂറോക്ക് ഫ്രഞ്ച് ക്ലബ്ബായ ലില്ലെയിലേക്ക് ചേക്കേറുന്നത്.

    നൈജീരിയക്കു വേണ്ടി 8 മത്സരങ്ങൾ കളിച്ച താരത്തിനു നാലു ഗോളുകൾ നേടാനായിട്ടുണ്ട്. 2015ൽ നൈജീരിയക്ക് പതിനേഴു വയസിൽ താഴെയുള്ളവരുടെ ലോകകപ്പ് നേടികൊടുക്കുന്നതിൽ വലിയ പങ്കു വഹിച്ച ഒസിംഹെൻ 10 ഗോളുകളുമായി ടൂർണമെന്റിലെ ടോപ്സ്കോററായിരുന്നു. ഓസിംഹെനെകൂടാതെ കൂടാതെ 30 മില്യൺ യൂറോക്ക് ബ്രസീലിയൻ പ്രതിരോധനിരതാരം ഗബ്രിയേലിനെ കൂടി ലില്ലെയിൽ നിന്നും നാപോളി സ്വന്തമാക്കാനൊരുങ്ങുന്നുണ്ട്.