Tag Archive: I LEAGUE

  1. കേരള ബ്ലാസ്റ്റേഴ്‌സ് പതറുമ്പോൾ ഗോകുലം കേരള കുതിക്കുന്നു, തുടർച്ചയായ നാലാമത്തെ വിജയവുമായി കേരളത്തിന്റെ അഭിമാനടീം

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സ് മോശം പ്രകടനവുമായി ആരാധകരെ നിരാശയിലാക്കുമ്പോൾ ഐ ലീഗിൽ കേരളത്തിന്റെ അഭിമാനമുയർത്തുന്ന പ്രകടനമാണ് ഗോകുലം കേരള നടത്തുന്നത്. ഇന്ന് നടന്ന മത്സരത്തിൽ ഡൽഹി എഫ്‌സിയെ കീഴടക്കിയതോടെ ഈ സീസണിന്റെ രണ്ടാം പകുതി ആരംഭിച്ചതിനു ശേഷം തുടർച്ചയായ നാലാമത്തെ വിജയമാണ് ഗോകുലം കേരള സ്വന്തമാക്കുന്നത്.

    സൂപ്പർകപ്പിൽ തിളങ്ങാൻ ഗോകുലം കേരളക്ക് കഴിഞ്ഞില്ലെങ്കിലും അതിനു ശേഷം നടന്ന ഐ ലീഗ് മത്സരങ്ങളിലെല്ലാം മികച്ച വിജയമാണ് അവർ സ്വന്തമാക്കിയത്. ഇന്ന് നടന്ന മത്സരത്തിൽ തന്നെ വളരെ ശക്തമായ പോരാട്ടമാണ് ഗോകുലം കേരളയുടെ ഭാഗത്തു നിന്നുമുണ്ടായത്. കൃഷിയിടങ്ങളുടെ നടുവിലുള്ള മൈതാനത്ത് കനത്ത കാറ്റിനെ അതിജീവിച്ചാണ് ഗോകുലം കേരള വിജയം നേടിയത്.

    നാൽപത്തിയഞ്ചാം മിനുട്ടിൽ ഗസാമ നേടിയ ഗോളിൽ ഡൽഹി എഫ്‌സിയാണ് മത്സരത്തിൽ മുന്നിലെത്തിയത്. അതിനു ശേഷം ഗോകുലം കേരള പൊരുതിയെങ്കിലും എൺപത്തിയഞ്ചാം മിനുട്ട് വരെ ഡൽഹി തന്നെ മുന്നിൽ നിന്നത്. എന്നാൽ എൺപത്തിയഞ്ചാം മിനുട്ടിൽ പെനാൽറ്റിയിലൂടെ സാഞ്ചസ് ഗോകുലത്തെ മുന്നിലെത്തിച്ചു. അതിനു ശേഷം ഇഞ്ചുറി ടൈമിൽ ലാലിൻസങ്ങ കൂടി ഗോൾ നേടിയതോടെ വിജയം സ്വന്തമായി.

    വിജയത്തോടെ നിലവിൽ ഐ ലീഗിൽ രണ്ടാം സ്ഥാനത്താണ് ഗോകുലം നിൽക്കുന്നത്. ഒന്നാം സ്ഥാനത്ത് നിൽക്കുന്ന മൊഹമ്മദൻ, മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുന്ന റിയൽ കാശ്മീർ എഫ്‌സി, ശ്രീനിധി ഡെക്കാൻ എന്നിവരാണ് ഗോകുലത്തിനു വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള ടീം. ഇതിനു മുൻപ് ഐ ലീഗ് കിരീടം ഉയർത്തിയിട്ടുള്ള ഗോകുലത്തിനു ഐ ലീഗ് ജേതാക്കളായി ഐഎസ്എല്ലിൽ എത്താൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.

  2. വിപ്ലവമാറ്റത്തിനൊരുങ്ങി ഇന്ത്യൻ ഫുട്ബോൾ, VAR നടപ്പിലാക്കാനുള്ള തീരുമാനവുമായി AIFF

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിച്ച കാലം മുതൽ റഫറിമാരുടെ പിഴവുകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. കഴിഞ്ഞ സീസണിലാണ് അത് മൂർഛിച്ചത്. ഐഎസ്എൽ പ്ലേ ഓഫിൽ ബെംഗളൂരു എഫ്‌സി നേടിയ ഗോൾ റഫറി തെറ്റായി വിധിച്ചതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ടീം മൈതാനം വിട്ടു പോയി. അതിനു പിന്നാലെ റഫറിമാർക്കെതിരെ രൂക്ഷമായ പ്രതിഷേധമാണ് ഉയർന്നത്. ഐഎസ്എൽ ഫൈനലിലും തെറ്റുകൾ ആവർത്തിച്ചതോടെ വിമർശനങ്ങൾ ഒന്നുകൂടി ശക്തമാവുകയും ചെയ്‌തു.

    കഴിഞ്ഞ സീസണിൽ തന്നെ വീഡിയോ റഫറിയിങ് സംവിധാനം ഐഎസ്എല്ലിൽ ഏർപ്പെടുത്തണമെന്ന ആവശ്യം ആരാധകർ ശക്തമായി ഉയർത്തിയിരുന്നു. വാർ ലൈറ്റ് സംവിധാനം കൊണ്ടുവരാമെന്ന് ഐഎസ്എൽ അധികൃതർ പറഞ്ഞെങ്കിലും അത് യാഥാർഥ്യമായില്ല. ഈ സീസണിലും റഫറിമാരുടെ പിഴവുകൾ സ്ഥിരമായതോടെ ആരാധകർ പ്രതിഷേധം ശക്തമാക്കി. എന്തായാലും ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

    പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ഇന്ത്യയിലെ ഒന്ന്. രണ്ട് ഡിവിഷൻ ലീഗുകളായ എഐഎസ്എല്ലിലും ഐ ലീഗിലും വീഡിയോ റഫറിയിങ് സംവിധാനം കൊണ്ടുവരാനുള്ള പദ്ധതിയുമായി മുന്നോട്ടു പോവുകയാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ. എന്നാൽ പെട്ടന്നു തന്നെ ഇത് നടപ്പിലാക്കാൻ അവർക്ക് കഴിയില്ല. അതിനു സമയമെടുക്കുമെന്നതിനാൽ 2025-26 സീസൺ മുതൽ വീഡിയോ റഫറിയിങ് സംവിധാനം വരുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

    ഇന്ത്യൻ ഫുട്ബോളിൽ വീഡിയോ റഫറിയിങ് സംവിധാനം വന്നാൽ അതിനുള്ള ക്രെഡിറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് കൂടിയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. റഫറിമാരുടെ പിഴവുകൾ വരുന്ന ഓരോ സമയത്തും അവർ വലിയ രീതിയിലുള്ള പ്രതിഷേധമാണ് നടത്തിയിരുന്നത്. എന്തായാലും ഈ സംവിധാനം വരട്ടെയെന്നാണ് ആരാധകർ ഒന്നടങ്കം ആഗ്രഹിക്കുന്നത്. ഐ ലീഗിലും ഈ സംവിധാനം ഉണ്ടാകുന്നത് ആരാധകർക്ക് ഇരട്ടി മധുരമാകും നൽകുക.

  3. ഐഎസ്എൽ താരങ്ങളെ വെല്ലുന്ന ഗോളടിമികവ്, കൈപ്പത്തിയില്ലാത്ത സാഞ്ചസിന്റെ മാന്ത്രികപ്രകടനം തുടരുന്നു

    Leave a Comment

    ഐ ലീഗ് ജേതാക്കൾക്ക് ഐഎസ്എല്ലിലേക്ക് പ്രവേശനമുള്ളതിനാൽ തന്നെ ഈ സീസണിൽ മികച്ചൊരു സ്‌ക്വാഡിനെയാണ് ഗോകുലം കേരള അണിനിരത്തിയിരിക്കുന്നത്. എഫ്‌സി ഗോവയിൽ മുൻപ് കളിച്ചിട്ടുള്ള എഡു ബേഡിയ, മുൻ ബാഴ്‌സലോണ അക്കാദമി താരമായ നിലി പെർഡോമോ എന്നിവരെല്ലാം ഗോകുലം കേരളയിലേക്ക് വന്നത് വലിയ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. എന്നാൽ ഇപ്പോൾ ശ്രദ്ധാകേന്ദ്രമായി മാറുന്നത് സ്‌പാനിഷ്‌ സ്‌ട്രൈക്കറായ അലക്‌സ് സാഞ്ചസാണ്.

    ഈ സീസണിൽ ഐ ലീഗിൽ നാല് മത്സരങ്ങൾ ഗോകുലം കേരള കളിച്ചപ്പോൾ അതിൽ നിന്നും എട്ടു ഗോളുകളാണ് സാഞ്ചസ് നേടിയിരിക്കുന്നത്. അതിൽ ഒരു ഹാട്രിക്കും ഉൾപ്പെടുന്നു. പ്രധാനപ്പെട്ട കാര്യം ഒരു കൈപ്പത്തിയില്ലാത്ത താരമാണ് സാഞ്ചസ് എന്നതാണ്. പിറന്നു വീണപ്പോൾ തന്നെ ഒരു കൈപ്പത്തി ഇല്ലാതിരുന്ന സാഞ്ചസ് തന്റെ പോരായ്‌മയെ തോൽപ്പിച്ചാണ് ഒരു മികച്ച ഫുട്ബോൾ താരമായി വളർന്നു വന്നത്. ലാ ലീഗ മത്സരത്തിൽ അരങ്ങേറ്റം കുറിച്ചാണ് താരം പ്രൊഫെഷണൽ ഫുട്ബോളിലേക്ക് വന്നിട്ടുള്ളത്.

    ഒരു കൈപ്പത്തിയില്ലാതെ പ്രൊഫെഷണൽ ഫുട്ബാൾ കളിക്കുന്ന ആദ്യത്തെ താരം കൂടിയാണ് അലക്‌സ് സാഞ്ചസ്. കരിയറിൽ സ്പെയിനിലെയും ഓസ്‌ട്രേലിയയിലെയും പല ക്ലബുകളിലും കളിച്ചിട്ടുള്ള താരം അവിടെയെല്ലാം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഒരു വർഷത്തെ കരാറിലാണ് ഗോകുലം കേരള താരത്തെ സ്വന്തമാക്കിയത്. എന്നാൽ ഇപ്പോൾ തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയ സാഞ്ചസിന്റെ കരാർ ഗോകുലം പുതുക്കാനുള്ള സാധ്യത കൂടുതലാണ്.

    സാഞ്ചസിന്റെ മിന്നുന്ന പ്രകടനം ഗോകുലം കേരള ഐ ലീഗിൽ കുതിപ്പ് കാണിക്കുന്നതിൽ നിർണായകമാണ്. നിലവിൽ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ടീമാണ് ഗോകുലം കേരള. നാല് മത്സരങ്ങളിൽ ഒരു സമനിലയും മൂന്ന് ജയവും കുറിച്ച അവർക്ക് ആദ്യത്തെ മത്സരത്തിൽ വിജയം നഷ്‌ടമായത്‌ അവസാന മിനുട്ടിൽ ഗോൾകീപ്പർ വരുത്തിയ പിഴവിനെ തുടർന്നാണ്. എന്തായാലും ഗോകുലവും സാഞ്ചസും അടുത്ത സീസണിൽ ഐഎസ്എല്ലിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

  4. ഫുട്ബോളിൽ കേരളം വേറെ ലെവൽ, ഐ ലീഗിലെ കാണികളുടെ എണ്ണത്തിലും അവിശ്വനീയകുതിപ്പ്

    Leave a Comment

    ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകക്കൂട്ടം കേരള ബ്ലാസ്റ്റേഴ്‌സ് ആണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ക്ലബ് ആരംഭിച്ച് പത്ത് വർഷം പോലുമായിട്ടില്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും സംഘടിതമായ ഫാൻബേസ് ആയി മാറാൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. മറ്റു പല സംസ്ഥാനങ്ങളെയും അപേക്ഷിച്ച് കേരളത്തിൽ ഫുട്ബോളിന് വളരെയധികം വേരോട്ടമുണ്ടെന്നത് ഇക്കാര്യത്തിൽ വലിയ രീതിയിലുള്ള സംഭാവന നൽകിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല.

    കേരളത്തിലെ ഫുട്ബോൾ ആരാധകർ കരുത്ത് കാണിക്കുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങളിൽ മാത്രമല്ലെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം ഐ ലീഗിലെ ആദ്യത്തെ ഗെയിം വീക്കിലെ കാണികളുടെ കണക്കുകൾ പുറത്തു വന്നപ്പോൾ മറ്റൊരു ടീമിനും തൊടാൻ കഴിയാത്ത ആധിപത്യത്തിലാണ് ഗോകുലം കേരള നിൽക്കുന്നത്. ഇത് കേരളത്തിൽ ഫുട്ബോളിന് എത്രത്തോളം വേരോട്ടമുണ്ടെന്നു വ്യക്തമാക്കുന്നു.

    View this post on Instagram

    A post shared by BATTALIA – Gokulam Kerala FC (@battalia_gkfc)

    ഇന്നലെ പുറത്തു വന്ന കണക്കുകൾ പ്രകാരം ഇന്റർ കാശിക്കെതിരെ നടന്ന കഴിഞ്ഞ ഗോകുലം കേരളയുടെ മത്സരത്തിൽ ഉണ്ടായിരുന്ന ആരാധകരുടെ എണ്ണം 19764 ആണ്. രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത ക്ലബായ മൊഹമ്മദന്സിന്റെ മൈതാനത്ത് എത്തിയത് 4900 പേർ മാത്രമാണെന്ന് അറിയുമ്പോഴാണ് ഗോകുലം കേരളം എത്ര മുന്നിലാണെന്ന് വ്യക്തകളാകുന്നത്. മൂന്നാം സ്ഥാനത്തുള്ള റിയൽ കാശ്‌മീർ എഫ്‌സിയുടെ മൈതാനത്ത് വന്നത് വെറും 1872 കാണികളാണ്.

    കഴിഞ്ഞ സീസൺ മുതൽ ഐ ലീഗിൽ വിജയിക്കുന്ന ടീമുകൾക്ക് നേരിട്ട് ഐഎസ്എല്ലിലേക്ക് യോഗ്യത നേടാൻ കഴിയും. പഞ്ചാബ് എഫ്‌സി അങ്ങിനെയാണ് ഐഎസ്എല്ലിൽ എത്തിയത്. അതുകൊണ്ടു തന്നെ ഇത്തവണ കടുത്ത പോരാട്ടം ഐ ലീഗിൽ നടക്കുമെന്നതിൽ സംശയമില്ല. ഗോകുലം കേരളക്ക് ലഭിക്കുന്ന ആരാധകപിന്തുണ നോക്കുമ്പോൾ അടുത്ത സീസണിൽ അവർ ഐഎസ്എല്ലിലേക്ക് യോഗ്യത നേടണമെന്നാണ് ആരാധകർ ആഗ്രഹിക്കുന്നത്.

  5. ഐഎസ്എൽ ഇതിഹാസം ബിവറേജസ് ക്യൂവിൽ, ട്രോളുകളുമായി കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ

    Leave a Comment

    എഫ്‌സി ഗോവയുടെ ഇതിഹാസതാരമാണ് എഡു ബേഡിയ. 2017 മുതൽ 2023 വരെയുള്ള കാലഘട്ടത്തിൽ അവർക്കായി കളിച്ച താരം ഒരു ഐഎസ്എൽ ലീഗ് ഷീൽഡ് അടക്കം മൂന്നു കിരീടങ്ങൾ അവർക്കായി നേടിയിട്ടുണ്ട്. ബാഴ്‌സലോണയുടെ ബി ടീമിന് വേണ്ടി ജേഴ്‌സി അണിഞ്ഞിട്ടുള്ള ബേഡിയ ഐഎസ്എല്ലിൽ കളിച്ചിട്ടുള്ള മികച്ച വിദേശതാരങ്ങളിൽ ഒരാൾ കൂടിയാണ്.

    കഴിഞ്ഞ സീസൺ പൂർത്തിയായതോടെ എഫ്‌സി ഗോവ വിട്ട ബേഡിയ അതിനു ശേഷം ചേക്കേറിയത് കേരളത്തിലെ ഐ ലീഗ് ക്ലബായ ഗോകുലം കേരളയിലേക്കാണ്. ഐ ലീഗിൽ കിരീടം നേടിയാൽ ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് സ്‌പാനിഷ്‌ താരത്തെ മലബാറിയൻ ക്ലബ് സ്വന്തമാക്കിയത്.

    ഐ ലീഗ് സീസണിനു മുന്നോടിയായുള്ള തയാറെടുപ്പുകളിലാണ് ഗോകുലം കേരള. എന്നാൽ അതിനിടയിൽ ടീമിന്റെ പ്രധാന താരമായ ബേഡിയയെ ബിവറേജസ് ക്യൂവിൽ കണ്ടതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. ഇന്നാണ് ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നത്. ക്ലബ് ജേഴ്‌സി അണിഞ്ഞാണ് ബെഡിയ ബിവറേജസിൽ നിൽക്കുന്നത്.

    ഈ ദൃശ്യങ്ങൾ പുറത്തു വന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഗോകുലം കേരളയെ ട്രോളാൻ ആരംഭിച്ചിട്ടുണ്ട്. ഗോകുലം കേരള ഐഎസ്എല്ലിൽ വന്നാൽ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരാളികളാകുമെന്നും ആരാധകർ രണ്ടു ചേരിയാകുമെന്നും വാദങ്ങളുണ്ട്. എന്നാൽ ഇത്തരമൊരു അവസ്ഥയിലാണോ നിങ്ങളുടെ ക്ലബെന്നാണ് ബ്ലാസ്റ്റെർസ് ആരാധകർ തിരിച്ചു ചോദിക്കുന്നത്.

    അതേസമയം ലോകഫുട്ബോളിലെ വമ്പൻ താരങ്ങൾ വരെ ഒറ്റക്ക് സൂപ്പർമാർക്കറ്റിലും മറ്റും പോകുന്ന പതിവുണ്ടെന്നും ഇവിടുത്തെ മദ്യശാലകളുടെ നിലവാരം മോശമായതു കൊണ്ടാണ് അത് നമുക്ക് മോശം കാര്യമായി തോന്നുന്നതെന്നുമാണ് ആളുകൾ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ക്ലബ് ജേഴ്‌സിയിട്ട് മദ്യം വാങ്ങാൻ പോയതിനു ബെഡിയക്കെതിരെ നടപടി വരുമോയെന്നറിയില്ല.

  6. സൂപ്പർകപ്പ് കേരളത്തിലേക്കെത്തുന്നു, മൂന്നു വേദികൾ പരിഗണനയിൽ

    Leave a Comment

    ഏതാനും വർഷങ്ങൾക്കു മുൻപ് നിർത്തിവെച്ച ഇന്ത്യൻ ഫുട്ബോളിലെ പ്രധാനപ്പെട്ടൊരു ടൂർണമെന്റായ സൂപ്പർകപ്പ് ഈ സീസൺ മുതൽ വീണ്ടും ആരംഭിക്കുമെന്ന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ നേരത്തെ തന്നെ തീരുമാനിച്ചതാണ്. ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് എന്നിവയിലെ പ്രധാനപ്പെട്ട ക്ലബുകളാണ് സൂപ്പർകപ്പ് മത്സരങ്ങളിൽ കളിക്കുക. ഇപ്പോൾ അതിന്റെ വേദി കേരളമാകുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്. കേരളത്തിലെ മൂന്നു നഗരങ്ങളിലെ സ്റ്റേഡിയങ്ങളിൽ വെച്ചാണ് പുതിയ രൂപത്തിലുള്ള സൂപ്പർകപ്പ് മത്സരങ്ങൾ നടക്കാൻ സാധ്യതയുള്ളത്.

    ദി ബ്രിഡ്‌ജിന്റെ റിപ്പോർട്ടുകൾ പ്രകാരം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ നടക്കുന്ന കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയമാണ് സൂപ്പർകപ്പിനു വേണ്ടി പരിഗണിക്കുന്ന ഒരു വേദി. അതിനു പുറമെ മലപ്പുറത്തെ പയ്യനാട് മൈതാനത്തും മത്സരം നടത്താൻ ആലോചിക്കുന്നു. കഴിഞ്ഞ വർഷം സന്തോഷ് ട്രോഫി ഫൈനൽ നടന്നപ്പോൾ ആരാധകർ ഒഴുകിയതാണ് അവിടെ വെച്ച് മത്സരങ്ങൾ നടത്തുന്നതിനെക്കുറിച്ച് ചിന്തിക്കാൻ കാരണം. മൂന്നാമത്തെ വേദിയുടെ കാര്യത്തിൽ ആലോചന വന്നിട്ടില്ലെങ്കിലും കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിനാണ് സാധ്യതയുള്ളത്.

    കഴിഞ്ഞ വർഷം തന്നെ കേരളം സൂപ്പർലീഗിനു വേദിയാകാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് സംസ്ഥാനത്തെ കായികമന്ത്രി അറിയിച്ചതാണ്. ഈ സീസണിൽ ടൂർണമെന്റ് ഫോർമാറ്റിൽ മാറ്റമുണ്ട്. ഇതിനു മുൻപ് ഐഎസ്എൽ, ഐ ലീഗ് എന്നിവയിലെ ആറു ക്ലബുകൾ നേരിട്ട് നോക്ക്ഔട്ട് ഘട്ടത്തിലേക്ക് കടക്കുകയാണ് ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ ക്വാളിഫയേഴ്‌സും അതിനു ശേഷം നോക്ക്ഔട്ട് ഘട്ടങ്ങളുമായുള്ള മത്സരമാണ് നടത്താൻ ആലോചിക്കുന്നത്. ഇതിനു മുൻപ് രണ്ടു തവണ മാത്രമാണ് സൂപ്പർകപ്പ് മത്സരങ്ങൾ നടന്നിരിക്കുന്നത്. ആദ്യത്തെ എഡിഷനിൽ ബെംഗളൂരു വിജയം നേടിയപ്പോൾ രണ്ടാമത്തെ തവണ എഫ്‌സി ഗോവയാണ് കിരീടം ഉയർത്തിയത്.

    എഎഫ്‌സി ടൂര്ണമെന്റുകൾക്ക് യോഗ്യത നേടണമെങ്കിൽ ഒരു ഇന്ത്യൻ ക്ലബ് 27 മത്സരമെങ്കിലും കളിക്കണമെന്ന നിർബന്ധമുണ്ട്. ഇത് സൂപ്പർകപ്പ് വീണ്ടും നടത്താനുള്ള കാരണമായിട്ടുണ്ട്. ഇതിനു പുറമെ സൂപ്പർകപ്പ് വിജയികൾ എഎഫ്‌സി കപ്പ് പ്ലേ ഓഫിലും കളിക്കും. കേരളത്തിലെ ഫുട്ബോൾ ആരാധകരെ സംബന്ധിച്ച് ഇവിടെയുള്ള രണ്ടു ക്ളബുകളായ കേരള ബ്ലാസ്റ്റേഴ്‌സ്, ഗോകുലം കേരള എന്നിവ സൂപ്പർകപ്പിൽ ഏറ്റുമുട്ടുന്നത് ആവേശകരമായ അനുഭവം തന്നെയാണ് സമ്മാനിക്കുക. ഏപ്രിൽ മാസത്തിലായിരിക്കും മത്സരങ്ങൾ നടക്കുക.

  7. അഞ്ച് ഇന്ത്യന്‍ ടീമുകള്‍ ഒത്തുകളിയ്ക്കുന്നു, ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്

    Leave a Comment

    മുംബൈ: ഐ ലീഗ് ഫുട്ബോളില്‍ ഒത്തുകളി വിവാദമുയരുന്നു. അഞ്ച് ക്ലബുകള്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തും. രാജ്യാന്ത ഒത്തുകളി ഏജന്റ് വിത്സണ്‍രാജ് പെരുമാള്‍ ക്ലബുകള്‍ക്ക് പണം നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, അന്വേഷണം സംഘത്തോട് സഹകരിക്കുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. എന്നാല്‍ അഞ്ച് ടീമുകള്‍ ഏതൊക്കെയാണെന്ന് സിബിഐ പുറത്തുവിട്ടിട്ടില്ല.

    വലിയ തുകയ്ക്കാണ് മാച്ച് ഫിക്‌സിംഗ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഏത് സീസണിലാണ് ഒത്തുകളി നടന്നതെന്ന കാര്യത്തിലും വ്യക്തത നല്‍കാന്‍ സി.ബി. ഐ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫീസിലെത്തിയ സിബിഐ ഉദ്യേഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചു. 1995ല്‍ ഫിക്സിംഗിനെ തുടര്‍ന്ന് സിംഗപൂരില്‍ ജയില്‍ ശിക്ഷ നേരിട്ട വില്‍സണ്‍ രാജ് പെരുമാളിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. സിംഗപൂരില്‍ സ്ഥിരതാമസമാക്കിയ വില്‍സണ് ഫിന്‍ലന്‍ഡ്, ഹംഗറി എന്നിവിടങ്ങളിലും കേസുകളുണ്ടായിരുന്നു. എല്ലാ കായിക മേഖലകളിലും ഫിക്സിംഗിന് ശ്രമിച്ചയാളാണ് വില്‍സണ്‍. ഒളിംപിക്സ്, ലോകകപ്പ് യോഗ്യത മത്സരങ്ങള്‍, വനിതാ ലോകകപ്പ്, കോണ്‍കകാഫ് ഗോള്‍ഡ് കപ്പ്, ആഫ്രിക്കന്‍ കപ്പ് ഇവിടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

    ഒത്തുകളിക്ക് കൂട്ടുനിന്ന ടീമുകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ വ്യക്തമാക്കി. എഐഎഫ്എഫിന്റെ ടീമായ ഇന്ത്യന്‍ ആരോസ് അഞ്ച് ടീമുകളില്‍ ഒന്നാണെന്നാണ് വിവരം. എന്നാല്‍ ടീം ഇത്തവണ ഐ ലീഗില്‍ പങ്കെടുക്കുന്നില്ല.

    എഐഎഫ്എഫ് യുവ താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യവുമായി ആരംഭിച്ച ടീമാണ് ഇന്ത്യന്‍ ആരോസ്. ഒഡീഷ സര്‍ക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ വിദേശ താരങ്ങളൊന്നും കളിച്ചിരുന്നില്ല.
    കോവിഡ് സാഹചര്യമായതിനാല്‍ കഴിഞ്ഞ രണ്ട് വര്‍ഷവും ഐലീഗ് മത്സരങ്ങള്‍ നടന്നത് ഗോവയിലാണ്. കനത്ത സുരക്ഷയില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയത്.

    നവംബര്‍ 12നാണ് ഐ ലീഗ് മത്സരങ്ങള്‍ ആരംഭിച്ചത്. രണ്ട് റൗണ്ട് മത്സരങ്ങളാണ് ഇരുവരെ പൂര്‍ത്തിയായത്. റിയല്‍ കശ്മീരാണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്സി രണ്ടാമതാണ്.

     

  8. ഐസ്വാളിനെ മടയില്‍ പോയി തകര്‍ത്ത് ഗോകുലം, ജയഘോഷയാത്ര തുടരുന്നു

    Leave a Comment

    ഐസ്വാള്‍: ഐലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്.സിയ്ക്ക് രണ്ടാജയം. ഐസ്വാള്‍ എഫ്സിയെ ഏകപക്ഷീയമായ ഒരുഗോളിന് പരാജയപ്പെടുത്തിയാണ് വിജയ കുതിപ്പ് തുടരുന്നത്. അവസാന വിസിലില്‍ നിന്ന് മൂന്ന് മിനിറ്റ് മാത്രംബാക്കിനില്‍ക്കെ പകരക്കാരനായി ഇറങ്ങിയ മലയാളിതാരം താഹിര്‍ സമന്റെ ഹെഡ്ഡര്‍ ഗോളിലാണ് മലബാറിയന്‍സ് വിജയംനേടിയത്. ഇതോടെ രണ്ട് കളിയില്‍ നിന്ന് ആറ് പോയിന്റുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഗോകുലം.

    വിങ്ങുകളിലൂടെ ഗോകുലം കേരളയുടെ ആദ്യ ആക്രമണത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാല്‍ ആതിഥേയര്‍ കളിയിലേക്ക് തിരിച്ചുവന്നു. ആദ്യ പകുതിയില്‍ ഗോകുലത്തിന്റെ കാമറൂണിയന്‍ സ്ട്രൈക്കര്‍ അഗസ്റ്റെ സോംലാഗ ഒറ്റപ്പെട്ട അക്രമങ്ങളിലൂടെ കളംനിറഞ്ഞെങ്കിലും ഗോളിലേക്കെത്തിയില്ല. ഐസ്വാള്‍ ഡിഫന്‍സീവ് ജോഡികളായ ഇമ്മാനുവല്‍ മക്കിന്ഡെയും അകിറ്റോ സൈറ്റോയും കേരള ആക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചു.

    ഗോകുലത്തിന്റെ മുന്‍താരം ഹെന്റി കിസേക്കയായിരിന്നു ഐസ്വാളിന് വേണ്ടി അക്രമങ്ങള്‍ നടത്തിയത്. സെക്കന്റ് ഹാള്‍ഫിനു തൊട്ടുമുന്നെ ഹെന്റിക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോള്‍ നേടാനായില്ല. രണ്ടാം പകുതിയില്‍ നോര്‍ത്ത് ഈസ്റ്റ് ക്ലബിന്റെ അക്രമണത്തോടയായിരിന്നു തുടക്കം. വിംഗില്‍ നിന്നുള്ള മികച്ച ബില്‍ഡ്അപ്പിനെ തുടര്‍ന്ന് ബോക്സില്‍ പന്ത് സ്വീകരിച്ച ആരാംഡിന്തറയ്ക്ക് തന്റെ ഷോട്ട് നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞില്ല.

    ഗോകുലം പ്രതിരോധത്തില്‍ അച്ചടക്കത്തോടെ കളിക്കുകയും ഹോം ടീമില്‍ നിന്നുള്ള എല്ലാ സമ്മര്‍ദങ്ങളും തടയുകയും ചെയ്തു. രണ്ടാംപകുതിയില്‍ നൗഫലിനെയും ഫര്‍ഷാദ് നൂറിനെയും മാറ്റി മധ്യനിരതാരം അര്‍ജുന്‍ ജയരാജനെയും താഹിര്‍ സമാനെയും ഇറക്കിയ ഗോകുലം കളിയിലേക്ക് പതിയെ തിരിച്ചു വന്നു. അര്‍ജുന്റെ ക്രോസില്‍ സമാന്റെ അതുഗ്രന്‍ ഹെഡറിലൂടെ ഗോകുലം വിജയ ഗോള്‍ നേടുകയായിരുന്നു.രണ്ടു മത്സരങ്ങളില്‍ നിന്നുമായി ഗോകുലത്തിനു ആറു പോയന്റാണുള്ളത്. മഞ്ചേരിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഗോകുലം മുഹമ്മദന്‍സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചിരിന്നു. ഗോകുലത്തിന്റെ അടുത്ത മത്സരം റിയല്‍ കാശ്മീര്‍ എഫ്.സിയുമായാണ്. 22 ന് കാശ്മീരിലാണ് മത്സരം.

     

  9. ആക്രമണകാരിയായ കോച്ച്, മലബാറിയന്‍സ് തല ഉയര്‍ത്തി തന്നെ കളിച്ചു

    Leave a Comment

    തേഡ് ഐ – കമാല്‍ വരദൂര്‍

    സമ്മര്‍ദ്ദമെന്നത് മൈതാനത്ത് അപരിചിതമായ പദമല്ല. സമ്മര്‍ദ്ദത്തെ സമയോചിതം കൈകാര്യം ചെയ്യണമെന്നതാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. പക്ഷേ ഒരു സമ്മര്‍ദ്ദവും നിങ്ങളുടെ നിലപാടിനെ മാറ്റില്ലെങ്കിലോ…? അവിടെയാണ് 36 കാരനായ ഗോകുലത്തിന്റെ ഇറ്റാലിയന്‍ കോച്ച് വിസെന്‍സോ അനിസിനെ അഭിനന്ദിക്കേണ്ടത്.

    15 മല്‍സരങ്ങളാണ് ടീം അദ്ദേഹത്തിന് കീഴില്‍ കളിച്ചത്. എല്ലാ മല്‍സരത്തിലും ഒരേ നിലപാട്-ആക്രമണം. ഇന്നലെ അവസാന മല്‍സരമായിരുന്നു. ആദ്യ പകുതിയില്‍ ടീം ഒരു ഗോളിന് പിറകില്‍. രണ്ടാം പകുതി 25 മിനുട്ട് പിന്നിടുമ്പോഴും ഈ കമ്മിയില്‍ തന്നെ ടീം. വിസെന്‍സോ ഓള്‍ ഔട്ട് ആക്രമണപാദയിലാണ്. പക്ഷേ ഗോള്‍ മാത്രം പിറക്കുന്നില്ല.

    അവസാനം മുഹമ്മദ് ഷരിഫിന്റെ ഫ്രീകിക്ക് ഗോളാവുന്നു. സമനില കൈവരിച്ചിട്ടും കോച്ച് തന്റെ മുന്‍നിരക്കാരെ ചട്ടം കെട്ടുന്നു- ഓടിക്കയറാന്‍. എമില്‍ ബെന്നി രണ്ടാം ഗോള്‍ നേടുന്നു. ഡെന്നിസ് മൂന്നാം ഗോള്‍ സ്‌ക്കോര്‍ ചെയ്യുന്നു. മല്‍സരം അവസാനത്തിലേക്ക് പോവുമ്പോള്‍ സ്വാഭാവികമായും പ്രതിരോധ ജാഗ്രത എന്ന സമയോചിത തീരുമാനമായിരിക്കും പരിശീലകര്‍ കൈ കൊള്ളുക.

    പക്ഷേ വിസെന്‍സോക്ക് മാറ്റമില്ല. അദ്ദേഹത്തിന്റെ മുന്‍നിരക്കാര്‍ അതാ വീണ്ടും ഗോള്‍ നേടുന്നു….. അങ്ങനെ നാല് ഗോളുകള്‍. നിര്‍ണായകമായ മല്‍സരത്തില്‍ ഗോളുകളേക്കാള്‍ സമീപനത്തില്‍ പരിശീലകരും ടീം മാനേജ്മെന്റും ജാഗ്രത പുലര്‍ത്തുമ്പോള്‍ ഇറ്റലിക്കാരന്‍ അതിന് മുതിര്‍ന്നില്ല.

    ടീം ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വലിയ വിജയം കരസ്ഥമാക്കിയത് അവസാന മല്‍സരത്തില്‍. സ്വന്തം നിലപാടിന് വിസെന്‍സോക്ക്് പറയാന്‍ ന്യായമുണ്ട്-പ്രഹര ശേഷിക്കാരാണ് തന്റെ മുന്‍നിരക്കാരും മധ്യനിരക്കാരും. പന്ത് കിട്ടിയാല്‍ അവര്‍ ഊര്‍ജ്ജസ്വലരാവും. പ്രതിരോധത്തിലുന്നിയുളള ഗെയിം അവരെ പഠിപ്പിച്ചിട്ടില്ല.

    വിസെന്‍സോക്ക് മാനേജ്മെന്റിന്റെ പൂര്‍ണ പിന്തുണയുണ്ട്. ടീം സി.ഇ.ഒ വി.സി പ്രവീണ്‍, ഗോകുലം ഗ്രൂപ്പ് തലവന്‍ ഗോകുലം ഗോപാലന്‍ തുടങ്ങിയവരാരും കോച്ചിന്റെ ഗെയിം പ്ലാനില്‍ ഇടപെടാറില്ല. പ്രൊഫഷണല്‍ ഫുട്ബോളിലെ വലിയ പാഠങ്ങള്‍ സ്വന്തം താരങ്ങള്‍ക്ക് വിസെന്‍സോ പറഞ്ഞ് കൊടുക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. അതില്‍ പ്രധാനം തല താഴ്ത്താതിരിക്കലായിരുന്നു.

    90 മിനുട്ടും പിന്നെ ഇഞ്ച്വറി സമയത്തിലും കളിയുണ്ട്. റഫറി ലോംഗ് വിസില്‍ മുഴക്കുന്നത് വരെ നിങ്ങള്‍ക്ക്് ജയിക്കാം തോല്‍ക്കാം. മലബാറിയന്‍സ് തല ഉയര്‍ത്തി തന്നെ കളിച്ചു-96 മിനുട്ടിലും. 96-ാം മിനുട്ടിലും ഗോള്‍ നേടാന്‍ കഴിഞ്ഞത് അത് കൊണ്ടാണല്ലോ….

  10. ഗോകുലം ഐലീഗ് കിരീടത്തിന് തൊട്ടടുത്ത്, മുഹമ്മദന്‍സിനെ തകര്‍ത്തു

    Leave a Comment

    ഐ ലീഗില്‍ മുഹമ്മദന്‍സിനെ ഗോകുലം കേരളയെ തകര്‍ത്ത് പോയന്റ് പട്ടികയില്‍ ഒന്നാമത്. കൊല്‍ക്കത്തയില്‍ വച്ച് നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഗോകുലം മുഹമ്മദന്‍സിനെ കീഴ്‌പ്പെടുത്തിയത്. ഡെന്നി ആന്റ്വി ആണ് ഗോകുലത്തിന്റെ ഗോളുകള്‍ നേടിയത്.

    സുജിത് സദു മൊഹമ്മദന്‍സിനായി ഒരു ഗോള്‍ മടക്കി. ലീഗില്‍ ഇനി നടക്കാനുള്ള അവസാന മത്സരത്തില്‍ കൂടി വിജയിക്കാനായാല്‍ ഗോകുലത്തിന് ലീഗ് കിരീടം ഉറപ്പിക്കാനാവും.

    ആദ്യം മുതല്‍ക്ക് തന്നെ ആക്രമണം തുടങ്ങിയ ഗോകുലം 19ആം മിനിട്ടില്‍ തന്നെ ലീഡെടുത്തു. മനോഹരമായ ഒരു വോളിയിലൂടെയായിരുന്നു ആന്റ്വിയുടെ ഫിനിഷ്. 33ആം മിനിട്ടില്‍ അടുത്ത ഗോളെത്തി. ആദ്യ പകുതിയും മത്സരത്തിന്റെ 84 മിനിട്ടും ഗോകുലം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മുന്നിലായിരുന്നു. 84ആം മിനിട്ടില്‍ ഒരു ഫ്രീ കിക്കില്‍ നിന്ന് മൊഹമ്മദന്‍സ് ഗോള്‍ മടക്കി. ഈ ഗോള്‍ ഗോകുലത്തെ പ്രതിരോധത്തിലാക്കിയെങ്കിലും മറ്റ് ഗോളുകള്‍ വഴങ്ങാതെ ഗോകുലം വിജയിക്കുകയായിരുന്നു.

    ഇന്ന് ഉച്ചക്ക് ട്രാവുവും ചര്‍ച്ചില്‍ ബ്രദേഴ്‌സും തമ്മില്‍ നടന്ന മത്സരം സമനിലയില്‍ പിരിഞ്ഞിരുന്നു. ഇതാണ് ഗോകുലത്തെ പട്ടികയില്‍ ഒന്നാമത് എത്തിച്ചത്. ചര്‍ച്ചിലിനും ട്രാവുവിനും ഗോകുലത്തിനും ഇപ്പോള്‍ 26 പോയിന്റ് വീതമാണ് ഉള്ളത്. ലീഗിലെ അവസാന മത്സരമാണ് ഇനി നടക്കാനുള്ളത്.

    ട്രാവു ആണ് മത്സരത്തില്‍ ഗോകുലത്തിന്റെ എതിരാളികള്‍. ഗോള്‍ ശരാശരിയിലും പോയിന്റിലും ഇരു ടീമുകളും തുല്യരാണ്. അതുകൊണ്ട് തന്നെ ഈ കളി ജയിക്കുന്നവര്‍ ലീഗ് ചാമ്പ്യന്മാരാവും. പഞ്ചാബ് എഫ്‌സിക്കെതിരെയാണ് ചര്‍ച്ചിലിന്റെ അവസാന മത്സരം. ഗോള്‍ ശരാശരിയില്‍ ട്രാവുവും ഗോകുലവും ഏറെ മുന്നില്‍ നില്‍ക്കുന്നതുകൊണ്ട് തന്നെ ഈ കളി വിജയിച്ചാലും ചര്‍ച്ചിലിന് ഒന്നാമതെത്താന്‍ കഴിയില്ല.