Tag Archive: BARCELONA

  1. പ്രതികാരദാഹിയായി എംബാപ്പെ സ്പെയിനിലെത്തി, ബാഴ്‌സലോണയുടെ മൈതാനം ഇന്ന് വിറക്കും

    Leave a Comment

    പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആദ്യപാദം ബാഴ്‌സലോണ ആരാധകർക്ക് വലിയ ആവേശം നൽകിയിരുന്നു. ഒരുപാട് പരിമിതികളിലൂടെ മുന്നോട്ടു പോകുന്ന സ്‌ക്വാഡ് മികച്ച പ്രകടനം നടത്തി പിഎസ്‌ജിയെ അവരുടെ മൈതാനത്ത് തോൽപ്പിച്ചതോടെ ഏതാനും വർഷങ്ങൾക്ക് ശേഷം ചാമ്പ്യൻസ് ലീഗിന്റെ സെമി കളിക്കാമെന്ന മോഹം ആരാധകർക്കുണ്ടായി.

    എന്നാൽ ചാമ്പ്യൻസ് ലീഗിന്റെ സെമിയിലേക്ക് ബാഴ്‌സലോണയെ മുന്നേറാൻ അനുവദിക്കില്ലെന്നുറപ്പിച്ചാണ് പിഎസ്‌ജിയുടെ പ്രധാന താരം എംബാപ്പെ സ്പെയിനിൽ എത്തിയിരിക്കുന്നത്. എംബാപ്പയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തിയത് പ്രകാരം ബാഴ്‌സലോണയെ അവരുടെ മൈതാനത്ത് കീഴടക്കി പ്രതികാരം ചെയ്യുമെന്ന് ഫ്രഞ്ച് താരം അടുത്ത ബന്ധമുള്ളവരെ അറിയിച്ചിട്ടുണ്ട്.

    ബാഴ്‌സലോണക്കെതിരെ ആദ്യപാദത്തിൽ പിഎസ്‌ജി മികച്ച പ്രകടനം നടത്തിയിരുന്നെങ്കിൽ എംബാപ്പെ നിലവാരം കാണിച്ചില്ല. ഒരു ഷോട്ട് പോലും ഗോളിലേക്ക് ഉതിർക്കാൻ കഴിയാത്ത രീതിയിലാണ് താരത്തെ ബാഴ്‌സ പ്രതിരോധം പൂട്ടിയത്. ഇതേതുടർന്ന് ഫ്രാൻസിൽ നിന്നു വരെ എംബാപ്പെക്ക് വിമർശനം ഉയർന്നിരുന്നു. അതിനെ മറികടക്കേണ്ടത് എംബാപ്പയെ സംബന്ധിച്ച് അനിവാര്യമായ കാര്യമാണ്.

    ബാഴ്‌സലോണയുടെ മൈതാനത്ത് ഇതിനു മുൻപ് പിഎസ്‌ജി കളിച്ചപ്പോൾ എംബാപ്പെ ഗംഭീര പ്രകടനമാണ് നടത്തിയത്. മെസി അടക്കമുള്ള ടീമിനെതിരെ ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയ താരം അതുപോലെയൊരു പ്രകടനം ആവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർണായക മത്സരങ്ങളിൽ തിളങ്ങാറുള്ള താരത്തെ ബാഴ്‌സലോണ ഭയപ്പെട്ടേ മതിയാകൂ.

  2. നെയ്‌മർക്കു വേണ്ടി റാഫിന്യ പകരം ചോദിച്ചു, ഇതാണ് ബ്രസീലിയൻ താരങ്ങളുടെ ഒത്തൊരുമ

    Leave a Comment

    ബാഴ്‌സലോണയിൽ നിന്നും അപ്രതീക്ഷിത ട്രാൻസ്‌ഫറിൽ പിഎസ്‌ജിയിലേക്ക് ചേക്കേറിയ നെയ്‌മർക്ക് അവിടുത്തെ നാളുകൾ ഒട്ടും സുഖകരമായിരുന്നില്ല. പരിക്കുകൾ വേട്ടയാടിയപ്പോഴും മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും പെരുമാറ്റത്തിലെ പ്രശ്‌നങ്ങൾ താരത്തിന് വിനയായിരുന്നു.ഒടുവിൽ പിഎസ്‌ജി ആരാധകരുടെ കടുത്ത അധിക്ഷേപം ഏറ്റുവാങ്ങിയാണ് താരം ക്ലബ് വിട്ടത്.

    പിഎസ്‌ജിയോട് നേർക്കുനേർ നിന്ന് പകരം വീട്ടാൻ നെയ്‌മർക്ക് ഒരവസരം ലഭിച്ചില്ലെങ്കിലും കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബ്രസീലിയൻ സഹതാരമായ റാഫിന്യ അത് നടപ്പിലാക്കി. ബാഴ്‌സലോണ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പിഎസ്‌ജിയുടെ മൈതാനത്ത് വിജയം നേടിയ മത്സരത്തിൽ നെയ്‌മറെ അധിക്ഷേപിച്ച പിഎസ്‌ജി ആരാധകരെ നിശ്ശബ്ദരാക്കി രണ്ടു ഗോളുകൾ നേടിയത് റാഫിന്യയാണ്.

    മത്സരത്തിലെ ആദ്യത്തെ ഗോൾ നേടിയതിനു ശേഷം നെയ്‌മറുടെ സെലിബ്രെഷൻ പുറത്തെടുത്താണ് റാഫിന്യ പിഎസ്‌ജി ആരാധകരെ കേറി ചൊറിഞ്ഞത്. ആ സെലിബ്രെഷന്റെ ചിത്രം ബാഴ്‌സലോണ ഇൻസ്റ്റാഗ്രാമിൽ ഇട്ടപ്പോൾ നെയ്‌മർ അതിനു കമന്റ് ചെയ്യുകയുമുണ്ടായി. തനിക്ക് വേണ്ടി റാഫിന്യ പിഎസ്‌ജി ആരാധകർക്ക് മുന്നിൽ നടത്തിയ സെലിബ്രെഷനിൽ താരം ഹാപ്പിയാണെന്ന് ആ കമന്റ് വ്യക്തമാക്കുന്നു.

    മത്സരത്തിന്റെ തുടക്കം മുതൽ ബാഴ്‌സലോണ താരങ്ങളെ തളർത്താൻ പിഎസ്‌ജി അൽട്രാസ് ശ്രമിച്ചിരുന്നു. എന്നാൽ മെസി, നെയ്‌മർ തുടങ്ങിയ താരങ്ങൾക്കെതിരെ വിധ്വേഷം തുപ്പിയ അവർക്ക് ബാഴ്‌സലോണയെയും റാഫിന്യയെയും തളർത്താൻ കഴിഞ്ഞില്ല. എന്തായാലും നെയ്‌മർക്ക് വേണ്ടി റാഫിന്യ പ്രതികാരം ചെയ്‌തത്‌ ബ്രസീലിയൻ താരങ്ങൾ തമ്മിലുള്ള ഒത്തൊരുമയെ വ്യക്തമാക്കുന്നു.

  3. വീണ്ടും സമനിലയിൽ കുരുങ്ങി ബാഴ്‌സലോണ, ടീമിന്റെ പിഴവുകൾക്കെതിരെ വിമർശനവുമായി പരിശീലകൻ

    Leave a Comment

    ലാ ലിഗയിൽ മയോർക്കക്കെതിരെ നടന്ന മത്സരത്തിൽ സമനില വഴങ്ങി ബാഴ്‌സലോണ. റയൽ മാഡ്രിഡ് കഴിഞ്ഞ മത്സരത്തിൽ അത്ലറ്റികോ മാഡ്രിഡിനോട് തോൽവി വഴങ്ങിയതോടെ ലാ ലിഗയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയ ബാഴ്‌സലോണക്ക് അതു നഷ്‌ടപെടുത്താൻ കാരണമാകുന്ന സമനിലയാണ് ഇന്നലെ നടന്ന മത്സരത്തിൽ ഉണ്ടായത്. അടുത്ത മത്സരത്തിൽ ജിറോണയും റയൽ മാഡ്രിഡും വിജയിച്ചാൽ ബാഴ്‌സലോണ മൂന്നാം സ്ഥാനത്തേക്ക് വീഴും.

    അൽമേരിയയുടെ മൈതാനത്തു നടന്ന മത്സരത്തിൽ രണ്ടു ടീമുകളും രണ്ടു ഗോളടിച്ചാണ് സമനിലയിൽ പിരിഞ്ഞത്. വേദാട് മുറിക്കിയുടെ ഗോളിൽ അൽമേരിയ മുന്നിലെത്തിയ മത്സരത്തിൽ റാഫിന്യയുടെ ഗോളിൽ ബാഴ്‌സലോണ ഒപ്പമെത്തിയെങ്കിലും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ അൽമേരിയ വീണ്ടും മുന്നിലെത്തി. ഒരുപക്ഷെ തോൽവി വഴങ്ങിയേക്കാമെന്ന സാഹചര്യത്തിൽ പകരക്കാരനായിറങ്ങിയ ഫെർമിൻ ലോപസ് നേടിയ ഗോളിലാണ് ബാഴ്‌സലോണ സമനില നേടിയെടുത്തത്.

    “അവർ മുന്നിലെത്തിയത് നമ്മളുടെ പിഴവിൽ നിന്നാണ്. അതിനു ശേഷം നമ്മൾ ഏറ്റവും നല്ല പ്രകടനം നടത്തിയപ്പോൾ സമനില ഗോൾ നേടി. എന്നാൽ അവർ വീണ്ടും ഒരു ഗോൾ കൂടി നേടി. ആ രണ്ടു പിഴവുകളും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. ബുദ്ധിമുട്ടാകുമെന്ന് വിചാരിച്ചെങ്കിലും നമ്മൾ അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. അതുപോലെ വഴങ്ങുകയും ചെയ്‌തു. അതെല്ലാം പിഴവുകൾ ആയിരുന്നു. മത്സരം നമ്മുടെ നിയന്ത്രണത്തിലുള്ളപ്പോൾ അവസരങ്ങൾ ലഭിച്ചിരുന്നു.”

    “പ്രതിരോധത്തിൽ നമുക്കിനിയും ഒരുപാട് മെച്ചപ്പെടാനുണ്ട്. കഴിഞ്ഞ സീസണിൽ നമ്മൾ പ്രതിരോധത്തിൽ വളരെ കരുത്തരും നല്ല ശ്രദ്ധയുള്ളവരുമായിരുന്നു. ഇന്നത്തെ മത്സരത്തിൽ നമ്മൾ മോശമായിരുന്നില്ല, പക്ഷെ ഒരിക്കലും സംഭവിക്കാൻ പാടാത്ത രണ്ടു പിഴവുകൾ നമ്മളിൽ നിന്നുമുണ്ടായി. അതുകൊണ്ടാണ് ഇന്നത്തെ മത്സരത്തിൽ രണ്ടു പോയിന്റുകൾ നഷ്‌ടപ്പെടുത്തേണ്ടി വന്നത്.” സാവി മത്സരത്തിന് ശേഷം പറഞ്ഞു.

    മത്സരത്തിൽ റഫറി ഒരു പെനാൽറ്റി അനുവദിക്കാതിരുന്ന തീരുമാനത്തെയും സാവി വിമർശിച്ചു. അടുത്ത മത്സരത്തിൽ സെവിയ്യയെയാണ് ബാഴ്‌സലോണ നേരിടുന്നത്. ലീഗിൽ നിലവിൽ പതിനൊന്നാം സ്ഥാനത്തു നിൽക്കുന്ന ടീമാണ് സെവിയ്യയെങ്കിലും അവർ വെല്ലുവിളി സൃഷ്‌ടിക്കാനുള്ള സാധ്യതയുണ്ട്. അതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ പോർട്ടൊക്കെതിരെയാണ് ബാഴ്‌സലോണയുടെ മത്സരം.

  4. ഞാൻ പരിശീലകനായതിനു ശേഷം ഏറ്റവും മികച്ച ഫുട്ബോൾ കളിക്കുന്നത് ഇപ്പോഴാണ്, ബാഴ്‌സലോണയെ പ്രശംസിച്ച് സാവി

    Leave a Comment

    ഈ സീസണിൽ മികച്ച തുടക്കം ലഭിച്ചതിന്റെ ആത്മവിശ്വാസം ബാഴ്‌സലോണക്കുണ്ട്. ലാ ലീഗയിൽ അപരാജിതരായി മുന്നോട്ടു പോകുന്ന അവർ കഴിഞ്ഞ ദിവസം ചാമ്പ്യൻസ് ലീഗിലും വിജയം സ്വന്തമാക്കി. കഴിഞ്ഞ രണ്ടു മത്സരത്തിലും അഞ്ചു ഗോളുകൾ വീതം നേടിയ ടീം ഒരെണ്ണം പോലും വഴങ്ങിയിട്ടില്ല. വളരെയധികം ഒത്തിണക്കവും സന്തുലിതാവസ്ഥയും കാണിക്കുന്ന ടീം പിഴവുകൾ വരുത്തുന്നത് വളരെ കുറവാണ്.

    ബാഴ്‌സലോണയുടെ പ്രകടനത്തിൽ പരിശീലകൻ സാവിയും വളരെ സന്തോഷവാനാണ്. കൂമാന് പകരം സാവി പരിശീലകനായി സ്ഥാനമേറ്റെടുക്കുമ്പോൾ ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും ലഭിക്കാൻ സാധ്യതയില്ലെന്ന നിലയിലാണ് ബാഴ്‌സലോണ ഉണ്ടായിരുന്നത്. അവിടെ നിന്നും രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തിയ ബാഴ്‌സലോണ കഴിഞ്ഞ സീസണിൽ ലീഗ് കിരീടവും സ്വന്തമാക്കി. താൻ പരിശീലകനായതിനു ശേഷമുള്ള ഏറ്റവും മികച്ച ബാഴ്‌സലോണ ഇതാണെന്നാണ് സാവി പറയുന്നത്.

    “ഞാൻ പരിശീലകനായതിനു ശേഷം ഈ ടീമിന്റെ ഏറ്റവും ഉയർന്ന നിലവാരം. ഈ മത്സരഫലത്തിൽ എനിക്ക് വളരെയധികം സന്തോഷമുണ്ട്. അവർ കളിക്കുന്ന രീതിയിലാണ് എനിക്ക് ഏറ്റവും സന്തോഷമുള്ളത്, അതുപോലെ അവർ മത്സരത്തെ മനസിലാക്കുന്ന രീതിയിലും. ചില താരങ്ങൾ വന്നത് ടീമിനെ നല്ല രീതിയിൽ മെച്ചപ്പെടുത്തി. എന്നാൽ മത്സരത്തെ മനസിലാക്കുന്നതും മുന്നേറ്റനിരയിൽ തന്നെ പ്രസ് ചെയ്യുന്നതുമാണ് അഭിമാനകരമായ കാര്യം.”

    “കഴിഞ്ഞ സീസണിൽ അറ്റാക്കിങ് പ്ലേ അത്ര കൃത്യമായി ഉണ്ടായിരുന്നില്ല, എന്നാൽ ഈ സീസണിൽ അതുണ്ട്.” സാവി പറഞ്ഞു. ഈ നിലവാരം എല്ലായിപ്പോഴും അതുപോലെ കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുൻഡോഗൻ, കാൻസലോ തുടങ്ങിയ താരങ്ങൾ കളിച്ചിരുന്ന ടീമിന്റെ പരിശീലകൻ ബാഴ്‌സയുടെ ശൈലി അറിയുന്ന ആളായത് ഗുണമായെന്ന് ഗ്വാർഡിയോളയെ ഉദ്ദേശിച്ച് സാവി പറഞ്ഞു. ടീമിലെത്തി മികച്ച പ്രകടനം നടത്തുന്ന ഫെലിക്‌സിനേയും അദ്ദേഹം പ്രശംസിച്ചു.

  5. പുതിയ താരങ്ങളുടെ കരുത്തിൽ ബാഴ്‌സലോണ കുതിക്കുന്നു, തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലും അഞ്ചു ഗോൾ വിജയം

    Leave a Comment

    കടുത്ത സാമ്പത്തികപ്രതിസന്ധികളുടെ ഇടയിലൂടെ കടന്നു പോവുന്ന ബാഴ്‌സലോണക്ക് ആഗ്രഹിച്ച താരങ്ങളെയൊന്നും സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യമാണ് കുറച്ചു കാലമായി നേരിട്ടു കൊണ്ടിരിക്കുന്നത്. കുറഞ്ഞ പ്രതിഫലം വാങ്ങുന്ന, ഫ്രീ ഏജന്റായ താരങ്ങളെയാണ് ബാഴ്‌സലോണ പ്രധാനമായും ഇപ്പോൾ സ്വന്തമാക്കുന്നത്. അതിനിടയിൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാന ദിവസം രണ്ടു താരങ്ങൾ അപ്രതീക്ഷിതമായി ബാഴ്‌സലോണയിൽ എത്തിയിരുന്നു.

    അത്ലറ്റികോ മാഡ്രിഡിൽ നിന്നും ജോവോ ഫെലിക്‌സും മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ജോവോ കാൻസലോയുമാണ് ബാഴ്‌സലോണയിൽ എത്തിയ പുതിയ താരങ്ങൾ. അവരുടെ ക്ലബുകളിൽ അവസരങ്ങൾ കുറഞ്ഞതും പരിശീലകനുമായുള്ള അഭിപ്രായവ്യത്യാസങ്ങളുമാണ് ഈ താരങ്ങളെ ബാഴ്‌സലോണയിൽ എത്തിച്ചത്. എന്തായാലും അവരുടെ വരവോടെ ഈ സീസണിൽ എല്ലാ കിരീടങ്ങൾക്കും വേണ്ടി പൊരുതാൻ കരുത്തുള്ള ടീമായി ബാഴ്‌സലോണ മാറിയെന്നതിൽ സംശയമില്ല.

    ലാ ലിഗയിൽ അപരാജിതരായി മുന്നോട്ടു പോകുന്ന ബാഴ്‌സലോണ കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ബെൽജിയൻ ക്ലബായ റോയൽ ആന്റിവേർപ്പിനെതിരെ നടന്ന മത്സരത്തിൽ താരമായത് പുതിയതായി ടീമിലെത്തിയ പോർച്ചുഗൽ താരമായ ജോവോ ഫെലിക്‌സായിരുന്നു. രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ താരത്തിനു പുറമെ ലെവൻഡോസ്‌കി, ഗാവി എന്നിവരും ബാഴ്‌സലോണക്കായി ഗോളുകൾ നേടി.

    തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ജോവോ ഫെലിക്‌സ് ഗോൾ നേടുന്നത്. അതിനു മുൻപ് റയൽ ബെറ്റിസിനെതിരെ നടന്ന മത്സരത്തിൽ ഫെലിക്‌സ് മാത്രമല്ല, കാൻസലോയും ഗോൾ നേടിയിരുന്നു. ഈ രണ്ടു മത്സരങ്ങളിലും ബാഴ്‌സലോണ എതിരില്ലാത്ത അഞ്ചു ഗോളുകളുടെ വിജയം നേടി. ബാഴ്‌സയെ അപേക്ഷിച്ച് ഈ ടീമുകൾ ദുർബലരാണെങ്കിലും ഒരു ടീമെന്ന നിലയിൽ കാറ്റാലൻസിനു വന്ന കെട്ടുറപ്പ് ഈ മത്സരങ്ങളിൽ നിന്നും വ്യക്തമാണ്.

    തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ബാഴ്‌സലോണ അഞ്ചു ഗോളുകൾ നേടുന്നത്. കഴിഞ്ഞ സീസണിൽ പരിക്കിന്റെ തിരിച്ചടികൾ കാരണം ചാമ്പ്യൻസ് ലീഗിൽ നിന്നും നേരത്തെ പുറത്തു പോകേണ്ടി വന്ന ബാഴ്‌സലോണ ഇത്തവണ തുടക്കം മികച്ചതാക്കിയിട്ടുണ്ട്. ലീഗിൽ റയൽ മാഡ്രിഡിന് രണ്ടു പോയിന്റ് വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീമിന്റെ ഇപ്പോഴത്തെ പ്രകടനം ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്.

  6. ടീമിലെത്തിയത് രണ്ടു പോർച്ചുഗൽ സൂപ്പർതാരങ്ങൾ, അവസാനദിവസം ഞെട്ടിച്ച് ബാഴ്‌സലോണ

    Leave a Comment

    ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസം ആരാധകരെ ഞെട്ടിച്ച് ബാഴ്‌സലോണയുടെ മികച്ച നീക്കം. രണ്ടു വമ്പൻ താരങ്ങളെയാണ് ട്രാൻസ്‌ഫർ ഡെഡ്‌ലൈൻ ഡേയിൽ ബാഴ്‌സലോണ സ്വന്തമാക്കിയത്. ഈ സമ്മർ ജാലകത്തിൽ കൂടുതൽ വമ്പൻ സൈനിംഗുകളൊന്നും പൂർത്തിയാക്കാൻ കഴിയാതിരിക്കുകയും ഡെംബലെ അടക്കമുള്ള താരങ്ങൾ ക്ലബ് വിടുകയും ചെയ്‌ത സാഹചര്യത്തിൽ ബാഴ്‌സലോണക്ക് ആശ്വാസമാണ് ഈ സൈനിംഗുകൾ.

    മാഞ്ചസ്റ്റർ സിറ്റി റൈറ്റ് ബാക്കായ ജോവോ കാൻസലോ, അത്ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റനിര താരമായ ജോവോ ഫെലിക്‌സ് എന്നിവരെയാണ് ബാഴ്‌സലോണ ടീമിലെത്തിച്ചത്. രണ്ടു താരങ്ങളും ലോൺ കരാറിലാണ് ബാഴ്‌സലോണയിലേക്ക് വന്നിരിക്കുന്നത്. അതേസമയം ഇവരെ സ്ഥിരമായി സ്വന്തമാക്കാനുള്ള ഉടമ്പടിയൊന്നും കരാറിലില്ലെന്നത് ബാഴ്‌സലോണയെ സംബന്ധിച്ച് ചെറിയൊരു നിരാശയാണ്.

    മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ സീസണിൽ ബയേണിൽ ലോണിൽ കളിച്ച കാൻസലോ ബാഴ്‌സലോണക്ക് ആവശ്യമുള്ള സൈനിങാണ്. കഴിഞ്ഞ സീസണിൽ ഒരു പ്രോപ്പർ റൈറ്റ് ബാക്കില്ലാതെ സെന്റർ ബാക്കുകളായ കൂണ്ടെ, അറോഹോ എന്നിവരെ ആ സ്ഥാനത്ത് ഉപയോഗിച്ച് സാവിക്ക് കൂടുതൽ ഓപ്‌ഷൻസ് ഈ സൈനിങ്‌ നൽകുമെന്നതിൽ സംശയമില്ല.

    നിലവിൽ ഫുട്ബോൾ ലോകത്തിലെ മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളായ കാൻസലോയുടെ സൈനിങ്‌ ബാഴ്‌സലോണക്ക് കരുത്ത് നൽകുമെങ്കിലും ഫെലിക്‌സിന്റെ കാര്യത്തിൽ ആ ഉറപ്പില്ല. ബെൻഫിക്കയിൽ നിന്നും അത്ലറ്റികോ മാഡ്രിഡിലേക്ക് എത്തിയ താരത്തിന് ഇതുവരെ തന്റെ ഫോം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ബാഴ്‌സലോണ ട്രാൻസ്‌ഫർ താരത്തിന് കഴിവ് തെളിയിക്കാനുള്ള ഒരവസരം കൂടിയാണ്.

  7. ഡെംബലെക്ക് പകരക്കാരനെ കണ്ടെത്തി ബാഴ്‌സലോണ, ലോണിൽ ടീമിലെത്തിക്കാൻ ശ്രമം

    Leave a Comment

    അപ്രതീക്ഷിതമായാണ് ഒസ്മാനെ ഡെംബലെ ബാഴ്‌സലോണ വിടാനുള്ള തീരുമാനമെടുത്തത്. നെയ്‌മർക്ക് പകരക്കാരൻ എന്ന നിലയിൽ ബാഴ്‌സലോണയിലെത്തിയ താരം നിരന്തരം പരിക്കുകൾ കാരണം ബുദ്ധിമുട്ടിയിരുന്നു. താരത്തെ വിൽക്കാൻ ബാഴ്‌സലോണ ശ്രമം നടത്തിയിരുന്നെങ്കിലും സാവി ടീമിലേക്ക് വന്നതോടെ അതിൽ മാറ്റമുണ്ടായി. സാവിക്ക് കീഴിൽ മികച്ച ഫോമിൽ താരം കളിക്കുകയും ചെയ്‌തു.

    പുതിയ സീസണിൽ ബാഴ്‌സലോണയുടെ പ്രധാന താരമായി ഡെംബലെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച സമയത്താണ് പിഎസ്‌ജിയുടെ ഓഫർ സ്വീകരിച്ച് ഫ്രഞ്ച് താരം ക്ലബ് വിടുന്നത്. ഇതോടെ അടുത്ത സീസണിൽ മികച്ച പ്രകടനം നടത്താൻ മറ്റൊരു താരത്തെ ബാഴ്‌സലോണക്ക് ആവശ്യമാണ്. റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവയെയാണ് ബാഴ്‌സലോണ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

    പോർച്ചുഗൽ താരമായ സിൽവ സാവിക്ക് വളരെയധികം പ്രിയപ്പെട്ട താരമാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ കാരണം താരത്തിനായി ഓഫർ നൽകാൻ ബാഴ്‌സലോണക്ക് കഴിഞ്ഞില്ല. ഇപ്പോൾ ഡെംബലെ ക്ലബ് വിട്ടതു വഴി ലഭിക്കുന്ന തുക വെച്ച് ബെർണാഡോ സിൽവയെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ബാഴ്‌സലോണ നടത്തിക്കൊണ്ടിരിക്കുന്നത്.

    സിൽവക്ക് ക്ലബ് വിടാനുള്ള താൽപര്യമുണ്ടെങ്കിൽ മാഞ്ചസ്റ്റർ സിറ്റി അതിനിടയിൽ നിൽക്കില്ല. എന്നാൽ എഴുപതു മില്യൺ യൂറോയെങ്കിലും ട്രാൻസ്‌ഫർ ഫീസായി നൽകണമെന്നാണ് അവരുടെ ആവശ്യം. ബാഴ്‌സയെ സംബന്ധിച്ച് ഇത്രയും വലിയൊരു തുക നൽകുക ബുദ്ധിമുട്ടായതിനാൽ പോർച്ചുഗൽ താരത്തെ ലോണിൽ ടീമിലെത്തിക്കാനാണ് അവർ ശ്രമിക്കുന്നത്.

  8. “ഇങ്ങിനെയാണോ സൗഹൃദമത്സരം കളിക്കേണ്ടത്”- ആഴ്‌സണലിനോടുള്ള തോൽവിക്ക് ശേഷം പൊട്ടിത്തെറിച്ച് സാവി

    Leave a Comment

    ബാഴ്‌സലോണയുടെ ആദ്യത്തെ പ്രീ സീസൺ മത്സരം ഇന്ന് പൂർത്തിയായപ്പോൾ ആഴ്‌സണലിനോട് അവർ തോൽവി വഴങ്ങുകയാണ് ചെയ്‌തത്‌. രണ്ടു തവണ ബാഴ്‌സലോണ മത്സരത്തിൽ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ തിരിച്ചടിച്ച ആഴ്‌സണൽ ഒടുവിൽ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയം നേടിയത്. പ്രീ സീസൺ മത്സരം എന്നതിലുപരിയായി ആവേശകരമായ മത്സരമായിരുന്നു നടന്നത്.

    റോബർട്ട് ലെവൻഡോസ്‌കി, റാഫിന്യ, ഫെറൻ ടോറസ് എന്നിവർ ബാഴ്‌സലോണക്കായി ഗോളുകൾ നേടിയപ്പോൾ ട്രോസാർഡിന്റെ ഇരട്ടഗോളുകളും സാക്ക, ഫാബിയോ വിയേര, ഹാവെർറ്റ്സ് എന്നിവരുടെ ഗോളുകളാണ് ആഴ്‌സലിന് വിജയം നേടിക്കൊടുത്തത്. പ്രീ സീസണിലെ ആദ്യത്തെ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് തോൽവി വഴങ്ങിയ ആഴ്‌സണലിന് ആത്മവിശ്വാസം പകരുന്നതാണ് ഈ വിജയം.

    അതേസമയം മത്സരത്തിന് ശേഷം ബാഴ്‌സലോണ പരിശീലകൻ സാവിയും ആഴ്‌സണൽ പരിശീലകൻ മൈക്കൽ അർടെട്ടയും തമ്മിൽ ചില സംസാരം നടന്നിരുന്നു. പ്രീ സീസൺ മത്സരമാണ് എന്നത് പരിഗണിക്കാതെ ആഴ്‌സണൽ കൂടുതൽ തീവ്രതയോടെയാണ് കളിച്ചതെന്നും സാവി പറഞ്ഞു. വിജയം നേടണമെന്ന ആഗ്രഹം എല്ലാവർക്കും ഉണ്ടാകുമെങ്കിലും ഇത്രയും കായികമായ മത്സരം പേരുകൾക്ക് ഇടയാക്കുമെന്നാണ് സാവി പറഞ്ഞത്.

    അതേസമയം സാവിയുടെ വാക്കുകൾക്ക് മറുപടിയുമായി ആഴ്‌സണൽ പരിശീലകൻ അർടെട്ട രംഗത്തു വന്നു. ഫുട്ബോൾ എന്നത് കളിക്കാരുടെ സ്വന്തമാണെന്നും മത്സരം തുടങ്ങുന്നത് മുതൽ ഏതു സമീപനം എടുക്കണമെന്ന് അവരാണ് തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ആദ്യത്തെ ഫൗൾ ഉണ്ടാകുന്നത് മുതൽ മത്സരം തീവ്രമായി മാറുമെന്നും ആഴ്‌സണൽ പരിശീലകൻ വ്യക്തമാക്കി.

  9. നെയ്‌മർ വീണ്ടും ബാഴ്‌സലോണയിലേക്ക്, ക്ലബുകൾ തമ്മിൽ കരാറിലെത്തിയെന്ന് റിപ്പോർട്ടുകൾ

    Leave a Comment

    സമ്മർ ട്രാൻസ്‌ഫർ ജാലകം നിരവധി അഭ്യൂഹങ്ങൾ കൊണ്ടു നിറയുകയാണ്. ലയണൽ മെസിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ അവസാനിച്ചെങ്കിലും ഫുട്ബോൾ ലോകത്തെ നിരവധി സൂപ്പർതാരങ്ങൾ ഈ സമ്മറിൽ ക്ലബ് വിടുമെന്ന കാര്യം ഉറപ്പാണ്. എംബാപ്പെ, നെയ്‌മർ തുടങ്ങിയ കളിക്കാരെല്ലാം അതിൽ ഉൾപ്പെടുന്നു. ഇവരുടെ അടുത്ത ക്ലബ് ഏതായിരിക്കുമെന്ന ആകാംക്ഷയിൽ നിൽക്കുകയാണ് ആരാധകർ.

    അതിനിടയിൽ പിഎസ്‌ജി വിടാനൊരുങ്ങുന്ന നെയ്‌മർ തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബാഴ്‌സലോണയും പിഎസ്‌ജിയും തമ്മിൽ ഇക്കാര്യത്തിൽ ധാരണയിൽ എത്തിയിട്ടുണ്ടെന്നാണ് ബീയിൻ സ്പോർട്ട് ജേർണലിസ്റ്റ് വെളിപ്പെടുത്തുന്നത്. ബീയിൻ സ്പോര്ട്ടും പിഎസ്‌ജിയും ഖത്തറിന്റെ ഉടമസ്ഥതയിലുള്ളതാണെന്നതിനാൽ ഇത് നിസാരമായി കാണാൻ കഴിയില്ല.

    രണ്ടു ക്ലബുകളും തമ്മിൽ നെയ്‌മറെ സ്വന്തമാക്കുന്ന കൈമാറുന്ന കാര്യത്തിൽ ധാരണയിൽ എത്തിയെങ്കിലും അതിൽ ചില സങ്കീർണതകൾ ഇപ്പോഴുമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം താരത്തിന്റെ പ്രതിഫലമാണ് പ്രശ്‌നം. നെയ്‌മറെ ലോൺ കരാറിൽ ബാഴ്‌സലോണ ടീമിലെത്തിക്കുമ്പോൾ പ്രതിഫലത്തിന്റെ വലിയൊരു ഭാഗം പിഎസ്‌ജി നൽകണമെന്നാണ് ബാഴ്‌സലോണ ആവശ്യപ്പെടുന്നത്.

    പിഎസ്‌ജിയെ സംബന്ധിച്ച് അത് സ്വീകാര്യമാകാനുള്ള സാധ്യതയില്ല. ആരാധകർ എതിരായതിനാൽ നെയ്‌മർ ഫ്രഞ്ച് ക്ലബ് വിടാനൊരുങ്ങുന്നുണ്ടെങ്കിലും അടുത്ത സീസണിലേക്ക് പരിശീലകനായി ലൂയിസ് എൻറിക് എത്തുന്നത് തീരുമാനങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. എൻറിക്കിന് കീഴിൽ ബാഴ്‌സലോണയിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയിരുന്ന താരമാണ് നെയ്‌മർ.

  10. നെയ്‌മർ ബാഴ്‌സലോണയുടെ പദ്ധതികളിലേയില്ല, ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് സാവി

    Leave a Comment

    അടുത്ത സീസണിൽ എന്തായാലും ടീമിനൊപ്പം ഉണ്ടാകുമെന്നു പ്രതീക്ഷിച്ച ലയണൽ മെസി ക്ലബ്ബിലേക്ക് വരില്ലെന്ന തീരുമാനമെടുത്തതിന്റെ നിരാശയിലാണ് ബാഴ്‌സലോണ ആരാധകർ. മുപ്പത്തിയഞ്ചാം വയസിലും ഗംഭീരപ്രകടനം നടത്തുന്ന താരം ബാഴ്‌സലോണയിൽ ഒന്നോ രണ്ടോ സീസൺ കൂടി കളിച്ചതിനു ശേഷം യൂറോപ്പ് വിടുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും താരം ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള തീരുമാനമാണ് എടുത്തത്.

    അതിനിടയിൽ ലയണൽ മെസി ബാഴ്‌സലോണയിലേക്ക് ചേക്കേറുന്നില്ലെന്ന തീരുമാനം എടുത്തതിനു പിന്നാലെ ക്ലബ്ബിലേക്ക് വരാൻ മുൻ താരമായ നെയ്‌മർ ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. പിഎസ്‌ജി ആരാധകർ താരത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തുന്ന സാഹചര്യത്തിൽ സമ്മറിൽ ക്ലബ് വിടാൻ ബ്രസീലിയൻ താരം ആലോചിക്കുന്നതു കൊണ്ടാണ് ഇങ്ങനൊരു നീക്കം നടത്തിയത്.

    എന്നാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ അഭ്യൂഹങ്ങളെയും പരിശീലകൻ സാവി പൂർണമായും തള്ളിക്കളഞ്ഞു. ഈ വാർത്തകൾ തനിക്ക് അത്ഭുതമാണ് നൽകിയതെന്നു പറഞ്ഞ സാവി നെയ്‌മർ തങ്ങളുടെ പദ്ധതികളിൽ തന്നെ ഇല്ലെന്ന് വ്യക്തമാക്കി. ഒരു സുഹൃത്ത് എന്ന നിലയിൽ നെയ്‌മറെ ഇഷ്ടമാണെന്നു പറഞ്ഞ അദ്ദേഹം ബാഴ്‌സലോണ താരത്തെ പരിഗണിക്കുന്നില്ലെന്നും വ്യക്തമാക്കി.

    അതേസമയം നെയ്‌മർ ഫ്രഞ്ച് ക്ലബ് വിടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. റിപ്പോർട്ടുകൾ പ്രകാരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകൾക്കാണ് ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ ആഗ്രഹമുള്ളത്. നേരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നതെങ്കിലും ഇപ്പോൾ ന്യൂകാസിൽ യുണൈറ്റഡ്, ചെൽസി എന്നിവരുടെ പേരുകളും ഉയർന്നു വരുന്നുണ്ട്.