Tag Archive: Antonio Conte

  1. ടീമുകള്‍ നേരിടുന്നത് ഗുരുതര പ്രതിസന്ധി, പ്രീമിയര്‍ലീഗ് ഫിക്ചറിനെതിരെ ടോട്ടനം പരിശീലകന്‍

    Leave a Comment

    ലണ്ടന്‍: ലോകകപ്പ് കഴിഞ്ഞ് പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ ആരംഭിക്കുന്നതിന് എട്ട് ദിവസംമാത്രം ഇടവേളനല്‍കിയ നടപടിക്കെതിരെ ടോട്ടന്‍ഹാം പരിശീലകന്‍ അന്റോണിയോ കോണ്ടെ രംഗത്ത്. ഫിറ്റ്‌നസും പരിക്കുമടക്കമുള്ള പ്രശ്‌നങ്ങളില്‍ നിന്ന് താരങ്ങള്‍ മുക്തരാവേണ്ടതുണ്ട്. ഇതിന് ആവശ്യമായ സമയം അനുവദിക്കാതിരുന്നത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

    ടോട്ടനം ക്ലബില്‍ നിന്ന് ലോകകപ്പ് കളിച്ച 12 താരങ്ങളില്ലാതെയാണ് ഇന്ന് ബ്രേന്‍ഫോര്‍ഡിനെതിരായ മത്സരത്തിലിറങ്ങുകയെന്നും കോണ്ടെ പറഞ്ഞു. ഫ്രാന്‍സ് ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ്, അര്‍ജന്റീനന്‍ പ്രതിരോധതാരം ക്രിസ്റ്റന്‍ റൊമേരോ എന്നിവര്‍ ഇറങ്ങില്ലെന്ന് ഉറപ്പായി. ഉറുഗ്വെ താരം റോഡ്രിഗോ ബെന്റന്‍ഗര്‍, ബ്രസീല്‍ സ്‌ട്രൈക്കര്‍ റിച്ചാലിസണ്‍, ലൂകാസ് മുറെ തുടങ്ങിയവര്‍ പരിക്കിന്റെ പിടിയിലാണ്. ബ്രസീല്‍ താരം മൂന്നാഴ്ചയെങ്കിലും പുറത്തിരിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.


    ലോകകപ്പ് ടീമുകളിലില്ലാത്ത താരങ്ങള്‍ക്ക് അവസരം നല്‍കി മത്സരത്തില്‍ വിജയംനേടാനാകുമെന്ന പ്രതീക്ഷയിലാണ് ടോട്ടനം പരിശീലകന്‍. ലോകകപ്പിന് ശേഷം ഇന്നുമുതലാണ് പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്.

    പോയന്റ് ടേബിളില്‍ ഒന്നാമതുള്ള ആഴ്‌സണല്‍, മുന്‍ ചാമ്പ്യന്‍മാരായ ലിവര്‍പൂള്‍ എന്നിവരെല്ലാം ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. ടോട്ടനത്തിന് പുറമെ മറ്റുക്ലബുകളും താരങ്ങളുടെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളില്‍ പ്രതിസന്ധിയിലാണ്.

    പ്രധാനതാരങ്ങള്‍ പരിക്കിന്റെ പിടിയിലായതോടെ പകരക്കാരെ കണ്ടെത്തേണ്ട ശ്രമകരമായ ദൗത്യമാണ് പരിശീലകനും ടീം മാനേജ്‌മെന്റിനുമുള്ളത്. ലോകകപ്പില്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായടീമിലെ അംഗങ്ങളും ക്ലബ് പരിശീലകനത്തിലെത്തിയിരുന്നില്ല.

    അവധിയാഘോഷം കഴിഞ്ഞ കഴിഞ്ഞദിവസംമാത്രമാണ് ടീം സൂപ്പര്‍താരങ്ങള്‍ എത്തിയത്. നിലവില്‍ 14 മത്സരങ്ങളില്‍ 37 പോയന്റുള്ള ആഴ്‌സനലാണ് ഒന്നാമത്. 14 കളിയില്‍ 26 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാമതും ന്യൂകാസില്‍ മൂന്നാമതുമാണ്. ടോട്ടനം നാലാംസ്ഥാനം നേടിയപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയാണ് അഞ്ചാംസ്ഥാനത്ത്.

  2. സമനിലക്കുരുക്കിൽ കോപ്പ ഇറ്റാലിയ സെമിയിൽ പുറത്ത്, യുവന്റസ് ചീഫിനെതിരെ നടുവിരൽ കാണിച്ച് ഇന്റർ പരിശീലകൻ

    Leave a Comment

    യുവന്റസിനെതിരായ കോപ്പ ഇറ്റാലിയ രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ സമനിലയിൽ കുരുങ്ങി പുറത്തായിരിക്കുകയാണ് ഇന്റർമിലാൻ. ഒന്നാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽവി രുചിക്കേണ്ടി വന്നതാണ് ഇന്ററിനു ഫൈനൽ നഷ്ടമാക്കിയത്. ഇന്ററിനു വേണ്ടി ലൗറ്റാരോ മാർട്ടിനസ് ഗോൾ നേടിയപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ പ്രകടനം ആദ്യ പാദത്തിലെ വിജയം നിർണായകമാക്കുകയായിരുന്നു.

    എന്നാൽ രണ്ടാം പാദ മത്സരശേഷം നടന്ന ചില അനിഷ്ടസംഭവങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നത്. മത്സര ശേഷം യുവന്റസ് ചീഫായ ആന്ദ്രേ ആഗ്നെല്ലിയും ഇന്റർ പരിശീലകനായ അന്റോണിയോ കൊണ്ടേയും തമ്മിലുള്ള വാഗ്വാദമാണ് വാർത്തക്ക് ആധാരം. മത്സരത്തിന്റെ ആദ്യപകുതിയിൽ കൊണ്ടേ യുവന്റസ് ചീഫായ ആഗ്നെല്ലിക്കെതിരെ നടുവിരൽ കാണിച്ചുവെന്നാണ് ഇറ്റാലിയൻ മാധ്യമമായ ആർഎഐ റിപ്പോർട്ട്‌ ചെയ്യുന്നത്.

    ഇതിൽ പ്രകോപിതനായ യുവന്റസ് ചീഫ് മത്സരശേഷം ബെഞ്ചിൽ നിന്നും താഴേക്ക് ഇറങ്ങി വന്നു അന്റോണിയോ കോണ്ടേയുമായി പരസ്പരം വാക്കേറ്റവും അധിക്ഷേപവും നടന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ കോണ്ടേ റഫറിയുടെ തീരുമാനങ്ങളെ മാനിക്കണമെന്ന് ബെഞ്ചിലിരുന്നു യുവന്റസ് താരം ബൊണൂച്ചിയും ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു. യുവന്റസ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് കോണ്ടേ മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞത്.

    “യുവന്റസ് സത്യം വ്യക്തമാക്കേണ്ടിയിരിക്കുന്നു. എനിക്ക് തോന്നുന്നത് അവിടെ സംഭവിച്ചതെന്താണെന്നു ഫോർത്ത് ഒഫീഷ്യൽസ് കൃത്യമായി കാണുകയും കേൾക്കുകയും ചെയ്തിട്ടുണ്ട് എന്നതാണ്. എന്റെ അഭിപ്രായത്തിൽ അവർ കുറച്ചു കൂടെ മര്യാദയുള്ളവരാകേണ്ടതുണ്ടെന്നാണ്. കളിയിലെ മാന്യതയും ബഹുമാനവും മറ്റു ജോലിചെയ്യുന്നവരോടും കൂടെ കാണിക്കേണ്ടതുണ്ട്.” കൊണ്ടേ പറഞ്ഞു.

  3. കോന്റെ പുറത്തേക്ക്, ഇന്റര്‍ മിലാനില്‍ പൊട്ടിത്തെറി

    Leave a Comment

    പരിശീലകന്‍ കോന്റെയുടെ കീഴില്‍ മികച്ച പ്രകടനമാണ് ഇന്റര്‍ മിലാന്‍ സീരിയ എയില്‍ കാഴ്ച്ചവെച്ചത്. ലീഗില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ കരസ്ഥമാക്കിയ ടീം രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ചെയ്തു. യുവന്റസുമായി വെറും ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ററിന് കിരീടം നഷ്ടമായത്.

    എന്നാല്‍ ലീഗിലെ അവസാനമത്സരത്തില്‍ രണ്ടു ഗോളുകള്‍ക്ക് വിജയം നേടിയ ശേഷം ഇന്റര്‍ പരിശീലകന്‍ നടത്തിയ പ്രസ്താവനകള്‍ വിവാദങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്.

    ഇത് ബുദ്ദിമുട്ടേറിയ സീസണായിരുന്നുവെന്നും കഴിയുന്ന പോലെ പരിശ്രമിച്ചുവെന്നും അഭിപ്രായപ്പെട്ട കോന്റെ ഇന്റര്‍ മിലാന്‍ ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ക്ലബില്‍ തങ്ങള്‍ക്ക് യാതൊരു പിന്തുണയും ലഭിച്ചില്ലെന്നാണ് അദ്ദേഹം ആരോപിച്ചത്. ക്ലബില്‍ തനിക്കോ താരങ്ങള്‍ക്കൊ അര്‍ഹിക്കുന്ന സ്വീകാര്യത ലഭിച്ചില്ലെന്നും കോന്റേ കുറ്റപ്പെടുത്തി.

    2017-ൽ ക്ലബ്‌ എങ്ങനെ ഉണ്ടായിരുന്നുവോ അതുപോലെ തന്നെയാണ് ഇപ്പോഴെന്നും യാതൊരു പുരോഗതിയും കൈവരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

    കോന്റേയുടെ പ്രതികരണം ഇന്റര്‍ മിലാന്‍ ഡയറക്ടര്‍ ബെപ്പെ മറോട്ടയെ ശരിക്കും ചൊടിപ്പിച്ചിരിക്കുകയാണ്. മാത്രമല്ല കോന്റെ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം എടുത്തു കഴിഞ്ഞെന്നും പകരം ഇന്റര്‍ രണ്ടു പരിശീലകരെ ഈ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും അഭ്യുഹങ്ങളുണ്ട്.

    മുന്‍ യുവന്റസ് പരിശീലകനായിരുന്ന മാക്‌സ്മിലിയാനോ അലെഗ്രി, ടോട്ടനം ഹോട്‌സ്പര്‍ പരിശീലകനായിരുന്ന മൗറിസിയോ പോച്ചെട്ടിനോ എന്നീ അനുഭവസമ്പത്തുള്ള പരിശീലകരെയാണ് പകരമായി ഇന്റര്‍ പരിഗണിക്കുന്നത് . രണ്ടു പേരും നിലവില്‍ ഫ്രീ ഏജന്റുമാരാണ്. ഏതായാലും കോന്റെ ക്ലബ് വിടുമെന്നും രണ്ടിലൊരാള്‍ പരിശീലകന്‍ ആവുമെന്ന കാര്യവും ഉറപ്പായ അവസ്ഥായാണുള്ളത്.