Tag Archive: Antoine Griezmann

  1. സ്വന്തം ടീമിനെതിരെ വിനീഷ്യസിന്റെ അസിസ്റ്റ്, ഗ്രിസ്‌മാൻ നേടിയ ഗോളിൽ ബ്രസീലിയൻ താരത്തിന് ട്രോൾമഴ

    Leave a Comment

    അത്ലറ്റികോ മാഡ്രിഡും റയൽ മാഡ്രിഡും തമ്മിൽ ഇന്നലെ നടന്ന കോപ്പ ഡെൽ റേ മത്സരം ആവേശകരമായ ഒന്നായിരുന്നു. സൗദിയിൽ വെച്ചു നടന്ന സൂപ്പർകൊപ്പ ടൂർണമെന്റിൽ റയൽ മാഡ്രിഡ് അത്ലറ്റികോ മാഡ്രിഡിനെ കീഴടക്കിയതിനു പകരം വീട്ടാൻ സിമിയോണിക്കും സംഘത്തിനും കഴിഞ്ഞു. രണ്ടിനെതിരെ നാല് ഗോളുകൾക്കായിരുന്നു അത്ലറ്റികോ മാഡ്രിഡിന്റെ വിജയം.

    അത്ലറ്റികോ മാഡ്രിഡ് രണ്ടു തവണ മുന്നിലെത്തിയതിനു ശേഷം റയൽ മാഡ്രിഡ് തിരിച്ചടിച്ച മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു പോയിരുന്നു. എക്‌സ്ട്രാ ടൈമിൽ ഗ്രീസ്‌മൻ, റോഡ്രിഗോ റിക്വൽമി എന്നിവർ നേടിയ ഗോളിലാണ് അത്ലറ്റികോ വിജയം നേടിയത്. ഇതിൽ ഗ്രീസ്‌മൻ നേടിയ, അത്ലറ്റികോ മാഡ്രിഡിന്റെ വിജയമുറപ്പിച്ച ഗോളിൽ ട്രോൾ ചെയ്യപ്പെടുന്നത് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറാണ്.

    മത്സരത്തിൽ പിൻനിരയിൽ നിന്നും വന്ന ഒരു പാസ് കാലിലൊതുക്കുന്നതിൽ വിനീഷ്യസ് പരാജയപ്പെട്ടപ്പോൾ അത് അത്ലറ്റികോ മാഡ്രിഡ് താരത്തിന് ലഭിച്ചു. അത് വീണ്ടെടുക്കാനുള്ള വിനീഷ്യസിന്റെ ശ്രമം ഗ്രീസ്‌മനുള്ള മനോഹരമായൊരു പാസായി മാറി. പന്തുമായി മുന്നേറിയ ഗ്രീസ്മാൻ മികച്ചൊരു ഷോട്ടിലൂടെ ഗോൾകീപ്പറെ കീഴടക്കി അത്ലറ്റികോയെ മുന്നിലെത്തിച്ചു.

    ബാഴ്‌സലോണക്കെതിരെ ഹാട്രിക്ക് നേടി സൂപ്പർകപ്പ് കിരീടം റയൽ മാഡ്രിഡിന് സ്വന്തമാക്കി നൽകിയ വിനീഷ്യസ് ഈ സംഭവത്തിന്റെ പേരിൽ ട്രോൾ ചെയ്യപ്പെടുകയാണ്. കോപ്പ ഡെൽ റേയിൽ നിന്നും പുറത്തായതോടെ ഈ സീസണിലും റയൽ മാഡ്രിഡിന് ട്രെബിൾ കിരീടം നേടാൻ കഴിയില്ലെന്നുറപ്പായി. ഇതുവരെ ഒരു ട്രെബിൽ കിരീടം പോലും നേടാൻ കഴിയാത്ത ടീമാണ് റയൽ മാഡ്രിഡ്.

  2. എംബാപ്പയെ ഫ്രാൻസ് ടീം നായകനാക്കിയതിൽ അമർഷം പുകയുന്നു, സൂപ്പർതാരം വിരമിക്കാൻ സാധ്യത

    Leave a Comment

    ലോകഫുട്ബോൾ ഭരിക്കാൻ പോകുന്ന താരമാണ് എംബാപ്പെയെന്ന കാര്യത്തിൽ ആർക്കും സംശയമൊന്നുമില്ലെങ്കിലും എല്ലാ കാര്യങ്ങളിലും തന്റെ ആധിപത്യം ഉണ്ടാകണം എന്നൊരു വാശി താരത്തിനുണ്ടോയെന്നൊരു സംശയം പലർക്കുമുണ്ട്. പിഎസ്‌ജി ടീമിന്റെ നായകരിൽ ഒരാളായി എംബാപ്പയെ തീരുമാനിച്ചതിനു പുറമെ ഫ്രാൻസ് ടീമിന്റെ പ്രധാന ക്യാപ്റ്റനായും താരത്തെ തീരുമാനിച്ചത് അത് വ്യക്തമാക്കുന്നു.

    കഴിഞ്ഞ ദിവസമാണ് ഫ്രാൻസ് ടീമിന്റെ പരിശീലകനായ ദിദിയർ ദെഷാംപ്‌സ് പുതിയ നായകനെ പ്രഖ്യാപിച്ചത്. എംബാപ്പയെ നായകനാക്കിയപ്പോൾ അന്റോയിൻ ഗ്രീസ്മാൻ ഉപനായകനായി പ്രഖ്യാപിക്കപ്പെട്ടു. അടുത്ത ദിവസങ്ങളിൽ യൂറോ കപ്പ് യോഗ്യത മത്സരങ്ങൾ നടക്കുമ്പോൾ എംബാപ്പെ ആയിരിക്കും ടീമിനെ നയിക്കുക.

    അതേസമയം സീനിയോറിറ്റി കൂടുതലുള്ള തന്നെ മറികടന്ന് എംബാപ്പെയെ നായകനാക്കിയ തീരുമാനത്തിൽ ഗ്രീസ്മാന് അതൃപ്‌തിയുണ്ടെന്നാണ് ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ടുകൾ. തന്റെ അമർഷം താരം പരിശീലകനെ അറിയിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇതിന്റെ ഭാഗമായി വിരമിക്കാനുള്ള ആലോചന വരെ അത്ലറ്റികോ മാഡ്രിഡ് താരം നടത്തിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

    ഫ്രാൻസ് ടീമിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അന്റോയിൻ ഗ്രീസ്മാൻ. ഫ്രാൻസ് ജേഴ്‌സിയിൽ എല്ലായിപ്പോഴും മികച്ച പ്രകടനം നടത്തുന്ന താരം കഴിഞ്ഞ രണ്ടു ലോകകപ്പിലും ഫ്രാൻസിന്റെ കുതിപ്പിൽ നിർണായക പങ്കു വഹിച്ചിരുന്നു. 117 മത്സരങ്ങൾ ഫ്രാൻസിനായി കളിച്ച് 42 ഗോളുകൾ നേടിയിട്ടുള്ള ഗ്രീസ്മാൻ എംബാപ്പയേക്കാൾ സീനിയറായ താരം കൂടിയാണ്.

    അതേസമയം ഗ്രീസ്മാനെ ഒഴിവാക്കി എംബാപ്പയെ നായകനാക്കുകയല്ല ചെയ്‌തതെന്നാണ്‌ പരിശീലകൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്. എംബാപ്പെ നായകനാവാൻ അർഹതയുള്ള താരമാണെന്നും ടീമിനെ നല്ല രീതിയിൽ നയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

  3. ബാക്ക്ഹീൽ അസിസ്റ്റിനു പിന്നാലെ ബാക്ക്ഹീൽ ഗോൾ, അത്ലറ്റികോ മാഡ്രിഡിനു വേണ്ടി നിറഞ്ഞാടി ഗ്രീസ്‌മൻ

    Leave a Comment

    അത്ലറ്റികോ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരമായി നിൽക്കുന്ന സമയത്ത് ബാഴ്‌സലോണയിലേക്ക് ചേക്കേറിയ തീരുമാനത്തെ ഗ്രീസ്‌മൻ മനസു കൊണ്ട് പഴിച്ചിരിക്കും എന്നുറപ്പാണ്. ബാഴ്‌സലോണയുടെ ശൈലിയുമായി ഒത്തുപോകാൻ കഴിയാതിരുന്ന താരത്തെ ഏതാനും സീസണുകൾക്ക് ശേഷം അത്ലറ്റികോ മാഡ്രിഡ് തന്നെ സ്വന്തമാക്കി. ആദ്യം ലോണിലെത്തിയ ഫ്രഞ്ച് താരത്തെ പിന്നീട് സ്ഥിരം കരാറിൽ തിരിച്ചെടുക്കുകയാണ് അത്ലറ്റികോ മാഡ്രിഡ് ചെയ്‌തത്‌. എന്നാൽ അത്ലറ്റികോയിലേക്കുള്ള തിരിച്ചു വരവിന്റെ ആദ്യ ഘട്ടത്തിലും മികച്ച പ്രകടനം നടത്താൻ ഗ്രീസ്‌മനു കഴിഞ്ഞില്ലായിരുന്നു.

    എന്നാൽ ടീമിന്റെ പ്രധാന താരമായി താൻ നിറഞ്ഞു നിന്നിരുന്ന ആ കാലഘട്ടത്തിലേക്ക് തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ് ഫ്രഞ്ച് താരമെന്നാണ് കഴിഞ്ഞ ദിവസം നടത്തിയ പ്രകടനത്തിൽ നിന്നും വ്യക്തമാകുന്നത്. റൊണാൾഡോയുടെ ഉടമസ്ഥതയിലുള്ള ക്ലബായ റയൽ വയ്യഡോളിഡിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകളുടെ വിജയം അത്ലറ്റികോ മാഡ്രിഡ് നേടിയപ്പോൾ ആ മൂന്നു ഗോളുകളിലും അന്റോയിൻ ഗ്രീസ്‌മനു പങ്കുണ്ടായിരുന്നു. ഒരു ഗോളും ഒരു അസിസ്റ്റും മത്സരത്തിൽ താരം നേടുകയും ചെയ്‌തു.

    അത്ലറ്റികോ മാഡ്രിഡിന്റെ ആദ്യഗോളിന് വഴിയൊരുക്കിയ ഗ്രീസ്‌മാന്റെ അസിസ്റ്റ് അതിമനോഹരമായിരുന്നു. അത്ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റത്തിൽ തനിക്ക് നേരെ വന്ന പന്ത് ഒരു ബാക്ക്ഹീൽ പാസിലൂടെയാണ് ബോക്‌സിലേക്ക് ഓടുകയായിരുന്നു മൊറാട്ടക്ക് ഫ്രഞ്ച് താരം കൈമാറിയത്. പന്ത് ലഭിച്ച മൊറാട്ടക്ക് ഗോൾകീപ്പറെ കീഴടക്കുകയെന്ന ജോലി മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അഞ്ചു മിനുട്ട് തികയും മുൻപേ അർജന്റീന താരം മോളിനയുടെ പാസിൽ നിന്നും ഒരു ബാക്ക്ഹീൽ ഫ്ലിക്കിലൂടെ താരം ഒരു ഗോളും നേടി. ഇതിനു പുറമെ അന്റോയിൻ ഗ്രീസ്‌മൻ എടുത്ത ഫ്രീകിക്കിൽ നിന്നാണ് അത്ലറ്റികോ മാഡ്രിഡിന്റെ മൂന്നാമത്തെ ഗോൾ പിറന്നത്.

    ബാഴ്‌സലോണക്കും അത്ലറ്റികോ മാഡ്രിഡിനും വേണ്ടി തിളങ്ങാൻ കഴിയാതിരുന്ന സമയത്തും ഫ്രാൻസ് ദേശീയ ടീമിനായി മിന്നുന്ന പ്രകടനമാണ് ഗ്രീസ്മാൻ നടത്തിയിരുന്നത്. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ ഫൈനൽ വരെയെത്തിക്കുന്നതിൽ പ്രധാനി താരം തന്നെയായിരുന്നു. ഗ്രീസ്മാനിൽ കേന്ദ്രീകരിച്ചാണ് ടീമിന്റെ മുഴുവൻ പദ്ധതിയും ദെഷാംപ്‌സ് ഒരുക്കിയിരുന്നത്. ലോകകപ്പിലെ മികച്ച പ്രകടനം താരത്തിന് കൂടുതൽ ആത്മവിശ്വാസം നൽകിയെന്നാണ് കഴിഞ്ഞ ദിവസത്തെ മികച്ച പ്രകടനം വ്യക്തമാക്കുന്നത്. അത്ലറ്റികോ മാഡ്രിഡിന് സ്പെയിനിൽ ഉണ്ടായിരുന്ന മേധാവിത്വം തിരിച്ചു കൊണ്ടുവരാൻ ഇത് വഴിയൊരുക്കുമെന്നും ആരാധകർ വിശ്വസിക്കുന്നു.

  4. ഗ്രീസ്‌മാന്റെ ഗോൾ നിഷേധിച്ചതിൽ വിവാദം പുകയുന്നു, ഓഫ്‌സൈഡ് വിധിക്കാനുണ്ടായ കാരണമിതാണ്

    Leave a Comment

    ഖത്തർ ലോകകപ്പിൽ ആഫ്രിക്കൻ ടീമായ ടുണീഷ്യ ചരിത്രം സൃഷ്‌ടിച്ച ദിവസമാണിന്ന്. കഴിഞ്ഞ പ്രാവശ്യത്തെ ലോകകപ്പ് ജേതാക്കളായ ഫ്രാൻസിനെ അവർ ഗ്രൂപ്പിലെ അവസാന റൌണ്ട് മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. അമ്പത്തിയെട്ടാം മിനുട്ടിൽ മുന്നേറ്റനിര താരമായ വാഹബി ഖാസ്‌റി നേടിയ ഒരേയൊരു ഗോളിലാണ് ടുണീഷ്യ വിജയം നേടിയത്. മത്സരത്തിന്റെ അവസാന മിനുട്ടിൽ ഫ്രാൻസിനായി ഗ്രീസ്‌മൻ ഒരു ഗോൾ മടക്കിയെങ്കിലും ഫൈനൽ വിസിലിനു ശേഷം നടത്തിയ വീഡിയോ പരിശോധനക്ക് ശേഷം റഫറി അത് നിഷേധിക്കുകയായിരുന്നു. ഇത് നാടകീയമായ രംഗങ്ങൾ സൃഷ്‌ടിക്കുകയും ചെയ്‌തു.

    നേരത്തെ തന്നെ പ്രീ ക്വാർട്ടർ ഉറപ്പിച്ച ഫ്രാൻസ് ട്യുണീഷ്യക്കെതിരെ തങ്ങളുടെ പ്രധാന താരങ്ങളിൽ ഭൂരിഭാഗം പേരെയും പുറത്തിരുത്തിയാണ് ആദ്യ ഇലവൻ ഇറക്കിയത്. മത്സരത്തിൽ വിജയം ആവശ്യമായിരുന്ന ടുണീഷ്യ അതിനായി ശ്രമിച്ചു കളിച്ചപ്പോൾ തോൽവി പോലും ഫ്രാൻസിനൊരു ഭീഷണിയായിരുന്നില്ല. അമ്പത്തിയെട്ടാം മിനുട്ടിലാണ് ടുണീഷ്യ വിജയഗോൾ നേടുന്നത്. അതോടെ തിരിച്ചു വരാനായി പ്രധാന താരങ്ങളിൽ പലരെയും ഫ്രാൻസ് പരിശീലകൻ കളത്തിലിറക്കി. ഫ്രാൻസ് ആക്രമണം അതിനു ശേഷം ശക്തമായെങ്കിലും ഒരു ഗോൾ നേടാൻ അവസാന നിമിഷം വരെ അവർക്ക് കാത്തിരിക്കേണ്ടി വന്നു. അതാണെങ്കിൽ വീഡിയോ പരിശോധനക്ക് ശേഷം റഫറി നിഷേധിക്കുകയും ചെയ്‌തു.

    ഫ്രാൻസിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ഡിഫൻഡ് ചെയ്തപ്പോഴുള്ള റീബൗണ്ടിൽ നിന്നാണ് ഗ്രീസ്മാൻ ഗോൾ നേടുന്നത്. ഫ്രീകിക്ക് എടുക്കുന്ന സമയത്ത് ഗ്രീസ്മാൻ ഓഫ്‌സൈഡ് പൊസിഷനിൽ ആയിരുന്നു. ഫ്രീകിക്ക് വന്നപ്പോൾ ടുണീഷ്യൻ താരം പന്ത് ഹെഡ് ചെയ്‌ത്‌ അകറ്റാൻ നോക്കിയപ്പോൾ പന്ത് ലഭിച്ച ഗ്രീസ്മാൻ അതൊരു വോളിയിലൂടെ വലക്കകത്തെക്ക് കയറ്റി. ഗ്രീസ്മാൻ ഓഫ്‌സൈഡ് പൊസിഷനിൽ നിന്ന് ടുണീഷ്യൻ താരത്തിന്റെ കളിയെ തടസപ്പെടുത്തി എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റഫറി ഗോൾ നിഷേധിച്ചത്. ആദ്യം ഗോൾ അനുവദിച്ചെങ്കിലും പിന്നീട് വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച റഫറി അത് ഗോളല്ലെന്ന് വിധിക്കുകയായിരുന്നു.

    എന്നാൽ ആരാധകർ റഫറിയുടെ തീരുമാനത്തെ സോഷ്യൽ മീഡിയയിലൂടെ ചോദ്യം ചെയ്യുന്നുണ്ട്. ഫ്രീകിക്ക് എടുക്കുന്ന സമയം മുതൽ ട്യുണീഷ്യൻ താരം അത് ഹെഡ് ചെയ്യുന്ന സമയം വരെ അതിന്റെ അടുത്തു പോലുമില്ലാത്ത ഗ്രീസ്‌മൻ എങ്ങിനെയാണ് അവരുടെ കളിയിൽ തടസം സൃഷ്‌ടിക്കുകയെന്ന് ആരാധകർ ചോദിക്കുന്നു. ആ ഗോൾ ട്യുണീഷ്യക്ക് നൽകിയ ദാനമാണെന്നും പലരും പറയുന്നു. എന്തായാലും വിജയത്തിനും ട്യുണീഷ്യയെ പ്രീ ക്വാർട്ടറിൽ എത്തിക്കാൻ കഴിഞ്ഞില്ല. ഡെന്മാർക്കിനെതിരെ വിജയം നേടിയ ഓസ്‌ട്രേലിയ ആണ് ഫ്രാൻസിന് പിന്നിൽ രണ്ടാമതായി പ്രീ ക്വാർട്ടറിൽ എത്തിയത്.

     

  5. നെയ്മർ ട്രാൻസ്ഫർ നടക്കാതെ പോയത് ഗ്രീസ്മാനെ സ്വന്തമാക്കിയത് കൊണ്ട്, മുൻ ബാഴ്സ സിഇഒ അബിദാലിന്റെ വെളിപ്പെടുത്തൽ

    Leave a Comment

    ബാഴ്സയുടെ എക്കാലത്തെയും മികച്ച ആക്രമണനിരയായിരുന്നു മെസി,സുവാരസ്, നെയ്മർ അടങ്ങിയ എംഎസ്എൻ ത്രയം. 2017ഇൽ ബാഴ്സ വിട്ടതിനു ശേഷം പിന്നീട് മെസിക്കും സുവാരസിനും നെയ്മറെ തിരിച്ചു കൊണ്ടു വരണമെന്നു വല്ലാതെ ആഗ്രഹിച്ചിരുന്നു. നെയ്മറിനും ബാഴ്സ വിട്ടതിൽ കുറ്റബോധമുണ്ടായിരുന്നു.

    2019ൽ നെയ്മർ ബാഴ്‌സയിലേക്ക് തിരിച്ചു വരണമെന്ന് പരസ്യമായി പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാൽ നെയ്മറെ തിരിച്ചെത്തിക്കുന്നതിനു തടസ്സമായി നിന്ന ഒരു പ്രധാന കാരണം വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ ബാഴ്സ ടെക്നിക്കൽ സെക്രട്ടറിയായിരുന്ന എറിക് അബിദാൽ. ബാഴ്സയിൽ നിന്നും രാജിവെച്ചതിനു ശേഷം ആദ്യമായാണ് അബിദാൽ ടെലിഗ്രാഫ് പോലുള്ള ഒരു പ്രമുഖ മാധ്യമത്തിനു വേണ്ടി സംസാരിക്കുന്നത്.

    “എനിക്ക് തോന്നുന്നത് പാരിസിലേക്ക് ഒരു സിഇഒ എന്തുകൊണ്ടാണ് പോകുന്നതെന്ന് വച്ചാൽ ഞങ്ങൾക്ക് അവനെ സ്വന്തമാക്കാൻ കഴിയുമെന്ന് തോന്നുന്നത് കൊണ്ടാണ്. ഞങ്ങൾ ഗ്രീസ്മാനെ മുൻപ് വാങ്ങിയില്ലായിരുന്നുവെങ്കിൽ എനിക്ക് തോന്നുന്നത് ഞങ്ങൾക്ക് നെയ്മറെ തിരിച്ചെത്തിക്കാനാവുമെന്ന് നൂറു ശതമാനം ഉറപ്പായിരുന്നു. കാരണം ഞങ്ങൾക്ക് ഒരു വിങ്ങറെ ആവശ്യമായിരുന്നു. നെയ്മർ മുൻപ് ബാഴ്സയിൽ കളിച്ചിരുന്നതുമാണ്. ഇത് ഏത് താരമാണ് മികച്ചത് എന്നുള്ളത് ആയിരുന്നില്ല. എന്നാൽ ഏതു പൊസിഷനിലുള്ള താരമായിരുന്നു ആവശ്യം എന്നുള്ളതായിരുന്നു.”

    ടീമിനു ശരിക്കും ഒരു വിങ്ങറെ ആയിരുന്നു ആവശ്യം. പ്രസിഡന്റ് ബർതോമ്യു ഗ്രീസ്മാനെ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നു. നെയ്മറിനെതിരായ പ്രധാന എതിർപ്പ് ക്ലബ്ബിനെതിരെ കേസ് കൊടുത്തതാണ്. അവർ പറഞ്ഞത് കേസ് പിൻവലിച്ചിരുന്നുവെങ്കിൽ നോക്കാമായിരുന്നു എന്നാണ്. എന്റെ പ്രശ്നം അതല്ലായിരുന്നു. പ്രശ്നം നടക്കുന്ന സമയത്ത് ഞാൻ ഇല്ലായിരുന്നു എന്നതാണ്. എന്റെ അഭിപ്രായത്തിൽ എനിക്കു താരത്തെ സൈൻ ചെയ്യാമായിരുന്നു. അത് നടക്കാതെ പോവുകയായിരുന്നു. ” അബിദാൽ പറഞ്ഞു.

  6. ഗ്രീസ്മാനുമായി പ്രശ്നങ്ങളുണ്ടെന്ന ആരോപണം, മെസി മനസു തുറക്കുന്നു

    Leave a Comment

    അന്റോയിൻ ഗ്രീസ്മാൻ ഭാര്സയിലെത്തിയതിനു ശേഷം ഏറ്റവും കൂടുതൽ ഉയർന്നു വന്ന ആരോപണങ്ങളിലൊന്നാണ് മെസിയുമായി ഉടക്കിലാണെന്നത്. മെസി താരത്തെ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്നും മെസി കളിക്കുന്ന അതെ പോസിഷനിലാണ് താരവും കളിക്കുന്നതെന്നതിനാൽ താരത്തിന്റെ ട്രാൻസ്ഫറിനോട് എതിർപ്പ് മെസി വെച്ചു പുലർത്തിയിരുന്നെന്നുമുള്ള ആരോപണങ്ങളുമൊക്കെ ഉയർന്നു വന്നിരുന്നു.

    അടുത്തിടെ താരത്തിന്റെ മുൻ ഏജന്റും അമ്മാവനും മെസിയുടെ ബാഴ്സയിലെ സ്വേച്ഛാധിപത്യത്തെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. താരത്തിന്റ മോശം പ്രകടനത്തിൽ മെസിക്കും പങ്കുണ്ടെന്നും താരത്തെ യഥാർത്ഥ പൊസിഷനിൽ കളിപ്പിക്കുന്നില്ലെന്ന ആരോപണവും അവർ ഉന്നയിച്ചു. എന്നാൽ പിന്നീട് ഗ്രീസ്മാൻ ഇക്കാര്യത്തിൽ തന്റെ നിലപാട് അറിയിച്ചിരുന്നു.

    തന്നോട് യാതൊരു ബന്ധവും പുലർത്താത്ത ആളുകളുടെ പ്രസ്താവനകളുമായി തനിക്കൊരു ബന്ധവുമില്ലെന്നും പലതും മാധ്യമങ്ങൾ പടച്ചുവിടുന്ന നുണകൾ മാത്രമാണെന്നും ഗ്രീസ്മാൻ വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ മെസിയും ഇക്കാര്യത്തിൽ വ്യക്തമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ്. സ്പാനിഷ് മാധ്യമമായ ലാസെക്സ്റ്റക്കു നൽകിയ അഭിമുഖത്തിലാണ് ഗ്രീസ്മാനെക്കുറിച്ച് മെസി മനസുതുറന്നത്.

    ” ഞങ്ങളുടെ ബന്ധം മികച്ചതാണ്. ഞാൻ ഇത് മുമ്പേ പറഞ്ഞതാണ്. എനിക്കു അവനുമായി യാതൊരു പ്രശ്നങ്ങളുമില്ല. അവനുമായുള്ള ഈ പറഞ്ഞ കാര്യങ്ങളൊന്നും ഉണ്ടായിട്ടില്ല. അതായത് എനിക്കു ഈ സൈനിങ്ങിൽ ഇഷ്ടമായിരുന്നില്ല എന്നതൊക്കെ. എനിക്ക് തോന്നുന്നത് ഇതൊക്കെ കൂടുതൽ വ്യക്തമായ കാര്യമാണെന്നാണ്. എനിക്ക് യാതൊരു പ്രശ്നവുമില്ല. ഞങ്ങൾ നല്ല അടുപ്പത്തിലാണുള്ളത്. ഞാൻ ഒരുമിച്ചു ഡ്രസിങ് റൂമിലും ട്രിപ്പുകളിലും മേറ്റ്‌ കുടിക്കാറുണ്ട്. വേറൊരു പ്രശ്നങ്ങളുമില്ല. ” മെസി പറഞ്ഞു

  7. ബാഴ്സക്കായി തകർപ്പൻ വോളിയിലൂടെ ഗോൾ, ശേഷം നടത്തിയ സെലബ്രേഷനെ കുറിച്ച് ഗ്രീസ്മാൻ പറയുന്നു

    Leave a Comment

    ഒസാസുനക്കെതിരായി നടന്ന ലാലിഗ മത്സരത്തിൽ  എതിരില്ലാത്ത നാലു ഗോളിന്റെ തകർപ്പൻ ജയമാണ് ബാർസ നേടിയത്. ലയണൽ മെസിയും ഫിലിപ്പെ കൂട്ടീഞ്ഞോയും ബ്രാത്വൈറ്റും ഗോൾ കണ്ടെത്തിയ മത്സരത്തിൽ  അന്റോയിൻ ഗ്രീസ്മാന്റെ തകർപ്പൻ തിരിച്ചു വരവിനാണ് ബാഴ്സ സാക്ഷ്യം വഹിച്ചത്. 44-ാം മിനുട്ടിൽ തകർപ്പൻ വോളിയിലൂടെ ഗ്രീസ്മാൻ നേടിയ ഗോളും കൂട്ടീഞ്ഞോക്ക് നൽകിയ കിടിലൻ അസിസ്റ്റും എന്തുകൊണ്ടാണ് ബാഴ്സ 100 മില്യണ് മുകളിൽ മുടക്കി താരത്തെ സ്വന്തമാക്കിയതെന്നു വ്യക്തമാക്കുന്നുണ്ട്.

    വളരെ സന്തോഷവാനായി മത്സരം പൂർത്തിയാക്കിയ ഗ്രീസ്മാൻ മത്സരശേഷമുള്ള അഭിമുഖത്തിൽ ഫിലിപ്പെ കൂട്ടിഞ്ഞോക്കൊപ്പം തമാശ പറഞ്ഞു ചിരിക്കുന്നതാണ് കാണാനായത്. ആദ്യമായാണ് ഗ്രീസ്മാൻ ബാഴ്സക്കായി തുടർച്ചയായ മത്സരങ്ങളിൽ ഗോൾ നേടുന്നത്. ഇതിനു മുൻപ് ചാമ്പ്യൻസ്‌ലീഗിൽ ഡൈനമോ കീവിനെതിരെയും ഗ്രീസ്മാനു ഗോൾ നേടാൻ സാധിച്ചിരുന്നു. ഇതോടെ കഴിഞ്ഞ എട്ടു മത്സരങ്ങളിൽ നിന്നായി നാലു ഗോളുകൾ നേടാൻ ഗ്രീസ്മാനു സാധിച്ചിട്ടുണ്ട്. വിജയത്തേക്കുറിച്ച് മനസുതുറക്കാനും ഗ്രീസ്മാൻ മറന്നില്ല.

    “ഇതൊരു പ്രാധാന്യമേറിയ വിജയം തന്നെയാണ്. കാരണം മുകളിലുള്ളവർ എപ്പോഴും വിജയിച്ചുകൊണ്ടിരിക്കുകയാണ്. ഞങ്ങൾക്കും അവർക്കൊപ്പമെത്തേണ്ടതുണ്ട്. ഈ സീസൺ നീളമേറിയ ഒന്നാണെന്നു ഞങ്ങൾക്കറിയാം. ഞങ്ങൾക്ക് ഇതിന്റെ ജേതാക്കളാകേണ്ടതുണ്ട്. ചാമ്പ്യൻസ്‌ലീഗിലും പിന്നെ ഇന്നത്തേയും മത്സരത്തെയും നോക്കിക്കാണുമ്പൊൾ ആ ലക്ഷ്യം നേടാനാവുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.” ഗ്രീസ്മാൻ പറഞ്ഞു.

    മത്സരത്തിൽ നേടിയ തകർപ്പൻ വോളിയിലൂടെ നേടിയ ഗോളിനു വ്യത്യസ്തമായ രീതിയിൽ തലയിൽ ഇരുകൈവിരലുകളും വിടർത്തി വെച്ച് ചുവടുകളുമായാണ് ഗ്രീസ്മാൻ സെലബ്രേഷൻ നടത്തിയത്. അതിനുള്ള കാരണവും ഗ്രീസ്മാൻ വ്യക്തമാക്കിയിരുന്നു. “ഇന്നു രാവിലെ ഞാൻ മകളോടൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയായിരുന്നു. ആ സമയം ഇന്നു ഞാൻ നേടിയാൽ എങ്ങനെ സെലിബ്രേറ്റ് ചെയ്യാനാണ് നിനക്കിഷ്ടമെന്ന് അവളോട് ഞാൻ ചോദിച്ചു. അപ്പോൾ അവളാണ് ഇതു കാണിച്ചുതന്നത്. അതാണ് മത്സരത്തിൽ ഞാൻ ചെയ്തത്.” ഗ്രീസ്മാൻ വെളിപ്പെടുത്തി.

  8. മെസിയും ഗ്രീസ്മാനും കളിക്കുന്നത് ഒരു താത്പര്യവുമില്ലാതെ, വിമർശനവുമായി ഇതിഹാസതാരം വാൻ ബാസ്റ്റൻ

    Leave a Comment

    ബാഴ്സയിൽ മുൻകാല പ്രകടനങ്ങളെയെടുത്തു പരിശോധിക്കുമ്പോൾ ഏറ്റവും മോശം ഫോമിൽ കളിക്കുന്ന രണ്ടു താരങ്ങളാണ് സൂപ്പർതാരം ലയണൽ മെസിയും അന്റോയിൻ ഗ്രീസ്മാനും. അത്ലറ്റിക്കോ മാഡ്രിഡിലെ പകുതി പ്രകടനം പോലും കാഴ്ചവെക്കാൻ 2019ൽ ബാഴ്‌സയിലേക്ക് ചേക്കേറിയതിനു ശേഷം ഗ്രീസ്മാനു കഴിഞ്ഞിട്ടില്ലെന്നത് വാസ്തുതയാണ്.

    സൂപ്പർതാരം ലയണൽ മെസിയുടെ അതേ പൊസിഷനിൽ അത്ലറ്റിക്കോയിൽ കളിച്ചിരുന്ന അന്റോയിൻ ഗ്രീസ്മാൻ ബാഴ്സയിലെത്തിയപ്പോൾ സ്വാഭാവിക പൊസിഷനിൽ നിന്നും മാറി ഇടതു വിങ്ങിലായിരുന്നു കളിച്ചിരുന്നത്. ഇടക്ക് സ്‌ട്രൈക്കറായും കളിച്ച താരത്തിനു അതിലൊന്നും മികവ് തെളിയിക്കാനാവാതെ പോവുകയായിരുന്നു.

    എന്നാൽ മെസിയുടെ മോശം പ്രകടനം ബാഴ്സയുടെ അകത്തും പുറത്തു നിന്നുമുള്ള സമ്മർദം മൂലമാണെന്നും വിലയിരുത്തലുകൾ ഉയർന്നു വന്നിരുന്നു. ഗ്രീസ്മാന്റെ മോശം പ്രകടനത്തിന് കാരണം മെസിയാണെന്ന ആരോപണങ്ങളും മെസിയെ മാനസികമായി തളർത്തിയിട്ടുണ്ടെന്നു വേണം കരുതാൻ. ബാഴ്സയുടെ നിലവിലെ സാഹചര്യങ്ങളും കാരണമായി കണക്കാക്കപ്പെടുന്നു. എന്നാൽ മെസിയും ഗ്രീസ്മാനും ബാഴ്സക്കായി ഒരു ലക്ഷ്യവും താത്പര്യവുമില്ലാതെയാണ് കളിക്കുന്നതെന്ന വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇതിഹാസതാരമായ മാർക്കോ വാൻ ബാസ്റ്റൻ.

    സിഗ്ഗോ സ്പോർട്സിന് നൽകിയ അഭിമുഖത്തിലാണ് വാൻ ബാസ്റ്റൻ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.” അവർ ശരിക്കും വളരെ മോശമായാണ് കളിക്കുന്നത്.ലയണൽ മെസിയും ഗ്രീസ്മാനും ഒരു ലക്ഷ്യവുമില്ലാത്തവരെ പോലെയാണ് കളിക്കുന്നത്. ഒരു കൂട്ടം ബേക്കർമാരെ പോലെ. കാണികളില്ലാത്തതാണ് തീർച്ചയായും മെസിയെ അലോസരപ്പെടുത്തുന്നുണ്ടാവുക.ഒപ്പം അവൻ മാസങ്ങളായി നല്ല രീതിയിൽ പരിശീലിക്കുന്നില്ല. എല്ലാം കുറച്ചു മാത്രമേ ചെയ്യുന്നുള്ളൂ. ബാഴ്സയുടെ അകത്തും പുറത്തുമുള്ള കാര്യങ്ങളിൽ മെസി സന്തുഷ്ടനല്ല. ഒപ്പം ഗ്രീസ്‌മാനെ ചുറ്റിപറ്റിയുള്ള പ്രശ്നങ്ങളും. ഇതെല്ലാം ഒരു ആകെത്തുകയാണ്. ഇങ്ങനെയുള്ള മെസിയെ നമ്മൾക്കിതുവരെ അറിയുകയുമില്ല.” ബാസ്റ്റൻ പറഞ്ഞു

  9. മെസിയോടിത്തിരി ബഹുമാനം കാണിക്കൂ, ഗ്രീസ്‌മാന്റെ കാർ തടഞ്ഞു നിർത്തി ആരാധകർ ആവശ്യപ്പെട്ടു

    Leave a Comment

    അത്ലറ്റിക്കോ മാഡ്രിഡിൽ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയതിനു ശേഷം ഏറ്റവും കൂടുതൽ ഉയർന്നു കേട്ട ആരോപണമാണ് ഗ്രീസ്മാനും മെസിയും തമ്മിലുള്ള പ്രശ്നം. അക്കാര്യം ആദ്യം ഉന്നയിച്ചത് ഗ്രീസ്മാന്റെ അമ്മാവനായ ഇമ്മനുവേൽ ലോപ്പസ് ആയിരുന്നു. പിന്നീട് മുൻ ഏജന്റായ എറിക് ഓൾഹാറ്റ്സും രംഗത്തെത്തിയിരുന്നു. ഗ്രീസ്മാന്റെ വരവ് മെസിക്ക് ഇഷ്ടമായില്ലെന്നും ബാഴ്സയിലെ ഏകാധിപതിയാണ് മെസിയെന്നും ഏജന്റ് വിമർശനമുന്നയിച്ചു.

    എന്നാൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം തിരിച്ചു ബാഴ്‌സയിലേക്ക് തിരിച്ച മെസിക്ക് 15 മണിക്കൂർ വിമാനയാത്രക്ക് ശേഷം നേരിടേണ്ടി വന്നത് ഗ്രീസ്മാന്റെ പ്രശ്നങ്ങളെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചുള്ള മാധ്യമസംഘത്തെയാണ്. ക്ഷീണിതനായ മെസി അതിനും മറുപടി നൽകിയിരുന്നു. ക്ലബ്ബിലെ എല്ലാവരുടെയും പ്രശ്നങ്ങൾ താനാകുന്നത് തന്നെ മടുപ്പിക്കുന്നുണ്ടെന്നാണ് മെസി മറുപടി നൽകിയത്.

    എന്നാൽ മെസിയെ ഇങ്ങനെ ചിത്രവധം ചെയ്യുന്ന സംഭവങ്ങൾക്കെതിരെ ഒരു കൂട്ടം ആരാധകർ പരിശീലനത്തിന് ശേഷം കാറിൽ മടങ്ങുന്ന ഗ്രീസ്‌മാനെ തടഞ്ഞു നിർത്തി വിമർശിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മെസിയോട് കുറച്ചു ബഹുമാനം കാണിക്കൂ എന്നായിരുന്നു ആരാധകർ ഗ്രീസ്മാനോട് ആവശ്യപ്പെട്ടത്. എന്നാൽ ഗ്രീസ്മാൻ തിരിച്ചൊന്നും പ്രതികരിക്കാതെ വേഗം സ്ഥലം വിടുകയായിരുന്നു.

    ഗ്രീസ്‌മാന്‌ മെസിയോട് യാതൊരു വിദ്വേഷവും ഇല്ലെന്നു മുൻപു തന്നെ വെളിപ്പെടുത്തിയതാണ്. റയൽ ബെറ്റിസിനെതിരായ അവസാന ലാലിഗ മത്സരത്തിൽ മെസി ഒഴിഞ്ഞു കൊടുത്ത പാസിൽ ഗ്രീസ്‌മാൻ ഗോൾ നേടിയ ശേഷം മെസിയുമായുള്ള ചിത്രം ഗ്രീസ്മാൻ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. ഗ്രീസ്മാന്റെ നിലവിലെ പ്രശ്നം അത്ലറ്റിക്കോയിലെ മികവ് ബാഴ്സയിൽ പുറത്തെടുക്കാനാവുന്നില്ലെന്നത് മാത്രമാണ്. എന്നാൽ അമ്മാവനും ഏജന്റും ഇക്കാര്യത്തിൽ പ്രതികരിച്ചതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്.

  10. എല്ലാവരുടെയും പ്രശ്നങ്ങൾക്ക് ഞാനാണ് കാരണക്കാരൻ എന്നത് കേട്ടുമടുത്തു, വികാരക്ഷോഭ്യനായി മെസി

    Leave a Comment

    അത്ലറ്റികോ മാഡ്രിഡിൽ നിന്നും ബാഴ്‌സയിലേക്ക് ചേക്കേറിയ ഫ്രഞ്ച് സൂപ്പർ താരമാണ് അന്റോയിൻ ഗ്രീസ്‌മാൻ. അത്ലറ്റിക്കോ മാഡ്രിഡിലേതു പോലെ പ്രതീക്ഷിച്ച പ്രകടനം താരത്തിനു ബാഴ്സയിൽ കാഴ്ചവെക്കാനായില്ലെന്നു മാത്രമല്ല താരത്തിന്റെ ആത്മവിശ്വാസത്തിൽ വൻ കുറവാണു സംഭവിച്ചിരിക്കുന്നത്. എന്നാൽ ഇതിനു കാരണം സൂപ്പർതാരവും ക്യാപ്റ്റനുമായ ലയണൽ മെസിയാണെന്നു ആരോപിച്ച്‌ ഗ്രീസ്മാന്റെ അമ്മാവനും മുൻ ഏജന്റും അടുത്തിടെ രംഗത്തെത്തിയിരുന്നു.

    ഗ്രീസമാന്റെ അമ്മാവനായ ഇമ്മാനുവേൽ ലോപസും മുൻ ഏജന്റായ എറിക് ഓൾഹാറ്റ്സും മെസിക്കെതിരെയാണ് വിമര്ശനമുന്നയിച്ചത്. ഗ്രീസ്മാന്റെ മോശം പ്രകടനത്തിന് കാരണം മെസി താരത്തെ പരിഗണിക്കാതിരിക്കുന്നതും ബാഴ്സയിലെ മെസിയുടെ സ്വേച്ഛാധിപത്യവുമാണെന്നാണ് ഗ്രീസ്മാന്റെ അമ്മാവൻ വിമർശിച്ചത്. ബാഴ്സയിലെ പ്രശ്നങ്ങൾ ആറു മാസങ്ങൾ കൊണ്ടു തീരുമെന്നാണ് വിചാരിച്ചിരുന്നതെന്നും എന്നാൽ ഒരു വർഷമായിട്ടും അത് തുടർന്നുകൊണ്ടിരിക്കുകയാണെന്നും ഏജന്റ് കുറ്റപ്പെടുത്തി.

    ക്ലബ്ബിനുള്ളിൽ നടക്കുന്ന കാര്യങ്ങൾ അത്ര നല്ലതല്ലെന്നും ബാഴ്സയിൽ മെസി കഠിനപരിശ്രമം നടത്താറില്ലെന്നും ഓൾഹാറ്റ്സ് ചൂണ്ടിക്കാണിച്ചു. ക്ലബ്ബിലെ ചിലയാളുകളെ പ്രീതിപ്പെടുത്താനാണ് പരിശീലനങ്ങൾ നടത്തുന്നതെന്നും ഓൾഹാറ്റ്സ് വിമർശിച്ചു. എന്നാൽ ഇത്തരം വിമര്ശനങ്ങളോട് തന്റെ പ്രതികരണമറിയിച്ചിരിക്കുകയാണ് ലയണൽ മെസി. ഇന്റർനാഷണൽ ബ്രേക്ക്‌ കഴിഞ്ഞു വിമാനയാത്രക്ക് ശേഷം എൽ പ്രാറ്റ് എയർപോർട്ടിൽ വന്നിറങ്ങിയ മെസിക്ക് ചുറ്റും മാധ്യമപ്രവർത്തകർ വളയുകയായിരുന്നു.

    ഗ്രീസമാന്റെ അമ്മാവാന്റെയും ഏജന്റിന്റെയും പ്രതികരണത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് മെസി ഇത്തരത്തിൽ പ്രതികരിച്ചത്. “ക്ലബ്ബിലെ എല്ലാവരുടെയും പ്രശ്നത്തിന് ഞാൻ കാരണക്കാരനാവുന്നത് എനിക്ക് മടുപ്പുളവാക്കുന്നുണ്ട്.ഞാനിവിടെ 15 മണിക്കൂർ യാത്ര ചെയ്താണ് എത്തിയത്. ഒപ്പം എനിക്കിവിടെ ഒരു ടാക്സ് ഏജന്റിനൊപ്പവും സമയം ചിലവഴിക്കേണ്ടി വന്നു.”മെസി വിമർശങ്ങൾക്ക് മറുപടി നൽകി.