അവനെ തഴഞ്ഞത് പൊറുക്കാനാകാത്ത ചതി, ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

ഓസ്ട്രേലിയന്‍ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സമ്മിശ്ര പ്രതികരണമാണ് പുറത്ത് വരുന്നത്. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയുടേയും ഇശാന്ത് ശര്‍മ്മയുടേയും അഭാവത്തിന് പുറമെ സൂര്യകുമാര്‍ യാദവിനെ തഴയാനുളള സെലക്ടര്‍മാരുടെ തീരുമാനവും വിവാദമായിരിക്കുകയാണ്.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി നിരവധി മത്സരങ്ങളില്‍ വിജയ ഇന്നിംഗ്സ് കളിച്ച സൂര്യകുമാര്‍ യാദവിന് ഒരു ഫോര്‍മാറ്റിലും ഇടമുണ്ടായില്ല എന്നതാണ് ആരാധകരേയും ക്രിക്കറ്റ് വിദഗ്ധരേയും ഒരേപോലെ അമ്പരപ്പിച്ചിരിക്കുന്നത്. ടി20 ടീമില്‍ സൂര്യകുമാര്‍ സ്ഥാനംപിടിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.

എന്നാല്‍ സൂര്യകുമാറിനെ സെലക്ടര്‍മാര്‍ തഴഞ്ഞത് ചോദ്യം ചെയ്ത് രഗംത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ട്വിറ്ററിലൂടെയാണ് ഹര്‍ഭജന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഇന്ത്യന്‍ ടീമിലെത്താന്‍ സൂര്യകുമാര്‍ ഇനിയുമേറെ എന്ത് ചെയ്യണം എന്ന് തനിക്കറിയില്ല. എല്ലാ ഐപിഎല്‍- രഞ്ജി സീസണുകളിലും തിളങ്ങുന്ന താരമാണയാള്‍. ഓരോരുത്തര്‍ക്കും വ്യത്യസ്ത നിയമങ്ങളാണ്. സൂര്യകുമാറിന്റെ ബാറ്റിംഗ് റെക്കോര്‍ഡുകള്‍ സെലക്ടര്‍മാര്‍ പരിശോധിക്കണമെന്ന് താന്‍ അപേക്ഷിക്കുകയാണ്’ ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തു.

ഐപിഎല്‍ പതിമൂന്നാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി മികച്ച പ്രകടനമാണ് സൂര്യകുമാര്‍ യാദവ് തുടരുന്നത്. സീസണില്‍ 11 മത്സരങ്ങള്‍ കളിച്ച താരം 31.44 ശരാശരിയിലും 148.94 സ്ട്രൈക്ക്റേറ്റിലും 283 റണ്‍സ് നേടി. രണ്ട് അര്‍ധ സെഞ്ചുറികള്‍ പിറന്നപ്പോള്‍ 79 ആണ് ഉയര്‍ന്ന സ്‌കോര്‍.

മലയാളിതാരം സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയാണ് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചത്. മൂന്ന് ഫോര്‍മാറ്റിലും വിരാട് കോലിയാണ് ക്യാപ്റ്റന്‍. ഐപിഎല്ലിലെ വെടിക്കെട്ട് ബാറ്റിംഗ് കരുത്തില്‍ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലാണ് സഞ്ജു സാംസണ്‍ ഇടംപിടിച്ചത്. കെ എല്‍ രാഹുലിനൊപ്പം വിക്കറ്റ് കീപ്പറായി സഞ്ജു ടീമിലെത്തിയപ്പോള്‍ റിഷഭ് പന്തിനെ ട്വന്റി 20, ഏകദിന ടീമുകളില്‍ നിന്ന് ഒഴിവാക്കി.

ഐപിഎല്ലിലെ മികവിലൂടെ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയും ട്വന്റി 20 ടീമില്‍ ഇടംപിടിച്ചു. ശിഖര്‍ ധവാന്‍, മനീഷ് പാണ്ഡെ, ഹര്‍ദിക് പാണ്ഡ്യ, ശ്രേയസ് അയ്യര്‍ എന്നിവര്‍ ട്വന്റി, 20 ഏകദിന ടീമുകളിലുണ്ട്. ശുഭ്മാന്‍ ഗില്ലിനെ ഏകദിന ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി. ഉഗ്രന്‍ ഫോമിലുള്ള രാഹുലാണ് ട്വന്റി20, ഏകദിന ടീമുകളില്‍ വൈസ് ക്യാപ്റ്റന്‍. അജിക്യ രഹാനെ, പൃഥ്വി ഷോ, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, റിഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് എന്നിവരാണ് ടെസ്റ്റ് സ്‌പെഷ്യലിസ്റ്റുകള്‍.

ക്യാപ്റ്റന്‍ വിരാട് കോലിക്കൊപ്പം, മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, മുഹമ്മദ് ഷമി, നവദീപ് സെയ്‌നി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, എന്നിവര്‍ ടെസ്റ്റ്, ഏകദിന, ട്വന്റി 20 ടീമുകളില്‍ ഇടംപിടിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കമലേഷ് നാഗര്‍കോട്ടി, കാര്‍ത്തിക് ത്യാഗി, ഇഷാന്‍ പോറല്‍, ടി നടരാജന്‍ എന്നിവര്‍ അധിക ബൗളര്‍മാരായി ടീമിനൊപ്പമുണ്ടാവും.

ഓസീസ് പര്യടനത്തില്‍ നാല് ടെസ്റ്റിലും മൂന്ന് വീതം ട്വന്റി 20യിലും ഏകദിനത്തിലുമാണ് ഇന്ത്യ കളിക്കുക. ഐപിഎല്ലിന് ശേഷം താരങ്ങള്‍ ദുബായില്‍ നിന്ന് നേരിട്ട് സിഡ്‌നിയിലേക്ക് പുറപ്പെടും.

You Might Also Like