കളിയിലെ താരവും പരമ്പരയിലെ താരവും ഒരേയൊരാള്‍, ഇനി അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഭരിക്കും

Image 3
CricketTeam India

വെസ്റ്റിന്‍ഡീസിനെതിരെ ടി20 പരമ്പരയില്‍ മൂന്നാം മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും പരമ്പരയിലെ മാന്‍ ഓഫ് ദ സീരിയസ് പുരസ്‌കാരവും സ്വന്തമാക്കിയത് ഒരു താരം. ഇന്ത്യന്‍ മധ്യനിരയെ അവിശ്വസനീയമായി ചലിപ്പിച്ച സൂര്യകുമാര്‍ യാദവാണ് രണ്ട് പുരസ്‌കാരവും നേടിയത്.

മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരത്തിന് ഒരു ലക്ഷം രൂപയും സീരിയസ് പുരസ്‌കാരത്തിന് രണ്ടര ലക്ഷം രൂപയും സൂര്യകുമാര്‍ യാദവിന് സമ്മാനമായി ലഭിച്ചു.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ പുറത്താകാതെ 34 റണ്‍സെടുത്ത സൂര്യ രണ്ടാം മത്സരത്തില്‍ എട്ട് റണ്‍സിന് പുറത്തായി. എന്നാല്‍ മൂന്നാം മത്സരത്തില്‍ കേവലം 31 പന്തില്‍ ഒരു ഫോറും ഏഴ് സിക്‌സും സഹിതം 65 റണ്‍സാണ് നേടിയത്. മത്സരത്തിന്റെ അവസാന പന്തിലാണ് സൂര്യ പുറത്തായത്. ഇതോടെയാണ് ഇരുപുരസ്‌കാരങ്ങളും സൂര്യയെ തേടിയെത്തിയത്.

മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 185 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ വെസ്റ്റിന്‍ഡീസിന് ഒന്‍പത് വിക്കറ്റിന് 167 റണ്‍സ് എടുക്കാനെ ആയുളളു.

ഇന്ത്യയ്ക്കായി ഹര്‍ഷല്‍ പട്ടേല്‍ മൂന്നും വെങ്കിടേഷ് അയ്യരും ദീപക് ചഹറും ഷാര്‍ദുല്‍ താക്കൂറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങിയാണ് ഹര്‍ഷല്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. വെങ്കിടേഷ് ആകട്ടെ 2.1 ഓവറില്‍ 23 റണ്‍സ് വഴങ്ങിയും ദീപക് ചഹര്‍ ആകട്ടെ 1.5 ഓവറില്‍ 15 റണ്‍സ് വഴങ്ങിയുമാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. ദീപക് ചഹര്‍ പരിക്കേറ്റ് നേരത്തെ കളം വിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ഷാര്‍ദുല്‍ താക്കൂറാകട്ടെ നാലോവറില്‍ 33 റണ്‍സ് വഴങ്ങിയാണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

വെസ്റ്റിന്‍ഡീസിനായി നിക്കോളാസ് പൂരാനും റോവ്മാന്‍ പവലും റെമേരിയോ ഷെപ്പിയേഡുമാണ് പൊരുതി നോക്കിയത്. നിക്കോളാസ് പൂരാന്‍ മൂന്നാം ടി20യിലും അര്‍ധ സെഞ്ച്വറി നേടി. 47 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 61 റണ്‍സാണ് എഠുത്തത്. പലാകട്ടെ 14 പന്തില്‍ 25 റണ്‍സും ഷെപ്പിയേഡ് 21 പന്തില്‍ 29 റണ്‍സും എടുത്തു. മറ്റാര്‍ക്കും ഒന്ന് പൊരുതാന്‍ പോലും ആയില്ല.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 184 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന്റെയും വെങ്കടേഷ് അയ്യരുടെയും ബാറ്റിംഗ് വെടിക്കെട്ടിന്റെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്.