അവന്‍ ടീമിലുണ്ടായിരുന്നെങ്കില്‍ ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയേനെ, തുറന്നടിച്ച് റെയ്‌ന

കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോക കപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് ഇന്ത്യ പുറത്തായിരുന്നു. ലോകകപ്പിനുളള ഇന്ത്യന്‍ ടീമില്‍ അമ്പാടി റായിഡുവിനെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ത്യ ലോകകിരീടം നേടുമായിരുന്നെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് രാജ്യന്തര ക്രിക്കറ്റില്‍ നിന്ന് ഒരാഴ്ച്ച മുമ്പ് വിരമിച്ച സുരേഷ് റെയ്‌ന.

നാലാം നമ്പറില്‍ ബാറ്റു ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ റായിഡു തന്നെയായിരുന്നുവെന്നും ഇപ്പോഴും മികച്ച ബാറ്റിംഗ് പ്രകടനമാണ് അദ്ദേഹത്തിന്റേതെന്നും റെയ്ന അഭിപ്രായപ്പെട്ടു.

‘ലോക കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നാലാം നമ്പര്‍ സ്ഥാനത്ത് അമ്പാട്ടി റായിഡു വേണമായിരുന്നുവെന്ന് കരുതുന്നയാളാണ് ഞാന്‍. കാരണം, അദ്ദേഹം അതിനായി വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. ഒന്നര വര്‍ഷത്തോളം ആ സ്ഥാനത്ത് കളിച്ചു. കഠിനാദ്ധ്വാനം ചെയ്തെങ്കിലും അദ്ദേഹത്തെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല.’

‘നാലാം നമ്പറില്‍ ബാറ്റു ചെയ്യാന്‍ ഏറ്റവും മികച്ച താരം റായിഡു തന്നെയായിരുന്നു. ലോക കപ്പ് ടീമില്‍ അദ്ദേഹം അംഗമായിരുന്നെങ്കില്‍ ഇന്ത്യ കിരീടം ചൂടുമായിരുന്നുവെന്ന് തീര്‍ച്ചയാണ്. ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണുമ്പോള്‍ ആ സ്ഥാനത്തേക്കുള്ള ഏറ്റവും നല്ലയാള്‍ റായിഡുവായിരുന്നുവെന്ന് എനിക്ക് തോന്നുന്നുണ്ട്. ചെന്നൈയില്‍ നടന്ന പരിശീലന ക്യാമ്പില്‍ വളരെ മികച്ച ബാറ്റിങ്ങാണ് റായിഡു കാഴ്ചവെച്ചത്.’ റെയ്ന പറഞ്ഞു.

2018ല്‍ റായിഡു ഫിറ്റ്നസ് ടെസ്റ്റില്‍ പരാജയപ്പട്ട് ടീമിനു പുറത്തായ പരമ്പരയില്‍ തനിക്ക് ആസ്വദിച്ചു കളിക്കാനായിരുന്നില്ലെന്നും റെയ്ന പറഞ്ഞു. താന്‍ ടീമിലെത്തുകയും റായിഡു പുറത്താകുകയും ചെയ്തപ്പോള്‍ തനിക്കത് വിഷമമായിയെന്നും റെയ്ന വെളിപ്പെടുത്തി. ചെന്നെ സൂപ്പര്‍ കിംഗ്സില്‍ സഹതാരങ്ങളാണ് റെയ്നയും റായിഡുവും.

You Might Also Like