ആ ജേഴ്‌സികൾ ഇനി മറ്റാർക്കും നൽകരുത്; നിര്‍ണ്ണായക ആവശ്യവുമായി ഇന്ത്യന്‍ താരങ്ങള്‍

Image 3
CricketFeaturedTeam IndiaWorldcup

ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം 18, 45 നമ്പർ ജേഴ്സികൾ പിൻവലിക്കാൻ ബിസിസിഐയോട് അഭ്യർത്ഥിച്ച് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ജേഴ്‌സി നമ്പറുകൾ അവർ ക്രിക്കറ്റിൽ നിന്ന് വിരമിക്കുമ്പോൾ വിരമിച്ചതായി പ്രഖ്യാപിക്കണമെന്നാണ് റെയ്‌നയുടെ ആവശ്യം.

എം.എസ്. ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷം ബിസിസിഐ നമ്പർ 7 ജേഴ്സി ഇതിനകം പിൻവലിച്ചിരുന്നു. ഇതേ മാതൃകയിൽ കൊഹ്‌ലിയോടും, രോഹിതിനോടും ആദരവ് പ്രകടിപ്പിക്കണമെന്നാണ് റെയ്‌നയുടെ ആവശ്യം.

ഫുട്‌ബോൾ സൂപ്പർ താരങ്ങളായ ലയണൽ മെസ്സി (10), ക്രിസ്റ്റ്യാനോ റൊണാൾഡോ (7) എന്നിവർക്ക് അവരുടെ ഐക്കണിക് നമ്പറുകൾ ഉള്ളതുപോലെ, കോഹ്‌ലിയും, രോഹിതും ഈ ജേഴ്സി നമ്പറുകൾ അവിസ്മരണീയമാക്കിയവരാണ്. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയ പ്രചാരണത്തിൽ നിർണായക പങ്ക് വഹിച്ച താരങ്ങളാണ് ഇരുവരും. വരുംതലമുറയ്ക്ക് പ്രചോദനമാണ് താരങ്ങളെന്നും റെയ്‌ന പറയുന്നു. ജിയോ ടിവിക്ക് അനുവദിച്ച അഭിമുഖത്തിലാണ് റെയ്‌നയുടെ ആവശ്യം.

മുൻ ഇന്ത്യൻ ഓപ്പണർ അഭിനവ് മുകുന്ദും ചർച്ചയിൽ സന്നിഹിതനായിരുന്നു, രോഹിത് ശർമ്മയുടെയും വിരാട് കോഹ്‌ലിയുടെയും ഐക്കണിക് ജേഴ്‌സികളെക്കുറിച്ച് സുരേഷ് റെയ്‌ന പറഞ്ഞതിനോട് അദ്ദേഹവും യോജിച്ചു.

“ഞാൻ എൻബിഎ പിന്തുടരുന്ന ആളാണ്, അവർ കളിക്കാരുടെ ഐക്കണിക് ജേഴ്‌സികൾ ആദരസൂചകമായി പിൻവലിക്കാറുണ്ട്. അതാണ് നമ്മളും ചെയ്യേണ്ടത്. 18-ാം നമ്പർ ജേഴ്‌സി ധരിച്ച് ബാറ്റ് ചെയ്യാൻ പോകുന്ന അടുത്ത ആളുടെ മേലുള്ള സമ്മർദ്ദം ഒന്ന് ഓർത്തുനോക്കുക” മുൻ എൻബിഎ കളിക്കാരുടെ ചില ഐക്കണിക് ജേഴ്‌സി നമ്പറുകൾ എങ്ങനെ പിൻവലിക്കപ്പെട്ടു എന്നതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടികൊണ്ട് മുകുന്ദ് പറഞ്ഞു

ദക്ഷിണാഫ്രിക്കക്ക് എതിരായ ഫൈനലിൽ കോഹ്‌ലി 76 റൺസോടെ മികച്ച പ്രകടനത്തിന് പ്ലെയർ ഓഫ് ദ മാച്ച് നേടി. അതേസമയം, 156.7 സ്‌ട്രൈക്ക് റേറ്റിൽ 257 റൺസ് നേടിയ രോഹിത് ടൂർണമെന്റിൽ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമായിരുന്നു.