അവിടെ ക്രിക്കറ്റ് തകര്‍ന്നതല്ല, തകര്‍ത്തതാണ്, ക്രിക്കറ്റിനെ കാര്‍ന്ന് തിന്നുന്ന ‘ക്യാന്‍സര്‍’ ആണിത്

കെ നന്ദകുമാര്‍ പിള്ള

1996 ലെ ഏകദിന ലോകകപ്പും, 2014 ലെ ടി20 ലോകകപ്പും നേടിയ ഒരു ടീമിന് എത്രത്തോളം താഴേക്ക് പോകാന്‍ സാധിക്കും?.. പക്ഷെ നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറത്താണ് ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ അവസ്ഥ. തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് കൂപ്പു കുത്തുന്ന ഒരു ടീമായി മാറിയിരിക്കുന്നു ശ്രീലങ്ക. സിംബാബ്വേയുടെ അടുത്ത് നിന്ന് പോലും സീരീസ് തോല്‍വി ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ടീമായി മാറി അവര്‍. സിംബാബ്വേയ്ക്ക് വിജയിക്കാനുള്ള അവകാശമില്ല എന്നല്ല അതിനര്‍ത്ഥം, അവരെക്കാള്‍ താഴെയായി ശ്രീലങ്കയുടെ പെര്‍ഫോമന്‍സ് ലെവല്‍ എന്നതാണ് .

എന്താണ് ഇതിനു കാരണം.. ദുലീപ് മെന്‍ഡിസ്, അരവിന്ദ ഡിസില്‍വ, അര്‍ജുന രണതുംഗ, ജയസൂര്യ, മഹേള ജയവര്‍ധനെ, കുമാര്‍ സംഗക്കാര തുടങ്ങി ഒരു കൂട്ടം ലോകോത്തര താരങ്ങള്‍ ഉണ്ടായിരുന്ന ടീമാണ് ശ്രീലങ്ക. എന്നാല്‍ ഈ താരങ്ങള്‍ നേടിയെടുത്ത പെരുമ നിലനിര്‍ത്താന്‍ അവരുടെ പിന്ഗാമികള്‍ക്ക് ആയില്ല. അതിനു പല കാരണങ്ങളും ചൂണ്ടിക്കാണിക്കാന്‍ സാധിക്കും.

ഈ അവസ്ഥക്ക് ഏറ്റവും ആദ്യം കുറ്റപ്പെടുത്തേണ്ടത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ തന്നെയാണ്. അവിടത്തെ ആഭ്യന്തര ക്രിക്കറ്റില്‍ അവര്‍ വരുത്തിയ മാറ്റങ്ങളാണ് കാര്യങ്ങള്‍ ഇത്രത്തോളം വഷളാക്കിയത്. ചെറിയൊരു താരതമ്യത്തിലൂടെ അത് വിശദീകരിക്കാം.
ഒരു രാജ്യത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ (എ ലെവല്‍) പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം എത്രത്തോളം കുറയുന്നുവോ അത്രത്തോളം കോമ്പറ്റിഷന്‍ ഉണ്ടാവുകയും അത് അവിടത്തെ ക്രിക്കറ്റിനെ സ്റ്റാന്‍ഡേര്‍ഡ് ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യും. ഇന്ത്യയിലെ പ്രധാനപ്പെട്ട ആഭ്യന്തര ടൂര്‍ണമെന്റാണ് രഞ്ജി ട്രോഫി എന്ന് നമുക്കറിയാം.

136 കോടി ജനങ്ങള്‍ ഉള്ള ഇന്ത്യയില്‍ രഞ്ജി ട്രോഫിയില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 37 ആണ്. ഇംഗ്ലണ്ട് കൗണ്ടി ക്രിക്കറ്റിലെ ടീമുകളുടെ എണ്ണം 18 ഉം, ഓസ്ട്രേലിയയിലെ ഷെഫീല്‍ഡ് ഷീല്‍ഡില്‍ പങ്കെടുക്കുന്ന ടീമുകള്‍ 6ഉം ആണെന്നിരിക്കെ വെറും 2.18 കോടി ജനങ്ങള്‍ മാത്രമുള്ള ശ്രീലങ്കയിലെ ആഭ്യന്തര – ഫസ്റ്റ് ക്ലാസ് ലീഗില്‍, 2016-17 വരെ പങ്കെടുത്തിരുന്ന ടീമുകളുടെ എണ്ണം 14 ആയിരുന്നു. ഈ നമ്പര്‍ കൂടുതല്‍ ആയിട്ടുപോലും അവര്‍ക്ക് മികച്ച താരങ്ങളെ ലോകത്തിനു സംഭാവന നല്കാന്‍ സാധിച്ചു.

എന്നാല്‍ 2016 – 17 ല്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരു തീരുമാനം എടുത്തു. ബോര്‍ഡ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ ക്ലബ്ബുകളെ സന്തോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഫസ്റ്റ് ക്ലാസ് ലെവലില്‍ പങ്കെടുക്കാവുന്ന ടീമുകളുടെ എണ്ണം 14 ല്‍ നിന്ന് 24 ആയി ഉയര്‍ത്തി. ഈ ഒരൊറ്റ തീരുമാനമാണ് ലങ്കന്‍ ക്രിക്കറ്റിന്റെ തകര്‍ച്ചക്ക് തുടക്കം കുറിച്ചത്. അതോടുകൂടി ബി ലെവല്‍ ടൂര്‍ണമെന്റില്‍ മാത്രം പങ്കെടുക്കാനുള്ള നിലവാരമുള്ള ക്ലബ്ബുകള്‍ക്ക് എ ലെവല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു. ഇത് ടൂര്‍ണമെന്റിന്റെ മാത്രമല്ല കളിക്കാരുടെയും നിലവാരം കുറയാന്‍ ഇടയാക്കി. ഇപ്പോഴത്തെ ശ്രീലങ്കന്‍ ടീമിന്റെ പരിതാപകരമായ അവസ്ഥക്ക് പ്രധാന കാരണം ഇതാണ് എന്ന് പറയുന്നതില്‍ തെറ്റില്ല.

പിന്നെയുമുണ്ട് കാരണങ്ങള്‍. ചെറിയ പ്രായത്തില്‍ ഒരു കളിക്കാരന്റെ ടെക്നിക് ശെരിയാക്കുന്നതിനു പ്രാധാന്യം കൊടുക്കുന്നതിനു പകരം, സ്‌കൂള്‍ – കോളേജ് തലത്തില്‍ ടി20 ടൂര്‍ണമെന്റുകള്‍ കൊണ്ട് വന്നത്, മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയുമ്പോള്‍ കളിക്കാര്‍ക്ക് നല്‍കുന്ന തുച്ഛമായ ശമ്പളം… ഇതെല്ലം അവരെ ബാധിച്ചു.

ഐസിസി യുടെ കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടീമുകളുടെ എണ്ണം 104 ആണെങ്കിലും 12 രാജ്യങ്ങള്‍ക്ക് മാത്രമേ ടെസ്റ്റ് പദവി ലഭിച്ചിട്ടുള്ളൂ. അതില്‍ അയര്‍ലണ്ട്, സിംബാബ്വേ, ടീമുകളുടെ അവസ്ഥ നമുക്കറിയാം. ബാക്കിയുള്ള ടീമുകളില്‍, ഒരു കാലത്ത് ലോക ക്രിക്കറ്റ് അടക്കി വാണിരുന്ന വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, സൗത്ത് ആഫ്രിക്ക തുടങ്ങിയ ടീമുകളുടെ നിലവാരത്തകര്‍ച്ച ഏതൊരു ക്രിക്കറ്റ് പ്രേമിയെയും സങ്കടപ്പെടുത്തുന്നതാണ്. നാളെ, ക്രിക്കറ്റ് എന്ന കളിയുടെ നിലനില്‍പ്പിനെ തന്നെ അത് ബാധിച്ചേക്കാം.
ഇക്കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറാകും എന്ന് നമുക്ക് പ്രത്യാശിക്കാം..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like