ലോകകപ്പ് കളിക്കാന്‍ ആ രക്ഷകന്‍ വരുന്നു, ശ്രീലങ്കയും മുംബൈ ഇന്ത്യന്‍സും ആവേശത്തില്‍

Image 3
CricketCricket News

ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പില്‍ സൂപ്പര്‍ താരം ലസിത് മലിംഗ കളിക്കുമെന്ന് റിപ്പോര്‍ട്ട്യ ശ്രീലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രമോദ്യ വിക്രമസിന്‍ഹയാണ് ഇക്കാര്യത്തെ കുറിച്ച് സൂചന നല്‍കുന്നത്.

‘ടി20 ലോകകപ്പില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട് വൈകാതെ തന്നെ ഞങ്ങള്‍ മലിംഗയുമായി സംസാരിക്കും. വരാനിരിക്കുന്ന ടി20 പര്യടനങ്ങളിലും അവന്‍ ടീമിന്റെ ഭാഗമാണ്. ഒക്ടോബറില്‍ നടക്കുന്ന ടി20 ലോകകപ്പ് പദ്ധതിയില്‍ അവനും ഭാഗമാണ്. രാജ്യത്തെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് അവനെന്ന കാര്യം ഞങ്ങള്‍ ഒരിക്കലും വിസ്മരിക്കില്ല. അവന്റെ റെക്കോഡ് അവനെന്താണെന്ന് ഉറക്കെ സംസാരിക്കും. തുടരെ തുടരെ രണ്ട് ടി20 ലോകകപ്പുകളാണ് വരുന്നത്. ടീമിന്റെ പദ്ധതികള്‍ അവനുമായി ചര്‍ച്ചചെയ്യും. പരമാവധി വേഗത്തില്‍ അവനെ കാണും’-പ്രമോദ്യ വിക്രമസിന്‍ഹ പറഞ്ഞു.

വിക്രമിസിന്‍ഹയുടെ അഭിപ്രായത്തോട് യോജിച്ച് മലിംഗ തന്നെ രംഗത്തെത്തി.

‘ഞാന്‍ ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും വിരമിച്ചെങ്കിലും ടി20യില്‍ നിന്ന് വിരമിച്ചിട്ടില്ല. എന്നെപ്പോലൊരു സീനിയര്‍ താരത്തിനെ ടീം സെലക്ടര്‍മാര്‍ എങ്ങനെയാണ് ഉപയോഗിക്കുന്നതെന്നറിയാന്‍ എനിക്കും ആഗ്രഹമുണ്ട്. എന്റെ രാജ്യത്തിനുവേണ്ടി നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തി മികച്ച പ്രകടനം കാഴ്ചവെക്കാമെന്ന പ്രതീക്ഷയുണ്ട്’-മലിംഗ പറഞ്ഞു.

2020ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലാണ് അവസാനമായി മലിംഗ ശ്രീലങ്കയ്ക്കായി കളിച്ചത്. മറ്റ് ടി20 ലീഗുകളിലും ഇപ്പോള്‍ മലിംഗ സജീവമല്ല. 30 ടെസ്റ്റില്‍ നിന്ന് 101 വിക്കറ്റും 226 ഏകദിനത്തില്‍ നിന്ന് 338 വിക്കറ്റും 83 ടി20യില്‍ നിന്ന് 107 വിക്കറ്റുമാണ് മലിംഗ ലങ്കന്‍ ജഴ്സിയില്‍ വീഴ്ത്തിയത്. 2019ലാണ് അവസാനമായി അദ്ദേഹം ഐപിഎല്‍ കളിച്ചത്. മുംബൈക്കായി എറിഞ്ഞ അവസാന പന്തില്‍ വിക്കറ്റ് നേടി ടീമിന് കിരീടം നേടിക്കൊടുക്കാന്‍ മലിംഗയ്ക്ക് സാധിച്ചിരുന്നു. 122 ഐപിഎല്ലില്‍ നിന്ന് 170 വിക്കറ്റുമായി വിക്കറ്റ് വേട്ടക്കാരില്‍ ഇപ്പോഴും തലപ്പത്ത് മലിംഗയാണ്.