വിരമിച്ച താരങ്ങള്‍ക്ക് ഇനി വിശ്രമമില്ല, അടുത്ത ലീഗ് പ്രഖ്യാപിച്ച് സംഘാടകര്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാലും സൂപ്പര്‍ താരങ്ങളെ ഇനി എല്ലാ വര്‍ഷവും കളിക്കളത്തില്‍ കാണാമാകും. ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റിന്റെ രണ്ടാം എഡിഷന്റെ മത്സരക്രമം സംഘാടകര്‍ പുറത്ത് വിട്ടു. ഈ സീസണില്‍ ആറ് നഗരങ്ങളാണ് മത്സരങ്ങള്‍ക്ക് വേദിയാവുക.

കൊല്‍ക്കതത, ന്യൂഡല്‍ഹി, കട്ടക്ക്, ലഖ്‌നൗ, ജോഥ്പൂര്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. പ്ലേ ഓഫ് മത്സരങ്ങളുടെ വേദികള്‍ തീരുമാനിച്ചിട്ടില്ല. 22 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ ആകെ 15 മത്സരങ്ങളാണുള്ളത്. ഒക്ടോബര്‍ എട്ടിനായിരിക്കും ഫൈനല്‍.

അതെസമയം സെപ്റ്റംബര്‍ 16നും 18നും ഇടയില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ മൂന്ന് മത്സരങ്ങള്‍ കളിക്കും. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള സമര്‍പ്പണമായി 16ന് നടത്തുന്ന ഇന്ത്യന്‍ മഹാരാജാസ്-വേള്‍ഡ് ജയന്റ്‌സ് മത്സരവും ഇതില്‍ ഉള്‍പ്പെടും. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയാണ് ഇന്ത്യന്‍ മഹാരാജാസിനെ നയിക്കുന്നത്. മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് വേള്‍ഡ് ജയന്റ്സിനെ നയിക്കുന്നത്.

16-18 കൊല്‍ക്കത്ത, 21-22, ലഖ്‌നൗ, 24-26-ന്യൂഡല്‍ഹി, 27-30 കട്ടക്ക്, 1-3-ജോഥ്പൂര്‍, 5-7 പ്ലേ ഓഫ്, 8 ഫൈനല്‍ എന്നിങ്ങനെയാണ് മത്സരക്രമം. 10 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് വേള്‍ഡ് ലെജന്‍ഡ്‌സ് ടീമില്‍ കളിക്കുന്നത്.

ഗാംഗുലിയുടെ ഇന്ത്യന്‍ ടീമില്‍ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പത്താന്‍, സുബ്രമണ്യന്‍ ബദ്രിനാഥ്, ഇര്‍ഫാന്‍ പത്താന്‍, പാര്‍ഥീവ് പട്ടേല്‍(വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹര്‍ഭജന്‍ സിംഗ്, നമാന്‍ ഓജ(വിക്കറ്റ് കീപ്പര്‍, അശോക് ദിണ്ഡെ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍പി സിംഗ്, ജൊഗീന്ദര്‍ ശര്‍മ്മ, രതീന്ദര്‍ സിംഗ് സോധി എന്നിവരാണുള്ളത്.

ഓയിന്‍ മോര്‍ഗന്റെ ലോക ടീമില്‍ ലെന്‍ഡി സിമ്മന്‍സ്, ഷെയ്ന്‍ വാട്‌സണ്‍, ജാക്ക് കാലിസ്, ഡാനിയേല്‍ വെറ്റോറി, മാറ്റ് പ്രയര്‍(വിക്കറ്റ് കീപ്പര്‍), നേഥന്‍ മക്കല്ലം, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്റ്റെയ്ന്‍, ഹാമില്‍ട്ടണ്‍ മസാക്കഡ്സ, മഷ്റഫെ മൊര്‍ത്താസ, അസ്ഗര്‍ അഫ്ഗാന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, കെവിന്‍ ഒബ്രൈന്‍, ദിനേശ് രാംദിന്‍(വിക്കറ്റ് കീപ്പര്‍) എന്നിവരിറങ്ങും.

 

You Might Also Like