പെലെയുടെ റെക്കോർഡ് മെസി മറികടന്നിട്ടില്ലെന്ന വാദവുമായി സാന്റോസ് രംഗത്ത്,1091 ഗോളുകൾ നേടേണ്ടി വരുമെന്ന് ആരോപണം

അടുത്തിടെയാണ് റയൽ വയ്യഡോലിഡുമായി നടന്ന മത്സരത്തിൽ ഗോൾ നേടി സൂപ്പർതാരം ലയണൽ മെസി ബ്രസീലിയൻ ഇതിഹാസതാരം പെലെയുടെ റെക്കോർഡ് മറികടന്നത്. ഒരു ക്ലബ്ബിനു വേണ്ടി ഏറ്റവും കൂടുതൽ ഔദ്യോഗിക ഗോളുകൾ നേടിയെന്ന പെലെയുടെ റെക്കോർഡാണ് ബാഴ്സക്ക് വേണ്ടി 644 ഗോളുകൾ സ്വന്തമാക്കി ലയണൽ മെസി മറികടന്നത്. റെക്കോർഡ് നേട്ടത്തിൽ മെസ്സിയെ അഭിനന്ദിച്ച് പെലെ സോഷ്യൽ മീഡിയയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാലിപ്പോൾ മെസി ആ റെക്കോർഡ് ഇപ്പോഴും തകർത്തിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ബ്രസീലിയൻ ക്ലബ്ബായ സാന്റോസ്. സന്റോസിനൊപ്പമാണ് പെലെ 643 ഔദ്യോഗിക ഗോളുകളെന്ന റെക്കോർഡിട്ടിട്ടുള്ളത്. എന്നാൽ മെസിക്ക് ഇനിയും 448 ഗോളുകൾ കൂടി നേടിയാലേ പെലെയെ മറികടക്കാനാവുകയുള്ളുവെന്നാണ് സന്റോസിന്റെ പക്ഷം.
Lionel Messi broke the record for most goals for one club.
— BBC Sport (@BBCSport) December 28, 2020
But Pele's former club Santos are refusing to acknowledge the record. 😬
This is why: https://t.co/64OB1HSHlW#bbcfootball pic.twitter.com/LUwCxrKpQm
സന്റോസിന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ഈ പുതിയ വാദം ഉന്നയിച്ചിരിക്കുന്നത്. മെസി 1091 ഗോളുകൾ നേടിയാലേ പെലെയുടെ റെക്കോർഡ് തകർക്കാനാവുകയുള്ളുവെന്നാണ് സാന്റോസ് വ്യക്തമാക്കുന്നത്. ക്ലബ് പറയുന്നത് പെലെ 448 ഗോളുകൾ സൗഹൃദമത്സരങ്ങളിൽ നിന്നായി നേടിയിട്ടുണ്ടെന്നും അതിനൊന്നും ഇന്നുള്ള മൂല്യം ലഭിച്ചില്ലെന്നും ആരോപിക്കുന്നുണ്ട്.
ബ്രസീലിയൻ ഇതിഹാസം റിവർപ്ലേറ്റ്,ബൊക്ക ജൂനിയർസ്,റയൽ മാഡ്രിഡ്, യുവന്റസ്, ലാസിയോ,നാപോളി,ബെൻഫിക്ക.ആൻഡർലാറ്റ് എന്നീ ക്ലബ്ബുകൾക്കെതിരെ നേടിയ ഗോളുകൾ കൂട്ടിയിട്ടില്ലെന്നാണ് ആരോപിക്കുന്നത്. ഇന്റർമിലാനെതിരെ എട്ടു ഗോളുകളും ബാഴ്സയ്ക്കെതിരെ നാലു ഗോളുകളും നേടിയിട്ടുണ്ടെന്നു സാന്റോസ് വാദമുന്നയിക്കുന്നു. അതൊക്കെ ചേർത്തുകഴിഞ്ഞാൽ 1091 ഗോളുകൾ നേടിയാലേ പെലെയുടെ റെക്കോർഡ് മറികടക്കാനാവുകയുള്ളു എന്നാണ് സാന്റോസ് ഔദ്യോഗിക പ്രസ്താവനയിലൂടെ വിവരിക്കുന്നത്.