തകര്‍പ്പന്‍ വെടിക്കെട്ടുമായി സഞ്ജുവും ജയ്‌സ്വാളും, രാജസ്ഥാന്‍ ഫുള്‍ ലോഡഡ്

ഐപിഎല്ലിനായി പരിശീലക മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനവുമായി സഞ്ജു സാംസണും യുവതാരങ്ങളും. രണ്ട് ടീമുകളിലായ രാജസ്ഥാന്‍ റോയല്‍സ് കളിച്ച ഇന്‍ട്രാസ്‌ക്വാഡ് പരിശീലന മത്സരത്തിലാണ് യുവതാരങ്ങള്‍ കഴിവ് തെളിയിച്ചത്.

മത്സരത്തില്‍ സഞ്ജു സാംസണ്‍ നയിച്ച റോയല്‍സ് പിങ്ക് ടീമിനെ പരാജയപ്പെടുത്തി രാഹുല്‍ തേവാതിയ നയിച്ച റോയല്‍സ് ബ്ലൂ വിജയിച്ചു. റോയല്‍സ് പിങ്ക് ഉയര്‍ത്തിയ 220 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറില്‍ ബ്ലൂസ് മറികടക്കുകയായിരുന്നു.

മത്സരത്തില്‍ സഞ്ജുസാംസണ്‍, യാശ്വസി ജൈസ്വാള്‍,അനൂജ് റാവത്ത്, മഹിപാല്‍ ലോംറര്‍, റിയാന്‍ പരാഗ് എന്നിവരെല്ലാം തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ച വെച്ചു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത റോയല്‍സ് പിങ്കിന് വേണ്ടി സഞ്ജു സാംസണ്‍ 40 പന്തില്‍ 52 റണ്‍സ് നേടിയപ്പോള്‍, ഇടം കൈയ്യന്‍ യുവ ഓപ്പണര്‍ യാശ്വസി ജൈസ്വാള്‍ 39 പന്തില്‍ 84 റണ്‍സടിച്ചു കൂട്ടി.

ഒരോവറില്‍ മൂന്ന് സിക്‌സറുകളടക്കം 18 പന്തില്‍ 36 റണ്‍സ് അടിച്ചു കൂട്ടിയ ജയ്‌ദേവ് ഉനദ്കട്ടും തിളങ്ങിയതോടെ പിങ്ക് ടീം നിശ്ചിത 20 ഓവറുകളില്‍ 219 റണ്‍സ് നേടി.

എന്നാല്‍ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബ്ലൂസ് ടീമിനായി അനൂജ് റാവത്തും, മഹിപാല്‍ ലോംററും അതിവേഗ അര്‍ധസെഞ്ചുറികള്‍ സ്‌കോര്‍ ചെയ്തതോടെ ടീമിന്റെ ചേസിംഗും എളുപ്പമായി. അവസാനം 26 പന്തില്‍ 56 റണ്‍സെടുത്ത റിയാന്‍ പരാഗിന്റെ വെടിക്കെട്ട് കൂടിയായതോടെ ബ്ലൂസ് ടീം അവസാന ഓവറില്‍ ഉജ്ജ്വല വിജയത്തിലേക്കെത്തി.

You Might Also Like