കോടികളെറിഞ്ഞു, ജിങ്കനെ സ്വന്തമാക്കി എടികെ, വിദേശ സ്വപ്‌നം ഉപേക്ഷിച്ചു

കേരള ബ്ലാസ്റ്റേഴ്‌സ് വിട്ട ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍ എടികെയുമായി കരാര്‍ ഒപ്പിട്ടെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ബംഗാളി ദിനപത്രമായ അനന്ദബസാര്‍ പത്രികയാണ് ജിങ്കന്‍ എടികെയുമായി കരാര്‍ ഒപ്പിട്ടതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യം ശരിയാണെങ്കില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ സംബന്ധിച്ച് ഏറ്റവും വലിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. കോടികള്‍ മുടക്കിയാണ് എടികെ ഇന്ത്യയുടെ ഏറ്റവും മികച്ച താരത്തെ സ്വന്തം നിരയിലെത്തിച്ചിരിക്കുന്നത്.

നേരത്തെ ജിങ്കന്‍ വിദേശ ക്ലബിലേക്ക് ചേക്കേറിയേക്കും എന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കൊറോണയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ തുടരാനാണ് ജിങ്കന്‍ തീരുമാനിച്ചത്.

നിലിവില്‍ എടികെയ്ക്ക് ശക്തമായ പ്രതിരോധ നിരയാണ് ഉളളത്. ജിങ്കന്‍ കൂടി വരുന്നതോട് അത് പിളര്‍ത്താന്‍ എതിരാളികള്‍ വിയര്‍ക്കേണ്ടി വരും. സുഭാഷിഭ് ബോസ്, പ്രീഥം കോട്ടാല്‍, സുമിത് രതി എന്നീ ഇന്ത്യന്‍ ഡിഫന്റര്‍മാരും അഗസ് ഗാര്‍സ്യ , ജോണ്‍ ജോണ്‍സണ്‍ തുടങ്ങിയ വിദേശ താരങ്ങളും ജിങ്കനെ കൂടാതെ കൊല്‍ക്കത്തന്‍ പ്രതിരോധ നിരയില്‍ ഇപ്പോഴുണ്ട്.

കഴിഞ്ഞ മാസമാണ് കേരള ബ്ലാസ്റ്റേഴ്സും സന്ദേഷ് ജിങ്കനും വഴിപരിഞ്ഞത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണായ 2014ല്‍ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേര്‍ന്ന ചണ്ഡീഗഡ് സ്വദേശിയായ ജിംഗന്‍ ക്ലബിനൊപ്പമുള്ള 6 സീസണുകള്‍ക്ക് ശേഷമാണ് കൂടുമാറുന്നത്. 26കാരനായ ജിംഗന്‍ ഇതുവരെ 76 മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജഴ്‌സി അണിഞ്ഞിട്ടുണ്ട്.

ആരാധകര്‍ ‘ദി വാള്‍’ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന സന്ദേഷ് എല്ലായ്പ്പോഴും മൈതാനത്തും പുറത്തും വളരെയധികം അഭിനിവേശവും ഉത്സാഹവും പ്രകടിപ്പിച്ചിട്ടുണ്ട്.

2014ല്‍ തന്റെ ഐഎസ്എല്‍ അരങ്ങേറ്റം മുതല്‍ ഐഎസ്എല്ലിന്റെയും എ.ഐ.എഫ്.എഫിന്റേയും എമേര്‍ജിങ് പ്ലയെര്‍ പുരസ്‌കാരത്തിന് സന്ദേശ് അര്‍ഹനായിരുന്നു. രണ്ട് ഐഎസ്എല്‍ ഫൈനലുകളില്‍ കളിച്ചിട്ടുള്ള സന്ദേശ് വിവിധ അവസരങ്ങളില്‍ ദേശീയ ടീമിന്റെ നായകനുമായിരുന്നു. 2017 ഐഎസ്എല്‍ സീസണില്‍ സന്ദേശ് കേരള ബ്ലാസ്റ്റേഴ്‌സിനെ നയിച്ചിട്ടുണ്ട്. എ.ഐ.എഫ്.എഫ് അര്‍ജുന അവാര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട കളിക്കാരന്‍ കൂടിയാണ് ജിങ്കന്‍.

You Might Also Like