സഞ്ജുവിന് കനത്ത തിരിച്ചടി, നിര്‍ണ്ണായക തീരുമാനമെടുത്ത് ബിസിസിഐ

ഇന്ത്യന്‍ യുവതാരങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുളള പരമ്പര ബിസിസിഐ താല്‍ക്കാലികമായി ഉപേക്ഷിക്കാനൊരഹ്ങുന്നു. ലോക ടെസറ്റ് ചാമ്പ്യന്‍ഷിപ്പിന് ശേഷം വെസ്റ്റിന്‍ഡീസ് പര്യടനത്തിന്റെ പശ്ചാത്തലത്തിലാണ് തിരക്ക് പിടിച്ച് അഫ്ഗാനെതിരെ ഏകദിന പരമ്പര കളിക്കേണ്ടെന്ന് തീരുമാനിച്ചത്.

ഇതോടെ പ്രധാന താരങ്ങളെയെല്ലാം വിന്‍ഡീസ് പര്യടനത്തില്‍ സെലക്ടര്‍മാര്‍ക്ക് ഉറപ്പിക്കാനാകും എന്നും ഇന്‍സൈഡ് സ്‌പോര്‍ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മലയാളി താരം സഞ്ജു സാംസണ് കനത്ത തിരിച്ചടിയാണ് ഈ വാര്‍ത്ത. ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്കായി കളിക്കാനുളള സുവര്‍ണാവസരമാണ് ഇതോടെ സഞ്ജുവിന് നഷ്ടമായത്.

ഐപിഎല്‍ പതിനാറാം സീസണ്‍ കഴിഞ്ഞയുടനെ ഇന്ത്യന്‍ താരങ്ങള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടില്‍ എത്തിയിരിക്കുകയാണ്. ഓസീസിന് എതിരായ ഫൈനലിന് ശേഷം ജൂലൈ ആദ്യ വാരം ഇന്ത്യന്‍ ടീമിന് വിന്‍ഡീസ് പര്യടനത്തിനായി തിരിക്കണം. ഇതിനിടയില്‍ ഒരു പരമ്പര കൂടി വന്നാല്‍ താരങ്ങള്‍ക്ക് വേണ്ടത്ര വിശ്രമം ലഭിക്കില്ല എന്ന വിലയിരുത്തലിലാണ് ബിസിസിഐയുടെ പുതിയ നീക്കം.

‘ഓസീസിന് എതിരായ ഫൈനലിന് ശേഷം ഇന്ത്യന്‍ ടീമിന് ഇടവേളയുണ്ടാകും. അഫ്ഗാനിസ്ഥാന്‍ പരമ്പരയ്ക്കായി ശ്രമിക്കുന്നുണ്ടെങ്കിലും ബ്രോഡ്കാസ്റ്റര്‍മാരെ ഒപ്പിക്കാനും വിന്‍ഡീസ് പര്യടനം ഉറപ്പിക്കാനും പ്രയാസമാകും. അതിനാല്‍ താരങ്ങള്‍ക്ക് ഫൈനലിന് ശേഷം വിശ്രമം നല്‍കുന്നതാണ് ഉചിതം’ ബിസിസിഐ പ്രതിനിധി പറഞ്ഞു.

‘ഏകദിന ലോകകപ്പിന് മുമ്പ് സെപ്റ്റംബറില്‍ അഫ്ഗാനെതിരായ പരമ്പര നടത്താനായി ശ്രമിക്കും. തിയതി കണ്ടെത്താന്‍ അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡുമായി ചര്‍ച്ചകളിലാണ്. വെസ്റ്റിന്‍ഡീസ് പര്യടനത്തിന്റെ തിയതികള്‍ പ്രഖ്യാപിച്ചാല്‍ വ്യക്തമായൊരു ചിത്രം ലഭിക്കും’ എന്നും ബിസിസിഐ ഉന്നതന്‍ കൂട്ടിച്ചേര്‍ത്തു.

അഫ്ഗാനെതിരെ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരക്കായാണ് ബിസിസിഐ ആദ്യം ശ്രമിച്ചത്. എന്നാല്‍ പിന്നീട് ട്വന്റി 20 പരമ്പരയെ കുറിച്ച് ആലോചിച്ചു. എന്നാല്‍ ഇരു പരമ്പരകളെ കുറിച്ചും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല.

 

You Might Also Like