ഇന്ത്യ വീഴുന്നതിനിടെ സന്തോഷ വാര്‍ത്തയുമായി ജഡേജ

Image 3
CricketTeam India

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിടുന്നതിനിടെ ഇന്ത്യന്‍ ക്യാമ്പിന് ആശ്വാസ വാര്‍ത്തയുമായി ജഡേജ. ഐസിസി ടെസ്റ്റ് ഓള്‍റൗണ്ടര്‍ റാങ്കിങില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് രവീന്ദ്ര ജഡേജ തിരിച്ചെത്തി എന്നതാണ് ആ സന്തോഷ വാര്‍ത്ത.

വെസ്റ്റിന്‍ഡീസ് ഓള്‍ റൗണ്ടര്‍ ജേസണ്‍ ഹോള്‍ഡറെ പിന്നിലാക്കിയാണ് റാങ്കിങില്‍ ജഡേജ ഒന്നാം സ്ഥാനത്തെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ മോശം പ്രകടനമാണ് റാങ്കിങില്‍ ഹോള്‍ഡര്‍ക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ 10 റണ്‍സും രണ്ടാം ഇന്നിങ്സില്‍ റണ്‍സൊന്നും നേടാതെയുമാണ് ഹോള്‍ഡര്‍ പുറത്തായത്. മത്സരത്തില്‍ 2 ഇന്നിങ്സില്‍ നിന്നുമായി രണ്ട് വിക്കറ്റ് മാത്രമാണ് ഹോള്‍ഡര്‍ നേടിയത്. ഈ മോശം പ്രകടനത്തോടെ 28 പോയിന്റ് ഹോള്‍ഡര്‍ക്ക് നഷ്ടമായി.

386 റേറ്റിങ് പോയിന്റാണ് ജഡേജയ്ക്കുള്ളത്. 384 റേറ്റിങ് പോയിന്റോടെ ഹോള്‍ഡര്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപെട്ടപ്പോള്‍ 377 പോയിന്റ് നേടിയ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് മൂന്നാം സ്ഥാനം നിലനിര്‍ത്തി.

353 പോയിന്റ് നേടിയ രവിചന്ദ്രന്‍ അശ്വിനും 338 പോയിന്റോടെ ഷാക്കിബ് അല്‍ ഹസനുമാണ് റാങ്കിങില്‍ നാലും അഞ്ചും സ്ഥാനങ്ങളിലുള്ളത്.

വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് ക്വിന്റണ്‍ ഡീകോക്ക് ബാറ്റ്സ്മാന്മാരുടെ റാങ്കിങില്‍ ആദ്യ പത്തിലെത്തി. 891 പോയിന്റോടെ ഓസ്ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ സ്റ്റീവ് സ്മിത്താണ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ളത്. ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍, ഓസ്ട്രേലിയന്‍ യുവതാരം മാര്‍നസ് ലാബുഷെയ്ന്‍, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് എന്നിവരാണ് റാങ്കിങില്‍ ആദ്യ അഞ്ചിലുള്ള മറ്റു താരങ്ങള്‍.

ബൗളര്‍മാരുടെ റാങ്കിങില്‍ വെസ്റ്റിന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവെച്ച ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ ആറാം സ്ഥാനത്തെത്തി. ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സാണ് റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. രവിചന്ദ്രന്‍ അശ്വിന്‍, ടിം സൗത്തീ എന്നിവരാണ് കമ്മിന്‍സിന് പുറകിലുള്ളത്.