ആദ്യം പരിഗണിക്കേണ്ടിയിരുന്നത് അവനെ, ഗില്‍ കുറുക്കന്‍ ബുദ്ധി കാട്ടി ടീമില്‍ കയറിപറ്റി, പൊട്ടിത്തെറിച്ച് ചീഫ് സെലക്ടര്‍

Image 3
CricketTeam India

ശ്രീലങ്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം ചില വിവാദങ്ങള്‍ക്ക് കൂടി തിരികൊളുത്തിയിരിക്കുകയാണ്. ടീം തിരഞ്ഞെടുപ്പിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി മുന്‍ ചീഫ് സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്ത് ആണ് ഏറ്റവും ഒടുവില്‍ രംഗത്തെത്തിയിരിക്കുന്നത്.

റുതുരാജ് ഗെയ്ക്വാദിനെ ഒഴിവാക്കി ശുഭ്മാന്‍ ഗില്ലിനെ ഉള്‍പ്പെടുത്തിയതാണ് ശ്രീകാന്തിനെ പ്രകോപിപ്പിക്കുന്നത്. യുട്യൂബ് വീഡിയോയിലൂടെയാണ് ശ്രീകാന്ത് തന്റെ അഭിപ്രായം പങ്കുവെച്ചത്.

‘റുതുരാജ് ഗെയ്ക്വാദ് ടി20 ടീമിലെ സ്വാഭാവിക ചോയ്സായിരുന്നു. റുതുരാജ് ഇനിയും റണ്ണടിച്ചു കൂട്ടണമെന്നാണ് എനിക്ക് പറയാനുള്ളത്. അങ്ങനെ അവന്‍ സെലക്ടര്‍മാരുടെ കണ്ണില്‍പ്പെടണം. കാരണം, എല്ലാവര്‍ക്കും ശുഭ്മാന്‍ ഗില്ലിനെപ്പോലെ നല്ലരാശിയില്‍ ജനിക്കാന്‍ ആവില്ലല്ലോ?’ എന്നായിരുന്നു ശ്രീകാന്തിന്റെ ചോദ്യം. ടി20 ഫോര്‍മാറ്റിന് യോജിച്ച കളിക്കാരനല്ല ഗില്ലെന്നും ശ്രീകാന്ത് അഭിപ്രായപ്പെട്ടു.

സിംബാബ്വെ പര്യടനത്തില്‍ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മ്മയെ അവഗണിച്ചതും ശ്രീകാന്ത് ചോദ്യം ചെയ്തു. സിംബാബ്വെയില്‍ അഭിഷേകും യശസ്വിയും തിളങ്ങുമ്പോള്‍ ഗില്‍ തുഴയുകയായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം ടീമിലെ സ്ഥാനം നിലനിര്‍ത്താനുള്ള ശ്രമം മാത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിംബാബ്വെക്കെതിരെ മൂന്ന് ഇന്നിംഗ്സുകളില്‍ നിന്ന് 133 റണ്‍സ് നേടിയ റുതുരാജിനെ ഒഴിവാക്കിയതും, സിംബാബ്വെയില്‍ തിളങ്ങാത്ത റിയാന്‍ പരാഗിനെ ഉള്‍പ്പെടുത്തിയതും ആരാധകരെ അമ്പരപ്പിച്ചു. അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണെയും ഏകദിന ടീമില്‍ ഉള്‍പ്പെടുത്താത്തത് ഏറെ ചര്‍ച്ചയായി. ഈ സംഭവങ്ങള്‍ ടീം സെലക്ഷനിലെ മാനദണ്ഡങ്ങളെക്കുറിച്ച് വീണ്ടും ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.