ആരുമില്ല മുന്നിൽ; ഗോൾ നേട്ടത്തിൽ റൊണാൾഡോ തന്നെ ഇനി രാജാവ്

Image 3
Euro 2020

റെക്കോർഡുകളും കളിത്തോഴനായ റൊണാൾഡോ അന്താരാഷ്ട്ര ഫുട്ബോളിലെ മറ്റൊരു അസൂയാവഹമായ റെക്കോർഡും മറികടന്നിരിക്കുന്നു. അന്താരാഷ്ട്ര പുരുഷ ഫുട്ബോളിൽ ഏറ്റവും കൂടുതല്‍ ഗോള്‍ എന്ന നേട്ടത്തിൽ ഇറാന്റെ ഇതിഹാസ താരം അലി ദേയിയുടെ റെക്കോഡിനൊപ്പം റൊണാൾഡോ എത്തി.

ഫ്രാൻസിനെതിരെ മരണഗ്രൂപ്പിൽ നടന്ന മത്സരത്തിൽ രണ്ട് പെനാല്ടികൾ ലക്ഷ്യത്തിലെത്തിച്ചാണ് താരം നേട്ടം സ്വന്തമാക്കിയത്. മത്സരം സമനിലയിലായതോടെ മരണ ഗ്രൂപ്പിൽ നിന്നും മൂന്ന് വമ്പന്മാർ പ്രീ ക്വർട്ടർ കടന്നു. വീരോചിതമായ പോരാട്ടവീര്യം കാഴ്ച്ച വച്ച് ഹംഗറി ടൂർമെന്റിൽ നിന്നും പുറത്തായി.

1993 മുതല്‍ 2006 വരെ നീണ്ട കരിയറിൽ ഇറാനായി 149 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ അലി ദേയി109തവണ രാജ്യത്തിനായി വലകുലുക്കിയിരുന്നു. റൊണാൾഡോ 176 മത്സരങ്ങളിൽ നിന്നാണ് 109 ഗോളുകൾ സ്വന്തമാക്കിയത്.

ഗ്രൂപ്പ് ഘട്ടത്തിൽ ഹംഗറിക്കെതിരായ മറ്റൊരു മത്സരത്തിൽ രണ്ട് ഗോളുകൾ നേടിയ റോണോ യൂറോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി മാറിയിരുന്നു. ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റിനിയുടെ ഒമ്പത് ഗോളുകൾ എന്ന റെക്കോർഡാണ് അന്ന് പഴങ്കഥയായത്.

യൂറോ കപ്പിലെ ആദ്യമത്സരത്തിൽ റോണോ കളത്തിലിറങ്ങിയത് തന്നെ ചരിത്രമായിരുന്നു. അഞ്ച് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിൽ കളിക്കുന്ന ആദ്യ താരമെന്ന നേട്ടവും കൂടാതെ, തുടർച്ചയായി അഞ്ച് യൂറോ ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും ആദ്യ മത്സരത്തിൽ തന്നെ താരം സ്വന്തമാക്കിയിരുന്നു.

ഫ്രാൻസിനെതിരായ ഇരട്ട ഗോളുകളോടെ യൂറോ കപ്പിലും ലോകകപ്പിലുമായി ഏറ്റുമധികം ഗോൾ നേടുന്ന യൂറോപ്യൻ താരം എന്ന റെക്കോർഡും ഇനി റോണോയുടെ പേരിലാണ്. ഇരു ടൂർണമെൻ്റുകളിൽ നിന്നും ഇതുവരെ 21 ഗോളുകളാണ് താരം അടിച്ചുകൂട്ടിയത്. വലിയ ടൂർണമെന്റുകളിൽ തന്നെ വെല്ലാൻ ഇനി മറ്റൊരു താരമില്ലെന്ന് റോണോ സംശയത്തിനിടയില്ലാത്ത വണ്ണം തെളിയിക്കുകയാണ്.

ഇപ്പോഴും കളിക്കളത്തിലുള്ള താരങ്ങളിൽ ഇന്ത്യൻ നായകൻ സുനിൽ ഛേത്രിയാണ് ഗോൾ നേട്ടത്തിൽ റോണോക്ക് പിന്നിൽ രണ്ടാം സ്ഥാനത്ത്. ഇന്ത്യക്കായി ഛേത്രി ഇതുവരെ 74 ഗോളുകൾ സ്വന്തം പേരിലാക്കി. അര്ജന്റീനയുടെ സൂപ്പർതാരം ലയണൽ മെസ്സി 73 ഗോളുകളോടെ തൊട്ടു പിന്നിലായുണ്ട്.