പന്തിനെ ചേര്‍ത്ത് പിടിച്ച് ക്രിക്കറ്റ് താരങ്ങള്‍, അവനെ ആരും കുറ്റം പറയരുത്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ തോറ്റതോടെ ഡല്‍ഹി ക്യാപിറ്റല്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ദുഖത്തിലാണ് ആരാധകര്‍. അവസാന നിമിഷം വരെ ഐപിഎല്ലിലെ ആദ്യ നാല് സ്ഥാനത്ത് പന്തും കൂട്ടരും ഉണ്ടാകുമെന്ന് കരുതിയെങ്കിലും തോറ്റതോടെ ആ പ്രതീക്ഷ പൊലിഞ്ഞു.

എന്നാല്‍ പന്തിനെ ചേര്‍ത്ത് പിടിയ്ക്കുകയാണ് ക്രിക്കറ്റ് ലോകം. ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മ മത്സര ശേഷം പന്തിന് പ്രശംസിച്ച് രംഗത്തെത്തി.

‘റിഷഭ് പന്ത് മികച്ച ഒരു ക്യാപ്റ്റന്‍ ആണ്. അവന് ക്യാപ്റ്റന്‍ എന്നുള്ള നിലയില്‍ മികച്ച കഴിവുണ്ട്. എങ്കിലും ഒരു കളിയിലെ സംഭവങ്ങള്‍ മാത്രം പേരില്‍ അവനെ നമ്മള്‍ കുറ്റം പറയരുത്. ഇത്തരം സമയങ്ങളില്‍ കൂടി ഞാനും പോയിട്ടുണ്ട്. ചില കളികളില്‍ ചില നിര്‍ണായക നിമിഷങ്ങള്‍ നമുക്ക് എല്ലാ അര്‍ഥത്തിലും നഷ്ടമായേക്കാം ‘ രോഹിത് ശര്‍മ്മ റിഷഭിനെ പിന്തുണച്ച് പറഞ്ഞു.

നേരത്തെ റിഷഭ് പന്തിനെ പിന്തുണച്ച് റിക്കി പോണ്ടിംഗും രംഗത്തെത്തിയിരുന്നു. ‘തീര്‍ച്ചയായും റിഷഭ് പന്ത് തന്നെയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍സിയുടെ ശരിയായ ചോയ്സ്. കഴിഞ്ഞവര്‍ഷം ഞങ്ങള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും പ്ലേയോഫില്‍ തോറ്റു പോയിരുന്നു. നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷം പ്ലേ ഓഫില്‍ കളിയ്ക്കാനായില്ല’ പോണ്ടിംഗ് പറഞ്ഞു.

‘ഞങ്ങളുടെ ക്യാപ്റ്റന്‍ പന്ത്, അവന്‍ ഒരു യുവതാരമാണ്. ഒരിക്കലും ഒരു ടി20 ടീമിന്റെ ക്യാപ്റ്റനാകുക എന്നത് എളുപ്പമുള്ള കാര്യമല്ല. അടുത്ത സീസണില്‍ വീണ്ടും ഞാന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ വളരെ അധികം കാത്തിരിക്കുകയാണ്’ ഡല്‍ഹി കോച്ച് പറഞ്ഞു.

മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടയ്ക്കുകയായിരുന്നു. ഇതോടെ ഐപിഎല്ലിലെ ഏറ്റവും മോശം സീസണില്‍ വിജയിച്ചുകൊണ്ട് മടങ്ങാന്‍ മുംബൈയ്ക്കായി.

നിര്‍ണ്ണായക മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി നായകന്‍ റിഷഭ് പന്ത് പിഴവുകളാണ് അവര്‍ക്ക് കനത്ത തിരിച്ചടിയായത്. അനായാസ ക്യാച്ച് വിട്ടുകളഞ്ഞ പന്ത് ബൗണ്ടറികള്‍ വഴങ്ങിയതും മത്സരത്തില്‍ ഡല്‍ഹിയുടെ സാധ്യതകള്‍ അവസാനിപ്പിക്കുകയായിരുന്നു. നിര്‍ണ്ണായക തീരുമാനം എടുക്കുന്നതിലെ പാളിച്ചയും ക്യാപ്റ്റനെന്ന നിലയില്‍ പന്ത് ഡല്‍ഹിയുടെ തോല്‍വി ഉറപ്പ് വരുത്തുകയായിരുന്നു.

 

You Might Also Like