എതിരാളികള്‍ക്ക് മേല്‍ പുലര്‍ത്തുന്ന മേധാവിത്വം, അയാള്‍ അത്രമേല്‍ എക്‌സ് ഫാക്ടറായി മാറിയിരിക്കുന്നു

Image 3
CricketTeam India

ജിതേഷ് മങ്കലത്ത്

ഋഷഭ് പന്തിനെ ഐ.പി.എല്ലില്‍ പല തവണ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും,ടീമിന്റെ എക്‌സ് ഫാക്ടറാകാനുള്ള കാലിബര്‍ അയാളിലുണ്ടെന്ന് തിരിച്ചറിയുന്നത് സത്യത്തില്‍ 2019ലെ ഐ.പി.എല്ലിലാണ്. നിര്‍ഭാഗ്യവശാല്‍ ആ ബ്ലിറ്റ്‌സ്‌ക്രീഗ് മുംബൈ ഇന്ത്യന്‍സിനെതിരെയുള്ളതായിരുന്നു. 23 പന്തില്‍ നിന്നും അയാള്‍ 78 റണ്‍സ് സ്‌കോര്‍ ചെയ്തു എന്നതിനേക്കാള്‍ പന്ത് ആ ഇരുപത്തിമൂന്നു പന്തുകളില്‍ പ്രദര്‍ശിപ്പിച്ച ഡോമിനന്‍സ് ലെവല്‍ ആണ് എന്നെ അമ്പരപ്പിച്ചത്.

ആ ഇന്നിംഗ്‌സില്‍ പന്ത് ബുംറയെ നേരിട്ട വിധത്തില്‍, ബുംറയുടെ കരിയറില്‍ത്തന്നെ മറ്റാരും അയാളുടെ ബൗളിംഗിനെ ട്രീറ്റ് ചെയ്തിട്ടുണ്ടാവില്ല. 140 കിലോമീറ്റര്‍ വേഗതയില്‍ മിഡില്‍സ്റ്റമ്പിനും ലെഗ് സ്റ്റമ്പിനുമിടയിലെ ലൈനില്‍ പതിച്ച ഒരു ഫുള്ളിഷ് ബുംറ ഡെലിവറിയെ അനായാസം ബാക്ക്വേഡ് സ്‌ക്വയര്‍ ലെഗ്ഗിനു മുകളിലൂടെ ഗാലറിയില്‍ നിക്ഷേപിക്കുന്നുണ്ട് അന്നയാള്‍. മുറിവേറ്റ ബുംറ ബാക്ക് ഓഫ് എ ലെംഗ്ത് ലൈനില്‍ റിബ് കേജ് ഏരിയ ലക്ഷ്യം വെക്കുമ്പോള്‍ പന്തിന്റെ മറുപടി ഒരു ഷോര്‍ട്ട് ആം ജാബാണ്. കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് പന്തു വീണ്ടും ബാക്ക് വേഡ് സ്‌ക്വയര്‍ ലെഗ് ബൗണ്ടറിയില്‍.

തീര്‍ന്നില്ലായിരുന്നു അവസാന ഓവറില്‍ ബുറ വീണ്ടും ബൗളിംഗിനെത്തുമ്പോള്‍ ഇന്ത്യന്‍സിന്റെ സ്ട്രാറ്റജി വ്യക്തമായിരുന്നു. മിഡിലിനും ലെഗ്ഗിനുമിടയില്‍ അല്ലെങ്കില്‍ ലെഗ്സ്റ്റമ്പ് ലൈനില്‍ എക്‌സിക്യൂട്ട് ചെയ്യുന്ന ഏതു ഡെലിവറിയും ലെംഗ്ത് വ്യത്യാസമില്ലാതെ പന്ത് ബൗണ്ടറിയിലേക്കെത്തിക്കുന്നുണ്ട്. അപ്പോള്‍ പിന്നെ പോംവഴി ഓഫ്സ്റ്റമ്പ് ലൈന്‍ മാത്രമാണ്. ബുംറ തെറ്റുകുറ്റങ്ങള്‍ വരുത്താതെ രണ്ടാം പന്ത് ഓഫ് സ്റ്റമ്പ് ലൈനില്‍ ബാക്ക് ഓഫ് എ ലെംഗ്ത്തില്‍ എറിയുന്നു. ഋഷഭ് പന്തിന് സംശയമൊന്നുമുണ്ടായിരുന്നില്ല.കോരിയെടുക്കുന്ന പോലെ ഒരു വിപ് ഓഫ്. ബ്രൂട്ടല്‍ മസില്‍ പവര്‍. ബാക്ക് വേഡ് സ്‌ക്വയര്‍ ലെഗിനു മുകളിലൂടെ ഒരു മാക്‌സിമം. എന്റെ കണ്ണില്‍ അന്നായിരുന്നു പന്ത് താന്‍ എന്താണ് അല്ലെങ്കില്‍ തന്റെ ആവനാഴിയിലെന്താണുള്ളതെന്ന് ക്രിക്കറ്റ് ലോകത്തെ കൃത്യമായും അറിയിച്ചത്.

കമന്ററി ഭാഷയില്‍ പറഞ്ഞാല്‍ ‘വെല്‍ & ട്രൂലി അറൈവ്ഡ്!’ ഋഷഭ് പന്തിനോളം പഴി കേട്ടിട്ടുള്ള ഇന്ത്യന്‍ ക്രിക്കറ്റര്‍മാര്‍ കഴിഞ്ഞൊരര്‍ദ്ധദശകത്തില്‍ കുറവായിരിക്കും. വളരെയധികം ആഘോഷിക്കപ്പെട്ടിട്ടുള്ള തന്റെ മുന്‍ഗാമിയുമായുള്ള താരതമ്യത്തില്‍ തുടങ്ങുന്നു അയാള്‍ക്കുനേരെയുള്ള ആരോപണശരങ്ങള്‍. എം.എസ്.ധോണിയുടെ പിന്‍ഗാമി എന്നല്ലാതെ, ഋഷഭ് പന്തെന്ന പേരില്‍ അടയാളപ്പെടാന്‍ പോലും അയാള്‍ക്കൊട്ടേറെത്തവണ സ്വയം തെളിയിക്കേണ്ടി വന്നിട്ടുണ്ട്. ഇപ്പോള്‍ പോലും വേണ്ടി വരുന്നുമുണ്ട്. ഒരു അലക്‌സ് ക്യാരിക്കോ, ടിം പെയ്‌നിനോ, അല്ലെങ്കിലൊരു ക്വിന്റണ്‍ ഡികോക്കിനോ നേരിടേണ്ടി വന്നിട്ടില്ലാത്ത വിധം സമ്മര്‍ദ്ദം കരിയറിന്റെ തുടക്കത്തില്‍ തന്നെ പന്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ റേസില്‍ പങ്കെടുക്കുമ്പോള്‍ നൂറോ, ഇരുന്നൂറോ മീറ്റര്‍ പുറകില്‍ നിന്ന് ഓടിത്തുടങ്ങേണ്ടി വരുന്ന അവസ്ഥ. സ്റ്റമ്പിനു പിന്നിലും, മുന്നിലും പന്ത് ചെയ്യുന്ന ഓരോ പ്രവൃത്തിയും അന്നുമിന്നും താരതമ്യം ചെയ്യപ്പെടുന്നത് ധോണിയുമായിത്തന്നെയാണ്. താന്‍ എം.എസ്.അല്ലെന്ന് അയാള്‍ക്കു പറയേണ്ടി വരുന്ന ഗതികേടു തന്നെ അയാള്‍ നേരിടുന്ന സമ്മര്‍ദ്ദങ്ങളുടെ തെളിവാണ്.

ഇത്തരം സമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി ആഗിരണം ചെയ്യാനും, പ്രതികൂല സാഹചര്യങ്ങളില്‍ തന്റെ എ ഗെയിം പുറത്തെടുക്കാനുമുള്ള പന്തിന്റെ സ്വാഭാവിക കഴിവാണ് അയാളെ വ്യത്യസ്തനാക്കുന്നത്. തന്റെ പരിമിതികളെക്കുറിച്ചുള്ള കൃത്യമായ അവബോധം ഈ ചെറുപ്പക്കാരനുണ്ട്. അതിനൊപ്പം തന്റെ ഷോട്ട് സോണുകള്‍ സൂക്ഷ്മമായി തെരഞ്ഞെടുക്കാന്‍ കൂടി അയാള്‍ക്കിപ്പോള്‍ കഴിയുന്നതുകൊണ്ടാണ് പന്ത് ഒരു എഫക്ടീവ് ബാറ്റിംഗ് പാക്കേജായി മാറുന്നത്. പന്തിനെതിരെ വിന്യസിക്കപ്പെടുന്ന ഫീല്‍ഡിംഗ് പാറ്റേണ്‍ സത്യത്തില്‍ അയാളുടെ വിനാശകാരിയായ ബാറ്റിംഗ് ശൈലിക്കുള്ള അംഗീകാരമാണ്.

ആ ഫീല്‍ഡ് സെറ്റിംഗിലും, ബോളിന്റെ മെറിറ്റനുസരിച്ച് ഡീപ് ഫീല്‍ഡറെ കാഴ്ച്ചക്കാരനാക്കിക്കൊണ്ട് പായിക്കുന്ന സിക്‌സറുകള്‍ അയാളുടെ ആത്മവിശ്വാസത്തിന്റെ തെളിവും. പന്തിന്റെ ബാറ്റിംഗ് ശൈലി ആധുനിക ക്രിക്കറ്റിലെ പവര്‍ ഹിറ്റിംഗിന്റെ പാത പിന്തുടരുന്നതു തന്നെയാണ്. ബാറ്റ് സ്വിംഗിനേക്കാള്‍ ബാറ്റ് സ്പീഡിന് പ്രാധാന്യം കൊടുക്കുന്നതാണത്. ‘കോക്ക് ദി റിസ്റ്റ്'(കൈമുട്ടിനു താഴെയുള്ള മസില്‍ പരമാവധി എക്സ്റ്റന്‍ഡ് ചെയ്ത് ബാറ്റ് ആംഗിള്‍ തീരുമാനിക്കുക)തിയറിയുടെ അപ്ലിക്കേഷനാണ് പന്തും ചെയ്യുന്നത്. ഇമ്പാക്ട് സമയത്ത് റിസ്റ്റ് കോക്ക് ചെയ്‌തോ, അണ്‍കോക്ക് ചെയ്താ ആംഗിള്‍ നിര്‍ണയിച്ചാണ് ഇക്കൂട്ടര്‍ ബാറ്റ് സ്പീഡ് കൂട്ടുന്നതും, കുറയ്ക്കുന്നതും. പന്തിന്റെ കാര്യത്തിലുള്ള വ്യത്യാസം അയാളുടെ ഹൈ ബാക്ക് ലിഫ്റ്റും,തടസ്സങ്ങളേതുമില്ലാത്തതെന്നു തോന്നിക്കുന്ന ബാറ്റിന്റെ ഡൗണ്‍സ്വിംഗുമാണ്. ആ ഹൈ ബാക്ക് ലിഫ്റ്റില്‍ നിന്നും ഉല്‍പാദിപ്പിക്കപ്പെടുന്ന അപരിമേയമായ ശക്തിയാണ് പന്തിനെ ഒരു പോക്കറ്റ് ഡൈനമൈറ്റാക്കുന്നത്.

അതിനൊപ്പം ക്രീസിനകത്തുള്ള അയാളുടെ അത്രമേല്‍ അപ്രവചനീയമായ ശരീരചലനങ്ങള്‍ കൂടിയാകുമ്പോള്‍ ബൗളറെ സംബന്ധിച്ചിടത്തോളം ഋഷഭ് പന്ത് ഒരു പേടിസ്വപ്നമാകും. ക്രീസിന്റെ ആഴത്തെ പരമാവധി മുതലാക്കി നില്‍ക്കുന്നതും, ശരീരഭാരത്തെ കൃത്യമായി പന്തിനു പിന്നില്‍ വിന്യസിക്കുന്നതും അയാളുടെ ടൈമിംഗ് കുറവുകളെ മറികടക്കാന്‍ സഹായിക്കുന്നുണ്ട്. അതുകൊണ്ടായിരിക്കണം അയാളുടെ മിസ് ടൈംഡ് ഷോട്ടുകള്‍ പോലും മിക്കപ്പോഴും ബൗണ്ടറി റോപ് മറികടക്കുന്നത്.

പന്തിന്റെ, അല്ലെങ്കില്‍ അയാളുടെ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന മറ്റാരുടെയും, കണ്ണില്‍ സിക്‌സര്‍ അടിക്കുക എന്നത് ഒരു ടോപ് ഓര്‍ഡര്‍ ടെസ്റ്റ് ബാറ്റ്‌സ്മാന്‍ ഒരു കവര്‍ഡ്രൈവ് ചെയ്യുന്ന റിസ്‌ക് മാത്രമേ സൃഷ്ടിക്കുന്നുന്നുള്ളൂ. അതു കൊണ്ടു തന്നെ അവരെ സംബന്ധിച്ചിടത്തോളം ഒരോവറില്‍ ഒന്നോ രണ്ടോ തവണ അതിനു ശ്രമിക്കുന്നത് അത്ര കുറ്റകരവുമല്ല. പന്തിന്റെ ബാറ്റിംഗ് ആറ്റിറ്റിയൂഡിനെ കുറ്റപ്പെടുത്തുമ്പോള്‍ പലപ്പോഴും പലരും മറന്നു പോകുന്നതാണ് ഇതയാളുടെ നാച്വറല്‍ ഗെയിമാണെന്നുള്ള കാര്യം.

വിക്കറ്റിന് പിന്നില്‍ പന്ത് ഒരു പാട് മെച്ചപ്പെടാനുണ്ട് എന്നുള്ളത് തര്‍ക്കമറ്റ സംഗതി തന്നെയാണ്. പൊസിഷന്‍ അവയര്‍നസ്സിന്റെ അഭാവമാണ് സ്പിന്നര്‍ക്കു വേണ്ടി കീപ്പ് ചെയ്യുമ്പോള്‍ അയാളെ അലട്ടുന്ന പ്രധാന ഘടകം. കൃത്യമായ പരിശീലനത്തിലൂടെ മറികടക്കാവുന്നതേ ഉള്ളൂ അതെന്നതും, പ്രായത്തിന്റെ ആനുകൂല്യവും പന്തിനെ ഭാവിയിലേക്കുള്ള ഒരു ഷുവര്‍ഷോട്ട് പാക്കേജായി കാണാന്‍ പ്രേരിപ്പിക്കുന്നു.

ടൂര്‍ ഡൗണ്‍ അണ്ടര്‍ ഋഷഭ് പന്തിന്റെ റെഡംപ്ഷനായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ ഈ ഇന്ത്യന്‍ പര്യടനം അയാളെ ഇന്ത്യന്‍ ടീമിന്റെ (ടെസ്റ്റായാലും,പരിമിത ഓവര്‍ മത്സരങ്ങളായാലും) എക്‌സ് ഫാക്ടര്‍ ആക്കി മാറ്റുമെന്ന് പ്രത്യാശിക്കുന്നു. അയാള്‍ക്ക് അതിനുള്ള കഴിവുണ്ടെന്ന് അത്രമേല്‍ വിശ്വസിക്കുന്നു.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍