ഇനി ഗംഭീര്‍ കല്‍പിയ്ക്കും, ലോകകപ്പിന് ശേഷം ടീം ഇന്ത്യ അടിമുടി അഗ്രസീവ്, പ്രഖ്യാപനം ഉടന്‍

Image 3
CricketFeaturedTeam India

അഭ്യൂഹങ്ങളും ഊഹാപോഹങ്ങളുമെല്ലാം അവസാനിക്കുന്നു. ഇന്ത്യയുടെ പുതിയ ഹെഡ് കോച്ചായി ഗൗതം ഗംഭീറിനെ ബിസിസിഐ തെരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ഒരു ഐപിഎല്‍ ഉടമയെ ഉദ്ദരിച്ച് പ്രമുഖ ക്രിക്കറ്റ് വെബ് സൈറ്റായ ക്രിക്ക് ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രഖ്യാപനം ഉടനുണ്ടായേക്കും

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഐപിഎല്ലില്‍ കൊല്‍ക്കത്തയെ ചാമ്പ്യന്‍മാാരക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ടീം മെന്ററും മുന്‍ ഇന്ത്യന്‍ താരവുമായ ഗംഭീറിനെ ഇന്ത്യന്‍ പരിശീലകനാക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും അദ്ദേഹം അപേക്ഷിച്ചിരുന്നോ ഇല്ലയോ എന്നുള്ള കാര്യത്തില്‍ ബിസിസിഐ വ്യക്തത വരുത്തിയിട്ടില്ല.

കൊല്‍ക്കത്തയെ ഈ സീസണില്‍ ഐപിഎല്‍ ചാംപ്യന്‍മാരാക്കിയ ഗംഭീര്‍, ഫൈനലിനിടെ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി ചര്‍ച്ച നടത്തിയിരുന്നു. ബിസിസിഐയുമായി അടുപ്പമുള്ള മുതിര്‍ന്ന കമന്റേറ്റര്‍മാരില്‍ ഒരാളുടെ ഇടപെടലും ഗംഭീറിന്റെ നിയമനത്തില്‍ നിര്‍ണായകമായെന്നാണ് വാര്‍ത്ത. ട്വന്റി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന രാഹുല്‍ ദ്രാവിഡിന്റെ പകരമാണ് ബിസിസിഐ പുതിയ കോച്ചിനെ നിയമിക്കുന്നത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് സൂപ്പര്‍ താരവുമായ ഷാരൂഖ് ഖാന്റെ സമ്മര്‍ദ്ദം അതിജീവിച്ചാണ് ഗംഭീര്‍ ഇന്ത്യന്‍ ഹെഡ് കോച്ചാകുന്നത്.

മൂന്ന് വര്‍ഷ കരാറിലാണ് പരിശീലകനാവേണ്ടത് എന്നതിനാലും വര്‍ഷത്തില്‍ 10 മാസമെങ്കിലും ടീമിനൊപ്പം വേണമെന്നതിനാലും പ്രധാന വിദേശ പരിശീലകരാരും ഇന്ത്യന്‍ കോച്ച് ആവാന്‍ സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിരുന്നില്ല