ഓപ്പറേഷൻ എംബാപ്പെ, 200 മില്യണു മുകളിൽ മുടക്കാനൊരുങ്ങി റയൽ മാഡ്രിഡ്

Image 3
FeaturedFootballLa Liga

റയൽ മാഡ്രിഡിന്റെ ട്രാൻസ്ഫർ ചരിത്രത്തിലെ ഏറ്റവും വിലപിടിപ്പുള്ള താരമായി മാറാനൊരുങ്ങുകയാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്‌ജി സൂപ്പർതാരം കിലിയൻ എംബാപ്പെ. ക്രിസ്ത്യാനോ റൊണാൾഡോയെപ്പോലെ അടുത്ത തലമുറയിലേക്കുള്ള ഗലാക്ടിക്കോ ട്രാൻസ്ഫർ ആയിട്ടാണ് എംബാപ്പെ ട്രാൻസ്ഫറിനെ റയൽ മാഡ്രിഡ്‌ നോക്കിക്കാണുന്നത്. വരുന്ന സമ്മർ ട്രാൻസ്ഫറിൽ പിഎസ്‌ജിയിൽ നിന്നും റാഞ്ചാനാണ് റയൽ മാഡ്രിഡിനെ നീക്കം.

സ്പാനിഷ് മാധ്യമമായ എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം ‘ഓപ്പറേഷൻ എംബാപ്പെ എന്നറിയപ്പെടുന്ന റയൽ മാഡ്രിഡിന്റെ പദ്ധതി യാഥാർത്ഥ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് അറിയാനാകുന്നത്. പിഎസ്‌ജിയുമായുള്ള എംബാപ്പെയുടെ കരാർ 2022 ജൂണിൽ അവസാനിക്കാനിരിക്കുകയാണ്. അതു കൊണ്ടു തന്നെ ഈ സീസൺ അവസാനം സമ്മർ ട്രാൻസ്ഫറിൽ താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

റയൽ മാഡ്രിഡിന്റെ ഉദ്ദേശപ്രകാരം 150 മില്യൺ യൂറോ മുതൽ 222മില്യൺ യൂറോ വരെ താരത്തിനായി പിഎസ്‌ജി ചോദിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2017ൽ ബാഴ്സലോണയിൽ നിന്നും നെയ്മറെ സ്വന്തമാക്കിയ അത്രയും തുകയെങ്കിലും എംബാപ്പെക്കു ലഭിച്ചാലേ താരത്തെ കൈവിടുകയുള്ളുവെന്ന കടുംപിടിത്തത്തിലാണ് പിഎസ്‌ജിയുമുള്ളത്. എംബാപ്പെയുടെ 20 മില്യൺ യൂറോ വാർഷിക ശമ്പളം നൽകാനും റയൽ മാഡ്രിഡ്‌ തയ്യാറാണ്.

എന്നാൽ പിഎസ്‌ജി എംബാപ്പെയെ കൈവിടാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നാണ് അറിയാനാകുന്നത്. ഇതു വരെയും പുതിയ കരാർ ഒപ്പുവെക്കാൻ തയ്യാറാകാത്ത എംബാപ്പെ അടുത്ത സീസണിൽ കുറഞ്ഞ വിലക്ക് പോവുന്നതിനു പകരം വലിയ തുകക്ക് റയലിലേക്ക് വിടാനുള്ള സാധ്യതകളെക്കുറിച്ചും ആലോചിച്ചേക്കും. എഎസിന്റെ റിപ്പോർട്ടുകൾ പ്രകാരം എംബാപ്പെ റയലിലേക്ക് തന്നെ വരുമെന്ന ഉറച്ച ആത്മവിശ്വാസം റയലിനുണ്ടെന്നാണ് അറിയാനാകുന്നത്. പിഎസ്‌ജി ഉടമകളുമായുള്ള റയൽ പ്രസിഡന്റ്‌ ഫ്ലോരെന്റിനോ പെരെസിന്റെ അടുത്ത ബന്ധം ഈ ട്രാൻസ്ഫറിനു അനുകൂലമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.