ടോട്ടനം സൂപ്പർതാരത്തിനു പിന്നാലെ റയൽ മാഡ്രിഡ്‌, പരിശീലകൻ സിദാന്റെ പ്രിയതാരം

മുന്നേറ്റനിരയിൽ കൂടുതൽ മൂർച്ചയുള്ള താരങ്ങളെഎത്തിക്കാനുള്ള നീക്കമാണ് റയൽ മാഡ്രിഡ്‌ നടത്തിക്കൊണ്ടിരിക്കുന്നത്. അതിനായി മുൻപ് ഗാരെത് ബെയ്‌ലിനെ സ്വന്തമാക്കിയത് പോലെ മറ്റൊരു ടോട്ടനം സൂപ്പർതാരത്തെ കൂടി ബെർണബ്യുവിലെത്തിക്കാനുള്ള ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ടോട്ടനത്തിന്റെ സൗത്ത് കൊറിയൻ സൂപ്പർതാരം സൺ ഹ്യുങ് മിന്നിനെയാണ് റയൽ മാഡ്രിഡ്‌ നോട്ടമിട്ടിരിക്കുന്നത്.

ഹോസെ മൗറിഞ്ഞോക്കു കീഴിൽ ടോട്ടനത്തിന്റെ അക്രമണനിരയിൽ ഹാരി കെയ്നിനൊപ്പം മികച്ച പ്രകടനമാണ് സൺ നടത്തിക്കൊണ്ടിരിക്കുന്നത്. നിലവിൽ പ്രീമിയർ ലീഗിൽ പതിനാറു മത്സരങ്ങലിൽ നിന്നായി 11 ഗോളുകളും നാലു അസിസ്റ്റുകളും നേടാൻ സണ്ണിന് സാധിച്ചിട്ടുണ്ട്. സണ്ണിന്റെയും കെയ്നിന്റെയും പ്രകടനമികവിൽ പ്രീമിയർ ലീഗിന്റെ തലപ്പത്തെത്താൻ ടോട്ടനത്തിനു കഴിഞ്ഞിരിക്കുകയാണ്.

ടർക്കിഷ് മാധ്യമത്തെ ഉദ്ധരിച്ചു കൊണ്ട് ഗിവ്മിസ്‌പോർട് ആണ് ഈ വാർത്ത പുറത്തു വീട്ടിരിക്കുന്നത്. സിനദിൻ സിദാന്റെ വ്യക്തിതാത്പര്യാധിഷ്ഠിതമായി സൺ ഹ്യുങ് മിന്നിനെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചുവെന്നാണ് അറിയാനാകുന്നത്. സിനദിൻ സിദാന്റെ ആരാധന പിടിച്ചു പറ്റാൻ താരത്തിന്റെ പ്രകടനത്തിനു സാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇരുപത്തെട്ടുകാരനായ സണ്ണിനെ 2018ലാണു ഒരു മികച്ച കരാറിലൂടെ ടോട്ടനം നിലനിർത്തുന്നത്. 2023 വരെയാണ് താരത്തിനു ടോട്ടനത്തിൽ കരാറുള്ളത്. റിപ്പോർട്ടുകൾ പ്രകാരം സ്‌പർസ് അധികൃതരുമായി അധികം വൈകാതെ താരത്തിന്റെ സമ്മർ ട്രാൻസ്ഫറിനായുള്ള ചർച്ചകൾ ആരംഭിക്കുമെന്നാണ് അറിയാനാകുന്നത്. സമ്മർ ട്രാൻസ്ഫർ വരെ താരത്തിന്റെ പുരോഗതി സൂക്ഷ്മായി വീക്ഷിക്കാനാണ് റയലിന്റെ നീക്കം.

You Might Also Like