മോശം പ്രകടനം തുടർന്നാൽ സിദാന്റെ സ്ഥാനം തെറിച്ചേക്കും, പകരം രണ്ടു പരിശീലകരെ നോക്കി വെച്ച് പെരെസ്

2020-21 സീസണിലെ തുടർച്ചയായ രണ്ടാമത്തെ തോൽവിയാണു ചാമ്പ്യൻസ്‌ലീഗിൽ സിദാന്റെ റയൽ മാഡ്രിഡിനു നേരിടേണ്ടി വന്നിരിക്കുന്നത്. ലാലിഗയിൽ പുതിയതായി സ്ഥാനക്കയറ്റം കിട്ടിയ കാഡിസ് എഫ്‌സിക്കെതിരെയും ചാമ്പ്യൻസ്‌ലീഗിൽ ഉക്രെനിയൻ ക്ലബ്ബായ ഷാക്തർ ഡോണെസ്കിനെതിരെയുമാണ് റയലിനു അപ്രതീക്ഷിത തോൽവിയേറ്റു വാങ്ങേണ്ടി വന്നത്.
എന്നാൽ ഇതോടെ റയലിന്റെ സിദാന്റെ സ്ഥാനത്തിന് ഭ്രംശമുണ്ടായിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റയലിനു മികച്ച പ്രകടനം തുടരാനായില്ലെങ്കിൽ സിദാന് പകരക്കാരായി കണക്കാക്കക്കുന്ന രണ്ടു പരിശീലകരെ റയൽ നേതൃത്വം കണ്ടു വെച്ചിട്ടുണ്ടെന്നാണ് അഭ്യൂഹങ്ങൾ. ഒന്നാമത്തേത് റയൽ ഇതിഹാസതാരവും നിലവിലെ മാഡ്രിഡ് അക്കാദമിയായ കാസ്റ്റിയ്യയുടെ പരിശീലകനുമായ റൗൾ ഗോൺസാലസിനെയാണ് സിദാന്റെ പിന്മുറക്കാരനായി പരിഗണിക്കാനിരിക്കുന്നത്.
Real Madrid 'eye Pochettino and Raul as replacements for Zidane' https://t.co/fJxf5nd5Ut
— Mail Sport (@MailSport) October 22, 2020
ക്ലബ്ബ് പ്രസിഡന്റായ ഫ്ലോരെന്റിനോ പെരെസിന്റെ പരിഗണനയിലുള്ള താരമാണ് റൗൾ ഗോൺസാലസ്. ലാലിഗ അംബാസഡർമാരുടെ പരിപാടിക്കിടെ റൗളിനോട് ഇക്കാര്യം പെരെസ് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ പെട്ടെന്നു സീനിയർ ടീമിലോട്ടുള്ള സ്ഥാനക്കയറ്റം റൗൾ സ്വീകരിക്കുമോയെന്നു കാത്തിരുന്നു കാണേണ്ടി വരും. അണ്ടർ 19 യുവേഫ യൂത്ത് ലീഗിൽ റയൽ മാഡ്രിഡിനു കിരീടം നേടിക്കൊടുത്തതാണ് പെരെസിനെ ആകർഷിച്ചിരിക്കുന്നത്.
രണ്ടാമതായി മുൻ ടോട്ടനം പരിശീലകനായ അര്ജന്റീനക്കാരൻ മൗറിസിയോ പൊചെട്ടിനോയെയാണ് കണ്ടു വെച്ചിരിക്കുന്നത്. റയൽ മാഡ്രിഡിന്റെ ശൈലിക്കു അനുയോജ്യനായ പൊചെട്ടിനോക്കായി ഇതിനു മുൻപ് സിദാൻ രാജിവെച്ചതിനു ശേഷം 2018ലും റയൽ മാഡ്രിഡ് ശ്രമിച്ചിരുന്നു. ആ സമയത്ത് ടോട്ടനത്തിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാലിപ്പോൾ പുതിയ ക്ലബ്ബുകളൊന്നുമില്ലാത്ത പൊചെട്ടിനോയും തിരിച്ചു വരവിനുള്ള ശ്രമത്തിലാണ്. റയൽ മാഡ്രിഡിനെ പരിശീലിപ്പിക്കുകയെന്നത് സ്വപ്നമാണെന്നു പൊചെട്ടിനോയും വെളിപ്പെടുത്തിയതോടെ റയലിലേക്കുള്ള സാധ്യതകൾ എറിവരികയാണ്.