പുതിയ ഹെഡ് കോച്ചിനേയും ബൗളിംഗ് കോച്ചിനേയും നിയമിച്ച് ടീം ഇന്ത്യ, വന്‍ സര്‍പ്രൈസ്

ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഐപിഎല്‍ കലാശകൊട്ടിന്റെ ലഹരിയില്‍ നില്‍ക്കെ മറ്റൊരു സര്‍പ്രൈസ് വാര്‍ത്ത കൂടിയാണ് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് പുറത്ത് വരുന്നത്. രവി ശാസ്ത്രിയുടെ പിന്‍ഗാമിയായി രാഹുല്‍ ദ്രാവിഡിനെ ഇന്ത്യയുടെ അടുത്ത മുഖ്യ പരിശീലകനായി ബിസിസിഐ നിയമിച്ചതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് ബിസിസിഐ പ്രതിനിധികളെ ഉദ്ദരിച്ച് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതോടെ ഉടന്‍ തന്നെ രാഹുല്‍ ദ്രാവിഡ് നാഷ്ണല്‍ ക്രിക്കറ്റ് അക്കാദമായി ചുമതലയില്‍ നിന്ന് രാജിവെച്ചേക്കും.

‘ഇന്ത്യയുടെ അടുത്ത കോച്ചായി സ്ഥാനമേല്‍ക്കാന്‍ ദ്രാവിഡ് സമ്മതിച്ചിട്ടുണ്ട്. അദ്ദേഹം ഉടന്‍ തന്നെ എന്‍സിഎ ചുമതലയില്‍ നിന്ന് രാജിവെക്കും’ ബിസിസിഐ പ്രതിനിധി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

10 കോടി രൂപയുടെ പ്രതിവര്‍ഷ കരാറിലാണ് ദ്രാവിഡ് ടീം ഇന്ത്യയുടെ കോച്ചായി ചുമതലയേല്‍ക്കുക എന്നാണ് റിപ്പോര്‍ട്ട്. 2023ല്‍ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ പരിശീലിപ്പിക്കുന്നതും ദ്രാവിഡായിരിക്കുമത്രെ.

ദ്രാവിഡിനെ കൂടാതെ ഇന്ത്യയുടെ ബൗളിംഗ് കോച്ചായി മുന്‍ ഇന്ത്യന്‍ താരം പാരാസ് മാഹമ്പ്രയേയും നിയമിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ദ്രാവിഡ് തന്നെയാണ് മഹാമ്പ്രയെ ഇന്ത്യയുടെ ബൗളിംഗ് കോച്ചാക്കാന്‍ നിര്‍ദേശിച്ചത്. അതെസമയം ഇന്ത്യയുടെ ഫില്‍ഡിംഗ് കോച്ചായി ആര്‍ ശ്രീധറും ബാറ്റിംഗ് കോച്ചായി വിക്രം റാവുത്തറും തുടരുമെന്നാണ് സൂചന. ഇന്ത്യയ്ക്കായി രണ്ട് ടെസ്റ്റും മൂന്്‌ന് ഏകദിനവും കളിച്ചിട്ടുളള താരമാണ് പാരസ് ലക്ഷമീകാന്ത് മഹാമ്പ്രെ.

ടി20 ലോകകപ്പിന് ശേഷം നടക്കുന്ന ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലായിരിക്കും ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി ചുമതലയേല്‍ക്കുക. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു.

You Might Also Like