ജയിച്ചാല്‍ നക്കികൊല്ലും, തോറ്റാല്‍ ഞെക്കി കൊല്ലും. തുറന്നടിച്ച് റാഫി

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാത്തതിന് പിന്നിലെ കാരണങ്ങള്‍ വിശദീകരിച്ച് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം മുഹമ്മദ് റാഫി. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ചില ഇടപെടലുകളാണ് ടീമിന് തിരിച്ചടിയാകുന്നതെന്നാണ് റാഫി സൂചിപ്പിക്കുന്നത്. പ്രമുഖ കായിക മാധ്യമമായ ഗോള്‍ ഡോട്ട് കോമിനോട് സംസാരിക്കുകയായിരുന്നു റാഫി.

ബ്ലാസ്റ്റേഴ്‌സില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ചുറ്റും അവര്‍ ചിന്തിക്കാത്ത രീതിയിലുളള പ്രതീക്ഷയുടെ ഭാരം മത്സരത്തിന് മുമ്പെ ആരാധകര്‍ അര്‍പ്പിക്കുമെന്നും എങ്ങാനം മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകാതെ പോയാല്‍ പിന്നെ വലിയ ആക്രമണമാണ് നേരിടേണ്ടി വരുകയെന്നും റാഫി പറയുന്നു. ഈ ആക്രമണത്തില്‍ യുവതാരങ്ങള്‍ തളര്‍ന്ന് പോകുമെന്നും 18 വര്‍ഷത്തോളം ഫുട്‌ബോള്‍ കളിച്ച് കൊണ്ടിരിക്കുന്ന 38കാരന്‍ പറയുന്നു.

സോഷ്യല്‍ മീഡിയ വഴി ഒട്ടേറെ ഹൈപ്പാണ് യുവതാരങ്ങള്‍ക്ക് ലഭിക്കുന്നതെന്നും എന്നാല്‍ ഇത് പലപ്പോഴും തിരിഞ്ഞ് കൊത്താന്‍ സാധ്യതയുളള ഒന്നാണെന്നും റാഫി കൂട്ടിചേര്‍ത്തു.

‘ആരാധകരില്‍ നിന്നുളള സമ്മര്‍ദ്ദം യുവതാരങ്ങളെയാണ് ഏറെ ബാധിക്കുക. അവര്‍ എളുപ്പത്തില്‍ നിരാശയ്ക്ക് അടിമപ്പെടും. ഒരു യുവതാരം മികച്ച കളി കെട്ടഴിച്ചാല്‍ ആരാധകര്‍ അവര്‍ക്ക് താരപരിവേശം നല്‍കും. എന്നാല്‍ അവര്‍ക്ക് മികച്ച പ്രകടനം നടത്താനാകാതെ പോയാല്‍ അവനെ നിസാരനായി എഴുതി തള്ളുകയും ചെയ്യും’ റാഫി തുറന്ന് പറയുന്നു.

കേരള ബ്ലാസ്റ്റേഴ്‌സിനായി മൂന്ന് സീസണോളം പന്ത് തട്ടിയ താരമാണ് റാഫി. ഐഎസ്എല്ലില്‍ കൊല്‍ക്കത്തയ്‌ക്കൊപ്പവും ചെന്നൈയ്‌ക്കൊപ്പവും രണ്ട് തവണ കിരീടം നേടിയിട്ടുളള താരം കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായത് പരിക്കാണെന്നും നിരീക്ഷിക്കുന്നു.

‘വലിയ പ്രതീക്ഷയോടെയാണ് സീസണ്‍ തുടങ്ങിയത്. ഞങ്ങള്‍ക്ക് നല്ല ടീമും ഉണ്ടായിരുന്നു. എന്നാല്‍ അതിനൊപ്പം ഒരുപാട് പരിക്കും വന്നു. സീസണ്‍ തുടങ്ങും ഒരാഴ്ച്ച മുമ്പ് പിന്‍തുട ഞരമ്പിന് എനിക്ക് പരിക്കേറ്റു. ഞാന്‍ തിരിച്ചുവന്നെങ്കിലും രണ്ട് മത്സര ശേഷം വീണ്ടും പരിക്കിന് കീഴിടങ്ങി. പരിക്ക് കാരണം ഒരുപട് കളികളാണ് എനിക്ക് നഷ്ടപ്പെട്ടത്. അത് ഏറെ നിരാശപ്പെടുത്തുന്നതായിരുന്നു’ റാഫി പറഞ്ഞ് നിര്‍ത്തി.

You Might Also Like