തലതകര്‍ന്നപ്പോള്‍ ‘ ആര്‍ യു ഓകെ’ എന്നല്ല അയാള്‍ കേട്ടത്, ഡിഡ് യൂ സീ ദാറ്റ് ബോള്‍ ‘ എന്ന പരിഹാസമാണ്

Image 3
CricketTeam India

മനേഷ് മധുസൂദന്‍

എവിടെയും എന്നും കാണാവുന്ന ചിലരുണ്ട്.. വാഴ്ത്തിപ്പാടലുകള്‍ക്കു നിന്നു കൊടുക്കാത്ത, അഭിനന്ദനങ്ങള്‍ കാംക്ഷിക്കാത്ത ചില നിഷ്‌കാമകാര്‍മ്മികള്‍… യാതൊരു വാഴ്ത്തുപാട്ടുകള്‍ക്കും നിന്നുകൊടുക്കാതെ.. നിശബ്ദമായി തന്നെ ഏല്പിച്ച ചരിത്രദൗത്യം അതിന്റെ പൂര്‍ണതയില്‍ നിറവേറ്റുന്ന ഒരാള്‍.. അങ്ങനെയൊരാളായി എനിക്കയാള്‍ തോന്നിയിട്ടുണ്ട്..

ചുറ്റും നടക്കുന്ന , ഏകാഗ്രത തടസപ്പെടുത്തുന്ന ഒന്നിലും ശ്രദ്ധിക്കാതെ വികാരങ്ങളെ വിവേകം കൊണ്ട് വിജയിക്കുന്ന , തന്റെ തപസ്സില്‍ മാത്രം ശ്രദ്ധാലുവായ സ്വാത്വികാനായ ഒരു ഋഷിവര്യനെ പോലെ എനിക്കയള്‍ തോന്നിയിട്ടുണ്ട്…

ലൈം ലൈറ്റില്‍ ചുറ്റുമുള്ളവര്‍ തിളങ്ങി നില്‍ക്കുമ്പോള്‍ , അവരില്‍ നിന്ന് വ്യത്യസ്തമായി പാരലല്‍ ആയ, ക്രിക്കറ്റിനെ അത്രമേല്‍ സ്‌നേഹിക്കുന്ന മറ്റൊരു കൂട്ടം ആരാധകവൃന്ദം അയാള്‍ക്ക് ചുറ്റും നാള്‍ക്ക് നാള്‍ കൂടുന്നുവെന്നും അയാളൊരു അണ്‍സങ് ഹീറോയാണെന്നും എനിക്ക് തോന്നിയിട്ടുണ്ട്.. ഒരുപക്ഷേ ഇത് എന്റെ മാത്രമല്ല, ക്രിക്കറ്റിനെ ജീവനുതുല്യം സ്‌നേഹിക്കുന്ന ഒരുപാട് പേരുടെ ചിന്തകളാവാം… സമീപകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ അത്രക്ക് സ്വാധീനം ചെലുത്തിയ ഒരു അവിഭാജ്യ സാനിദ്ധ്യമായി ഈ മനുഷ്യന്‍ മാറിക്കഴിഞ്ഞു..

അയാളൊരു ടെസ്റ്റ് ക്രിക്കറ്റര്‍ മാത്രമായി കാറ്റഗറൈസ് ചെയ്യപ്പെട്ടിട്ടുണ്ട്.. പക്ഷേ അതില്‍ അയാള്‍ തന്റെ ജീവിതം തന്നെ സമര്‍പ്പിച്ചിട്ടുണ്ട്… ക്രൂഷ്വല്‍ സിറ്റുവേഷനില്‍ അയാള്‍ നേരിടുന്ന ഓരോ പന്തിലും അത് പ്രതിഫലിക്കും.. സമീപകാലത്ത് ഇന്ത്യ നേടിയ ടെസ്റ്റ് വിജയങ്ങളില്‍ ഒക്കെയും അത് നമുക്ക് കാണാം.. വികാരങ്ങളെ വിവേകം കൊണ്ട് ജയിക്കാന്‍ അയാള്‍ പഠിച്ചതിന്റെ കൂടി ബലമാണത്.

140 km വേഗതയുള്ള ഹേയ്‌സല്‍ വുഡിന്റെ ബോള്‍ ഹെല്‍മെറ്റില്‍ പതിച്ച് നില്‍ക്കുന്ന നിമിഷം അയാള്‍ കേട്ടത് ‘ആര്‍ യൂ ഓക്കേ ‘എന്ന സ്‌നേഹപൂര്‍വ്വമുള്ള ഒരു കരുതലല്ല, ‘ഡിഡ് യൂ സീ ദാറ്റ് ബോള്‍ ‘ എന്ന പരിഹാസം കലര്‍ന്ന പരുഷമായ ഒരു ചോദ്യമായിരുന്നു..

തന്റെ ഈഗോയെ ഹേര്‍ട്ട് ചെയ്ത ബൗളറോട് അടുത്ത ബൗണ്‍സിന് ഒരു പുള്ളിലോ ഹുക്കിലോ മറുപടി നല്‍കാന്‍ അയാള്‍ നില്‍ക്കുന്നില്ല എന്ന ഇടത്ത് നിന്ന് തന്നെ മനസ്സിലാക്കാം ക്രീസില്‍ നിലയുറപ്പിക്കുന്ന പൂജാരയുടെ ആറ്റിട്യൂഡ്..മുകളില്‍ പറഞ്ഞത് പോലെ വികാരങ്ങളെ വിവേകം കൊണ്ട് ജയിക്കാന്‍ അയാള്‍ പഠിച്ചതിന്റെ ആഫ്റ്റര്‍ എഫക്റ്റ്..

കുട്ടി ക്രിക്കറ്റിന്റെ ചടുലതയിലോ ഏകദിന ക്രിക്കറ്റിന്റെ റെക്കോഡുകളിലോ നിങ്ങള്‍ക്കയാളേ കാണാന്‍ കഴിഞ്ഞു എന്ന് വരില്ല , എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യത്തില്‍ നിങ്ങള്‍ക്കയാളെ എല്ലാവിധ ആടയാഭരണങ്ങളോടെ, പ്രൗഢിയോടെ കൂടി കാണാം…

ഇതിഹാസങ്ങള്‍ നിറഞ്ഞാടിയിരുന്ന ടെസ്റ്റ് ക്രിക്കറ്റിന്റെ രാജവിധിയിലേക്ക് തന്റേതായ ഒരു തേര് , ഒറ്റക്ക് തെളിച്ചു അയാള്‍ കടന്നു വരുന്നത്, ആ രാജ സഭയില്‍ തന്റേതായ ഒരു ചുവപ്പന്‍ കസേര വലിച്ചിട്ട് അഭിമാനത്തോടെ കൂടി അയാളവിടെ ഇരിക്കുന്നത്…

അയാള്‍ക്ക് പറയാന്‍ റെക്കോഡുകളുടെ സ്ഥിതിവിവരക്കണക്കുകളോ അനുഗമിക്കാന്‍ ബഹുമതികളുടെ പെരുമ്പറ മുഴക്കങ്ങളോ ഉണ്ടാവില്ല, പക്ഷേ ഒന്നുണ്ട് . അയാള്‍ ക്രീസില്‍ എത്തുമ്പോള്‍ മുതല്‍ പരാജയഭീതി നമ്മളെ ഭരിക്കില്ല… ജയിക്കാന്‍ ശ്രമിക്കില്ല എന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നേക്കാം..പക്ഷേ തോല്‍വി നമ്മുടെ ചിന്തകളില്‍ നിന്നും അകന്നു നില്‍ക്കും..

അതിഭാവുകത്വവും ആക്രമണവും അയാളില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞൂ എന്ന് വരില്ല, മറിച്ച് വെറും സാധാരണക്കാരന്റെ നിസ്സാരതയോടെയാണു ചേതേശ്വര്‍ പൂജാര എന്ന ജീനിയസ് പ്രത്യക്ഷപ്പെടുന്നത്. പക്ഷേ എതിരാളികള്‍ക്ക് അയാളോരു നിശ്ശബ്ദനായ കൊലയാളിയായാണ്…

അത്രയേറെ സാവധാനത്തില്‍ അവര്‍ പോലും അറിയാതെ അയാള്‍ വിജയം അവര്‍ക്കന്യമാക്കും.. ലൈംലൈറ്റിന്റെ കടുംതിളക്കത്തിലും അയാളെ വേര്‍തിരിച്ചു നിര്‍ത്തുന്നതും അസാധാരണമായ ഈ സാധാരണത്വമാണ്..

ജന്മദിനാശംസകള്‍ ചേതേശ്വര്‍ പൂജാര

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍